ഹജ്ജ് ഹൗസിന്റെ നിർമ്മാണം രാജ്യത്തെ തീവ്രവാദത്തിലേക്കും മുസ്ലീം ആധിപത്യത്തിലേക്കും നയിക്കുമെന്നാണ് ഇതിനെതിരെ രംഗത്തു വന്ന ഹിന്ദുത്വ വാദികൾ ആരോപിക്കുന്നത്. നികുതിദായകരുടെ പണം ഒരു മതസ്ഥലം നിർമ്മിക്കാൻ ഉപയോഗിക്കാൻ പാടില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.
പടിഞ്ഞാറൻ ദൽഹിയിലെ ദ്വാരക ഭർത്താൽ ചൗക്കിൽ ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധവുമായി തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്തു വന്നിരിക്കുന്നു. ഓഗസ്റ്റ് 06ന് വെള്ളിയാഴ്ച്ച ഹിന്ദുത്വ സംഘടനകളുടെ ആഹ്വാനം അനുസരിച്ച് ആയിരത്തിലധികം ആളുകളാണ് പ്രതിഷേധത്തിൽ തടിച്ചുകൂടിയത്.
പ്രതിവർഷം ഏകദേശം 20,000 തീർത്ഥാടകർ ദൽഹിയി വഴി ഹജ്ജിന് പോകുന്നുണ്ട്. രാജ്യത്തെ തീർത്ഥാടകർക്കുള്ള ഏറ്റവും വലിയ പുറപ്പെടൽ കേന്ദ്രമാണ് ഡൽഹി. അതുകൊണ്ട് തന്നെ അവിടെ ഒരു ഹജ്ജ് ഹൗസ് നിർബന്ധമായിരുന്നു. 2008 ൽ അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ആയിരുന്നു ഹജജ് ഹൗസ് നിർമ്മാണ പദ്ധതി വിഭാവനം ചെയ്തത്. ദീക്ഷിത് ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനം നടത്തുകയും നിർമാണത്തിന് വേണ്ടി ദ്വാരകയുടെ അടുത്ത തന്നെ 5,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു സ്ഥലം അനുവദിക്കുകയും ചെയ്തു. പിന്നീട് 2018 ൽ, അരവിന്ദ് കെജ്രിവാൾ സർക്കാർ 94 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു.
കേന്ദ്രീകൃത എയർകണ്ടീഷൻ, അത്യാധുനിക സൗകര്യങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ഡോർമിറ്ററികൾ, വി.ഐ.പി സ്യൂട്ടുകൾ, ഇമിഗ്രേഷൻ കൗണ്ടറുകൾ, പ്രാർത്ഥനാ ഹാളുകൾ, ലൈബ്രറി, അടുക്കള, ഡൈനിംഗ് ഏരിയ എന്നിവ ഉൾപ്പെടുന്ന പ്ലാൻ ആയിരുന്നു കെട്ടിടത്തിന് വിഭാവന ചെയ്തത്.
കെട്ടിടത്തിന്റെ പണി ആരംഭിച്ചിട്ടില്ലെങ്കിലും, തീവ്ര ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകൾ അതിന്റെ നിർമ്മാണത്തിനെതിരെ വെള്ളിയാഴ്ച പ്രതിഷേധവുമായി രംഗത്തിറങ്ങി. ഹജ്ജ് ഹൗസിന്റെ നിർമ്മാണത്തിനെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ, ഹിന്ദു ശക്തി സംഘടന, ഫെഡറേഷൻ ഓഫ് ദ്വാരക എന്നിവയുൾപ്പെടെ നിരവധി ഹിന്ദുത്വ ഗ്രൂപ്പുകൾ പങ്കെടുക്കുകയുണ്ടായി. ക്ലസ്റ്റർ ബസ് ഡിപ്പോയ്ക്ക് സമീപം നടന്ന പ്രതിഷേധത്തിൽ, ധൂൽ സിറാസ്, ഭർത്താൽ, പോച്ചൻപൂർ, ബാംനോളി തുടങ്ങിയ ഗ്രാമങ്ങളിലെ താമസക്കാരും പ്രദേശത്തെ ഡി.ഡി.എ കോളനികളിൽ താമസിക്കുന്നവരും പങ്കെടുത്തു.
