റാം പുനിയാനി
ഭാരത് ജോഡോ യാത്രക്ക് രാജ്യത്താകമാനം മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം ചില എഴുത്തുകാരും നിരൂപകരും നെഹ്‌റുവിനെ ആക്ഷേപിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ മാറ്റുന്നുണ്ട്.
കശ്മീരിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം നെഹ്റുവാണെന്നും പട്ടേൽ ഈ പ്രശ്നം കൈകാര്യം ചെയ്തിരുന്നെങ്കിൽ അത് ‘പരിഹരിക്കപ്പെടുമായിരുന്നു’ എന്ന രീതിയിൽ നെഹ്‌റുവും പട്ടേലും തമ്മിൽ ഒരു ദ്വന്ദം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
ഈ ധാരണ ആക്ഷേപകരമാണെന്ന് മാത്രമല്ല, സത്യത്തിൽ നിന്ന് ഒരുപാട് അകലെയാണ്. ‘പ്രശ്‌നഭരിതമായ ഭൂതകാലവും – വേദനാജനകമായ വർത്തമാനകാലവും’ എന്ന ബി.ജെ.പി-ആർ.എസ്.എസ് ആഖ്യാനത്തെ മുന്നോട്ട് കൊണ്ടുപോകുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബ്രിട്ടീഷുകാർ രാജ്യം വിടുമ്പോൾ അന്നത്തെ നാട്ടുരാജ്യങ്ങൾക്ക് ഒന്നുകിൽ ഇന്ത്യയുമായോ പാകിസ്ഥാനുമായോ ലയിക്കുക, അല്ലെങ്കിൽ സ്വതന്ത്രമായി നിൽക്കുക എന്നീ സാധ്യതകളായിരുന്നു ഉണ്ടായിരുന്നത്. ഭൂരിഭാഗം നാട്ടുരാജ്യങ്ങളെയും എളുപ്പത്തിൽ ലയിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ ഹൈദരാബാദും കശ്മീരും എളുപ്പമായിരുന്നില്ല. പോലീസ് നടപടിയിലൂടെ (ഓപ്പറേഷൻ പോളോ), ഹൈദരാബാദ് ഇന്ത്യയുമായി ലയിപ്പിക്കാൻ സാധിച്ചു. പാക്കിസ്ഥാനുമായുള്ള ഭൂമിശാസ്ത്രപരമായ സാമീപ്യവും ജനസംഖ്യയിലെ മുസ്ലിം ഭൂരിപക്ഷവും ജമ്മു കശ്മീർ വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കി.
മഹാരാജ ഹരിസിങ് ജമ്മു കശ്മീരിനെ സ്വതന്ത്രമായി നിലനിർത്താൻ ആഗ്രഹിച്ചിരുന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനുമായി അദ്ദേഹം ഒരു ‘സ്റ്റാൻഡ് സ്റ്റിൽ എഗ്രിമെന്റ്’ (സ്റ്റാറ്റസ് ക്വോ നിലനിർത്തി കൊണ്ട്, കാശ്മീരിലെ സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന സ്ഥിതി) മുന്നോട്ട് വെച്ചു. പാകിസ്ഥാൻ ഇത് അംഗീകരിച്ചു. അങ്ങനെ കശ്മീരിലെ പോസ്റ്റ് ഓഫീസുകൾക്ക് മുകളിൽ പാക്കിസ്ഥാൻ കൊടി പാറി. ( കശ്മീരിലെ തപാൽ സംവിധാനം പാകിസ്ഥാനിന്റെ കീഴിലായിരുന്നു). എന്നാൽ ഇന്ത്യ ഈ കരാർ അംഗീകരിച്ചില്ല.
