പ്രൊഫ. ഗ്രിഗറി സ്റ്റാന്റോൺ
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദി ജെനോസൈഡ് വാച്ച്’ എന്ന എൻ.ജി.ഒയുടെ പ്രസിഡന്റ് പ്രൊഫ. ഗ്രിഗറി സ്റ്റാന്റോണിന്റെ ഒരു വീഡിയോ ഈയടുത്ത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. 1994ൽ സംഭവിച്ച റുവാണ്ടൻ വംശഹത്യ താൻ പ്രവചിക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു, അത്തരം ഒരു വംശഹത്യയുടെ സാധ്യത ഇന്ത്യയിൽ കാണുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഈയടുത്ത് ‘ഹരിദ്വാർ ധരം സൻസദ്’ എന്ന പേരിൽ ഒരു സമ്മേളനം നടക്കുകയുണ്ടായി. മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടിയിൽ, ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരെ ആയുധം എടുത്ത് അക്രമത്തിനിറങ്ങാൻ വിവിധ വലതുപക്ഷ നേതാക്കൾ ആഹ്വാനം ചെയ്യുകയുണ്ടായി. ഈ കോൺഫെറൻസിനെ പ്രതിപാദിച്ചുകൊണ്ട് പ്രൊഫ. ഗ്രിഗറി പറയുന്നു: “ഹരിദ്വാറിൽ നടന്ന കോൺഫറൻസിന്റെ മുഖ്യ അജണ്ട വംശഹത്യക്കുള്ള ആഹ്വാനം തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ‘ദി ജെനോസൈഡ് കൺവെൻഷൻ’ അനുസരിച്ച് വംശഹത്യാ ആഹ്വാനം ക്രിമിനൽ കുറ്റമാണ്. ഇന്ത്യയിൽ വംശഹത്യാ ആഹ്വാനം നിയമവിരുദ്ധമാണ് എന്നിരിക്കെ ഈ നിയമം നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.”
ഹരിദ്വാറിൽ നടന്ന ഈ വംശീയ കോൺഫെറൻസിൽ മുസ്‌ലിംകൾക്കെതിരെ ഉപയോഗിച്ചിട്ടുള്ള ഭാഷ തികച്ചും മുസ്ലിം വിരുദ്ധവും ന്യുനപക്ഷങ്ങളെ ഡീഹ്യൂമനൈസ് ചെയ്ത് സ്പർധ വളർത്താൻ സഹായിക്കുന്നതുമാണ്. ഇത് ഇന്ത്യയിൽ ഒരു മുസ്ലിം വംശഹത്യക്ക് കളമൊരുക്കുന്ന സാധ്യതകളാണെന്ന് പ്രൊഫ. സ്റ്റാന്റോൺ പറയുന്നു.
2022 ജനുവരിയിൽ നടത്തിയ ഒരു ലഘു വിവരണത്തിൽ, എൻ. ജി. ഓയുടെ സ്ഥാപകൻ കൂടിയായ പ്രൊഫ. സ്റ്റാന്റോൺ 2002 മുതൽ തന്നെ ‘ജെനോസൈഡ് വാച്ച്’ ഇന്ത്യയിൽ മുസ്ലിം വംശഹത്യക്കുള്ള സാധ്യതയെ പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് വ്യക്തമാക്കുന്നു. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കെ, 2002 ലാണ് ഗുജറാത്തിൽ ആയിരക്കണക്കിന് മുസ്ലിംകൾ കൂട്ടക്കൊലക്ക് ഇരയാകുന്നത്. “അന്നത് തടയാൻ മോദി ഒന്നും ചെയ്‌തില്ല” പ്രൊഫസർ പറയുന്നു. ഇത്തരം വംശഹത്യാ ആഹ്വാനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ട ധാർമിക ബാധ്യത പ്രധാനമന്ത്രി എന്ന നിലയിൽ മോദിക്കുണ്ട് എന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു. ഹരിദ്വാറിൽ കോൺഫറൻസ് നടന്ന് ഒരു മാസത്തിനു ശേഷമാണ് മുഖ്യ സംഘാടകനായ യദി നരസിംഗാനന്ത അറസ്റ്റിലാകുന്നത്. ജിതേന്ദ്ര നാരായൺ ത്യാഗിയാണ് ഈ കേസിൽ അറസ്റ്റിലായ മറ്റൊരാൾ. കേന്ദ്രത്തിനും ഡൽഹി പോലീസ്, ഉത്തരാഖണ്ഡ് ഗവൺമെന്റിനും സുപ്രീം കോടതി നോട്ടീസ് അയച്ചതിനു പിന്നാലെയാണ് അറസ്റ്റ്.