രാവിലെ10 മണിയോടെയാണ്, ആളുകൾ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ഭർത്താൽ ചൗക്കിൽ ഒത്തുകൂടാൻ തുടങ്ങിയത്. ഒരു മണിക്കൂർ ആയപ്പോയേക്കും ആയിരത്തോളം ആളുകൾ എത്തിച്ചേർന്നിരുന്നു. ‘എന്തിനാണ് ഒരു ഹജ്ജ് ഹൗസ്? എന്തുകൊണ്ട് ഒരു സ്കൂളോ, കോളേജോ, ആശുപത്രിയോ നിർമിച്ചുകൂടാ?’ എന്നിങ്ങനെയുള്ള ബാനറുകളുമായിക്കൊണ്ടായിരുന്നു പ്രതിഷേധം.
ഹജ്ജ് ഹൗസിന്റെ നിർമ്മാണം രാജ്യത്തെ തീവ്രവാദത്തിലേക്കും മുസ്ലീം ആധിപത്യത്തിലേക്കും നയിക്കുമെന്നാണ് സമ്മേളനത്തിൽ സംസാരിച്ചവർ ആരോപിക്കുന്നത്. നികുതിദായകരുടെ പണം ഒരു മതസ്ഥലം നിർമ്മിക്കാൻ ഉപയോഗിക്കാൻ പാടില്ലെന്നും പ്രതിഷേധക്കാർ പറയുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ദൽഹിക്ക് സ്വന്തമായി ഒരു ഹജ്ജ് ഹൗസ് ഇല്ല. എന്നിരുന്നാലും, പഴയ ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിന് സമീപം ഒരു തകർന്ന കെട്ടിടമുണ്ട്, ഹജ്ജ് മൻസിൽ എന്നറിയപ്പെടുന്ന ഇത് ഇന്ത്യൻ ഹജജ് തീർഥാടകരുടെ രേഖകൾ സമർപ്പിക്കൽ, പാസ്‌പോർട്ട് വിതരണം, ക്യാമ്പിംഗ് ക്രമീകരണം, മറ്റ് ആവശ്യങ്ങൾ, എന്നിവക്കാണ് ഉപയോഗിക്കുന്നത്. ഹജ്ജ് ഹൗസിന്റെ അഭാവത്തിൽ, തീർത്ഥാടകരെ അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം എല്ലാ വർഷവും രാംലീല മൈതാനത്തും ദർഗ ഫായിസ് ഇലാഹിയിലും നിർമ്മിക്കുന്ന ട്രാൻസിറ്റ് ക്യാമ്പുകളിലാണ് താമസിപ്പിക്കാറുള്ളത്. ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഹജ് മൻസിലിന് മക്കയിലേക്ക് പോകുന്ന പതിനായിരക്കണക്കിന് തീർത്ഥാടകരെ ഉൾക്കൊള്ളാൻ മതിയായ ഇടമില്ല.
“ഡൽഹിയിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധി പേരാണ് ഡൽഹി വഴി ഹജജ് തീർത്ഥാടനത്തിന് പോകുന്നത്, സ്ഥലക്കുറവ് കാരണം ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ഞങ്ങൾക്ക് എപ്പോഴും പ്രശ്നമുണ്ടാകാറുണ്ട്.” ദൽഹി സ്റ്റേറ്റ് ഹജ്ജ് ഹൗസ് ചെയർപേഴ്സൺ മുഖ്താർ അഹമ്മദ് ‘ദി വയറിനോട്’ പറഞ്ഞു .
ഡൽഹിയിലെ ഭാരത് ട്രക്ക് ആൻഡ് ട്രാൻസ്പോർട്ടേഷൻ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് വികാശ് ജോഗി നിർമ്മാണത്തിനെതിരെ നിലപാടെടുത്ത് പ്രതികരിച്ചത് ഇങ്ങനെയാണ് “അവർക്ക് ഈ ഹജ്ജ് ഹൗസ് നിർമ്മിക്കണമെങ്കിൽ ആദ്യം ഞങ്ങളെ കൊല്ലണം”. എന്തുകൊണ്ടാണ് ഈ ആശയത്തെ എതിർക്കുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഇത് ഹിന്ദു സമൂഹത്തോടുള്ള അനീതിയാണ്, ഇത് ഞങ്ങൾക്ക് പീഡനമാണ്. മുസ്ലീങ്ങൾക്ക് ഒരു ഹജ്ജ് ഹൗസ് വേണമെങ്കിൽ, അവർ താമസിക്കുന്ന സ്ഥലത്ത്, നിസാമുദ്ദീൻ അല്ലെങ്കിൽ ഒഖ്ല പോലുള്ള സ്ഥലങ്ങളിൽ എന്തുകൊണ്ട് നിർമ്മിക്കാൻ കഴിയില്ല’?
