പെണ്‍ഭ്രൂണഹത്യാ നിരക്കുകള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതലുള്ളത് ഹിന്ദു വിഭാഗങ്ങൾക്കിടയിലാണെന്ന് കണക്കുകള്‍. സിഖ് വിഭാഗമാണ് പെണ്‍ഭ്രൂണഹത്യയുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്.
ദേശീയ കുടുംബ ആരോഗ്യ സര്‍വേ ഫലങ്ങള്‍ പരിശോധിച്ച് Pew research centre തയ്യാറാക്കിയ ‘India’s Sex Ratio at Birth begins to normalize’ എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. മൂന്ന് സര്‍വ്വേകളിലെ ഫലങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്.
2000 മുതല്‍ 2019 വരെ ഇന്ത്യയില്‍ ഇല്ലായ്മ ചെയ്യപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം 9 മില്യണ്‍ ആണ്. 1994ലെ പ്രീ കോണ്സെപ്ഷന് ആന്‍ഡ് പ്രീ നാറ്റല്‍ ഡയഗ്നോസ്റ്റിക്സ് ടെക്നിക്സ് ആക്റ്റിലൂടെ ഇന്ത്യയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നത് നിരോധിതമാണെങ്കിലും അള്‍ട്രാസൗണ്ട് സൗകര്യങ്ങള്‍ ഇപ്പോഴും ഇതിനായി ഉപയോഗിക്കപ്പെടുന്നു. വര്‍ഷം തോറും രേഖപ്പെടുത്തുന്ന, ഇല്ലായ്മ ചെയ്യപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം 4.8 ലക്ഷത്തില്‍നിന്നും (2010) 4.1 ലക്ഷത്തിലെത്തി (2019).
ഈ കാരണത്താല്‍ ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങളില്‍ ജനന സമയത്തുള്ള ലിംഗാനുപാത (sex ratio)ത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇന്ന് അത്തരം വ്യത്യാസങ്ങള്‍ കുറഞ്ഞുവരികയാണ് എന്നും റിപോർട്ട് കാണിക്കുന്നു. ലോകത്താകെ, 1970-2020 കാലയളവില്‍ 14.3 കോടി പെണ്‍കുഞ്ഞുങ്ങളെ കാണാതായിട്ടുണ്ട് (യു.എന്‍ റിപോര്‍ട്ട്). ഇതില്‍ 51% ചെെനയിലും 32% ഇന്ത്യയിലുമാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് 79.8% ജനസംഖ്യയുള്ള ഹിന്ദുക്കള്‍ക്കിടയില്‍ റിപോർട്ട് ചെയ്ത പെണ്‍ഭ്രൂണഹത്യയുടെ എണ്ണം 0.8 കോടിയാണ്, 86.7%. ഇന്ത്യന്‍ ജനസംഖ്യയുടെ 2%ല്‍ കുറവ് മാത്രമാണ് സിഖ് ജനസംഖ്യ. 2000-2019 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഭ്രൂണഹത്യയ്ക്ക് വിധേയരായ 0.9 കോടി പെണ്കുഞ്ഞുങ്ങളില് 440,000 പേര് സിഖ് വിഭാഗത്തില്‍ പെട്ടവരാണ്. മുസ്ലീം, ക്രിസ്റ്റ്യന്‍ വിഭാഗങ്ങളുടെ ജനസംഖ്യാ അനുപാതത്തേക്കാള്‍ കുറവാണ് അവര്‍ക്കിടയില്‍ നടന്ന പെണ്‍ഭ്രൂണഹത്യകളുടെ എണ്ണം. മുസ്ലീം ജനസംഖ്യ-14%, ലിംഗനിര്‍ണയത്തിന് ശേഷം നടത്തിയ അബോര്ഷന് 7% (590,000). ക്രിസ്ത്യന്‍ ജനസംഖ്യ-2.3%, ലിംഗനിര്‍ണയത്തിന് ശേഷം നടത്തിയ അബോര്ഷന് 0.6% (53,000).
2001ലെ സെന്‍സസ് പ്രകാരം വിവിധ മതവിഭാഗങ്ങളിലെ ലിംഗാനുപാതം
സിഖ് വിഭാഗം- 130 ആണ്‍കുട്ടികള്‍:
100 പെണ്‍കുട്ടികള്‍. 110 ആണ്‍കുട്ടികളുടെ എണ്ണത്തിന്റെ
ആ വര്‍ഷത്തെ ദേശീയശരാശരി.
