കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ സാധാരണയായി ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം അഡ്‌മിനിസ്ട്രേറ്ററാക്കുന്ന രീതി പാലിക്കാതെയാണ് കേന്ദ്രം 2016ല്‍ പട്ടേലിനെ ദാദ്ര&നാഗര്‍ഹവേലിയിലെയും ഇപ്പോള്‍ ലക്ഷദ്വീപിലെയും അഡ്‌മിനിസ്ട്രേറ്റര്‍ നിയമനം നടത്തിയിരിക്കുന്നത്.
2020 ഡിസംബര്‍ 5ന് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ ആയി ചുമതലയേറ്റ പ്രഫുല്‍ പട്ടേലിന്റെ നിയമനം ലക്ഷദ്വീപില്‍ നിലനില്‍ക്കുന്ന സംസ്‌കാരത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ നിയമനമാണെന്ന ആക്ഷേപം ശക്തമാണ്. ഇതിന് മുമ്പ് ദാദ്ര&നാഗര്‍ഹവേലിയിലെ അഡ്‌മിനിസ്ട്രേറ്ററായിരുന്ന പട്ടേല്‍ പ്രധാനമന്ത്രിയുടെ അടുത്ത അനുയായിയും ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 22ന് മുംബൈയില്‍ വെച്ച് മരിച്ച നിലയില്‍ കാണപ്പെട്ട ദാദ്ര&നാഗര്‍ഹവേലിയിലെ എം.പിയായിരുന്ന മോഹന്‍ ദാല്‍ക്കറെയുടെ ആത്മഹത്യ കുറിപ്പില്‍ പ്രഫുല്‍ പട്ടേലിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതുകൂടാതെ, എം.പിയുടെ കുടുംബവും പട്ടേലിനെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചിരുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ സാധാരണയായി ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം അഡ്‌മിനിസ്ട്രേറ്ററാക്കുന്ന രീതി പാലിക്കാതെയാണ് കേന്ദ്രം 2016ല്‍ പട്ടേലിനെ ദാദ്ര&നാഗര്‍ഹവേലിയിലെയും ഇപ്പോള്‍ ലക്ഷദ്വീപിലെയും അഡ്‌മിനിസ്ട്രേറ്റര്‍ നിയമനം നടത്തിയിരിക്കുന്നത്.
ഈ അധികാര മാറ്റത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുള്ള സംശയങ്ങള്‍ ന്യായമാണെന്ന് തോന്നിപ്പിക്കും വിധമാണ് ലക്ഷദ്വീപിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു കൂട്ടം പുതിയ നിയമനിര്‍മാണങ്ങളും നിര്‍ദ്ദേശങ്ങളും. കന്നുകാലി വധനിരോധനത്തോടൊപ്പം ബീഫും ബീഫ് ഉത്പന്നങ്ങളും വാങ്ങുന്നതും വില്‍ക്കുന്നതും കയറ്റുമതി ചെയ്യുന്നതും ജീവപര്യന്തം തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാക്കുന്ന നിയമത്തിന്റെ കരട് ഫെബ്രുവരി 25നാണ് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി അവതരിപ്പിച്ചത്. 96 ശതമാനത്തിലധികം മുസ്‌ലിം ജനസംഖ്യയുള്ള ദ്വീപില്‍ ഇത് നടപ്പിലാക്കുന്നത് രാഷ്ട്രീയ-വര്‍ഗീയ ലക്ഷ്യത്തോടെയാണെന്നാണ് വിമര്‍ശനം. ‘ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷന്‍ 2021’ എന്ന പേരില്‍ പുറത്ത് വന്നിട്ടുള്ള പുതിയ ഭൂനിയമം ദ്വീപ് നിവാസികളുടെ നിലവിലെ ഭൂവുടമസ്ഥതക്കും ഉപയോഗത്തിനും ഗുരുതരമായ തടസ്സങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്. ഏത് ഭൂമിയും വികസന പ്രവര്‍ത്തനമെന്ന പേരില്‍ ഏറ്റെടുക്കാനും അതില്‍ മാറ്റങ്ങള്‍ വരുത്താനും ഭരണകൂടത്തിന് അധികാരം നല്‍കുന്ന തരത്തിലാണ് നിയമം. 2021 ജനുവരി 28ന് പുറത്ത് വിട്ട
കരട് ‘ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് ആന്‍റി സോഷ്യല്‍ ആക്റ്റിവിറ്റീസ് റെഗുലേഷന്‍’ എന്ന നിയമം ഗുണ്ടാ ആക്റ്റിന് സമാനമായി പോലീസ് കസ്റ്റഡിയില്‍ എടുക്കുന്ന ഏതൊരു വ്യക്തിയെയും വിചാരണ കൂടാതെ ഒരു വര്‍ഷം വരെ തടവിലിടാന്‍ അനുമതി നല്‍കുന്നതാണ്. എന്നാൽ NCRB(National Crime Records Bureuo)യുടെ കണക്ക് പ്രകാരം വലിയ രീതിയിലുള്ള കുറ്റകൃത്യങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദ്വീപില്‍ ഈ നിയമവും നടപ്പിലാക്കാനൊരുങ്ങുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് വിമർശനം ശക്തമാണ്.
