സിഖ് സഹോദരങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മുസ്ലിം പള്ളിയുടെ നിർമ്മാണം രാജ്യത്തിൻ്റെ സാമുദായിക സൗഹാർദ്ദത്തിന് മഹത്തായ സന്ദേശമാണ് നൽകുന്നത്. പഞ്ചാബിലെ മോഗ പ്രദേശത്തെ സിഖ് ഭൂരിപക്ഷ ഗ്രാമമാണ് ഭലൂർ. നാല് മുസ്‌ലിം കുടുംബങ്ങളും അവിടെ താമസിക്കുന്നുണ്ട്. ഏഴ് ഗുരുദ്വാരകളും രണ്ട് ക്ഷേത്രങ്ങളുമുണ്ട് അവിടെ. പക്ഷെ, മുസ്‌ലിംകൾക്ക് പ്രാർത്ഥനക്കായി ഒരു പള്ളിയും ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്‌ചകളിലും പെരുന്നാളിനും അയൽഗ്രാമങ്ങളിൽ പോയാണ് അവർ പ്രാർത്ഥനകൾ നിർവ്വഹിച്ചിരുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, മുസ്‌ലിം സഹോദരങ്ങൾക്കായി ഒരു പള്ളി പണിയണമെന്ന് അവിടത്തെ സിഖ്, ഹിന്ദു സമുദായാംഗങ്ങൾ തീരുമാനിച്ചു. പള്ളി നിർമ്മാണം മുസ്‌ലികൾക്ക് ഒറ്റക്ക് സാധിക്കുന്നതല്ല എന്ന് അവർക്കറിയാമായിരുന്നു. പഞ്ചാബിലെ മലേർകോട്ടയിലെ സിഖ് വംശജനായ ജഗ്മൽ സിംഗ് തനിക്ക് പൈതൃകമായി കിട്ടിയ ഒന്നരയേക്കർ ഭൂമി മുസ്‌ലിംകൾക്ക് ആരാധനാലയം പണിയാൻ സൗജന്യമായി നൽകി. ഇന്ത്യാ വിഭജനത്തിനു വളരെ മുമ്പ് അവിടെ ധാരാളം മുസ്‌ലിംകളും പള്ളികളും ഉണ്ടായിരുന്നു. എന്നാൽ, വിഭജനസമയത്ത് വലിയതോതിൽ പലായനം നടക്കുകയും വളരെ കുറച്ചുപേർ മാത്രം അവിടെ അവശേഷിക്കുകയും ചെയ്‌തു. അന്ന് ഇവിടെത്തന്നെ നിലയുറപ്പിച്ച കുടുംബങ്ങളുടെ അടുത്ത തലമുറയാണു ഇപ്പോൾ ഈ പ്രദേശത്തുള്ളത്.
ഹിന്ദു, മുസ്‌ലിം, സിഖ് കുടുംബങ്ങൾ വളരെ ഐക്യത്തോടെയാണ് ഇവിടെ കഴിയുന്നതെന്ന് ഗ്രാമീണർ പറയുന്നു. വളരെ ചരിത്ര പ്രാധാന്യമുള്ള പട്ടണങ്ങളിലൊന്നായ മലേർകോട്ലയിൽ നൂറോളം വർഷം പഴക്കമുള്ള ഇടഞ്ഞുപൊളിഞ്ഞു വീഴാറായ പള്ളിയാണ് ഉണ്ടായിരുന്നത്. അത് പുനഃനിർമിക്കണമെന്ന് അവിടെത്തെ മുസ്‌ലികൾ ഏറെ നാളായി ആഗ്രഹിക്കുന്ന കാര്യമായിരുന്നെങ്കിലും അവർക്ക് അതിന് കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് സിഖുകാർ ആ ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് വന്നത്. 2021 ജൂൺ 6 ഞായറാഴ്‌ച ദിവസം പള്ളിക്ക് തറക്കല്ലിടാനായി ഒരുക്കങ്ങൾ നടത്തി. എന്നാൽ അപ്രതീക്ഷിതമായി പെയ്ത വലിയ മഴയിൽ പരിപാടി തടസപ്പെട്ടു. മറ്റൊരു ദിവസത്തേക്ക് ചടങ്ങ് മാറ്റിയാലോ എന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ അടുത്തുള്ള ശ്രീ സാത്ത്സാങ് സാഹിബ് ഗുരുദ്വാരയിലേക്ക് പരിപാടി മാറ്റാൻ ഗ്രാമീണർ തീരുമാനിച്ചു. എല്ലാവരും ചേർന്ന് മണിക്കൂറുകൾ കൊണ്ട് എല്ലാ ക്രമീകരണങ്ങളും അവിടെ നടത്തി. എല്ലാ മതത്തിൽപെട്ടവരും ഒരു സദസ്സിൽ ഒരുമിച്ചിരുന്ന് മധുരം പങ്കുവെക്കുകയും പ്രാർത്ഥിക്കുകയും ചെയ്‌തു. പള്ളി നിർമാണത്തിനായി ഗ്രാമീണർ തങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകി. 100 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നൽകിയവരുണ്ട്. പള്ളി നിർമാണത്തിന് വഖ്ഫ് ബോർഡും സംഭാവന നൽകും.
സമകാലിക ഇന്ത്യയിലെ സാമൂഹിക അന്തരീക്ഷത്തിൽ ഏറെ പ്രാധാന്യമുള്ളതും സൗഹാർദത്തിൻ്റെ സന്ദേശം നൽകുന്നതുമാണ് ഈ സംഭവം. മറ്റുള്ളവരുടെ ആരാധനാലയങ്ങൾ കൈയേറുകയോ, തകർക്കുകയോ ചെയ്യുകയല്ല, അവ സംരക്ഷിക്കുകയാണ് മതനിരപേക്ഷതയുടെ പാരമ്പര്യം. 2020 നംവബർ 26 ന് ആരംഭിച്ച കർഷക സമരത്തിൽ സിംഗു അതിർത്ഥിയിൽ സിഖുകാർ സൗജന്യ ഭക്ഷണ ശാലകൾ തുറന്നപ്പോൾ മലേർകോട്ടയിലെ മുസ്‌ലിംകൾ അവർക്കൊപ്പം സംഘാടകരായി ഉണ്ടായിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന ട്രാക്ടർ പരേഡിൽ ഡൽഹി, ഹരിയാന സ് പഞ്ചാബ് എന്നിവടങ്ങളിൽ നിന്നുള്ള മുസ്‌ലിംകളും കർഷകരുടെ കൂടെ അണിനിരനിരുന്നു. പൗരത്വ സമരത്തിന്റെ ദിനരാത്രങ്ങളിൽ സമരക്കാർക്ക് വെള്ളവും ഭക്ഷണവും മറ്റു സഹായങ്ങളും എത്തിച്ചു നൽകാൻ സിഖുകാർ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. വെറുപ്പിന്റെയും അപര വിദ്വേഷത്തിന്റെയും നാളുകളിൽ, വിശിഷ്യാ പലവിധത്തിലുള്ള വംശഹത്യകൾ അരങ്ങേറുമ്പോൾ ഇത്തരത്തിലുള്ള സിഖ്-മുസ്‌ലിം സൗഹാർദ്ദങ്ങൾ, നീതിയുടെയും സൗഹാർദ്ദത്തിന്റെയും പക്ഷത്ത് നിൽക്കുന്ന രാജ്യ നിവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ്.