ഗുജറാത്തിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 40,000ൽ അധികം സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ (എൻസിആർബി) കണക്കുകൾ. 2020 – 2021 കാലയളവിൽ, 4700ൽ അധികം സ്ത്രീകളെ കാണാതായിട്ടുണ്ടെന്നാണ് ഗുജറാത്ത് നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പറയുന്നത്.
എൻ.സി.ആർ.ബിയുടെ വിശദമായ റിപ്പോർട്ട്.
ഉത്തരേന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും സമാന സാഹചര്യങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ആർ.ടി.ഐ വഴി ലഭിച്ച ഉത്തർപ്രദേശിലെ കണക്കിൽ, കഴിഞ്ഞ വർഷം ദിനംപ്രതി 5 കുട്ടികളെ കാണാതാകുന്നുണ്ട് എന്നും അതിൽ 3 പേര് പെൺകുട്ടികളാണ് എന്നുമാണ് കാണിക്കുന്നത്. 1763 കുട്ടികളാണ് ആ വർഷം കാണാതായതെങ്കിൽ അതിൽ 1,166 പേര് പെൺകുട്ടികളാണ് (66 ശതമാനം). ഇതിൽ 12നും 18നും ഇടയിൽ പ്രായമുള്ള 1070 പേരാണ് ഉള്ളത് (92 ശതമാനം). ഈ കണക്കുകൾ ഉത്തർപ്രദേശിലെ 75 ജില്ലകളിൽ 50 ജില്ലയുടെ മാത്രമാണ്. 25 ജില്ലകൾ കണക്കുകൾ നൽകാൻ തയ്യാറായില്ല.
ഗുജ്റാത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത് പലരും ഇതര സംസ്ഥാനങ്ങളിൽ വേശ്യാവൃത്തിക്ക് വേണ്ടി കടത്തപ്പെടുന്നുണ്ട് എന്നാണ്.
ഈ കണക്കുകളിലുള്ള വലിയൊരു ശതമാനം ആളുകളും തിരിച്ച് വരികയോ അവരെ പോലീസ് കണ്ടെത്തുകയോ ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ട്. എന്നാൽ, ഈ കണക്കുകൾ മുന്നോട്ട് വെക്കുന്ന രണ്ട് ചോദ്യങ്ങൾ പ്രധാനപെട്ടതാണ്.
ഒന്ന്,
എന്തുകൊണ്ടാണ് ഇത്രയധികം കുട്ടികൾ, വിശിഷ്യ പെൺകുട്ടികൾ നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കാണാതാവുന്നത്?
രണ്ട്,
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, വേശ്യാവൃത്തിക്ക് വേണ്ടി കുട്ടികൾ അടങ്ങുന്ന സ്ത്രീകളെ കൂടുതലായി കാണപ്പെടുന്നത് എന്തുകൊണ്ട് ?
ഗാർഹിക പീഡനം, ലൈംഗികമായ അക്രമം, മാനസിക പീഡനം തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് കുട്ടികൾ വീട് വിട്ട് ഇറങ്ങേണ്ടി വരുന്നത് എന്നാണ് വിലയിരുത്തൽ. ഇത്തരം സംസ്ഥാനങ്ങളിൽ കുട്ടികൾക്ക്, വിശേഷിച്ചും പെൺകുട്ടികൾക്ക് അവരുടെ വീടുകളിൽ, സംരക്ഷണം ലഭിക്കുന്നില്ല എന്ന പ്രാഥമിക യാഥാർഥ്യമാണ് ഈ വാർത്തകൾ സംസാരിക്കുന്നത്.
അതേസമയം വേശ്യാവൃത്തിക്ക് അടക്കം ഉപയോഗിക്കപെടുന്നവരിൽ വലിയൊരു ശതമാനവും പ്രായപൂർത്തിയാവാത്ത കുട്ടികളാണ് എന്നും കാണാം.