2021 ജൂലൈ – ഡിസംബർ കാലത്ത് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിനോട് ഏറ്റവും കൂടുതൽ പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന ആവശ്യം നിയമപരമായി ഉന്നയിച്ചതിൽ ഇന്ത്യ ഒന്നാമത്. മാധ്യമ പ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും വെരിഫൈഡ് അക്കൗണ്ടുകളിലെ കണ്ടന്റുകൾ നീക്കംചെയ്യാനുള്ള നിയമപരമായ അഭ്യർത്ഥനകൾ സമർപ്പിച്ചതിൻ്റെ കണക്കാണിത്.
ആകെ ട്വിറ്റർ അക്കൗണ്ടുകളിലെ വിവരങ്ങൾ തേടുന്നതിൽ ഒന്നാമത് അമേരിക്കയാണ്. തൊട്ടു പിന്നിൽ തന്നെ ഇന്ത്യയുണ്ട്. കണ്ടന്റ് നീക്കം ചെയ്യാനായി ട്വിറ്ററിലേക്ക് വരുന്ന ആകെ അപേക്ഷകളുടെ 19 ശതമാനവും ഇന്ത്യയിൽ നിന്നാണെന്ന് ട്വിറ്ററിന്റെ ഏറ്റവും പുതിയ ട്രാൻസ്പരൻസി റിപ്പോർട്ടിൽ പറയുന്നു.
2021 ജൂലൈ-ഡിസംബർ കാലയളവിൽ ഏറ്റവും കൂടുതൽ തവണ കണ്ടന്റുകൾ നീക്കം ചെയ്യാൻ ആവശ്യപെട്ട രാജ്യങ്ങളുടെ പട്ടികയെടുത്താലും ഇന്ത്യ ആദ്യ അഞ്ചിലുണ്ട്.
ലോകമെമ്പാടുമുള്ള 349 വെരിഫൈഡ് ജേണലിസ്റ്റുകളുടെയും വാർത്താ ഔട്ട്ലെറ്റുകളുടെയും അക്കൗണ്ടുകളും അതിലെ കണ്ടന്റുകളും നീക്കം ചെയ്യുന്നതിനുള്ള നിയമപരമായ 326 അഭ്യർത്ഥനകൾ തങ്ങൾക്ക് ലഭിച്ചിരുന്നുവെന്ന് ട്വിറ്റർ റിപോർട്ടിൽ പറയുന്നു.
മുൻ കാലയളവിനെ അപേക്ഷിച്ച് (ജനുവരി-ജൂൺ 2021) കണ്ടന്റ് നീക്കം ചെയ്യാനുള്ള എണ്ണത്തിൽ 103% വർധനവാണ് ഉണ്ടായത്.
കണ്ടന്റ് നീക്കം ചെയ്യാനായി ഇന്ത്യ (114), തുർക്കി (78), റഷ്യ (55), പാകിസ്ഥാൻ (48) എന്നിവർ സമർപ്പിച്ച നിയമപരമായ ആവശ്യങ്ങളാണ് ഈ വർധനവിന് കാരണം.
2021 ജനുവരി-ജൂൺ മാസങ്ങളിലും ഇന്ത്യ ഈ പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. ആ സമയപരിധിയിൽ, പ്ലാറ്റ്ഫോമിന് ആഗോളതലത്തിൽ ആകെ ലഭിച്ച 231അഭ്യർത്ഥനകളിൽ 89 എണ്ണവും ഇന്ത്യയിൽ നിന്നായിരുന്നു.
സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് നേരിട്ടും വ്യക്തികളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരിൽ നിന്നും കണ്ടന്റുകൾ നീക്കം ചെയ്യുന്നതിനുള്ള കോടതി ഉത്തരവുകളേയും മറ്റ് ഔപചാരികമായ ആവശ്യങ്ങളേയുമാണ് ‘നിയമപരമായ അഭ്യർത്ഥനകൾ’ എന്നതുകൊണ്ട് ട്വിറ്റർ ഉദ്ദേശിക്കുന്നത്.
ജൂലൈ – ഡിസംബർ കാലയളവിൽ യാതൊരു വിശദാംശങ്ങളും നൽകാതെ വെരിഫൈഡ് ജേണലിസ്റ്റുകളിൽ നിന്നും വാർത്താ ഔട്ട്ലെറ്റുകളിൽ നിന്നുമുള്ള 17 ട്വീറ്റുകളാണ് ഇന്ത്യ തടഞ്ഞുവെച്ചത്. ഇത് ജനുവരി – ജൂൺ കാലയളവിൽ 11 ആയിരുന്നു.
പ്രായപൂർത്തിയാകാത്തവരുടെ സ്വകാര്യതയുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കണ്ടന്റുകൾ നീക്കം ചെയ്യണമെന്ന് ഇന്ത്യയിലെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനിൽ നിന്ന് നിയമപരമായ അഭ്യർത്ഥ ലഭിച്ചതായും ട്വിറ്റർ അറിയിച്ചു.
ട്വിറ്റർ ആരുടെയും പേര് പറഞ്ഞിട്ടില്ലെങ്കിലും, ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവെച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ വർഷം ഓഗസ്റ്റിലെ ട്വീറ്റിനെക്കുറിച്ചായിരുന്നു പരാമർശം.
“ഒരു ഉന്നത രാഷ്ട്രീയ വ്യക്തിത്വം പ്രസിദ്ധീകരിച്ച ട്വീറ്റ് ഇന്ത്യൻ നിയമം അനുസരിച്ച് ഇന്ത്യയിൽ തടഞ്ഞുവച്ചു” റിപോർട്ടിൽ പറയുന്നു.