എന്താണ് ജെനോസൈഡ് വാച്ച്?
1999ലാണ് പ്രൊഫസർ ഗ്രിഗറി സ്റ്റാന്റോൺ ‘ജെനോസൈഡ് വാച്ച്’ എന്ന എൻ.ജി. ഓ സ്ഥാപിക്കുന്നത്. അമേരിക്കയിലെ വാഷിംഗ്‌ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഓർഗനൈസേഷൻ, ‘മൈനോറിറ്റി റൈറ്സ് ഗ്രൂപ്പ്’, ‘ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പ്’, ‘എയ്ജിസ് ട്രസ്റ്റ്’, ‘സർവൈവൽ ഇന്റർനാഷണൽ’ തുടങ്ങി, 24 രാജ്യങ്ങളിൽ നിന്നുള്ള എഴുപതോളം സംഘടനകൾ ഉൾകൊള്ളുന്ന ‘അലയ്ൻസ് എഗൈൻസ്റ്റ് ജെനോസൈഡ്’ എന്ന സംഘത്തിന്റെ കോർഡിനേറ്ററാണ്. യു. എൻ കമാൻഡർ ആയിരുന്ന റോമിയോ ദല്ലായർ, ന്യൂറംബർഗ് പ്രോസിക്യൂട്ടർ ആയിരുന്ന ബെൻജമിൻ ഫെറെൻസ്, യു.എന്നിലെ മുൻ യു. എസ് ആബാസഡർ സമാന്ത പവർ, യു.എൻ സ്പെഷ്യൽ അഡ്വൈസർ ഫോർ പ്രിവൻഷൻ ഓഫ് ജെനോസൈഡ് അദാമ ഡെയിങ് എന്നിവരടങ്ങുന്നതാണ് അഡ്വൈസറി ബോർഡ്.
സിംബാബ്‌വെയിൽ 1980കളിൽ അരങ്ങേറിയ ഗുകുരാഹുണ്ടി കൂട്ടക്കൊല വംശഹത്യയായി കണക്കാക്കണമെന്നും സിംബാബ്വേ പ്രസിഡന്റ് റോബർട്ട് മുഗാബെ അടക്കമുള്ള നേതാക്കളെ ശിക്ഷിക്കണമെന്നും ആദ്യം ആവശ്യപെട്ടത് 2010ൽ ജെനോസൈഡ് വാച്ച് ആയിരുന്നു. ‘അലയ്ൻസ് എഗൈൻസ്റ്റ് ജെനോസൈഡു’മായി ചേർന്ന് കൊസോവോ, സുഡാൻ, ഇറാക്ക്, സിറിയ, യമൻ, മ്യാന്മാർ എന്നിവിടങ്ങളിലെ വംശഹത്യകൾ അവസാനിപ്പിക്കാൻ ജെനോസൈഡ് വാച്ച് പ്രയത്നിച്ചിട്ടുണ്ട്. മറ്റു പല രാജ്യങ്ങൾക്കും വംശഹത്യ സാധ്യതകളെപ്പറ്റി മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്.
വംശഹത്യ പ്രവചിക്കാൻ പറ്റുമോ?
