റാം പുനിയാനി
“ഗാന്ധിജിയുടെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ ഹിന്ദുത്വ വാദികളെ പ്രകോപിപ്പിച്ചു. അവർ അദ്ദേഹത്തെ വധിക്കാൻ നിരവധി ശ്രമങ്ങൾ നടത്തി. ഗാന്ധിജിയുടെ മരണം രാജ്യത്തെ വർഗീയ സാഹചര്യത്തെ കാര്യമായി ബാധിച്ചു. വർഗീയ വിദ്വേഷം പരത്തുന്ന ആർ.എസ്.എസ് പോലുള്ള സംഘടനകൾ കുറച്ചുകാലത്തേക്ക് നിരോധിക്കപ്പെട്ടു.”
2023 ഏപ്രിലിൽ പാഠ്യപദ്ധതി നവീകരിക്കുന്നതിന്റെ ഭാഗമായി എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്ത ഗാന്ധി വധത്തെ സംബന്ധിച്ച അദ്ധ്യായമാണിത്. ഇത് കൂടാതെ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ സംബന്ധിച്ച “ഹിന്ദു തീവ്രവാദി, ബ്രാഹ്മണൻ” എന്ന പരാമർശങ്ങളും നീക്കം ചെയ്തിട്ടുണ്ട്.
സ്വാമി ശ്രദ്ധാനന്ദിനയെ അബ്ദുൾ റഷീദ് എന്ന മുസ്‌ലിം കൊലപ്പെടുത്തിയപ്പോൾ ഗാന്ധിജി അതിനെ അപലപിച്ചിരുന്നു. ശേഷം റാഷിദിനെ “സഹോദരനെന്ന്” അഭിസംബോധന ചെയ്യുകയും, കുറ്റപ്പെടുത്തേണ്ടത് ഒരാളെ മാത്രമല്ലെന്നും, മറിച്ച് വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നവരെയാണെന്നും ഗാന്ധി അന്ന് പറഞ്ഞു. സമാനമായി ഗാന്ധിയും സർദാർ പട്ടേലടങ്ങുന്ന അദ്ദേഹത്തിന്റെ ശിഷ്യന്മാരും, വിദ്വേഷത്തിന്റെ ഉപകരണമായാണ് ഗോഡ്സെയെ കണ്ടത്.
1944 ൽ, പൂനെക്കടുത്തുള്ള പഞ്ചാഗ്നി എന്ന സ്ഥലത്തു വെച്ച് ഗാന്ധിയെ ആക്രമിക്കാനായി, നെഹ്രുവിന്റേത് പോലെയുള്ള വസ്ത്രം ധരിച്ചുകൊണ്ട്, കയ്യിൽ കഠാരയുമായി ഗോഡ്‌സെ ഗാന്ധിക്കെതിരെ പാഞ്ഞടുത്തു. എന്നാൽ, ആ ശ്രമം വിജയിച്ചില്ല. ഈ സംഭവത്തോട് ഗാന്ധി പ്രതികരിച്ചത് തന്റെ കൂടെ എട്ടു ദിവസം വന്ന് താമസിക്കാൻ ഗോഡ്‌സെയെ ക്ഷണിച്ചുകൊണ്ടാണ്. ക്ഷണം നിരസിച്ച ഗോഡ്‌സെയെ ഗാന്ധി വെറുതെ വിട്ടു.
സ്വാമി ശ്രദ്ധാനന്ദിന്റെ കൊലപാതകത്തിൽ ഗാന്ധി സ്വീകരിച്ച അതേ നിലപാടാണ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് സർദാർ പട്ടേലും സ്വീകരിച്ചത്. അതുകൊണ്ടാണ് പട്ടേൽ ആർ.എസ്.എസ്നെ നിരോധിച്ചത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നിർബന്ധപ്രകാരമാണ് ആർ.എസ്.എസ് നിരോധിച്ചതെന്ന തെറ്റിദ്ധാരണയുണ്ടാക്കാൻ അന്നും ഇന്നും ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ 1948 ഫെബ്രുവരി 4 ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവന അത്തരം പ്രചാരണം തെറ്റാണെന്ന് കാണിക്കുന്നു. പട്ടേലായിരുന്നു അന്ന് ആഭ്യന്തരമന്ത്രി.
“നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാനും, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ പ്രധിരോധിക്കുന്നതിനുമാണ് ആർ.എസ്.എസിനെ നിരോധിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി, ആർ.എസ്.എസ് പ്രവർത്തകർ തീവെപ്പ്, കവർച്ച, കൊള്ള, കൊലപാതകം എന്നിങ്ങനെ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദ രീതികൾ അവലംബിക്കാനും, തോക്കുകൾ ശേഖരിക്കാനും, പോലീസിനെയും സൈന്യത്തെയും കീഴ്പ്പെടുത്താനും ആളുകളെ ഉദ്‌ബോധിപ്പിക്കുന്ന ലഘുലേഖകൾ അവർ പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.” ആർ. എസ്. എസിനെ നിരോധിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ പറയുന്നതാണിത്.
