ഹിബ സി / നർവീൻ
‘ഓർമ്മ, അഭിമാനം, നീതി’ (Memory, Dignity, and Justice) ഇതായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ എല്ലാ വർഷവും ആചരിച്ചു വരുന്ന അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓർമ ദിനത്തിന്റെ (International holocaust remembrance day) ഈ വർഷത്തെ പ്രമേയം. ഹിറ്റ്ലർ ജർമ്മനിയിൽ നടത്തിയതുപോലുള്ള വംശഹത്യകൾ ഇനി ലോകത്ത് ഉണ്ടാവാതിരിക്കാനുള്ള ബോധവൽക്കരണം ഈ ദിനചരണത്തിലൂടെ സാധിക്കുമെന്നാണ് യുഎൻ പ്രതീക്ഷിക്കുന്നത്.
മനുഷ്യ മനഃസാക്ഷിയെ അക്ഷരാർത്ഥത്തിൽ നടുക്കിയ നാസി കൂട്ടക്കൊലകൾക്ക് ആധാരമായ പ്രത്യയശാസ്ത്രം പല കാലത്ത് പല രീതിയിൽ ലോകത്ത് ഉണ്ടായിട്ടുണ്ട്. വംശശുദ്ധിയുടെ പേരിൽ സെമിറ്റിക് വിരുദ്ധത പടർത്തിയാണ് നാസി ഹോളോകോസ്റ്റുകൾ ലോകത്ത് പ്രത്യക്ഷപ്പെട്ടത്. അന്ന് ജനങ്ങൾക്കിടയിൽ നീതിയോ, സമത്വമോ ഉണ്ടായിരുന്നില്ല; മറിച്ച് വംശീയവൽക്കരിക്കപ്പെട്ട അധികാരശ്രേണി മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ വീക്ഷണത്തിൽ സുന്ദരവും നീലക്കണ്ണുള്ളതുമായ നോർഡിക് ജർമൻ ആര്യന്മാർക്ക് മാത്രമായിരുന്നു അവിടെ ജീവിക്കാൻ അവകാശമുണ്ടായിരുന്നത്. വംശവിരുദ്ധരായി പരിഗണിക്കപ്പെട്ട ജൂതന്മാർ, ജിപ്സികൾ, പോളണ്ടിലെ പൗരന്മാർ എന്നിവർക്ക് ജീവിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ആര്യന്മാരിലെ തന്നെ ശാരീരികവും മാനസികവുമായി പ്രശ്നം അനുഭവിക്കുന്നവർക്കു പോലും ഭൂവാസം നിഷേധിക്കപ്പെട്ടു.
നാസികളുടെ ജർമനി ജനങ്ങളെ പല വിഭാഗങ്ങളാക്കി. ശേഷം ‘അനഭിലഷണീയർ ‘ എന്ന് മുദ്രക്കുത്തിയവരെ ഉന്മൂലനം ചെയ്തുകൊണ്ട് ശുദ്ധ ജർമൻ അഥവാ ആര്യൻ വംശജർ മാത്രമുള്ള ഒരു സമുദായത്തെ നിർമിച്ചെടുക്കുക എന്ന ലക്ഷ്യത്തിലേക്ക് അവർ പ്രയാണമാരംഭിച്ചു. ജൂതന്മാരുടെ ഉന്മൂലനം അത്ര എളുപ്പമായിരുന്നില്ല. അതിനാൽതന്നെ പടിപടിയായി അവരെ ഇല്ലാതാക്കാൻ നാസിസ്റ്റുകൾ തീരുമാനിച്ചു.
ആദ്യഘട്ടത്തിൽ പൗരന്മാരായി ജീവിക്കാനുള്ള ജൂതരടക്കമുള്ള വിഭാഗത്തിൻ്റെ അവകാശത്തെ ഹനിക്കുകയായിരുന്നു അവർ ചെയ്തത്. ജൂതന്മാരും ജർമനിയിലെ ആര്യൻമാരും തമ്മിലുള്ള വിവാഹ ബന്ധം മുതലായ കാര്യങ്ങൾ കുറ്റകൃത്യമായി മുദ്രകുത്തപ്പെട്ടു. “വംശവിരുദ്ധരായ” ജനങ്ങൾക്ക് ദേശീയപതാക വിലക്കപ്പെട്ടു. ഇതിനെ തുടർന്ന് ജൂതന്മാർക്കെതിരെ പല അക്രമസംഭവങ്ങളും അരങ്ങേറി.