അതേസമയം മഹാരാജ ഹരിസിംഗ് കാശ്‌മീരിൽ മുസ്ലിം വിരുദ്ധ ആക്രമണങ്ങൾ രൂപകൽപ്പന ചെയ്യുന്നുണ്ടായിരുന്നു. താൻ ഭരിക്കുന്നത് ഒരു മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെന്നതിനാൽ, ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള ഒരു പ്രദേശമെങ്കിലും കാശ്മീരിൽ ഉണ്ടാകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ധാരണ. ഈ ആക്രമണങ്ങൾ ജമ്മു കാശ്മീരിൽ, രണ്ട് ലക്ഷത്തോളം മുസ്ലീങ്ങളുടെ കൂട്ടക്കൊലക്ക് കാരണമായി. സഈദ് നഖ്‌വി എഴുതുന്നു: “ലണ്ടനിലെ ‘ദി ടൈംസ്’, 1948 ഓഗസ്റ്റ് 10 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, “മഹാരാജയുടെ നേതൃത്വത്തിലുള്ള ഡോഗ്ര സ്റ്റേറ്റിന്റെ സൈന്യം, ഹിന്ദുക്കളുടെയും സിഖുകാരുടെയും സഹായത്തോടെ 2,37,000 മുസ്ലീങ്ങളെ`ആസൂത്രിതമായി ഉന്മൂലനം ചെയ്‌തു.”
ഇത് സംഭവിച്ചത് 1947 ഒക്ടോബറിലാണ്: പഠാൻ ആക്രമണത്തിന് അഞ്ച് ദിവസം മുമ്പും, കാശ്മീർ ഇന്ത്യയായി ലയിപ്പിക്കുന്നതിന് ഒമ്പത് ദിവസം മുമ്പുമായിരുന്നു ഇത്. ഈ കൂട്ടക്കൊലയാണ് ജമ്മുവിനെ ഹിന്ദു ഭൂരിപക്ഷമാക്കിയതും കശ്മീർ പ്രശ്‌നത്തിന് ഭാഗികമായി തിരികൊളുത്തിയതും.
ഈ സാഹചര്യം മുൻനിർത്തിയാണ് പാകിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയോടെ, ഗോത്രവർഗക്കാർ ജമ്മു കശ്മീരിൽ ആക്രമണം നടത്തിയത്. ആക്രമണത്തെ നേരിടാൻ ഭരണകൂടം തയ്യാറായിരുന്നില്ല, അങ്ങനെ ആക്രമണം അടിച്ചമർത്താൻ ഇന്ത്യൻ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു; ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുമായി ലയന ഉടമ്പടി ഒപ്പുവെച്ചത്.
നേരത്തെ മഹാരാജ ഹരിസിംഗ് ഇന്ത്യയുമായുള്ള ലയനത്തിന് വിസമ്മതിച്ചിരുന്നു. കൂടാതെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായാതിനാൽ കശ്മീർ തന്റെ പോക്കറ്റിലാണെന്ന് ജിന്ന അഭിപ്രായപ്പെട്ടിരുന്നു. ഷെയ്ഖ് അബ്ദുള്ളയുടെ നേതൃത്വത്തിൽ, അന്ന് മുസ്ലീം കോൺഫറൻസ് ആയിരുന്ന ഇന്നത്തെ നാഷണൽ കോൺഫറൻസ്, സമൂഹത്തിൽ നിലനിന്നിരുന്ന ഫ്യൂഡൽ ഘടന അവസാനിപ്പിക്കാൻ, മഹാരാജാവിന്റെ ഭരണത്തിനെതിരെ ഒരു ജനാധിപത്യ പ്രക്ഷോഭം ആരംഭിച്ചിരുന്നു.
