അക്കാദമിക് സദസ്സുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതും, വിവിധ പ്രസിദ്ധീകരണങ്ങളിൽ തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതും ഗവേഷക വിദ്യാർത്ഥികളെയും, പ്രൊഫസർമാരെയും സംബന്ധിച്ച് വളരെ പ്രധാനമാണ്. ലോകത്തിലെ ഏറ്റവും വലിയ സൈറ്റേഷൻ ഡാറ്റാബേസ് എന്ന് അവകാശപ്പെടുന്ന ‘സ്കോപ്പസ്’നെയാണ് ഇന്ത്യയിലെ അക്കാദമിക് വിദഗ്ധർ ഇതിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. ജീവ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഭൗതിക ശാസ്ത്രം, ആരോഗ്യ ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണങ്ങളാണ് ‘സ്‌കോപ്പസിൽ ഉൾപെട്ടിട്ടുള്ളത്.
എന്നാൽ ‘സ്‌കോപ്പസിൽ ഉൾപ്പെട്ട പ്രസിദ്ധീകരണങ്ങളിൽ, വളരെ ചെറിയ തുകക്ക്, നിലവാരമില്ലാത്തതും, ചിലപ്പോൾ പൂർണ്ണമായി കെട്ടിച്ചമച്ചതുമായ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു കൊടുക്കുന്ന, പിയർ-റിവ്യൂ ബോർഡുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഏജന്റുമാരുടെ ഒരു സംഘം ഈ മേഖലയിൽ ഇപ്പൊൾ പ്രവർത്തിക്കുന്നുണ്ട്.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഒരു ഗുരുതര പ്രശ്നമാണിത്. ആളുകൾക്ക് ശാസ്ത്രത്തിലുള്ള വിശ്വാസം നഷ്ടപ്പെടാനും, അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ശാസ്ത്ര ഗവേഷകരുടെയും, ഗവേഷണ പ്രബന്ധങ്ങളുടെയും നിലവാരം ഇടിയാനും ഇത് കാരണമാകും. ഇന്ത്യയിലെ ഗവേഷണ വിദ്യാർത്ഥികൾക്കിടയിലും, അധ്യാപകർക്കിടയിലും വലിയ സ്വാധീനമുണ്ടാക്കിയ ഈ വ്യവസായം യാതൊരു വെല്ലുവിളികളും നേരിടാതെ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്ന ഗവേഷക പട്ടം
അധികം അറിയപ്പെടാത്ത പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർമാർ 5,000 രൂപ ഉൾപടെ കുറഞ്ഞ തുകയ്‌ക്ക് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ തയ്യാറാവുകയാണ്. പണം നൽകുന്ന ആൾക്ക് ഗവേഷണ പ്രബന്ധം പൂർണമായും എഴുതി നൽകുന്നവരും ഇക്കൂട്ടത്തിലുണ്ട്.
യു.ജി.സി, ഇന്ത്യൻ സർവ്വകലാശാലകളിലെ ഫാക്കൽറ്റി നിയമനത്തിന് പോയിന്റ് അടിസ്ഥാനത്തിലുള്ള ഒരു സംവിധാനം ശുപാർശ ചെയ്യുന്നുണ്ട്. 2018ലെ ശുപാർശകൾ അനുസരിച്ച്, ആർട്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്, വിദ്യാഭ്യാസം, നിയമം, സാമൂഹ്യ ശാസ്ത്രം, ശാസ്ത്രം, ഭാഷകൾ, ലൈബ്രറി സയൻസ്, ജേർണലിസം, മാസ് കമ്മ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങളിലെ ഒരു പ്രൊഫസർക്ക് 10 ഗവേഷണ പ്രസിദ്ധീകരണങ്ങളും 120-ന് മുകളിലുള്ള ഒരു ‘സ്കോറും’ ആവശ്യമാണ്. ഒരു പിയർ-റിവ്യൂഡ് പ്രസിദ്ധീകരണത്തിൽ പ്രബന്ധം പ്രസിദ്ധീകരിച്ചാൽ, 8 മുതൽ 10 വരെ അക്കാദമിക് സ്‌കോർ ലഭിക്കും. ഉയർന്ന നിലവാരമുള്ള ജേണലാണെങ്കിൽ അധിക പോയിന്റുകൾ ലഭിക്കും. വ്യവസ്ഥാപിതമായ രീതിയിലൂടെ ഒരു പ്രശസ്ത ജേണലിൽ പ്രബന്ധം പ്രസിദ്ധീകരിക്കുന്നത് മൂന്ന് മുതൽ ആറ് മാസം വരെ എടുത്തേക്കാവുന്ന പ്രക്രിയയാണ്. വർദ്ധിച്ചുവരുന്ന മത്സരാധിഷ്ഠിത അക്കാദമിക് വ്യവസായത്തിൽ, ബിരുദവും, പ്രമോഷനും, ജോലിയുമെല്ലാം അനിശ്ചിതത്തിലാകുമ്പോൾ, ഇത്തരം നിയമവിരുദ്ധമായ പ്രസിദ്ധീകരണ വ്യവസായങ്ങൾ ഉയർന്നു വരുന്നു.