2011 സെന്‍സസില്‍ 121 ആണ്‍കുട്ടികള്‍: 100 പെണ്‍കുട്ടികള്‍
ക്രിസ്റ്റ്യന്‍ വിഭാഗത്തിലെ ലിംഗാനുപാതം സന്തുലിതമായ അനുപാതത്തില്‍ ആണ്. (105 ആണ്‍കുട്ടികള്‍: 100 പെണ്‍കുട്ടികള്‍) ഇത് ക്രിസ്റ്റ്യന്‍ വിഭാഗത്തില്‍ ലിംഗനിര്‍ണയം നടത്തിയുള്ള അബോര്ഷന് കുറവാണെന്ന് സൂചിപ്പിക്കുന്നു.
മുസ്ലീം വിഭാഗത്തില്‍ 106 ആണ്‍കുട്ടികള്‍: 100 പെണ്‍കുട്ടികള്‍ എന്നാണ്.
ജാതി, സമ്പത്ത്, വിദ്യാഭ്യാസം, ഗ്രാമ-നഗര വ്യത്യാസം എന്നീ ഘടകങ്ങള്‍ ലിംഗനിര്‍ണയത്തില്‍ പ്രതിഫലിക്കുന്നുണ്ട് എന്നും ചൂണ്ടിക്കാണിക്കുന്നു.
ലിംഗനിര്‍ണയത്തെ തുടര്‍ന്നുള്ള അബോര്ഷന് കാരണം ലിംഗാനുപാതത്തില്‍ അസന്തുലിതാവസ്ഥ നേരിടുന്ന സമൂഹങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ കൂടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. സന്തുലിതാവസ്ഥയിലേക്ക് എത്തുമ്പോഴും വര്‍ഷങ്ങള്‍ തോറും ഉണ്ടായിട്ടുള്ള ലിംഗാനുപാതത്തിലെ അസന്തുലിത അവസ്ഥകള്‍ വരുംവര്‍ഷങ്ങളിലും തുടരും.
അസര്ബൈജാന്, ചൈന, അര്‍മേനിയ, വിയറ്റ്നാം, അല്‍ബേനിയ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം അസന്തുലിതമായ ലിംഗാനുപാതം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് യുനൈറ്റഡ് നേഷന്‍സിന്റെ കണക്കുകള്‍ പരിശോധിച്ച് Pew റിസര്‍ച് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തുന്നത്.
ഇന്ത്യയിലെ ലിംഗാനുപാതത്തില്‍ 2000 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളിലുണ്ടായിരുന്ന അസന്തുലിതാവസ്ഥ കുറഞ്ഞുവരുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. ‘പെണ്‍കുട്ടികളോടുള്ള വെറുപ്പ്’ അല്ലെങ്കില്‍ ‘ആണ്‍കുട്ടികള്‍ക്കുള്ള മുന്‍ഗണന’ എന്നിവയാണ് പെണ്‍കുട്ടികളുടെ എണ്ണം കുറയാനുള്ള കാരണങ്ങളായി സൂചിപ്പിക്കുന്നത്. 2020ന് ശേഷം ഈ അസന്തുലിതാവസ്ഥയില്‍ മാറ്റമുണ്ടാകുന്നുണ്ട് എന്നും ഈ പഠനം വിലയിരുത്തുന്നു. പെണ്‍കുട്ടികള്‍ വലുതാകുമ്പോള്‍ സ്ത്രീധനം വാങ്ങി മറ്റൊരു വീട്ടിലേക്ക് വിവാഹിതയായി പോകുകയും ആണ്‍കുട്ടികള്‍ വിവാഹിതരായി രക്ഷിതാക്കളുടെ കൂടെ താമസിക്കുകയും അവരുടെ ഭാര്യ രക്ഷിതാക്കളുടെ കാര്യങ്ങള്‍ നോക്കുകയും ചെയ്യുന്ന ഇന്ത്യന്‍ കുടുംബ രീതികള്‍ ആണ്‍കുട്ടികളെ മതിയെന്ന് തീരുമാനിക്കാനുള്ള പ്രധാന കാരണമാണ്. 1970കളില്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയ സംവിധാനങ്ങള്‍ പെണ്ഭ്രൂണഹത്യയ്ക്കായി ഉപയോഗിക്കപ്പെട്ടു എന്നതിന്റെ തുറന്ന ഉദാഹരണമാണ് ‘സ്ത്രീധനച്ചെലവ് കുറയ്ക്കാന്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം’ നടത്തൂ എന്ന പരസ്യവാചകം.
