മുഗൾ ചരിത്രവുമായി ബന്ധപ്പെട്ട പാഠങ്ങൾ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തത് ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. ഉത്തർപ്രദേശ് സർക്കാർ ഇതിനോടകം തന്നെ എൻ.സി.ഇ.ആർ.ടിയുടെ ഈ നവീകരിച്ച സിലബസ് അവരുടെ പാഠ ഭാഗങ്ങളിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സിലബസുകൾ യുക്തിസഹമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സി.ബി.എസ്.ഇ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഏതൊക്കെ അധ്യായങ്ങളാണ് നീക്കം ചെയ്തത്?
മുഗൾ കോടതികളുമായി ബന്ധപ്പെട്ട ‘Theme of Indian History – Part 2′ എന്ന പുസ്തകത്തിലെ ”രാജാക്കന്മാരും വൃത്താന്തങ്ങളും; മുഗൾ കോടതികൾ (16,17 നൂറ്റാണ്ടുകൾ)’ എന്ന അധ്യായമാണ് നീക്കം ചെയ്തത്. പ്ലസ് വൺ ക്ലാസിലെ ‘കേന്ദ്ര ഇസ്ലാമിക ഭൂമി, സംസ്കാരങ്ങളുടെ ഏറ്റുമുട്ടൽ, വ്യാവസായിക വിപ്ലവം എന്നീ ഭാഗങ്ങളും ഇതുകൂടാതെ, ‘സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രാഷ്ട്രീയം’ എന്ന 12-ാം ക്ലാസ് പൗരശാസ്ത്ര പുസ്തകത്തിൽ നിന്ന് ‘ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം’, ‘ഏകകക്ഷി ആധിപത്യത്തിന്റെ യുഗം’ തുടങ്ങിയ അധ്യായങ്ങളും, പത്താം ക്ലാസിലെ ‘ജനാധിപത്യ രാഷ്ട്രീയം(ഭാഗം 2)’ എന്ന പാഠപുസ്തകങ്ങളിൽ നിന്ന് ‘ജനാധിപത്യവും വൈവിധ്യവും’, ‘ജനപ്രിയ സമരങ്ങളും പ്രസ്ഥാനവും’, ‘ജനാധിപത്യത്തിനെതിരായ വെല്ലുവിളികൾ’ തുടങ്ങിയ അധ്യായങ്ങളും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു.
അധ്യായങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച് NCERT പറഞ്ഞതെന്ത്?
സി.ബി.എസ്.ഇ പുസ്തകങ്ങളിൽ നിന്ന് മുഗളന്മാരെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കിയിട്ടില്ലെന്ന് എൻ.സി.ഇ.ആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്‌ലാനി ചൊവ്വാഴ്ച പറഞ്ഞിരുന്നു. പ്രചരിക്കുന്നത് കള്ളമാണെന്നും മുഗൾ ചരിത്രം പാഠഭാഗങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം സിലബസുകൾ യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി ഒരു നടപടി ഉണ്ടായിരുന്നെന്നും അങ്ങനെ നീക്കം ചെയ്ത ഭാഗങ്ങൾ കുട്ടികളുടെ അറിവിനെ തെറ്റായി ബാധിക്കില്ല, ഈ വിവാദങ്ങൾ അനാവശ്യമാണ്, വേണ്ടവർക്ക് ടെക്സ്റ്റ് ബുക്ക് പരിശോധിക്കാം എന്നും ദിനേശ് പ്രസാദ് സക്‌ലാനി കൂട്ടിച്ചേർത്തു.