യൂണിവേഴ്സിറ്റി തലത്തിൽ ഒരു വിഷയം പഠിപ്പിക്കാനാവശ്യമായ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ കഴിയാത്ത അദ്ധ്യാപകരാണ് പണം നൽകി, അവരുടെ പേരിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും അത് വഴി സർവകലാശാലകളിൽ പ്രമോഷൻ നേടുകയും ചെയ്യുന്നത്. ഗവേഷണ വിദ്യാർത്ഥികൾ അവരുടെ തീസിസ് സമർപ്പിക്കുന്നതിന് മുമ്പ് സ്കോപ്പസിൽ ഉൾപ്പെട്ട മൂന്ന് പ്രസിദ്ധീകരണങ്ങളിലെങ്കിലും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്നതിനാൽ അവർ വലിയ രീതിയിൽ ഇത്തരം ഏജന്റുമാരെ സമീപിക്കുന്നു.
വാട്സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ‘റെഡി മെയ്ഡ്’ പ്രബന്ധങ്ങളുടെ പരസ്യങ്ങൾ വ്യാപകമായി കാണാൻ സാധിക്കും. രണ്ട് മൂന്ന് പേർ ചേർന്നെഴുതുന്ന പ്രബന്ധങ്ങൾക്ക് സ്വീകാര്യത കൂടുതലാണെന്നതിനാൽ, ഇത്തരം റെഡി മെയ്ഡ് പ്രബന്ധങ്ങളിൽ സഹ-രചയിതാക്കളായി ഗവേഷകർക്ക് ചേരാൻ കഴിയും. സ്ഥാനം അനുസരിച്ച് ഓരോ “രചയിതാവും” 7000 മുതൽ 14000 രൂപ വരെ പണം നൽകണം.
ജേണലിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഗവേഷകരാണെങ്കിൽ, പൂർണ്ണമായി എഴുതിയ ഒരു ഗവേഷണ പ്രബന്ധം നൽകണം. നിയമവിരുദ്ധമായി പ്രസിദ്ധീകരിക്കാൻ തയ്യാറായ ജേണൽ എഡിറ്റർമാരുമായി ചേർന്ന് പ്രവർത്തിക്കുന്ന ഏജന്റുമാർ ഈ പ്രബന്ധം സ്വീകരിക്കുന്നു. വെറും 10 ദിവസത്തിനുള്ളിൽ, ഗവേഷണ പ്രബന്ധം ജേണലിന്റെ വെബ്‌സൈറ്റിൽ ദൃശ്യമാകുന്നു. പ്രബന്ധം പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ പണം നൽകണം. പണം അടച്ചിട്ടില്ലെങ്കിൽ, പ്രബന്ധം വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യപ്പെടും. ഇത്തരം ജേണലുകളിൽ പലതും ഓൺലൈനിൽ മാത്രം ലഭ്യമായവയാണ്.
ഇത്തരം വ്യവസായങ്ങൾ ഉയർന്ന് വരുന്നതിന്റെ മറ്റൊരു കാരണം ഇന്ത്യയിലെ ഗവേഷക വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ്. ഒരു ഗവേഷക വിദ്യാർത്ഥിക്ക്, അഞ്ച് വർഷത്തിനുള്ളിൽ തന്റെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ, സമയം നീട്ടി കിട്ടുമെങ്കിലും ആ കാലയളവിൽ ഫെലോഷിപ്പ് ലഭ്യമാവില്ല. അതിലുപരിയായി, വ്യവസ്ഥാപിതമായ രീതിയിൽ സ്‌കോപ്പസിൽ ഉൾപ്പെട്ട ഒരു ജേണലിൽ പ്രബന്ധം പ്രസിദ്ധീകരിക്കുന്നതിന് 30,000 രൂപ വരെ ചിലവാകും. 15000 രൂപക്ക് അത് ചെയ്യാൻ മറ്റൊരു മാർഗം ഉണ്ടാകുമ്പോൾ എന്തിന് പരമ്പരാഗത രീതി തിരഞ്ഞെടുക്കണം എന്നതാണ് വ്യാജ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ഗവേഷകർ ഉന്നയിക്കുന്ന ചോദ്യം.