ടിപ്പുവിന്റെ പടയോട്ട കാലത്ത് ക്ഷേത്രങ്ങള്‍ വ്യാപകമായി തകര്‍ത്തിരുന്നുവെന്ന വാദം പ്രചാരത്തിലുണ്ട്. ടിപ്പുവും സൈന്യവും പ്രവേശിക്കാത്ത സ്ഥലങ്ങളില്‍പോലും ക്ഷേത്രങ്ങള്‍ തകര്‍ത്തത് ടിപ്പു സുല്‍ത്താനാണെന്ന വാമൊഴിക്കഥകളും വ്യാപകമാണ്. അതില്‍ എത്രമാത്രം വസ്‌തുതകളുണ്ട്?
ടിപ്പുവിന്റെ കേരളത്തിലെ പടയോട്ടവുമായി ഒരു ബന്ധവുമില്ലാത്ത പ്രദേശങ്ങളില്‍പോലും പ്രചരിപ്പിക്കുന്ന ക്ഷേത്ര ധ്വംസനകഥകള്‍ ടിപ്പു സുല്‍ത്താന്‍ എന്ന അധിനിവേശവിരുദ്ധ പോരാളി പുലര്‍ത്തിയിരുന്ന സമുദായ സാഹോദര്യചരിത്രത്തെ നിരാകരിക്കുന്നവയാണ്.
- കേരളത്തിലേക്കുള്ള ടിപ്പു സുല്‍ത്താന്റെ കടന്നുവരവിന് മൈസൂരിന്റെ സാമ്പത്തിക താല്‍പര്യങ്ങളും രാഷ്ട്രീയ താല്‍പര്യങ്ങളും മാത്രമാണ് കാരണം.
- കേരളത്തിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കല്‍ ടിപ്പു സുല്‍ത്താന്റെ ലക്ഷ്യമായിരുന്നില്ല. ടിപ്പു ക്ഷേത്രധ്വംസകന്‍ ആയിരുന്നുവെങ്കില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചിരപുരാതനമായ ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ടാവുമായിരുന്നില്ല.
- ടിപ്പു സുല്‍ത്താന്‍ കേരളത്തിലെ ഹൈന്ദവരെ കൂട്ടത്തോടെ ഇസ്‌ലാമാക്കിയെന്നും ക്ഷേത്രങ്ങള്‍ തകര്‍ത്ത് കൊള്ളയടിച്ചുവെന്നുമുള്ള കുപ്രചാരണത്തിന് തുടക്കം കുറിച്ചത് ബ്രിട്ടീഷുകാരാണ്. ഈ വാദത്തിന് തെളിവുകളും ഇല്ല.
- ഗുരുവായൂരിലെയും കോഴിക്കോട്ടെയും കൊച്ചിയിലെയും ക്ഷേത്രങ്ങള്‍ക്ക് എല്ലാ വര്‍ഷവും ടിപ്പു നല്‍കിയ ധനസഹായത്തിന്റെ രേഖകള്‍ കോഴിക്കോട് ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരിക്കുന്നു.
- മൈസൂര്‍ സൈന്യം തൃശൂരില്‍ എത്തിയപ്പോള്‍, പിന്‍വാങ്ങിയ മഠത്തിലുണ്ടായിരുന്ന സ്വാമിമാരും കൂട്ടരും, സൈന്യം തിരിച്ചുപോയതോടെ തിരികെയെത്തി ക്ഷേത്രം പരിശോധിച്ചപ്പോള്‍ ക്ഷേത്രത്തിനോ ക്ഷേത്രവകകള്‍ക്കോ യാതൊരു കേടുപാടുകളും നഷ്‌ടവും സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിന് ചരിത്ര രേഖകളുണ്ട്.
- കേരളത്തില്‍ ഹിന്ദു വിശ്വാസികൾക്കെതിരെ ടിപ്പു നടത്തിയ പടനീക്കത്തിന് ചരിത്രപരമായി തെളിവില്ല. അത്തന്‍ കുരിക്കളെപ്പോലെയുള്ള മുസ്‌ലിം പ്രഭുക്കന്മാരും ടിപ്പുവിനെതിരെ പടയൊരുക്കം നടത്തിയിട്ടുണ്ട്.
- ടിപ്പുവിന് എതിര്‍ക്കേണ്ടിവന്നത് മലബാറിലെ കാര്‍ഷികമേഖലയില്‍ നടത്തിയ മാറ്റങ്ങള്‍ കാരണമായി കൃഷിഭൂമിയിലെ സാമ്പത്തിക ചൂഷണാധികാരം നഷ്‌ടപ്പെട്ട ജന്മിമാരേയും നാടുവാഴികളേയും ഇടത്തട്ടുകാരെയുമാണ്.
- മലബാറിന്റെ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റത്തിനാണ് ടിപ്പു സുല്‍ത്താന്‍ പ്രാമുഖ്യം നല്‍കിയത്. ജാതി ബന്ധങ്ങളെയും ആചാരമര്യാദകളെയും പരിഷ്‌കരിക്കാനും ജന്മിമാരുടെ അധികാരങ്ങള്‍ നിയന്ത്രിക്കാനുമാണ് ശ്രമിച്ചത്.
- അമ്പലങ്ങള്‍ക്ക് എല്ലാ വർഷവും ഭൂമിയും സ്വര്‍ണവും ഉള്‍പ്പെടെ സാമ്പത്തിക സഹായം ടിപ്പു സുല്‍ത്താന്‍ അനുവദിച്ചിരുന്നു.
- ശങ്കരാചാര്യര്‍ സ്ഥാപിച്ച ശൃംഗേരി മഠം മറാത്ത സൈന്യം ആക്രമിച്ചു നശിപ്പിച്ചപ്പോള്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചുകൊണ്ടും പുനപ്രതിഷ്ഠക്ക് ഉത്തരവിട്ടുകൊണ്ടും ടിപ്പു രാജശാസനം പുറപ്പെടുവിച്ചിരുന്നു.
- ശ്രീരംഗപട്ടണത്തിലും കാവേരി നദിയുടെ പരിസരത്തും ഇപ്പോഴും നിരവധി പുരാതന ഹിന്ദു ക്ഷേത്രങ്ങളുണ്ട്. ക്ഷേത്രങ്ങൾക്കുനേരെ ടിപ്പു സുൽത്താൻ ആക്രമണം നടത്താനോ കയ്യേറ്റം നടത്താനോ ശ്രമിച്ചിരുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.