ബി.ജെ.പി സർക്കാറിന് എട്ടു വർഷം തികയുന്ന വേളയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സാമൂഹിക ക്ഷേമ പരിപാടികൾ 100% ജനങ്ങളിലേക്കെത്തിക്കാൻ ലക്ഷ്യമിടുന്നതായി മെയ് 28 ന് പ്രഖ്യാപിച്ചു. അതായത്, സർക്കാറിൻ്റെ വാഗ്ദത്ത പദ്ധതികൾ ആരെയും വിട്ടുപോകാതെ, ഉദ്ദേശിക്കുന്ന എല്ലാ ഗുണഭോക്താക്കളിലേക്കും എത്തിക്കും! പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണിത്. എന്നാൽ ഇത് നേടിയെടുക്കാൻ രാജ്യത്തിന്റെ സാമൂഹിക സംരക്ഷണ വിതരണത്തിലെ രണ്ട് പ്രധാന വിടവുകൾ സർക്കാർ നികത്തേണ്ടതുണ്ട്: വിവരങ്ങൾ ലഭ്യമാക്കലും, ആധികാരികതയും.
വിവരങ്ങളുടെ അഭാവം രണ്ട് തരത്തിലാണ് ഇത്തരം പദ്ധതികളെ തടസ്സപ്പെടുത്തുന്നത്;
- വിവിധ സംരംഭങ്ങളെക്കുറിച്ച് ബോധവത്കരണമില്ല എന്നത് പദ്ധതികളിൽ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് ഗുണഭോക്താക്കളെ തടയുന്നു.
വളരെ സങ്കീർണ്ണമായ സാമൂഹിക സംരക്ഷണ സംവിധാനമാണ് ഇന്ത്യക്കുള്ളത്. ലഭ്യമായ ആനുകൂല്യങ്ങൾ നിരവധി കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് പദ്ധതികൾ പങ്കിട്ടിരിക്കുകയാണ്. ഏത് പദ്ധതിയിലൂടെ തങ്ങൾക്ക് എന്ത് ആനുകൂല്യം ലഭ്യമാകുമെന്ന് തിരിച്ചറിയാൻ ഇത് പൗരന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
- ഇന്ത്യയിലെ പൗരന്മാരെ സംബന്ധിച്ച് സർക്കാരിന് ലഭ്യമായ വിവരങ്ങൾ അപൂർണ്ണവും കാലഹരണപ്പെട്ടതുമാണ്. ഇത് പദ്ധതിയുടെ ടാർഗെറ്റുകൾ സജ്ജീകരിക്കുന്നത് പ്രയാസകരമാക്കുകയും, യോഗ്യത നിർണ്ണയിക്കുന്ന പ്രക്രിയ കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്യുന്നു.
സാമൂഹിക സഹായ പദ്ധതികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇത്തരം പദ്ധതികളിൽ ‘വരുമാന മാർഗങ്ങൾ’ അനുസരിച്ചാണ് ഗുണഭോക്താക്കളെ തീരുമാനിക്കുന്നത്. ഒരു നിശ്ചിത വരുമാന നിലവാരത്തിൽ താഴെയുള്ള കുടുംബങ്ങൾക്കാണ് പദ്ധതിയനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കുക. വരുമാന പരിധി തീരുമാനിക്കുന്നതിലും, ആ പരിധിയിൽ കുറവോ കൂടുതലോ വരുമാനം ലഭിക്കുന്നത് ആർക്കൊക്കെ എന്ന് നിർണ്ണയിക്കുന്നതിനും ഈ ഡാറ്റ സുപ്രധാനമാണ്.
MGNREGA-ന് കീഴിലുള്ള ‘ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി’ – ‘മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം’ – സ്വയം-രജിസ്ട്രേഷൻ അനുവദിക്കുന്ന കർഷക പിന്തുണ സംരംഭമായ ‘PM-കിസാൻ’ തുടങ്ങിയ ചില പദ്ധതികൾ ഒഴികെ, ഭൂരിഭാഗവും ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ‘സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് ഡാറ്റാബേസിനെ’ യാണ് ആശ്രയിക്കുന്നത്.