1938 നവംബർ 9 രാത്രിയിൽ ആക്രമണോത്സുകത അതിന്റെ ഉച്ചിയിലെത്തി. നാസികളുടെ സംരക്ഷണ സേന ജർമനിയിലെ ജൂത സമുദായത്തിൽ വിളയാടി. ഇതിനെ തുടർന്ന് നവംബർ 10 ന് 30,000 ജർമൻ ജൂതരെ അറസ്റ്റ് ചെയ്തു. ഇങ്ങനെ നാനാപ്രകാരേണ ജൂതരുടെ ഉന്മൂലനത്തിന് തിരികൊളുത്തി. രണ്ടാംഘട്ടം ആയപ്പോഴേക്കും ‘ആര്യന്മാരുടെ ജർമ്മനിയിൽ’ ജീവിക്കാനുള്ള അവകാശം തന്നെ നിഷേധിക്കപ്പെട്ടു. ജൂതന്മാർ ഗെറ്റോ വൽക്കരിക്കപ്പെട്ടു.’ വംശ വിരുദ്ധരെ’ തിരിച്ചറിയാൻ ‘യെല്ലോ സ്റ്റാർ’ അവരുടെ ശരീരത്തിൽ ധരിപ്പിച്ചു. ഇത് അവരുടെ വീടുകൾ, സ്ഥാപനങ്ങൾ എന്നിങ്ങനെ അവരുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാത്തിലും അടയാളപ്പെടുത്തി. ലോഡ്സിലും വാർസോസിലും ഉണ്ടായിരുന്ന ഗെറ്റോകളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി അവരുടെ എല്ലാ വസ്തുവകകളും ഉപേക്ഷിക്കണമായിരുന്നു. പിന്നീടങ്ങോട്ട് ബഹിഷ്കരിക്കപ്പെട്ട ജനതയുടെ നരകയാതനകൾ തുടങ്ങി. ദാരിദ്ര്യവും വൃത്തിയില്ലായ്മയും ഗെറ്റോവൽക്കരിക്കപ്പെട്ട ജനങ്ങൾക്കിടയിൽ രോഗങ്ങൾ പടർത്തി.
അവസാനഘട്ട പ്രവർത്തനങ്ങൾ 1941 മുതലാണ് തുടങ്ങുന്നത്. “വൃത്തികെട്ട” ഈ വർഗ്ഗത്തിന് ജീവിക്കാൻ അവകാശമില്ലെന്ന് തങ്ങളുടെ പ്രവർത്തികളിലൂടെ നാസികൾ പറഞ്ഞു വെച്ചു. ട്രെയിനുകളിലും മറ്റുമായി ജൂത വിഭാഗങ്ങളെ മരണക്കയത്തിലേക്ക് എത്തിച്ചു. ശാസ്ത്രീയമായ രീതിയിൽ മിനുട്ടുകൾ കൊണ്ട് ഗ്യാസ് ചേംമ്പറുകളിൽ ഇട്ടു അതിവിദഗ്ദമായി കശാപ്പ് നടത്തി. ഇത്തരത്തിൽ മനുഷ്യരെ കൊന്നു തള്ളുന്നതിനെ സാമാന്യവൽക്കരിച്ച് പറയാനായി ഉപയോഗിച്ചിരുന്നത് “അണുനശീകരണം” (disinfection), “അന്തിമ പരിഹാരം” (final solution) എന്നിങ്ങനെയുള്ള ടെർമിനോളജികൾ ആയിരുന്നു.