അമേരിക്കക്ക് ശേഷം ഉപയോക്താക്കളുടെ വിവരങ്ങൾക്കായി ഏറ്റവും കൂടുതൽ നിയമ അഭ്യർത്ഥനകൾ നൽകിയതും ഇന്ത്യയാണ്.
“റിപ്പോർട്ടിംഗ് കാലയളവിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏറ്റവും കൂടുതൽ സർക്കാർ വിവര അഭ്യർത്ഥനകൾ സമർപ്പിച്ചു. എല്ലാതരം അക്കൗണ്ടുകളും പരിഗണിക്കുമ്പോൾ അവയുടെ 20 ശതമാനവും വെരിഫൈഡ് അക്കൗണ്ടുകളുടെ 39 ശതമാനവും.
ആഗോള വിവര അഭ്യർത്ഥനകളുടെ 19 ശതമാനവും, വെരിഫൈഡ് ആഗോള അക്കൗണ്ടുകളുടെ 27 ശതമാനവും അടങ്ങുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ അഭ്യർത്ഥനകൾ ഇന്ത്യയിൽ നിന്നാണ് ഉണ്ടായത്.
ജപ്പാൻ, ഫ്രാൻസ്, ജർമ്മനി എന്നിവയാണ് എണ്ണം അനുസരിച്ച് ആദ്യ അഞ്ചിലെ മറ്റ് മൂന്ന് രാജ്യങ്ങൾ. ആഗോളതലത്തിൽ 11,460 അപേക്ഷകളാണ് ട്വിറ്ററിന് ലഭിച്ചത്.
2021 ജൂലൈ – ഡിസംബർ കാലയളവിൽ ആകെ ലഭിച്ചിട്ടുള്ള 47472 അഭ്യർത്ഥനകളുടെ 8 ശതമാനം ഇന്ത്യയിൽ നിന്നാണ്. 23 കോടതി ഉത്തരവ് ഉൾപ്പടെ 3992 എണ്ണം. നിയമപരമായ ആവശ്യങ്ങളുടെ വിശദാംശങ്ങൾ നൽകിക്കൊണ്ട് ട്വിറ്റർ റിപ്പോർട്ടിൽ പറഞ്ഞു.
ഇക്കാലയളവിൽ ഇന്ത്യയിൽ 88 അക്കൗണ്ടുകളും 303 ട്വീറ്റുകളും ട്വിറ്റർ തടഞ്ഞുവച്ചു.
ട്വിറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ‘സർക്കാർ വിവര അഭ്യർത്ഥനകളിൽ’ സർക്കാർ ഏജൻസികളും മറ്റും നൽകുന്ന അക്കൗണ്ട് വിവരങ്ങൾക്കായുള്ള അടിയന്തര ആവശ്യങ്ങളും, പതിവ് നിയമപരമായ ആവശ്യങ്ങളും ഉൾപ്പെടുന്നു.
‘റുട്ടീൻ അഭ്യർത്ഥനകൾ’ (അടിയന്തര ആവശ്യങ്ങൾ അല്ലാത്തവ) ഗവൺമെന്റ് അല്ലെങ്കിൽ നിയമ നിർവ്വഹണ അധികാരികൾ (ഉദാ. സബ്പോണകൾ, കോടതി ഉത്തരവുകൾ, തിരയൽ വാറന്റുകൾ) പുറപ്പെടുവിക്കുന്ന നിയമപരമായ ആവശ്യങ്ങളാണ് അക്കൗണ്ട് വിവരങ്ങൾ മാറ്റാൻ ട്വിറ്ററിനെ നിർബന്ധിക്കുന്നത്.
ഒരു വ്യക്തിക്ക് മരണമോ ഗുരുതരമായ ശാരീരിക പരിക്കോ എൽകാവുന്ന സാഹചര്യം ഉണ്ടെങ്കിൽ, അതിന് ആധാരമായ വിവരത്തെ പിന്തുണയ്ക്കുന്നതിന് മതിയായ തെളിവുകളും ഉണ്ടെങ്കിൽ, ‘അടിയന്തര അഭ്യർത്ഥന’യ്ക്ക് മറുപടിയായി അക്കൗണ്ട് വിവരങ്ങൾ നിയമ നിർവ്വഹണ ഏജൻസികൾക്ക് നൽകുമെന്ന് ട്വിറ്റർ പറഞ്ഞു. കൂടാതെ അപകടത്തിൽപെട്ട ആളുടെ ജീവൻ രക്ഷിക്കാൻ ഉപകരിക്കുന്ന വിവരങ്ങളും കൈമാറാൻ ട്വിറ്റർ ഗൈഡ്ലൈൻസ് അനുവാദം നല്ലുന്നുണ്ട്.
“നിയമപരമായ ആഗോള ആവശ്യങ്ങളുടെ 97 ശതമാനവും ഉത്ഭവിച്ചത് അഞ്ച് രാജ്യങ്ങളിൽ നിന്നാണ് (കുറയുന്ന ക്രമത്തിൽ): ജപ്പാൻ, റഷ്യ, ദക്ഷിണ കൊറിയ, തുർക്കി, ഇന്ത്യ. ഈ അഞ്ച് രാജ്യങ്ങളും കഴിഞ്ഞ കാലങ്ങളിൽ നിയമപരമായ ആവശ്യങ്ങൾക്കായി ട്വിറ്ററിന് ഏറ്റവും കൂടുതൽ അപേക്ഷ നൽകിയ രാജ്യങ്ങളായി തുടരുന്നു.