അന്തരിച്ച ഷീലാ ദീക്ഷിതിന്റെ അഭിപ്രായ പ്രകാരമാണ് ഹജ്ജ് ഹൗസിനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നത്. വിമാനത്താവളത്തിന് സമീപത്തായതിനാൽ ഈ സ്ഥലം ഏറെ അനുയോജ്യമാണ്.”പ്രതിഷേധം പൂർണ്ണമായും അരാഷ്ട്രീയമാണന്നും മുസ്ലീം സമൂഹത്തോട് തങ്ങൾക്ക് വിദ്വേഷമില്ലെന്നും പ്രധിഷേധക്കാരിൽ ചിലർ പറയുകയുണ്ടായി. “പക്ഷേ, ജനസംഖ്യയുടെ 99% ഹിന്ദുക്കളായ ഞങ്ങളുടെ താമസസ്ഥലത്തിന് സമീപം ഒരു ഹജ്ജ് ഹൗസ് ഉണ്ടാക്കരുത്”. ദ്വാരകയിലെ ഒരു റസിഡന്റ്സ് ഫെഡറേഷൻ, ഭൂമി അലോട്ട്മെന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) ചെയർപേഴ്സൺ കൂടിയായ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലിന് കത്തെഴുതിയിട്ടുണ്ട് .
സർക്കാർ നിർമാണം നിർത്തിയില്ലെങ്കിൽ എന്തുചെയ്യുമെന്ന് ചോദിച്ചപ്പോൾ, പ്രതിഷേധക്കാകർ പറഞ്ഞത് “അവർ ഒരു ഇഷ്ടിക ഇവിടെ വയ്ക്കാൻ ശ്രമിക്കട്ടെ, ഞങ്ങൾ അവർക്ക് അതെ ഇഷ്ടികകൊണ്ട് മറുപടി നൽകും.” എന്നാണ്.
അയോധ്യയിലെ ‘രാമക്ഷേത്രസ്ഥലത്ത്’ ഒരു സർവകലാശാല പണിയുന്നതിനെക്കുറിച്ചുള്ള മനീഷ് സിസോദിയയുടെ പ്രസ്താവനയെ പരാമർശിച്ചുകൊണ്ട് പ്രതിഷേധക്കാരനായ ദയാനന്ദ് പറഞ്ഞത് ഇങ്ങനെയാണ്: “ഒരു ഹജ്ജ് ഹൗസിന്റെ ആവശ്യമെന്താണ്? എന്തുകൊണ്ടാണ് ഇവിടെ ഒരു സർവകലാശാല ഉണ്ടാക്കാത്തത്? അല്ലെങ്കിൽ ഒരു ആശുപത്രി? ” ഇത് മുസ്ലീം സമുദായത്തെ കൂടെക്കൂട്ടാൻ ആം ആദ്മി പാർട്ടി നടത്തിയ ശ്രമമാണ്. “ഹജ്ജ് ഹൗസ് ഒരു ഒഴികഴിവാണ്, അവർക്ക് തീവ്രവാദികളെ വളർത്തണം” മറ്റൊരു പ്രതിഷേധക്കാരൻ ആക്രോശിച്ചു.
എന്തിനാണ് സർക്കാർ മുസ്ലീങ്ങൾക്കായി ഒരു ഹജ്ജ് ഹൗസ് നിർമ്മിക്കുത്? അവർ തന്നെ പണം സംഭാവന ചെയ്യുകയും സ്വന്തം പ്രദേശമായ ഓഖ്ലയിലോ നിസാമുദ്ദീനിലോ നിർമ്മിക്കുകയും വേണം. ഞങ്ങളുടെ പ്രദേശം സമാധാനപരമാണ്, അത് സമാധാനപരമായി തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, മറ്റൊരു പ്രതിഷേധക്കാരൻ പറഞ്ഞു. ഒരു സ്ത്രീ പറഞ്ഞത് ഇങ്ങനെയാണ്: “രാമൻ അല്ലാഹുവാണ്, അള്ളാഹു രാമനാണ്. ഹജ്ജ് ഹൗസിനോട് ഞങ്ങൾക്ക് എതിർപ്പില്ല, പക്ഷേ, അവർ അത് നമ്മുടെ പ്രദേശത്തല്ല, മറ്റെവിടെയെങ്കിലും നിർമിക്കണം’.