ഇതുപോലെ ഈ വര്‍ഷം 2021ൽ പുറത്ത് വിട്ട കരട് ‘ലക്ഷദ്വീപ് പഞ്ചായത്ത് റെഗുലേഷന്‍ ആക്റ്റ്’ പ്രകാരം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള വ്യക്തികളെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുന്നുണ്ട്. മാര്‍ച്ച് 28ന് പൊതുജനാഭിപ്രായം തേടി പുറത്ത് വിട്ട ഈ കരട് നിയമത്തിനെതിരെയും ശക്തമായ പ്രതിഷേധമുയരുന്നുണ്ട്. ഇതോടൊപ്പം ചില ദ്വീപുകളില്‍ മദ്യനിയന്ത്രണം എടുത്തുകളയാനുള്ള നീക്കങ്ങള്‍ക്കെതിരെയും ദ്വീപ് നിവാസികള്‍ പ്രതിഷേധത്തിലാണ്. കോവിഡ് രോഗം പടര്‍ന്ന ആദ്യ ഘട്ടത്തില്‍ ലക്ഷദ്വീപില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സമയത്ത് ദ്വീപിലേക്കുള്ള ക്വാറന്റൈന്‍ നിയമത്തില്‍ അഡ്‌മിനിസ്ട്രേറ്റര്‍ ഇളവ് വരുത്തുകയും പല രീതിയിലുള്ള പൊതു പരിപാടികള്‍ നടത്തി അതില്‍ സംബന്ധിക്കുകയും ചെയ്‌തത് കേസുകളുടെ വ്യാപനത്തിന് കാരണമാക്കിയെന്ന ആരോപണവുമുണ്ട്. ഇത്തരത്തില്‍, ഇന്ത്യയിലെ തന്നെ ഏറെ പ്രാധാന്യമുള്ള കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍ നടക്കുന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നിയമനങ്ങളും നിയമനിര്‍മാണങ്ങളും ഏറെ ആശങ്കയോടെയാണ് ദ്വീപ് നിവാസികള്‍ നോക്കിക്കാണുന്നത്.
നിലവിലെ രാഷ്ട്രീയ ഗതിമാറ്റങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും ലക്ഷദ്വീപ് നിവാസികളും ചേര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയുമായി പല രീതിയിലുള്ള പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. ലക്ഷദ്വീപില്‍ നിന്നുള്ള സംവിധായകയായ ഐഷ സുല്‍ത്താനയും വിഷയത്തില്‍ ജനശ്രദ്ധയും പിന്തുണയും ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പ്രശസ്ത സിനിമാ താരമായ പൃഥ്വിരാജും സംവിധായികയായ ഗീതുമോഹന്‍ദാസും വിഷയത്തില്‍ ദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രതിഷേധവുമായി പിന്തുണയറിയിച്ച് കൊണ്ട് സാമൂഹ്യമാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും മുന്നോട്ട് വന്നിട്ടുണ്ട്.