ബി.ജെ.പി എം.പിയും ഇന്ത്യൻ റെസ്ലിംഗ് ഫെഡറേഷന്റെ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ രാജ്യത്തെ ഒളിമ്പിക് മെഡൽ ജേതാകളടക്കമുള്ള കായിക താരങ്ങൾ തെരുവിൽ സമരത്തിലാണ്. ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാനോ പ്രസ്തുത വിഷയത്തിൽ പ്രതികരിക്കാനോ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പിയുടെ പ്രധാന നേതാക്കൾ ആരും തന്നെ തയ്യാറായിട്ടില്ല. മാത്രമല്ല, ഡൽഹി പോലീസിനെ ഉപയോഗിച്ച് സമരം അടച്ചമർത്താൻ ശ്രമിക്കുന്നതും രാജ്യത്തിന്റെ അഭിമാനമായ കായിക താരങ്ങളെ റോഡിലൂടെ വലിച്ചിഴക്കുന്നതും നാം കണ്ടു.
പ്രതിഷേധങ്ങൾ മാസങ്ങൾ പിന്നിടുമ്പോഴും സമരക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി നിർദേശം കാരണമാണ് ബ്രിജ് ഭൂഷൺ ശരണിനെതിരെ കേസ് എടുക്കാൻ പോലീസ് തയ്യാറായത്. പോക്സോ കേസ് ഉൾപ്പെടെ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ പോലീസ് അറസ്റ്റ് ചെയ്യുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തിന്റെ അഭിമാനമായി മാറിയ സാക്ഷി മാലിക്കും, വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയുമടക്കമുള്ള കായിക താരങ്ങൾ നീതിക്കുവേണ്ടി തെരുവിൽ ഇറങ്ങേണ്ടി വന്നിട്ടും സർക്കാരിനോ, വിവിധ രാഷ്ട്രീയ പാർട്ടികൾക്കോ സമരത്തെ പരിഗണിക്കാനോ അവരുടെ ആവശ്യങ്ങൾക്ക് ശ്രദ്ധ നൽകാനോ സാധിക്കാത്തത് എന്തുകൊണ്ട്? അത്രമാത്രം എന്ത് സ്വാധീനമാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ഈ രാജ്യത്ത് ഉള്ളത്? ഫാക്ട് ഷീറ്റ്സ് വിശകലനം ചെയ്യുന്നു.
2023 ജനുവരിയിലാണ് ഗുസ്തി താരങ്ങൾ ആദ്യമായി സമരവുമായി രംഗത്ത് വരുന്നത്. പ്രായപൂർത്തിയാവർ ഉൾപ്പെടെ 7 ഓളം ഗുസ്തി താരങ്ങൾ ഇന്ത്യൻ റെസ്ലിംഗ് ഫെഡറേഷന്റെ തലവനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും ഫെഡറേഷന്റെ തലപ്പത്ത് നിന്ന് ഇയാളെ നീക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. ഇന്ത്യയിൽ ഏതൊരു തൊഴിലിടത്തും ആഭ്യന്തര പരാതി കമ്മിറ്റി ഉണ്ടായിരിക്കേണ്ടതുണ്ട്. എന്നാൽ, കായിക മേഖലയിൽ അടക്കം പല തൊഴിൽ ഇടത്തിലും ഇങ്ങനെ ഒരു കമ്മിറ്റി നിലനിൽക്കുന്നില്ല എന്ന് കാണാം. തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് കത്ത് അയക്കുകയും തങ്ങളുടെ സംഘടനകളിലെ ഐ.സി.സിയുടെ നിലവിലെ അവസ്ഥയും പ്രശ്നം പരിഹരിക്കാൻ സ്വീകരിച്ച, അല്ലെങ്കിൽ സ്വീകരിക്കാൻ നിർദ്ദേശിച്ച നടപടികളും ഉൾപ്പെടെ വിശദമായ റിപ്പോർട്ടുകൾ നാലാഴ്ചയ്ക്കകം സമർപ്പിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. അതൊടപ്പം പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റിയെയും നിയോഗിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. കമ്മിറ്റി റിപ്പോർട്ട് കൈമാറുന്നുണ്ടെങ്കിലും വേണ്ടവിധത്തിൽ നടപടികൾ ഉണ്ടാവാത്തതിനെ തുടർന്ന് 2023 ഏപ്രിലിൽ സമരം പുനരാരംഭിക്കുകയായിരുന്നു. റിപ്പോർട്ട് പ്രസിദ്ധികരിക്കാൻ സർക്കാർ തയ്യാറായതുമില്ല.
പിന്നീട് സമരത്തെ കുറിച്ച് ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതികരണങ്ങൾ ഉണ്ടായി. സമരത്തിലെ പ്രധാന ഗുസ്തി താരങ്ങളായ മൂന്ന് പേർ തങ്ങൾക്ക് കിട്ടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നും നിരാഹാര സമരം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചതോടെ സമരം കൂടുതൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇതിനെതിരെ ശക്തമായി അപലപിക്കുകയും യുണൈറ്റഡ് റെസ്ലിങ് ഫെഡറേഷൻ ചില മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു. കാലാവധി കഴിഞ്ഞ ഫെഡറേഷൻ കമ്മിറ്റിയുടെ തെരെഞ്ഞെടുപ്പ് 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുക, അല്ലാത്തപക്ഷം ഫെഡറേഷൻ പിരിച്ച് വിടുമെന്ന് താക്കീത് നൽകി. എന്നാൽ, ഗുസ്തി തരങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും അല്ലാതെയും വേറെ ചില വാദങ്ങൾ എതിർ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ടായിരുന്നു.