അക്കാലത്തെ ജർമൻ ജൂത ജീവിതത്തിന്റെ നേർചിത്രം അന്ന് ജീവിച്ചിരുന്ന ഒരു ജൂത പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകളിൽ കാണാവുന്നതാണ്. ജൂതർക്കെതിരെയുള്ള നടപടികളെ ഭയന്ന് ആൻ ഫ്രാങ്കും കുടുംബവും രഹസ്യജീവിതം നയിച്ചു. അന്നവൾ എഴുതിയിരുന്ന അനക്സിനുള്ളിലെ അനുഭവക്കുറിപ്പുകൾ യുദ്ധാനന്തരം ഒരു പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന് അവൾ പ്രത്യാശിച്ചിരുന്നു. എന്നാൽ, ഒരു ജർമൻ സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ആനിന്റെ കുടുംബത്തെ ഒറ്റിക്കൊടുക്കുകയായിരുന്നു. ശേഷം കോൺസെൻട്രേഷൻ ക്യാമ്പിൽ എത്തി ടൈഫസ് പിടിപെട്ട് ആ പതിനഞ്ചുകാരി മരണപ്പെടുകയായിരുന്നു.
ചരിത്രത്തിന്റെ നെടുവീർപ്പായി മാറിയ ഹോളോകോസ്റ്റ് ജർമനിയുടെ മണ്ണിൽ നാസികൾ നടത്തി. ക്രൂരതയുടെ പ്രത്യയശാസ്ത്രം എങ്ങനെയാണ് ജർമനിയിൽ സ്വീകാര്യമായത്? നാസിസത്തിന്റെ വിത്ത് ജർമനിയുടെ മണ്ണിൽ വിതക്കാൻ ഒന്നാം ലോക മഹായുദ്ധം കളമൊരിക്കിയിട്ടുണ്ട്. 1871ന് ശേഷം ജർമ്മനി വലിയൊരു സാമ്രാജ്യത്വ ശക്തിയായി വളർന്നു. അക്കാലത്തെ പ്രമുഖ ശക്തിയായ ബ്രിട്ടനുമായി ജർമനി സാമ്പത്തിക മത്സരത്തിലേർപ്പെട്ടു. ഒന്നാം ലോകയുദ്ധം നടക്കുകയും അതിൽ തോൽവി വരിക്കുകയും ചെയ്ത ജർമനിയുടെ മുതുകിൽ തുടർന്ന് വന്ന വേർസൈലിസ് സമാധാന കരാർ വലിയ ഭാരങ്ങൾ ഏൽപ്പിച്ചു. ഈ വേളയിൽ തകർന്ന സാമ്രാജ്യത്വ ഭരണകൂടത്തിന്റെ സ്ഥാനത്ത് ജനാധിപത്യ സ്വഭാവത്തിലുള്ള വെയ്മർ റിപ്പബ്ലിക്ക് ഉയർന്നു വന്നെങ്കിലും ജർമൻ ജനത അനുഭവിച്ചിരുന്ന പ്രതിസന്ധികളെ നേരിടാൻ ഇവർക്കായില്ല. ഈ അരാജകത്വത്തിന്റെ നാളുകളിലാണ് ഒരു രക്ഷകൻ എന്ന വ്യാജേന ജർമ്മനിയിൽ ഹിറ്റ്ലർ രംഗപ്രവേശം നടത്തുന്നത്. ഹിറ്റ്ലറുടെ അഭിമുഖങ്ങൾ “മൻകീ ബാത്തുകളായി” മുന്നേറി. ജർമനിയിൽ ഒരു ഏകാധിപതി ഉണർന്നു. മനുഷ്യപ്പറ്റ് ലവലേശമില്ലാതെ ഫാസിസത്തിന്റെ നരകം ജർമനിയിൽ തുറന്നു.
ഇന്ന് വംശീയ പ്രത്യയശാസ്ത്രവും അവരുടെ സംഘങ്ങളും നാസിസവുമായുള്ള ആത്മബന്ധം ഉറപ്പിക്കുന്നതിന്റെ നേർക്കാഴ്ച്ചകളാണ് നാം ഇന്ത്യയിൽ കാണുന്നത്. ജർമൻ നാസിസവും ഇന്ത്യൻ ഫാസിസവും പല കോണുകളിൽ നിന്ന് ഒരൊറ്റ കേന്ദ്രത്തിൽ ഒരുമിക്കുകയാണ്. വരും നാളുകളിൽ എന്ത് സംഭവിക്കുമെന്ന്
കാത്തിരുന്ന് കാണാം!
Refefence:
Mein kampf, പരാന്ന ഭോജികൾ,
Third Riech Ann frank