സിനിമയിൽ രാഷ്ട്രീയത്തിൻ്റെ സ്വാധീനം ഉണ്ടാവുന്നതോ രാഷ്ട്രീയം പറയാൻ വേണ്ടി സിനിമ ചെയ്യുന്നതോ ഒരു കലാസൃഷ്ടി എന്ന നിലക്ക് സിനിമയുടെ അന്തസത്തയെ ഇല്ലാതാക്കുന്ന ഒന്നല്ല. മനുഷ്യ ജീവിതങ്ങളുടെ പ്രതിഫലനങ്ങളാണ് സിനിമ എന്ന നിലക്ക് മനുഷ്യന്റെ ചരിത്രം, സാമൂഹികത, സൗന്ദര്യബോധം എന്നിവയൊക്കെ സിനിമയുടെ ഭാഗമാവുന്നത് സ്വാഭാവികമാണ്. ആ അർത്ഥത്തിൽ വ്യത്യസ്ത ചരിത്ര, സാമൂഹിക, സൗന്ദര്യശാസ്ത്ര ഉള്ളടക്കങ്ങളുള്ള സിനിമകൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. എന്നാൽ, രാഷ്ട്രീയം പറയാൻ ഇന്ന് സിനിമയെ ഉപയോഗപ്പെടുത്തുന്ന രീതി ഏറെ ഭീതിപ്പെടുത്തുന്നതാണ്.
സിനിമയിൽ രാഷ്ട്രീയം പറയാനായി അവലംബിക്കുന്ന പ്രധാന മാർഗ്ഗങ്ങളിൽ ഒന്നാണ് ചരിത്ര സിനിമകൾ. അങ്ങനെ അവതരിപ്പിക്കുമ്പോൾ ചരിത്ര യാഥാർഥ്യത്തോട് നീതിപുലർത്തുന്ന സമീപനം സ്വീകരിക്കുക എന്നത് പ്രധാനമാണ്. അവിടെയാണ് ഇന്നത്തെ പല സിനിമകളും പരാജയപ്പെടുന്നത്.
ഇന്ത്യൻ സിനിമയിൽ താരമൂല്യം കൊണ്ടും സാമ്പത്തികമായി കൂടുതൽ വരുമാനമുള്ളതും, കൂടുതൽ കാഴ്ച്ചക്കാരുള്ളതുമായ ഒന്നായിരുന്നു ബോളിവുഡ് സിനിമകൾ.
എക്കാലത്തെയും മികച്ച സിനിമകളുടെ നിരയിൽ ബോളിവുഡ് സിനിമകൾക്ക് ലോകത്താകമാനം വലിയ സ്വീകാര്യതയും ഉണ്ടായിരുന്നു. ബോളിവുഡ് സൂപ്പർ താരങ്ങളായിരുന്ന ദിലീപ് കുമാറിൻ്റെയും രാജ് കുമാറിൻ്റെയും സിനിമകൾ എല്ലായിടത്തും ആഘോഷിക്കപ്പെട്ടു.
എന്നാൽ, സമീപകാലത്ത്, കൃത്യമായി പറഞ്ഞാൽ 2010 ന് ശേഷം ഇങ്ങോട്ട്, ബോളിവുഡ് സിനിമകൾ പ്രത്യേകമായ അജണ്ടകളെ മുൻനിർത്തിക്കൊണ്ട് സിനിമ നിർമിക്കാൻ ശ്രമിക്കുകയും കലാമൂല്യത്തിൻ്റെ കണിക പോലുമില്ലാത്ത അവസ്ഥ വരികയും ചെയ്തു.
ഭരണകൂട താൽപര്യങ്ങൾക്ക് വേണ്ടി സിനിമ നിർമിക്കുക എന്ന തരത്തിലേക്ക് ബോളിവുഡ് സിനിമകളുടെ വലിയൊരു ഭാഗം മാറിയപ്പോൾ ഇക്കാലമത്രയും ബോളിവുഡ് അടക്കമുള്ള സിനിമ മേഖലകൾ പുലർത്തി പോന്നിരുന്ന ബഹുസ്വര മാനങ്ങൾ സിനിമകൾക്ക് നഷ്ടമായി. ഇന്ത്യൻ ദേശീയത സങ്കൽപത്തെ ഊട്ടിയുറപ്പിക്കാൻ തെറ്റായ അപരത്വത്തെ നിർമിച്ച് കൊണ്ടുള്ള ആവിഷ്‌കാര രീതികൾ സിനിമക്കകത്തും ഈ ഘട്ടത്തിൽ കൂടുതലായി ഉണ്ടാവാൻ തുടങ്ങി. ഇന്ത്യൻ സിനിമകൾ ഇന്ത്യ എന്ന രാജ്യത്തിന്റെ ബഹുസ്വരതയെ ആഘോഷിക്കുന്നതും ആ വൈവിധ്യത്തെ സിനിമകളിലൂടെ കൂടുതൽ
പ്രകാശിപ്പിക്കുന്നതുമായിരുന്നെങ്കിൽ, ഇന്നത് മാറുന്നു എന്ന് കാണാം.
ഈ മാറ്റത്തെ രണ്ട് ഘട്ടങ്ങളായി മനസിലാക്കപ്പെടേണ്ടതുണ്ട്.