‘സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് ഡാറ്റാബേസ്‘ലെ കൃത്യതയില്ലായ്മ നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ യോഗ്യത തെളിയിക്കേണ്ട ബാധ്യത പലപ്പോഴും ഗുണഭോക്താക്കൾക്കാണ്. മിക്ക ക്ഷേമ പദ്ധതികളുടെയും ലക്ഷ്യവും സ്വഭാവവും കണക്കിലെടുക്കുമ്പോൾ, എൻറോൾമെന്റ് പ്രക്രിയ കർശനമായ പരിശോധനക്ക് വിധേയമാവുന്നുണ്ട്. ഗുണഭോക്താവ് താമസത്തിന്റെയും വരുമാനത്തിന്റെയും തെളിവുകൾ മുതൽ തൊഴിൽ ബോണഫൈഡുകൾ വരെയുള്ള രേഖകൾ സമർപ്പിക്കേണ്ടതായി വരുന്നു.
ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാതിരിക്കൽ, രേഖകളിലെ അക്ഷര തെറ്റുകൾ, പൊരുത്തക്കേടുകൾ എന്നിവയെല്ലാം സ്ഥിരീകരണം പ്രയാസകരമാക്കുന്നു. മാത്രമല്ല, പുതിയ പദ്ധതികളിൽ ചേരുന്നതിന് ഗുണഭോക്താക്കൾ പലപ്പോഴും രേഖകൾ വീണ്ടും സമർപ്പിക്കേണ്ടതായി വരുന്നു. വിവിധ സംസ്ഥാനങ്ങളും സർക്കാർ വകുപ്പുകളും പരസ്പരം വിവരങ്ങൾ പങ്കുവയ്ക്കുന്നത് വിരളമാണ് എന്നത് കൊണ്ടാണ് ഇങ്ങനെ വരുന്നത്.
ചില സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളും ‘വർക്കിംഗ് പീപ്പിൾസ് കോയലിഷൻ‘, ‘ബന്ധു‘ തുടങ്ങിയ സ്വകാര്യ കമ്പനികളും അനൗപചാരിക തൊഴിലാളികൾക്കായി വിവരങ്ങൾ ക്യൂറേറ്റ് ചെയ്തും ഉപയോക്താക്കൾക്ക് അർഹതപെട്ട പദ്ധതികളുമായി ബന്ധപ്പെടുന്നതിനു ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സൃഷ്ടിച്ചും പൗര തലത്തിലെങ്കിലും ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു.
സർക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരം ചില ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് കർണാടക സർക്കാരിന്റെ ‘കുടുംബ് പദ്ധതി’, ‘സംയോജിത സാമൂഹിക സംരക്ഷണ സംവിധാനത്തിനായി’ സമഗ്രമായ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ്. യോഗ്യരായ പൗരന്മാർക്ക് ആനുകൂല്യങ്ങൾ സ്വയമേവ വിതരണം ചെയ്യുന്നതിനായി സർക്കാരിന് ഉപയോഗിക്കാൻ കഴിയുന്ന ഒരു സോഷ്യൽ രജിസ്ട്രിയും ഒരു ‘എൻറൈറ്റിൽമെന്റ് മാനേജ്മെന്റ് സിസ്റ്റവും’ സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.
യോഗ്യത, എൻറോൾമെന്റ് സംബന്ധിച്ച വിവര തടസ്സങ്ങൾ നീക്കം ചെയ്യുക എന്നത് പ്രശ്നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമാണ്. ആനുകൂല്യങ്ങൾ പ്രോസസ്സ് ചെയ്യുന്ന സമയത്തോ അല്ലെങ്കിൽ ഒരിക്കൽ പ്രോസസ്സ് ചെയ്തുകഴിഞ്ഞാൽ ഈ ആനുകൂല്യങ്ങൾ യഥാർത്ഥത്തിൽ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിലെ പിഴവുകളും പദ്ധതിയെ ബാധിക്കും.
പ്രോസസ്സിംഗ് ഘട്ടത്തിൽ ആധാർ നമ്പറിലെ പൊരുത്തക്കേടുകൾ, ബ്ലോക്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി നിരവധി തടസ്സങ്ങൾ ഗുണഭോക്താക്കളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതിലേക്ക് നയിക്കുന്നു.
