- ഹർഷ് വർധൻ, സന്ദീപ് പാണ്ഡെ
മോദി ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യയശാസ്ത്ര പദ്ധതികളിലൊന്നാണ് ഇന്ത്യൻ ചരിത്രത്തെ കാവിവൽക്കരിക്കുക എന്നത്. മഹാരാഷ്‌ട്രയിലെ പ്രസിദ്ധനായ ഹിന്ദു രാഷ്ട്ര സൈദ്ധാന്തികൻ ഭിഡെ ഗുരുജി ഒരിക്കൽ, “മുസ്‌ലിം അധിനിവേശങ്ങളും, ബ്രിട്ടീഷ് ഭരണവും, ആധുനിക ഇന്ത്യയുടെ പിതാവായി ഗാന്ധിജിയുടെ ഉയർച്ചയും മഹത്തായ ഹൈന്ദവ സംസ്‌കാരത്തിനെതിരായ മൂന്ന് വലിയ ചരിത്രപരമായ ആക്രമണങ്ങളായിരുന്നു” എന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ എട്ട് നൂറ്റാണ്ടുകൾക്കിടയിൽ നടന്ന, “ഹൈന്ദവ സംസ്കാരത്തിന്മേലുള്ള ആക്രമണങ്ങൾ” എന്ന് വിളിക്കപ്പെടുന്ന ഈ സംഭവങ്ങൾ ചരിത്രരേഖകളിൽ നിന്ന് മായ്ച്ചുകളയാനായി ഹിന്ദുത്വ ചിന്താധാരകൾ അക്ഷീണം പ്രയത്നിക്കുന്നുമുണ്ട്.
സമീപകാലത്തായി നടക്കുന്ന, എൻ.സി.ആർ.ടി പാഠപുസ്തകങ്ങളെ ‘യുക്തിവത്കരിക്കാനുള്ള’ ശ്രമങ്ങൾ ഇതിന്റെ ഭാഗമാണ്. മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങൾ എടുത്ത് കളയുകയും, ഗാന്ധി വധത്തെ സംബന്ധിച്ച അദ്ധ്യായം വെട്ടിച്ചുരുക്കി, ആർ.എസ്.എസ് നിരോധനം മറച്ചുവെക്കുകയും ചെയ്യുന്നത്, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുയോജ്യമായ രീതിയിൽ ഇന്ത്യൻ ചരിത്രത്തെ അതിസമർത്ഥമായി കൃത്രിമവത്കരിക്കുന്നതിന്റെ ഭാഗമാണ്.
‘ഒരു ഹിന്ദുത്വ ഭീകരൻ ഗാന്ധിയെ കൊലപ്പെടുത്തിയത് ഇന്ത്യയിൽ നിലനിന്നിരുന്ന വർഗീയ സാഹചര്യത്തെ സാരമായി ബാധിച്ചു, രാഷ്ട്രം ദുഃഖത്തിലായതോടെ ഹിന്ദു-മുസ്ലിം കലാപങ്ങൾ ശമിച്ചു’; പാഠപുസ്തകത്തിലെ ഈ പരാമർശം ഹിന്ദുത്വവാദികളെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഗാന്ധിജി മുന്നോട്ട് വെച്ച സത്യത്തിന്റെയും അഹിംസയുടെയും തത്ത്വങ്ങൾ, ഹിന്ദുത്വവാദികൾ മുന്നോട്ട് വെക്കുന്ന അസത്യത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയത്തിന് വെല്ലുവിളിയാകുമെന്നതിനാൽ, ഗാന്ധിയുടെ ആശയങ്ങളിൽ നിന്ന് “വൃത്തി” എന്നത് മാത്രം തിരഞ്ഞെടുത്തുകൊണ്ട് അദ്ദേഹത്തെ ശുചിത്വത്തിന്റെ മാത്രം പ്രതീകമായി അവതരിപ്പിക്കാനാണ് നിലവിലെ ശ്രമങ്ങൾ.
ആധുനിക ഇന്ത്യയിലെ മുസ്‌ലിംകൾ ഭരണഘടനാപരമായി തുല്യ പൗരന്മാരാണെന്ന വസ്തുത സൗകര്യപൂർവ്വം മറന്നുകൊണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് മുഗൾ ചക്രവർത്തിമാർ ചെയ്തുവെന്ന് ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്ന വ്യാജ ചെയ്തികൾക്ക് ഇന്നത്തെ മുസ്‌ലിംകൾ ഉത്തരം പറയണമെന്ന ആഖ്യാനം സൃഷ്ടിക്കാനും ഈ ചരിത്ര പുനർനിർമിതിക്ക് കഴിയുന്നുണ്ട്. ചരിത്രത്തെ പൂർണമായി വിസ്മരിച്ചുകൊണ്ട് പുതിയ “ഹിന്ദുത്വ കാലഘട്ടം” സൃഷ്ടിച്ചെടുക്കുന്നതിന്റെ ഭാഗമാണ്, പാർലമെന്റിൽ പ്രതിനിധാനം ചെയ്യപ്പെടേണ്ട ആളുകളുടെ വർദ്ധിച്ചുവരുന്ന പട്ടിണിയും തൊഴിലില്ലായ്മയും പരിഗണിക്കുന്നതിന് പകരം കോടികൾ ചെലവഴിച്ച് പുതിയ പാർലമെന്റ് ഹൗസ് നിർമ്മിക്കുന്നത്.