അപരത്വം സൃഷ്ടിച്ചുകൊണ്ട് വിദ്വേഷപരമായ ഉള്ളടക്കം സിനിമയിൽ കൊണ്ടുവന്നതാണ് അതിൽ ഒന്നാമത്തേത്. ആ നിലക്ക് ബോളിവുഡിൽ രണ്ടായിരത്തിൻ്റെ തുടക്കത്തിൽ ഇറങ്ങിയ സിനിമകൾ പരിശോധിച്ചാൽ കലാപരമായി മികച്ച് നിൽക്കുമ്പോഴും അപര വിദ്വേഷം, വിശേഷിച്ച് മുസ്ലിം വിദ്വേഷം കാണാം.
2022 ൽ ഇറങ്ങിയ അക്ഷയ് കുമാർ പ്രധാന വേഷം അവതരിപ്പിച്ച ‘സാമ്രാട് പൃഥ്വിരാജ്’ ഇതിനൊരു ഉദാഹരണമാണ്. ചിത്രത്തിൽ പൃഥ്വിരാജ് ചൗഹാനെയും അലവുദീൻ ഖിൽജിയെയും സമകാലികരായാണ് ചിത്രീകരിക്കുന്നത്. പൃഥ്വിരാജ് ചൗഹാൻ 1116ൽ ജനിച്ച് 1192ൽ മരണപ്പെട്ടപ്പോൾ അലവുദീൻ ഖിൽജി 1296ലാണ് ജനിക്കുന്നത്. ചരിത്ര പുരുഷന്മാരെ അവതരിപ്പിക്കുന്ന ഇടങ്ങളിൽ പോലും വസ്തുതവിരുദ്ധമായ ചരിത്രത്തെ ഉൾപ്പെടുത്തിയുള്ള വിദ്വേഷ പ്രചാരണം ഇത്തരം സിനിമകളിലൂടെ സംഭവിക്കുന്നു.
മറ്റൊരു ഉദാഹരണമാണ് ‘കശ്മീർ ഫയൽസ്’. കശ്മീർ പണ്ഡിറ്റുകൾ അനുഭവിച്ച പ്രയാസങ്ങൾ ചിത്രീകരിക്കുക എന്ന ഉദ്ദേശമാണ് സിനിമ മുന്നോട്ട് വെക്കുന്നത് എങ്കിൽ കൂടി, അതിനകത്തും വസ്തുതവിരുദ്ധ ആഖ്യാനങ്ങളെ ചരിത്ര യാഥാർഥ്യങ്ങളായി അവതരിപ്പിക്കുന്നുണ്ട്. കശ്മീർ ഫയൽസ് ചരിത്ര യാഥാർഥ്യങ്ങളെ എങ്ങനെ തെറ്റായി ചിത്രീകരിച്ചുവെന്ന് ഫാക്റ്റ്ഷീറ്റ്സ് നേരത്തെ പരിശോധിച്ചിരുന്നു.
ഹിന്ദുത്വ ഭാവനകളെ തെറ്റായി അവതരിപ്പിക്കുന്ന ചിത്രങ്ങളും ഇതേ ഉള്ളടക്കത്തിന്റെ ഭാഗമാണ്. ആർ.ആർ.ആർ, ഹർ ഹർ മഹാദേവ്, രാം സേതു, തൻഹാജി, കേസരി എന്നിവയൊക്കെ യഥാർത്ഥ ഹിന്ദു ഭാവനക്കകത്തെ വൈവിധ്യത്തെ റദ്ദ് ചെയ്യുന്ന, സവർണബോധത്തെയും ജാതിബോധത്തെയും ആഘോഷിക്കുന്ന സിനിമകളാണ്. രാമായണം സീരിയൽ മുതൽ ഇങ്ങോട്ട് ഹിന്ദി, സിനിമ സീരിയൽ മേഖലയിൽ ‘രാമൻ’ എന്ന ഹിന്ദു ഐക്കണിനെ സംഹാര ഭാവമുള്ള ഒന്നായി അവതരിപ്പിക്കുന്നുണ്ട് ഇത്തരം സിനിമകളിൽ. ആർ.ആർ.ആർ ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങൾ ഇത് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ആർ.ആർ.ആറിൽ അല്ലുരി സീതരാമ രാജൻ, കോമരം ഭീം എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയും അതിനോടുള്ള വിമർശനവും പ്രസക്തമാണ്.
പ്രാഥമികമായും സിനിമ ഭാവനാത്മകമായ (fictional) കലാവിഷ്‌കാരമാണ്. ചരിത്രവും സാമൂഹികതയും ഒക്കെ അതിനകത്തേക്ക് രണ്ടാമതായി മാത്രം കടന്നുവരുന്ന ഒന്നാണ്. എന്നാൽ, സിനിമയിൽ ചരിത്രവും സാമൂഹിക യാഥാർഥ്യവും ഉള്ളടങ്ങുമ്പോൾ അവ വസ്തുതപരമാവുക എന്നത് പ്രധാനമാണ്. അവിടെയാണ് ഇന്നത്തെ പല സിനിമകളും പരാജയപ്പെടുന്നത്. അല്ലെങ്കിൽ മനപ്പൂർവം പരാജയപ്പെടുത്തുന്നത്. വസ്തുത വിരുദ്ധ ചരിത്ര ആഖ്യാന രീതി, അതും വിദ്വേഷപരമായി അവതരിപ്പിക്കുന്നിടത്ത് സിനിമക്ക് അതിന്റെ കലാമൂല്യം നഷ്ടപ്പെടുന്നു.