ദ്വാര എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ ‘ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിന്’ കീഴിലുള്ള സാമ്പത്തിക ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതിലും ‘ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ’ ജോലി അലോക്കേഷൻ നിർണ്ണയിക്കുന്നതിലും വേതനം പ്രോസസ്സ് ചെയ്യുന്നതിലും ഇത് ഒരു പ്രധാന പ്രശ്നമാണെന്ന് കണ്ടെത്തി. ഇടപാടിന്റെ അവസാന ഘട്ടത്തിൽ, എടിഎമ്മുകൾ പോലെയുള്ള ക്യാഷ് ഔട്ട്ലെറ്റുകളുടെ ലഭ്യതയില്ലായ്മ, നെറ്റ്വർക്ക് പ്രശ്നങ്ങൾ, ബയോമെട്രിക് തകരാറുകൾ എന്നിവ തടസ്സം സൃഷ്ടിക്കാം.
‘പൊതുവിതരണ സമ്പ്രദായം’ പോലുള്ള പദ്ധതികളിൽ, ന്യായവില ഉറപ്പാക്കേണ്ടുന്ന ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തുന്നത് അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് തടയുന്നു. പദ്ധതി നടപടികളുടെ ഓരോ ഘട്ടത്തിലും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിദാനമില്ല എന്നത് ഇത്തരം വിവേചനങ്ങൾ തുടരുന്നതിന് കാരണമാകുന്നു.
ഗവൺമെന്റ് സ്ഥാപിച്ചിട്ടുള്ള പരാതി പരിഹാര സംവിധാനങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്തത്ര സങ്കീർണ്ണമാണ്, പ്രത്യേകിച്ച് സാക്ഷരത കുറവുള്ള ഗുണഭോക്താക്കൾക്ക്. ഡൽഹിയിലെ ഐ.ഐ.ടി യുമായി ബന്ധപ്പെട്ട, സോഷ്യൽ ടെക്നോളജി കമ്പനിയായ ‘ഗ്രാം വാണി’, ‘ഇന്ററാക്ടീവ് വോയ്സ് റെസ്പോൺസ്’ അല്ലെങ്കിൽ ഐവിആർ പോലുള്ള ലളിതമായ സംവിധാനങ്ങളിലൂടെ ഗുണഭോക്താകൾക്ക് പരാതി രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തി. അത്തരം പരാതികൾ ആശയവിനിമയ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്നതിലൂടെ അധികാരികളിലേക്കെത്തുകയും ചെയ്യും.
ഗവൺമെന്റ് ഈ പ്രശ്നങ്ങളിൽ ചിലത് തിരിച്ചറിയുന്നുണ്ട്. വിവരങ്ങളുടെ ലഭ്യതയും നടപടികൾ പ്രവർത്തികമാക്കുന്നതിലെ വിടവുകളും പരിഹരിക്കാൻ ചില ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നുണ്ട്. അസംഘടിത തൊഴിലാളികളുടെ ‘ദേശീയ ഡാറ്റാബേസ്’ സൃഷ്ടിക്കുന്നതിനുള്ള ‘ഇ-ശ്രമം പോർട്ടൽ’, ‘പൊതുവിതരണ സംവിധാനത്തിന്റെ സംയോജിത മാനേജ്മെന്റ്’ എന്നിവ ഇത്തരം ചില ശ്രമങ്ങളാണ്.
എന്നാൽ, ഇത്തരം ശ്രമങ്ങൾ കൊണ്ട് മാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. ദുർബലരായ ആളുകൾക്ക് സാമൂഹിക സംരക്ഷണ പരിരക്ഷ വിപുലീകരിക്കുന്നതിനുള്ള ഏതൊരു പദ്ധതിയും ഇന്ത്യയിൽ ഫലപ്രദമാക്കണമെങ്കിൽ, പദ്ധതി നടപ്പാക്കുന്നതിലെ ഓരോ വിടവുകളും കൃത്യമായി പരിശോധിച്ച് നികത്തേണ്ടത് അനിവാര്യമാണ്.