ജുനാഗഡ്, ഹൈദരാബാദ്, കാശ്മീർ എന്നീ പ്രദേശങ്ങൾ ഇന്ത്യയുമായി ലയിക്കാൻ തയ്യാറല്ലാത്ത സാഹചര്യത്തിൽ; ജുനാഗഡും ഹൈദരാബാദും ഇന്ത്യക്ക് ലഭിച്ചാൽ കശ്മീരിനെ പാക്കിസ്ഥാന് വിട്ടുകൊടുക്കാൻ സർദാർ പട്ടേൽ തയ്യാറായി. രാജ്‌മോഹൻ ഗാന്ധി തന്റെ “പട്ടേൽ: എ ലൈഫ്” എന്ന പുസ്തകത്തിൽ പറയുന്നതനുസരിച്ച്, പട്ടേൽ ഇത്തരത്തിൽ ഒരു വിലപേശലിനെ കുറിച്ച് ചിന്തിച്ചിരുന്നു: ജുനാഗഡും ഹൈദരാബാദും ഇന്ത്യയോട് ലയിപ്പിക്കാൻ ജിന്ന അനുവദിക്കുകയാണെങ്കിൽ,കശ്മീർ പാകിസ്ഥാനുമായി ലയിക്കുന്നതിനെ പട്ടേൽ എതിർക്കില്ല. ഇന്ത്യയുമായുള്ള ലയനത്തെത്തുടർന്ന് ജുനാഗഡിലെ ബഹാവുദ്ദീൻ കോളേജിൽ പട്ടേൽ നടത്തിയ പ്രസംഗം അദ്ദേഹം ഉദ്ധരിക്കുന്നു: “അവർ ഹൈദരാബാദ് അനുവദിച്ചാൽ, കശ്മീർ ഞങ്ങൾ അനുവദിക്കും.”
മറ്റ് നാട്ടുരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി കാശ്മീർ വിഷയത്തിൽ പാകിസ്ഥാനും ഉൾപ്പെട്ടിരുന്നു എന്നതിനാൽ വിദേശകാര്യ മന്ത്രി കൂടിയായ നെഹ്‌റുവിന് പ്രശ്നപരിഹാര നടപടികൾക്ക് നേതൃത്വം നൽകേണ്ടിവന്നു. ഈ വിഷയത്തിൽ പട്ടേലും നെഹ്‌റുവും ഒരേ നിലപാടിലായിരുന്നു. പട്ടേലിന് ജുനാഗഡിലും ഹൈദരാബാദിലുമായിരുന്നു കൂടുതൽ താൽപര്യം, അതേസമയം ആർട്ടിക്കിൾ 370 യുമായി ബന്ധപ്പെട്ട ചർച്ചകളിൽ അദ്ദേഹം ഇടപെട്ടിരുന്നു. 370-ന്റെ ഡ്രാഫ്റ്റിംഗിൽ അദ്ദേഹം കേന്ദ്ര കഥാപാത്രമായിരിക്കില്ല, പക്ഷേ അതേക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. മാത്രമല്ല പട്ടേൽ അതിനെ ഒരു തരത്തിലും എതിർത്തതായി തെളിവില്ല. “(ചിലർ) സൂചിപ്പിക്കുന്നത് പോലെ, പട്ടേൽ ആർട്ടിക്കിൾ 370-ന്റെ കേന്ദ്രബിന്ദുവായിരുന്നില്ല, എന്നാൽ ഇന്നത്തെ സർക്കാർ വിവരണങ്ങൾ അനുമാനിക്കുന്നതുപോലെ, അദ്ദേഹത്തിന്റെ ഇടപെടൽ കശ്മീരിന്റെ സമ്പൂർണ്ണമായ സംയോജനം ഉറപ്പാക്കുമായിരുന്നു എന്നതിന് തെളിവുകളുമില്ല”.