മത്സരത്തിന്റെ ഭാഗമാകാൻ ട്രയൽസിൽ പങ്കെടുക്കണമെന്ന നിബന്ധന കൊണ്ടുവന്ന ഫെഡറേഷൻ തലവനെ പുറത്താക്കാൻ വേണ്ടിയാണ് ഇവർ സമരം നടത്തുന്നതെന്നും രാഷ്ട്രീയമായ ഗൂഢാലോചനകൾ ഈ സമരത്തിന് പിന്നിലുണ്ടെന്നും ആരോപിച്ചു.
കേവലമൊരു എം.പി മാത്രമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുരുതരമായ പരാതി ഉണ്ടായിട്ടും നടപടിയെടുക്കാൻ സർക്കാർ തയ്യാറാവാത്തത് എന്തുകൊണ്ടാണ്?
ഇത് ആറാം തവണയാണ് പാർലമെന്റ് അംഗമായി ബ്രിജ് ഭൂഷൺ ശരൺ സിംഗ് തുടരുന്നത്. അഞ്ച് തവണ ബി.ജെ.പിയുടെയും ഒരു തവണ സമാജ്വാദി പാർട്ടിയുടെയും പ്രതിനിധി ആയിട്ടാണ് എം.പി ആയത്.
മോഷണം, കലാപം, കൊലപാതകം, ഭീഷണിപ്പെടുത്തൽ, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി ബ്രിജ് ഭൂഷന്റെ പേരിൽ 38 ക്രിമിനൽ കേസുകൾ ഉണ്ടായിട്ടുണ്ട്.
ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതി ചേർക്കപ്പെടുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായിട്ടുണ്ട്. പിന്നീട് 2020-ൽ സുപ്രീം കോടതി കുറ്റവിമുക്തനാക്കി.
ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളെ സഹായിച്ചെന്നാരോപിച്ച് 1993-ൽ ടാഡ ചുമത്തി. പിന്നീട് മാസങ്ങളോളം ജയിലിൽ കിടന്ന ശേഷം കുറ്റവിമുക്തനാക്കപ്പെട്ടു.
രവീന്ദർ സിങ്ങ് എന്ന തന്റെ സുഹൃത്തിനെ കൊലപ്പെടുത്തിയത് സ്വയം തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാതിരിക്കാനുള്ള പ്രധാന കാരണം ഇയാൾക്കുള്ള രാഷ്ട്രീയം സ്വാധീനമാണ്. തൊണ്ണൂറുകളുടെ അവസനത്തിലാണ് ബി.ജെ.പിയിലേക്ക് വരുന്നത്. ഉടനെ തന്നെയാണ് ബാബരി പള്ളി തകർത്തത് അടക്കമുള്ള കേസിൽ ഉൾപ്പെടുന്നത്. ബി.ജെ.പിയുടെ പ്രധാന ബെൽറ്റ് ആയ ഉത്തർപ്രദേശിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന മുഖങ്ങളിൽ ഒരാളാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങ്. അയോധ്യയിലടക്കം 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇയാളുടെ ഉടമസ്ഥതയിലുണ്ട്.
ഏകദേശം 10 വര്‍ഷത്തോളമായി ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് ഏഷ്യയുടെ വൈസ് പ്രസിഡന്റുമാണ്. ഗുസ്തി ഫെഡറേഷന്റെ എല്ലാ നിര്‍ണായക തീരുമാനങ്ങളിലും അവസാന വാക്ക് ഭൂഷണിന്റേതായിരുന്നു. അതുകൊണ്ട് തന്നെയാകാം ഇത്രയും വലിയ ആരോപണം ഉയര്‍ന്നിട്ടും ബ്രിജ് ബൂഷണിനെതിരായ നടപടികള്‍ വൈകുന്നത്.
ഉത്തർപ്രദേശിലെ പല മണ്ഡലങ്ങളിലും അനിഷേധ്യമായ സ്വാധീനം ബ്രിജ് ഭൂഷണിനുണ്ട്. രാഷ്ട്രീയ സാന്നിധ്യവും ദീർഘകാല പരിചയ സമ്പത്തും ഉള്ള ഒരാളെ എളുപ്പം പാർട്ടിക്ക് തള്ളിപ്പറയാൻ സാധിക്കില്ല എന്നതാണ് ബി.ജെ.പിയെ സമ്മർദത്തിലാക്കുന്നത്.
രാജ്യത്തിന്റെ ഐകണുകളായ ഗുസ്തി തരങ്ങളാണോ രാഷ്ട്രീയ സ്വാധീനമുള്ള ബ്രിജ് ഭൂഷൺ ശരൺ സിങ്ങാണോ രാജ്യത്തിന് പ്രധാനം എന്ന ചോദ്യത്തിന്റെ ഉത്തരം വരും ദിവസങ്ങളിൽ കണ്ടറിയാം.