ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായിരിക്കുമ്പോഴും ഇന്ത്യയിലെ മുസ്‌ലിംകൾ കാലങ്ങളായി അനുഭവിച്ചു വരുന്ന ശക്തമായ അരക്ഷിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ അവരെ ലക്ഷ്യം വെച്ചുകൊണ്ട് ഇടക്കിടെ സൃഷ്‌ടിക്കപ്പെടുന്ന കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും വലിയ പങ്കുണ്ട്. കോളനിയാനന്തര ഇന്ത്യയിലെ കലാപങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാക്കുന്ന ഒരുപാട് കലാപ ചരിത്രങ്ങള്‍ നമുക്കു കാണാന്‍ കഴിയും.
പൊതുവെ ഭരണകൂടത്തിനെതിരെയോ പോലീസിനെതിരെയോ നടക്കുന്ന ജനമുന്നേറ്റങ്ങളെയാണ് കലാപങ്ങള്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഇത് സമുദായങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടുകൊണ്ടാണ് പൊതുവെ വീക്ഷിക്കാറുള്ളത്. ചരിത്രകാരനായ ഗ്യാനേന്ദ്ര പാണ്ഡേ നീരിക്ഷിക്കുന്നതുപോലെ, അനേകമായ എന്നാല്‍ അപരിഷ്‌കൃതരായ സമുദായങ്ങളുടെ ഇടയിലെ, പ്രത്യേകിച്ചും ഹിന്ദു-മുസ്‌ലിം സമുദായങ്ങൾക്കിടയിലെ സംഘര്‍ഷങ്ങളെ തടഞ്ഞുകൊണ്ട് നിയമപരിപാലനം നടത്തുന്ന നിഷ്‌പക്ഷരായ ഭരണാധികാരിയായിട്ടാണ് ബ്രിട്ടീഷ് കോളനിവത്കരണം സ്വയം കരുതിപോന്നത്.
ഒരുതരം നൈസര്‍ഗികമായ ശത്രുത ഇരു വിഭാഗങ്ങളും തമ്മിലുണ്ടെന്നുള്ള വിലയിരുത്തലുകള്‍ നടത്തുകയും അതുവഴി കൊളോണിയല്‍ ഭരണത്തിന്റെ ആവശ്യകതയെ ന്യായീകരിക്കുകയുമാണ് ബ്രിട്ടീഷ് ഭരണകൂടം നടത്തിയിരുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ദേശീയ ചരിത്രകാരന്മാരും ഈ വിലയിരുത്തല്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ലാതെ തന്നെ പിന്‍പറ്റി പോരുകയാണുണ്ടായത്.
ബ്രിട്ടീഷുകാരുടെ വിഭജിച്ച് ഭരിക്കല്‍ തന്ത്രത്തിന്റെ ഭാഗമായി സൃഷ്‌ടിക്കപ്പെട്ട വര്‍ഗീയം (Communal) എന്ന സങ്കല്‍പത്തെ കലാപം (Riot) എന്നതിനോട് കൂട്ടിയിണക്കിക്കൊണ്ടാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കലാപങ്ങളെ വിശേഷിപ്പിച്ചുപോരുന്നത്. ഇതില്‍ വര്‍ഗീയം എന്ന സംവര്‍ഗം കൂടുതലായും മുസ്‌ലിം വിഭാഗത്തോട് ചേര്‍ത്തു വായിക്കപ്പെടുകയും അതേസമയം ഹിന്ദു എന്ന വിഭാഗം ദേശീയം എന്ന സങ്കല്‍പ്പത്തിനോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുകയും ചെയ്യുന്ന തരത്തിലുള്ള വായനകള്‍ക്ക് ഏറെ അംഗീകാരം ലഭിക്കുകയും പ്രചാരം നേടുകയും ചെയ്യുകയുണ്ടായി.
ദേശീയ മുസ്‌ലിം എന്ന വിശേഷണത്തിന് തുല്യമായി ദേശീയ ഹിന്ദു എന്ന വിശേഷണം ഇല്ലാത്തതെന്ത് എന്ന് ഗ്യാനേന്ദ്ര പാണ്ഡേ ചോദിക്കുന്നുണ്ട്. ദേശീയത എന്നത് നൈസര്‍ഗികമായി ഒരു ഹിന്ദു വിശേഷണമാണ് എന്നതാണ് അതിന്റെ ഉത്തരം. ഇത്തരത്തില്‍ പൊതുവെ തന്നെ മുസ്‌ലിം സംഘാടനങ്ങളെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന വര്‍ഗീയം എന്നതിനോട് ചേര്‍ത്ത് കലാപം എന്ന ഹിംസയെ വായിക്കുമ്പോള്‍ അത് ഇരു സമുദായങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന വ്യക്തമായ അധികാര-സാമ്പത്തിക വിതരണങ്ങളിലെ തുല്യതയില്ലായ്‌മയെയും അനീതിയെയുമൊക്കെ അദൃശ്യവത്കരിച്ചുകൊണ്ട് ഒരു സമീകരണം നടത്തുന്നുണ്ട്. അതുവഴി ഇരു സമുദായങ്ങള്‍ക്കും തുല്യ പങ്കുള്ളത്, അല്ലെങ്കില്‍ ഇരു സമുദായങ്ങളിലെയും വര്‍ഗീയ ശക്തിക്കള്‍ ആസൂത്രണം ചെയ്‌തത് എന്ന രീതിയിലേക്ക് എല്ലാ കലാപങ്ങളും വ്യാഖ്യാനിക്കപ്പെടുന്നു.