ഇനി, വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നതിനുപകരം പട്ടേൽ സൈന്യത്തെ മുന്നോട്ട് കൊണ്ടുപോകുമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവർ അറിയാൻ, 1948 ജൂൺ 4-ന് പട്ടേൽ ഗോപാൽസ്വാമി അയ്യങ്കാറിന് എഴുതിയ കത്തിൽ പറയുന്നതിങ്ങനെയാണ്: “നമ്മുടെ സൈനിക നില അത്ര നല്ലതല്ല, സൈനിക വിഭവങ്ങൾക്ക് ഞെരുക്കം അനുഭവിക്കേണ്ടി വരുമോ എന്ന് ഞാൻ ഭയപ്പെടുന്നു. ” (‘സർദാർ പട്ടേൽസ് കറസ്പോണ്ടൻസ്’)
ഇന്ത്യൻ സൈന്യത്തിന്റെ ഇടപെടൽ കാശ്മീരിനെ (പാക്കിസ്ഥാൻ സേനയുടെ പിന്തുണയോടെ) ആക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്ന ഗോത്രവർഗ്ഗക്കാരിൽ നിന്ന് രക്ഷിച്ചു. സാധാരണക്കാരെ സംരക്ഷിക്കുന്നതിനും, ഐക്യരാഷ്ട്രസഭയിലൂടെ സമാധാനപരമായ പരിഹാരം ഉയർന്നുവരുവാനുമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. വിഷയം ഐക്യരാഷ്ട്രസഭയിലേക്ക് കൊണ്ടുപോയത് വിമർശിക്കപ്പെട്ടിട്ടുണ്ട്, പക്ഷേ ആ സാഹചര്യത്തിൽ അതായിരിന്നിരിക്കണം ഏറ്റവും ഉചിതമായ തീരുമാനം.
പട്ടേൽ അതിനെ പൂർണ്ണമായി അംഗീകരിച്ചിരുന്നു, “പാകിസ്ഥാൻ ഉന്നയിക്കുന്ന വിഷയങ്ങളിൽ, നിങ്ങൾ ചൂണ്ടിക്കാണിച്ചതുപോലെ, കശ്മീരെന്ന ചോദ്യം സുരക്ഷാ കൗൺസിലിന് മുന്നിലാണ്. ഐക്യരാഷ്ട്രസഭയിലെ അംഗങ്ങൾ എന്ന നിലയിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും തമ്മിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന് ഒരു ഫോറം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ആ ഫോറത്തിലൂടെ കാര്യങ്ങൾ ക്രമീകരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല. (1950 ഫെബ്രുവരി 23-ന്, ജവഹർലാൽ നെഹ്‌റുവിന് പട്ടേൽ എഴുതിയ കത്ത് – ‘സർദാർ പട്ടേൽസ് കറസ്പോണ്ടൻസ്’ 1945-50 വാല്യം 10 - പേജ് 105-106,- നവജീവൻ പബ്ലിഷിംഗ് ഹൗസ്, അഹമ്മദാബാദ്, 1974 ).
നെഹ്‌റുവിന്റെ നിലപാടും പട്ടേലിന്റേതെന്ന് അനുമാനിക്കപ്പെടുന്ന നിലപാടും തമ്മിലുള്ള ബൈനറി രാഷ്ട്രീയ നേട്ടങ്ങൾക്കായി രൂപപെടുത്തിയിട്ടുള്ള ഒരു കാല്പനികത മാത്രമാണ്; നെഹ്‌റുവും പട്ടേലും ഈ വിഷയത്തിൽ ഒരേ നിലപാടുള്ളവരായിരുന്നു. കശ്മീർ വിഷയത്തെ സംബന്ധിച്ചിടത്തോളം, ഭാരത് ജോഡോ യാത്രയെ ജനങ്ങൾ സ്വാഗതം ചെയ്‌ത പശ്ചാത്തലത്തിൽ, ആത്മപരിശോധന നടത്തുവാനും, സംസ്ഥാനത്ത് ജനാധിപത്യ മാനദണ്ഡങ്ങൾ പുനഃസ്ഥാപിക്കുവാനുമുള്ള മറ്റൊരു അവസരമാണിത്.
റാം പുനിയാനി എഴുതി ‘കൗണ്ടെർ കറൻറ്സ്’ പ്രസിദ്ധീകരിച്ച ലേഖനം.