ഇന്ന് വാട്ട്‌സ്ആപ്പിലൂടെ രാജ്യത്താകമാനം പ്രചരിച്ചുകൊണ്ടിരിക്കുന്ന ചരിത്രത്തെക്കുറിച്ചുള്ള പച്ചക്കള്ളങ്ങൾ പതിറ്റാണ്ടുകളായി ആർ.എസ്.എസ് ശാഖകളിൽ നിറഞ്ഞുനിന്നവയാണ്. മോദി ഭരണത്തിലേറിയ 2014 മുതൽ അവ പൊതു ഇടങ്ങളിലേക്ക് അഴിച്ചുവിട്ടു. എന്നാൽ, വാട്ട്‌സ്ആപ്പിലൂടെ പറയാൻ കഴിയുന്നത് ചരിത്ര പുസ്തകങ്ങളിൽ എഴുതാൻ പ്രയാസമാണ്.
കാവി രാഷ്ട്രീയത്തിന്റെ വക്താക്കൾ പാഠപുസ്തകങ്ങളിൽ നിന്ന് മായ്ച്ചുകളയാൻ ആഗ്രഹിക്കുന്ന ഒരു ചരിത്ര വസ്തുതയാണ് ഗാന്ധി വധം. ലോകമെമ്പാടും ആരാധകരുള്ള, ഏറ്റവും പ്രശസ്തനായ സനാതന ഹിന്ദുവിനെ, അതും മനുഷ്യ നാഗരികതയുടെ ഉന്നത മൂല്യങ്ങളെ പ്രതീകപ്പെടുത്തുന്ന സമാധാനത്തിന്റെ അപ്പോസ്തലനെന്ന് അറിയപ്പെടുന്ന ഒരു വ്യക്തിയെ, കൊലപ്പെടുത്താൻ അവർ ഗൂഢാലോചന നടത്തിയെന്നത് ഹിന്ദുത്വവാദികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമാണ്.
ഇന്ത്യൻ ദേശീയത എന്ന സങ്കൽപ്പത്തിന് രൂപം നൽകിയത് ഗാന്ധിയാണ്, എന്നാൽ ഇതിന് പകരം തീവ്ര വലതുപക്ഷ ദേശീയത കൊണ്ട് വരാനാണ് ആർ.എസ്.എസ് ആഗ്രഹിക്കുന്നത്. അത്‌കൊണ്ടാണ് ഗാന്ധിയെ പൊതു മനസ്സാക്ഷിയിൽ നിന്ന് പുറത്താക്കാനുള്ള പദ്ധതികൾ മെനയുന്നത്. അതിന് ഏറ്റവും നല്ല മാർഗം ഗാന്ധിയുടെ ചരിത്രത്തെ വെട്ടിച്ചുരുക്കുകയും, വളച്ചൊടിക്കുകയും ചെയ്യുക എന്നതാണ്. എന്നാൽ ഗാന്ധിയുടെ ചരിത്രം, ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്ന ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിലെ മഹത്തായ അധ്യായമാണ് .
നരേന്ദ്ര മോദിയുടെ യൂണിവേഴ്‌സിറ്റി ബിരുദത്തിന്റെ ആധികാരികതയെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ, ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണർ, ഗാന്ധിയുടെ നിയമ ബിരുദത്തെക്കുറിച്ച് ജനങ്ങളുടെ മനസ്സിൽ സംശയം ജനിപ്പിക്കാൻ ശ്രമിച്ചു. നമുക്ക് ചുറ്റും നടക്കുന്ന ധാർമിക അധഃപതനത്തെ പ്രതിരോധിക്കാൻ ഗാന്ധി മുന്നോട്ട് വെച്ച ആശയങ്ങൾ തന്നെ നമുക്ക് ആവശ്യമായി വരും.
ഗാന്ധിയുടെ ഉദയത്തെ അടയാളപ്പെടുത്തിയ 1920 കൾ മുതലുള്ള ഇന്ത്യയുടെ ചരിത്രത്തെയാണ് ഹിന്ദുത്വ ഭരണകൂടത്തിന് ഭയം. അവരുടെ ‘അമൃത് കാൽ’ ആരംഭിക്കുന്നത് 2014-ലാണല്ലോ. ആധുനിക ഇന്ത്യയെന്ന ആശയം, അതിന്റെ എല്ലാ പരിമിതികളും തിരിച്ചടികളും നിലനിൽക്കെ തന്നെ 1920-നും 2014-നും ഇടയിൽ പലതരത്തിൽ വികസിച്ചിട്ടുണ്ട്.