അന്ന് ആർ.എസ്.എസ് മേധാവിയായിരുന്ന എം.എസ് ഗോൾവാൾക്കറിന് പട്ടേൽ എഴുതിയ കത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്,
“ആർ.എസ്.എസ് പ്രവർത്തകരുടെ പ്രസംഗങ്ങളെല്ലാം വർഗീയ വിഷം നിറഞ്ഞതായിരുന്നു. അതിന്റെ അന്തിമഫലമായി, ഈ രാജ്യത്തിന് ഗാന്ധിജിയുടെ ജീവൻ ത്യാഗം ചെയ്യേണ്ടി വന്നു. സർക്കാരിൽ നിന്നോ, ജനങ്ങളിൽ നിന്നോ സഹതാപത്തിന്റെ ഒരംശം പോലും ആർ.എസ്.എസ് അർഹിക്കുന്നില്ല. വാസ്തവത്തിൽ, ഗാന്ധിജിയുടെ മരണശേഷം ആർ.എസ്.എസുകാർ ആഹ്ലാദം പ്രകടിപ്പിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തതോടെയാണ് അവരോടുള്ള എതിർപ്പ് രൂക്ഷമായത്.”
ആർ.എസ്.എസിന്റെ പടർത്തിയ വിദ്വേഷമാണ് ഗോഡ്‌സെയെ സ്വാധീനിച്ചതെന്ന് ‘വൈ ഐ അസാസിനേറ്റഡ് മഹാത്മാ ഗാന്ധി’ എന്ന കൃതിയിൽ ഗോഡ്‌സെ പറയുന്നതിൽ നിന്ന് മനസ്സിലാക്കാം.
“ഹിന്ദുക്കളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച എനിക്ക്, ഹിന്ദുക്കളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് തോന്നി. അതിനാൽ ഞാൻ ആർ.എസ്.എസ് വിട്ട് ഹിന്ദു മഹാസഭയിൽ ചേർന്നു”.
മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്നതിലും അതുവഴി പാകിസ്ഥാന്റെ രൂപീകരണത്തെ സഹായിക്കുന്നതിലും മഹാത്മ ഗാന്ധി ഉത്തരവാദിയായിരുന്നുവെന്ന് ഗോഡ്‌സെ ഉറച്ച് വിശ്വസിച്ചു. അക്കാലത്ത് ഹിന്ദുത്വ വാദം ഉയർത്തുന്ന ഏക രാഷ്ട്രീയ പാർട്ടിയായ ഹിന്ദു മഹാസഭയിൽ ചേർന്ന ഗോഡ്‌സെ, അതിന്റെ പൂനെ ബ്രാഞ്ചിന്റെ ജനറൽ സെക്രട്ടറിയായി. കൂടാതെ, അഗ്രാനി (ലീഡർ) എന്ന പേരിൽ ഒരു പത്രവും, ഹിന്ദു രാഷ്ട്ര എന്ന പേരിൽ മറ്റൊരു പ്രസിദ്ധീകരണവും ആരംഭിച്ചു.
മതപരമായ ഘോഷയാത്രകളിൽ ലാത്തിയും വാളുകളും പിസ്റ്റളുകളും വീശുന്ന യുവാക്കൾ ഗോഡ്സെയെ പോലെ തന്നെ കുറ്റവാളികളാണ്. എന്നാൽ, അവരേക്കാൾ രാജ്യത്ത് അരങ്ങേറുന്ന വർഗ്ഗീയ ആക്രമണങ്ങൾക്ക് ഉത്തരം പറയേണ്ടത് മതന്യുനപക്ഷങ്ങൾക്കെതിരെ വെറുപ്പിന്റെ വിഷം കുത്തി വെക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ അമരക്കാരാണ്. മതം കലർന്ന ദേശീയതയാണ് വിദ്വേഷം സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്ന് ഇതിനകം നമുക്ക് മനസ്സിലായിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന ‘പാഠപുസ്തക നവീകരണങ്ങളും’, ചരിത്രത്തെ പുനർനിർമിക്കലും ഇതിന്റെ ഭാഗമാണ്. ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട, അതിൽ പങ്ക് വഹിച്ച വിദ്വേഷം നിറഞ്ഞ പ്രത്യയശാസ്ത്രങ്ങളെ സംബന്ധിച്ച വിവരങ്ങൾ നീക്കം ചെയ്യുന്നത് ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾക്ക് കൂടുതൽ വഴിയൊരുക്കും.