വംശഹത്യ പ്രവചിക്കുന്നതിനായി യു. എസ് ഹോളോകോസ്റ്റ് മ്യൂസിയത്തിലെ സെന്റർ ഫോർ പ്രിവൻഷൻ ഓഫ് ജെനോസൈഡ്, രണ്ടാം ലോക യുദ്ധത്തിനു ശേഷം നടന്നിട്ടുള്ള കൂട്ടക്കൊലകളുടെ ഒരു ഡാറ്റാ ബേസ് നിർമിക്കുകയും അതിലൂടെ കൊലപാതകങ്ങൾ സംഭവിക്കുന്നതിനു മുമ്പ് ഈ രാജ്യങ്ങളിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.
ഹോളോകോസ്റ്റ് മ്യുസിയത്തിന്റെ കമ്പ്യൂട്ടർ മോഡൽ പക്ഷെ സ്റ്റാറ്റിസ്റ്റിക്‌സ് ഉപയോഗിച്ചാണ് വംശഹത്യാ സാധ്യത വിലയിരുത്താൻ ശ്രമിക്കുന്നത്. മ്യുസിയത്തിലെ ഗവേഷണ വിഭാഗം ഡയറക്ടർ ലൗറെൻസ് വൂചെർ,
‘ഏർലി വാർണിങ് പ്രൊജക്റ്റ്’ന്റെ ഭാഗമായി നടത്തിയ ഗവേഷണം അനുസരിച്ച് ഏറ്റവും അപകടകരമായ അന്തരീക്ഷം നിലനിൽക്കുന്നത്, പൂർണമായും ഏകാധിപത്യം നിലവിൽ വന്നിട്ടില്ലെങ്കിലും ജനാധിപത്യം വലിയ രീതിയിൽ വെല്ലുവിളിക്കപെട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലാണ് എന്ന് അദ്ദേഹം പറയുന്നു. എന്നാൽ, പ്രൊഫസർ സ്റ്റാന്റോൺ, യു. എസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ഉപയോഗിച്ചുള്ള രീതിയെ തള്ളിക്കളയുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് അല്ല, മറിച്ച് സംഭവങ്ങളാണ് (events ) വംശഹത്യയെ പ്രവചിക്കാൻ സഹായിക്കുക എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
പ്രൊഫസർ സ്റ്റാന്റോണിന്റെ, ‘The ten stages of genocide’ (വംശഹത്യയുടെ പത്തു ഘട്ടങ്ങൾ) എന്ന ആശയം അനുസരിച്ചാണ് ജെനോസൈഡ് വാച്ച് പ്രവചനങ്ങൾ നടത്തിയിട്ടുള്ളത്. ക്ലാസ്സിഫിക്കേഷൻ, സിംബോലൈസേഷൻ, ഡിസ്ക്രിമിനേഷൻ, ഡിഹ്യുമനൈസേഷൻ, ഓർഗനൈസേഷൻ, പോളറൈസേഷൻ, പ്രീപെറേഷൻ, പെർസിക്യൂഷൻ, എറ്റെർമിനഷൻ, ഡിനയൽ എന്നിവ ഘട്ടങ്ങളായും ചിലപ്പോൾ ഒരുമിച്ചും സംഭവിക്കാം എന്ന് പ്രൊഫസർ ചൂണ്ടിക്കാണിക്കുന്നു.
കശ്മീരിലും അസമിലും ജെനോസൈഡ് വാച്ച് വംശഹത്യ പ്രവചിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. “ഒരു മതന്യുനപക്ഷത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കലാണ് പൗരത്വം നിഷേധിക്കുന്നതിലൂടെ സംഭവിക്കുന്നത്. ഇത് മ്യാന്മറിലെ റോഹിങ്ക്യൻ വംശഹത്യ പോലെ ഒന്ന് ഇന്ത്യയിൽ നടന്നേക്കാവുന്നതിന്റെ സാധ്യതയാണ് തുറന്ന് കാണിക്കുന്നത്”. അസമിൽ വംശഹത്യാ മുന്നറിയിപ്പ് നൽകിക്കൊണ്ട് ജെനോസൈഡ് വാച്ച് പറയുന്നു.