Pew research centre നടത്തിയ, ‘ജെന്‍ഡര്‍ റോളുകളോടുള്ള ഇന്ത്യന്‍ സമീപനം’ എന്ന പഠനത്തില്‍ ലിംഗ നിര്‍ണയത്തിന് ശേഷം നടത്തുന്ന അബോര്ഷന് അനുകൂലിക്കുന്ന വലിയൊരു വിഭാഗമുള്ളതായി വ്യക്തമായിട്ടുണ്ട്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 94% പേരും പറയുന്നത് ഒരു കുടുംബത്തില്‍ ഒരു ആണ്കുട്ടിയെങ്കിലും ഉണ്ടായിരിക്കുന്നത് വളരെ പ്രധാനമാണ് എന്നാണ്. ഒരു പെണ്‍കുട്ടി എന്തായാലും ഉണ്ടായിരിക്കേണ്ടതാണ് എന്ന് പറഞ്ഞവര്‍ 90%. കുടുംബത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം സന്തുലിതമാക്കാന്‍ ആധുനിക ലിംഗനിര്‍ണയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ലെന്ന് 26% പേര് കരുതുന്നു. 14% പേര്‍ക്ക് പെണ്ഭ്രൂണഹത്യയോട് പൂര്‍ണമായി യോജിക്കാന്‍ കഴിയുന്നില്ല. 11% പേര്‍ക്ക് പൂര്‍ണമായി വിയോജിക്കാനും കഴിയുന്നില്ല. 42% പേര് അത് ഒട്ടും സ്വീകാര്യമല്ല എന്ന് പ്രതികരിച്ചു.
63% ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നത് അവരുടെ ആണ്മക്കള് തന്നെ അവരുടെ ശവസംസ്കാര ചടങ്ങുകള്‍ നടത്തണമെന്നാണ്. ഹിന്ദു മതത്തില്‍ ആണ്‍മക്കളോടുള്ള മുന്‍ഗണനയുടെ ഒരു കാരണം ഇതായി വിലയിരുത്തപ്പെടാറുണ്ട്. 67% ജൈനരും 74% മുസ്ലീങ്ങളും സമാന രീതിയില്‍ പ്രതികരിച്ചു. 29% സിഖുകാര്‍, 44% ക്രിസ്ത്യാനികള്‍, 46% ബുദ്ധിസ്റ്റുകള്‍ എന്നിവര്‍ക്ക് ആണ്മക്കള് തന്നെ അന്ത്യാപചാര ചടങ്ങുകള്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ആണ്മക്കളും പെണ്മക്കളും ഇതില്‍ ഒരുപോലെ പങ്കാളികളാകട്ടെ എന്നാണ് സിഖ്, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ് വിഭാഗങ്ങളുടെ നിലപാട്.
ഇന്ത്യയിൽ നടക്കുന്ന അബോര്‍ഷനുകൾ പലപ്പോഴും മുഴുവനായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല, അബോര്ഷനോടുള്ള സാമൂഹ്യ കാഴ്ചപ്പാടുകള്‍ കാരണം സംഭവിക്കുന്നതിന്റെ മൂന്ന് ശതമാനം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത് എന്നും ഈ പഠനത്തില്‍ പറയുന്നു. ഇതും ലിംഗനിർണയം നടത്തിയ ശേഷം ചെയ്യുന്ന അബോർഷൻ കണക്കിന്റെ ലഭ്യതയില്‍ നിര്‍ണായകമാണ്.
2019-21 വര്‍ഷത്തെ ദേശീയ കുടുംബ ആരോഗ്യ സര്‍വേയില്‍ 78% പ്രസവങ്ങളിലും അള്‍ട്രാ സൌണ്ട് ടെസ്റ്റ് നടത്തിയിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2005-2006 സര്‍വേയ്ക്ക് മുന്‍പുള്ള അഞ്ചു വര്‍ഷ കാലയളവില്‍ ഇത് 30%ആയിരുന്നു. ലിംഗനിര്‍ണയം നടത്താന്‍ മാത്രമല്ലാതെ, ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യാവസ്ഥ വിലയിരുത്താനും കൂടുതല്‍ സ്ത്രീകള്‍ അള്‍ട്രാ സൌണ്ട് ടെസ്റ്റ് നടത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. 2019-21 വര്‍ഷത്തെ ആരോഗ്യ സര്‍വേയില്‍ പ്രത്യുല്പാദന പ്രായത്തിലുള്ള 15% സ്ത്രീകള്‍ ആൺകുട്ടികളെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. 1998-99 വര്‍ഷത്തെ ആരോഗ്യ സര്‍വേയില്‍ ആണ്‍കുട്ടികളെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ 33% ആയിരുന്നു.