വ്യവസ്ഥാപിത സാമ്രാജ്യത്വ കൊള്ളയെ അതിജീവിച്ചുകൊണ്ട് ജനിച്ച ഒരു മൂന്നാം ലോക രാഷ്ട്രം, ഒരുപാട് വെല്ലുവിളികൾ തരണം ചെയ്തുകൊണ്ടാണ് അപൂർണ്ണമായ വ്യവസ്ഥയിലാണെങ്കിലും സ്വതന്ത്രമായി നിലനിന്നത്. അത്തരത്തിൽ നിലനിൽക്കാൻ സഹായിച്ചത് ഗാന്ധിജി മുന്നിൽ നിന്ന് നയിച്ച സ്വാതന്ത്ര്യ സമരമാണ്. ആദ്യമായി ഇന്ത്യയിലെ വലിയൊരു ശതമാനം ജനവിഭാഗങ്ങളെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ അത് സഹായിച്ചു. ആധുനിക നിയമങ്ങളാൽ അടിസ്ഥാനപ്പെടുത്തിയ വൈവിധ്യമാർന്നൊരു രാഷ്ട്രമെന്ന ആശയം ഡോ. അംബേദ്കർ ഭരണഘടനയിലൂടെ അനശ്വരമാക്കി. സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കിന് ശക്തമായ അടിത്തറയിട്ടുകൊണ്ട്, മതത്തിന് അതീതമായ, സുസ്ഥിരമായ, രാഷ്ട്രീയം വികസിപ്പിക്കുന്നതിലേക്ക് നെഹ്‌റു രാഷ്ട്രത്തെ നയിച്ചു.
ഇപ്പോൾ മൾട്ടി ബില്യൺ ഡോളർ ഇൻഫർമേഷൻ ടെക്‌നോളജി സെല്ലുകളായി രൂപം കൊണ്ടിട്ടുള്ള ആർ.എസ്.എസ് ശാഖകളിൽ നിന്നുമുള്ള വാട്സാപ്പ് സന്ദേശങ്ങളിൽ പക്ഷെ, ഗാന്ധി ഒരു ബ്രിട്ടീഷ് ഏജന്റാണ്. അദ്ദേഹത്തിന്റെ ദേശീയ രാഷ്ട്രീയ പ്രസ്ഥാനമൊരു നാടകവും. അംബേദ്കർ ബ്രിട്ടീഷുകാരിൽ നിന്ന് പകർത്തിയതാണ് ഇന്ത്യൻ ഭരണഘടനയെന്നും, നെഹ്‌റു ഒരു സ്ത്രീലമ്പണനായിരുന്നുവെന്നും ഇവർ പ്രചരിപ്പിക്കുന്നു.
വരും വർഷങ്ങളിൽ ഇതൊക്കെയായിരിക്കും ആധുനിക ചരിത്രത്തിന്റെ വൈജ്ഞാനിക തലം. എല്ലാ കാലത്തും ചരിത്രമെഴുതുന്നത് ഭരണകർത്താക്കളാണെന്ന് നമുക്കറിയാം. എന്നാൽ, നിലവിലെ ഭരണാധികാരികൾ ചരിത്രം തിരുത്തിയെഴുതുന്നത്, ചരിത്രപരമായി തങ്ങൾക്ക് സംഭാവന ചെയ്യാൻ ഒന്നുമില്ലാത്തതിനാലും അതേസമയം ജനങ്ങളിൽ നിന്ന് മറച്ചുവെക്കേണ്ടുന്ന കാര്യങ്ങൾ ഉള്ളതിനാലുമാണ്. സ്വാതന്ത്ര്യസമരത്തിലെ അവരുടെ പങ്ക് പോലെ.
ഹിന്ദുത്വ രാഷ്ട്രീയം ജനങ്ങളുടെ മതവികാരത്തെ ചൂഷണം ചെയത് സാമൂഹിക ധ്രുവീകരണം സൃഷ്ട്ടിക്കുന്നതിലധിഷ്ഠിതമാണ്. വിദ്വേഷത്തിന്റെ വിത്ത് പാകുന്നത്, സൗഹാർദ്ദം കെട്ടിപ്പടുക്കുന്നതിനേക്കാൾ എളുപ്പമാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനേക്കാളും വളരെ എളുപ്പമാണ് നിക്ഷേപങ്ങൾ വിറ്റഴിക്കുന്നത്. യഥാർത്ഥ ഫലങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ എളുപ്പമാണ് വ്യാജ പ്രചാരണങ്ങൾ നടത്തുക എന്നത്.
ഹർഷ് വർധൻ, സന്ദീപ് പാണ്ഡെ എന്നിവർ എഴുതി കൌണ്ടർ വ്യൂ പ്രസിദ്ധീകരിച്ച ലേഘനം.