പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാ പരിശോധന വിഭാഗം ‘വ്യാജവാര്‍ത്ത’യോ തെറ്റായ വിവരമോ ആയി പട്ടികപ്പെടുത്തിയ വാര്‍ത്തകള്‍ വെബ്‌സൈറ്റില്‍നിന്നും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യേണ്ടിവരുമെന്ന് ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഭേദഗതി ചെയ്ത ഐ.ടി നിയമത്തില്‍ [ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്] റൂള്‍സ്, 2021 പറയുന്നു. ജനുവരി 17നാണ് ഭേദഗതി ഡ്രാഫ്റ്റ് പുറത്തുവിട്ടത്.
2019ലാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്കിങ് യൂണിറ്റ് പ്രവർത്തിച്ചു തുടങ്ങിയത്.
തുടക്കത്തിൽ ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിലുള്ള വാർത്തകൾ ആണ് വസ്തുതാ പരിശോധനയ്ക്കായി ഇവർ തെരഞ്ഞെടുത്തത്. സ്വമേധയാ വസ്തുതാ പരിശോധനയ്ക്കായി തെരഞ്ഞെടുക്കുന്ന വാർത്തകൾക്ക് പുറമെ, വാർത്താ വസ്തുത പരിശോധനയ്ക്കുള്ള പൗരരുടെ അന്വേഷണങ്ങൾ വെബ്‌സൈറ്റ് വഴി സ്വീകരിക്കുന്ന രീതിയാണ് പി.ഐ.ബി ഫാക്റ്റ് ചെക്ക് യൂണിറ്റിന്റേത്.
എന്നാല്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാ പരിശോധനാ വിഭാഗം സര്‍ക്കാറിനെ വിമര്‍ശനാത്മകമായി സമീപിക്കുന്ന വാര്‍ത്തകളെ നിഷേധിക്കുന്നവയാണെന്ന് വിമർശനങ്ങൾ ഉണ്ട്. വസ്തുതാപരിശോധനയുടെ നടപടി ക്രമങ്ങള്‍ പാലിക്കാതെ, വസ്തുതയുടെ പശ്ചാത്തലം വ്യക്തമാക്കാതെയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാപരിശോധന നടക്കുന്നതെന്ന് ഇന്ത്യയിലെ മുന്‍നിര ഫാക്റ്റ് ചെക് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ പ്രതീക് സിന്‍ഹ പറഞ്ഞിരുന്നു.
“സര്‍ക്കാര്‍ നയങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള തെറ്റായ വിവരങ്ങളുടെ പ്രചരണം തടയുന്നതിന്” എന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്റ്റ് ചെക്കിന്റെ ട്വിറ്റര്‍ ബയോ.
ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, പരമാധികാരം എന്നിവയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിവരങ്ങള്‍, വിദേശ രാജ്യങ്ങളുമായുള്ള സൗഹാര്‍ദ്ദപരമായ ബന്ധങ്ങള്‍, ക്രമസമാധാനം എന്നിവയ്ക്ക് ഭീഷണിയാകുന്ന വിവരങ്ങള്‍ ഇതെല്ലാമാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാപരിശോധനാ വിഭാഗത്തിന്റെ പരിധിയില്‍ വരുന്നത്. ദ വയര്‍, കാരവന്‍, ദ ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച ചില റിപോര്‍ട്ടുകള്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെകിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ റിപോര്‍ട്ടുകളെല്ലാം 2020ല്‍ കോവിഡ് കാലഘട്ടത്തിലെ സങ്കീര്‍ണമായ ചില പ്രശ്‌നങ്ങളും, നിര്‍ണായക സര്‍ക്കാര്‍ ഇടപെടലുകളെയും കുറിച്ചുള്ളവയാണ്.
ഈ നിയമഭേദഗതി അംഗീകാരം നേടിയാല്‍ വാര്‍ത്താ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട, ടെലികോം പ്രൊവൈഡര്‍, ക്‌ളൗഡ് സര്‍വ്വീസ് പ്രൊവൈഡര്‍, ഡൊമൈന്‍ രെജിസ്ട്രാര്‍, വെബ് ഹോസ്റ്റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇടനിലക്കാര്‍ അത്തരമൊരു ഉള്ളടക്കം നീക്കം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഈ ഭേദഗതി ഡ്രാഫ്റ്റ് പറയുന്നു.