ഇത്തരം വ്യാഖ്യാനങ്ങള്‍ അധികാര അസമത്വങ്ങളെ അദൃശ്യവത്കരിക്കുന്നു എന്ന് മാത്രമല്ല, സ്വതന്ത്ര ഇന്ത്യയിലെ കലാപങ്ങളുടെ ചരിത്രത്തെ പാടെ അവഗണിക്കുന്നുമുണ്ട്. ഇതോടൊപ്പം ഭൂരിപക്ഷ വര്‍ഗീയതയോട് ചേര്‍ത്ത് നിര്‍ത്താന്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ആവശ്യപ്പെടുന്ന ന്യൂനപക്ഷ വര്‍ഗീയത എന്ന സങ്കല്‍പം പലപ്പോഴും അതിന്റെ യഥാര്‍ഥ ഉദ്ദേശത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് രാഷ്ട്രീയ പൊതുമണ്ഡലത്തിലുള്ള മുസ്‌ലിം രാഷ്ട്രീയ സംഘാടനങ്ങളെയാകെ അവിശുദ്ധമെന്ന് മുദ്രകുത്താനുള്ള സങ്കല്‍പ്പമായും ഉപയോഗിക്കപ്പെടുന്നുണ്ട്.
കലാപങ്ങളെകുറിച്ച് ഇരു സമുദായങ്ങള്‍ക്കുമിടയിലുള്ളത് എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ പൊതുബോധത്തില്‍ നിരന്തരം പുനരുല്‍പാദിപ്പിക്കപ്പെടുകയും കലാപങ്ങളിലെ ഭരണകൂടങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പാടെ വിസ്‌മരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. സ്വതന്ത്ര്യ ഇന്ത്യയിലെ കലാപ സംഘാടനങ്ങളില്‍ ഭരണകൂടങ്ങള്‍ക്കോ ഭരണകൂട സംവിധാനങ്ങള്‍ക്കോ ഉള്ള പങ്ക് അനിഷേധ്യമാണ്. ഗുജറാത്ത് കലാപം തന്നെ ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ പോലീസിന്റെ പങ്കിനെക്കുറിച്ചുള്ള പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ മനീഷാ സേഥിയുടെ പഠനം ഇതിന്റെ ഏറ്റവും സമകാലികമായ ഉദാഹരണങ്ങളിലൊന്നാണ്.
രഥയാത്രയും തുടര്‍ന്നുണ്ടായ ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയുമെല്ലാം ഇന്ധനമാക്കിക്കൊണ്ട് തൊണ്ണൂറുകള്‍ മുതലുള്ള ഇന്ത്യയില്‍ ഹിന്ദു തീവ്ര ദേശീയത കൈവരിച്ചിട്ടുള്ള പ്രകടമായ അധികാര-സാമ്പത്തിക വളര്‍ച്ചകള്‍ മുന്നിലുള്ളപ്പോഴും നേരത്തെ സൂചിപ്പിച്ചതുപോലെയുള്ള ഇരുപക്ഷങ്ങളെയും സമീകരിച്ച് കൊണ്ടുള്ള വായനകള്‍ പൊതുബോധത്തില്‍ ഏറെ വേരുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത്തരം അധികാര-സാമ്പത്തിക ബലതന്ത്രങ്ങള്‍ കാരണം ഭൂരിപക്ഷം കലാപങ്ങളിലും സാമ്പത്തികമായും സാമൂഹികമായും വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ന്യൂനപക്ഷത്തിന് നേരത്തെ പറഞ്ഞ സമീകരണയുക്തി അഥവാ ഇരു സമുദായങ്ങളും ചേർന്ന് സൃഷ്‌ടിച്ചത് എന്ന തരത്തിലുളള വായനകള്‍ പ്രത്യക്ഷമായി തന്നെ പല മേഖലകളിലായി ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. ഇത്തരം സമീകരണയുക്തികളില്‍ നിന്നും അകലം പാലിച്ചുകൊണ്ടുള്ള വായനകള്‍ക്ക് മാത്രമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തോട് നീതി പുലര്‍ത്തിക്കൊണ്ടുള്ള വായനകള്‍ സാധ്യമാക്കാന്‍ കഴിയുകയുള്ളൂ.