ഇന്നും വിദ്യാർത്ഥികൾ എൻ.സി.ഇ.ആർ.ടിയുടെ ഏഴാം ക്ലാസ് പുസ്തകത്തിൽ മുഗളന്മാരുടെ ചരിത്രം പഠിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “11-ാം ക്ലാസ് പുസ്തകത്തിലെ സെക്ഷൻ-2-ൽ മുഗളന്മാരുടെ ചരിത്രം ഇപ്പോഴും പഠിപ്പിക്കുന്നുണ്ട്. കൂടാതെ 12-ാം ക്ലാസ് പുസ്തകത്തിൽ മുഗളന്മാരുടെ ചരിത്രത്തെക്കുറിച്ചുള്ള 2 അധ്യായങ്ങൾ ഉണ്ടായിരുന്നു, അതിൽ തീം ഒമ്പത് കഴിഞ്ഞ വർഷം നീക്കം ചെയ്തു. തീം എട്ട് ഇപ്പോഴും വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ഈ വർഷം ഒരു പുസ്തകത്തിൽ നിന്നും ഒരു അധ്യായവും നീക്കം ചെയ്തിട്ടില്ല”.
“ഞങ്ങൾ NEP (ദേശീയ വിദ്യാഭ്യാസ നയം) 2020 പ്രകാരമാണ് പ്രവർത്തിക്കുന്നത്. ഇതൊരു പരിവർത്തന ഘട്ടമാണ്. NEP 2020 സിലബസിലെ ഉള്ളടക്കങ്ങളുടെ ഭാരം കുറയ്ക്കുന്നതിനെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഞങ്ങൾ അത് നടപ്പിലാക്കുകയാണ്. സ്കൂൾ വിദ്യാഭ്യാസത്തിനായി NCF (നാഷണൽ കരിക്കുലം ഫ്രെയിംവർക്ക്) ഉടനെ രൂപീകരിക്കും. എൻ.ഈ.പി അനുസരിച്ച് ആയിരിക്കും 2024ലെ പാഠ പുസ്തകങ്ങൾ അച്ചടിക്കുക. നിലവിൽ ഞങ്ങൾ ഒന്നും ഉപേക്ഷിച്ചിട്ടില്ല,” എൻ.സി.ഈ.ആർ.ടി മേധാവി പറഞ്ഞു.
ചരിത്ര സിലബസ് മാറ്റാനുള്ള ശ്രമത്തിൽ പ്രതിപക്ഷം എന്താണ് പറഞ്ഞത്?
ചൈന നമ്മുടെ വർത്തമാനത്തെ ഇല്ലാതാക്കുന്നത് പോലെ എൻ.സി.ഇ.ആർ.ടി സിലബസിൽ നിന്ന് മുഗൾ ചരിത്രം ഒഴിവാക്കി കൊണ്ട് കേന്ദ്രസർക്കാർ ഭൂതകാലത്തെ ഇല്ലാതാക്കുകയാണെന്നും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി ആരോപിച്ചു. “ഒരു വശത്ത്, മോദി സർക്കാർ എൻ.സി.ഇ.ആർ.ടി സിലബസിൽ നിന്ന് മുഗളന്മാരെ ഇല്ലാതാക്കുന്നു. മറുവശത്ത്, ജി 20 ഇന്തോനേഷ്യൻ മീറ്റിംഗിൽ പ്രധാനമന്ത്രി നമ്മുടെ വർത്തമാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന, ചൈനക്ക് കൈകൊടുക്കുന്നു” ഒവൈസി പത്രസമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പി നേതാവ് കപിൽ മിശ്ര ഈ നീക്കത്തെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ‘കള്ളന്മാരായ’ മുഗളന്മാരുടെ തെറ്റായ ചരിത്രം ഒഴിവാക്കുന്നത് മികച്ച തീരുമാനം ആണ് എന്നദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മുഗൾ കോടതിയെ കുറിച്ചുള്ള പാഠ ഭാഗം നീക്കം ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ ദേശീയ ചരിത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസിന്റെ ജാർഖണ്ഡ് ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ പറഞ്ഞു.
മോദിയുടെ ആധുനിക ഇന്ത്യ ചരിത്രം 2014 മുതലാണ് ആരംഭിക്കുന്നത് എന്ന് രാജ്യസഭാ എം.പിയും സുപ്രീംകോടതി അഭിഭാഷകനുമായ കപിൽ സിബലും വിമർശനമുന്നയിച്ചു.