കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ടിപ്പു സുൽത്താനാണ് ബി ജെ പി യുടെ പ്രധാന രാഷ്ട്രീയ ആയുധം. 1799 മെയ് 4-ന്, നാലാം ആംഗ്ലോ-മൈസൂർ യുദ്ധകാലത്ത്, വൊക്കലിഗ ഗോത്രത്തിൽ പെട്ട ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നീ യുവാക്കളാണ് ടിപ്പു സുൽത്താനെ കൊലപ്പെടുത്തിയതെന്ന് 2022 മുതൽ തന്നെ ബിജെപിയും, സംഘ് പരിവാർ അനുഭാവമുള്ള മാധ്യമങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സാമുദായിക സൗഹാർദ്ദത്താൽ അടയാളപ്പെടുത്തപ്പെട്ട കർണാടകയുടെ ചരിത്രത്തെ വക്രീകരിക്കുകയും, സംസ്ഥാനത്തെ പ്രബലരായ വൊക്കലിഗ സമുദായത്തിൽപ്പെട്ട രണ്ട് യോദ്ധാക്കളെ ടിപ്പു സുൽത്താന്റെ ഘാതകരായി സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നതിലൂടെ, “മതഭ്രാന്തനും, ഹിന്ദുവിരുദ്ധനുമായ” ടിപ്പുവിനെതിരെയുള്ള ഹിന്ദുക്കളുടെ ധീരമായ പ്രതികാരമായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകമെന്ന ആഖ്യാനം സൃഷ്ടിക്കുകയാണ് ബി ജെ പി യുടെ ഉദ്ദേശം.
“ടിപ്പുവിന്റെ ഭരണത്തിൽ നിന്ന് മൈസൂരിനെ വിമോചിപ്പിച്ച” ഈ സാങ്കൽപിക മനുഷ്യരുടെ പ്രതിമ മൈസൂരിൽ സ്ഥാപിക്കണമെന്ന് വരെയുള്ള ആവശ്യങ്ങൾ ഉയരുന്നുണ്ട്.
ആദ്യമായി ഈ സാങ്കൽപിക കഥ പ്രത്യക്ഷപ്പെടുന്നത് സംഘ് പരിവാർ വാട്സ്ആപ്പ് ഗ്രൂപ്പുകളിലായിരുന്നു. പിന്നീടത് മുഖ്യധാരാ മാധ്യമങ്ങളിലൂടേയും സമൂഹമാധ്യമങ്ങളിലൂടേയും വ്യാപകമായി പ്രചരിച്ചു.
2018 ൽ തന്നെ ടിപ്പു സുൽത്താനെതിരായ സംഘടിത ആക്രമണങ്ങൾ ബി ജെ പി ആരംഭിച്ചിരുന്നു. 2015ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന, വാർഷിക ടിപ്പു ജയന്തി ആഘോഷം ബി.ജെ.പി സർക്കാർ ഒഴിവാക്കി. 2022 ൽ, ‘ദേശീയവാദ ആഖ്യാനങ്ങളിലൂടെ ചരിത്രത്തെ നവീകരിക്കുന്നു’വെന്ന പേരിൽ, സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പുവിനെക്കുറിച്ചുള്ള പാഠങ്ങൾ നീക്കം ചെയ്യപ്പെട്ടു.
2022 ഡിസംബറിൽ, കൊല്ലൂർ മൂകാംബിക ക്ഷേത്രം, മേലുകോട് ചെലുവ നാരായണ ക്ഷേത്രം തുടങ്ങിയ ചരിത്രപ്രസിദ്ധമായ ഹിന്ദു ക്ഷേത്രങ്ങളിൽ നടത്തുന്ന പരമ്പരാഗത ആചാരങ്ങളുടെ പേരുകൾ “സലാം ആരതി”, “ദീവതിഗെ സലാം” എന്നിവയിൽ നിന്ന് “നമസ്‌കാർ ആരതി”, “ദീവതിഗെ നമസ്‌കാരം” എന്നിങ്ങനെ മാറ്റി. ഈ ക്ഷേത്രങ്ങൾ ടിപ്പു സുൽത്താൻ സംരക്ഷിക്കുകയും ധനസഹായം നൽകുകയും ചെയ്‌തിരുന്നവയാണ്. ഏതാനും മാസങ്ങൾക്കുമുമ്പ്, ബാംഗ്ലൂർ- മൈസൂർ റൂട്ടിൽ ഓടുന്ന ‘ടിപ്പു എക്സ്പ്രസ്’, ‘വോഡയാർ എക്സ്പ്രസ്’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
ടിപ്പുവിന്റെ ഘാതകരെ ആഘോഷിക്കാനുള്ള ബി.ജെ.പി യുടെ നീക്കം കർണാടകയിലെ മുസ്‌ലിംകളെ ഭീകരവത്കരിക്കാൻ കൂടിയാണ്. എന്നാൽ ബി.ജെ.പി അവകാശപ്പെടുന്നത് പോലെ വൊക്കലിഗ സമുദായക്കാരാണോ ടിപ്പുവിനെ കൊലപ്പെടുത്തിയത്? ടിപ്പു സുൽത്താൻ ഒരു ഹിന്ദു വിരോധിയായിരുന്നോ?
1782 മുതൽ 1799 വരെ ദക്ഷിണേന്ത്യയിലെ മൈസൂർ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ. രാജ്യത്തെ സാംസ്കാരികവും, അടിസ്ഥാന സൗകര്യ വികസനത്തിനും ഗണ്യമായ സംഭാവനകൾ നൽകിയ, ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം. 1799 മെയ് 4 നാണ് ടിപ്പു കൊല്ലപ്പെടുന്നത്. ഇത് സംബന്ധിച്ച് ബ്രിട്ടീഷുകാരുടേതായ രേഖപ്പെടുത്തലുകൾ തന്നെ ധാരാളമുണ്ട്. ഇന്ത്യൻ ചരിത്രത്തെ അപകോളനിവൽക്കരിക്കുന്നതിനെക്കുറിച്ച് പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സംഘപരിവാറും ബി.ജെ.പിയും, ടിപ്പുവിനെതിരായ അപവാദ പ്രചാരണം നടത്താൻ ഉപയോഗിക്കുന്നത് ബ്രിട്ടീഷുകാരുടെ ഈ ചരിത്രവിവരണമാണ്.
തങ്ങളുടെ വഞ്ചനയും, കൊള്ളയും, മൈസൂർ പിടിച്ചടക്കലും ന്യായീകരിക്കാൻ, ബ്രിട്ടീഷുകാരുടെ കൊളോണിയൽ ഭരണത്തിന് കടുത്ത വെല്ലുവിളിയായിരുന്നു ടിപ്പുവിന്റെ ഭരണത്തെ “മതഭ്രാന്തന്റെ അടിച്ചമർത്തൽ ഭരണകൂടമായി” ചിത്രീകരിച്ചു.
നിലവിലുള്ള ഒരു ചരിത്രവിവരണത്തിലും, ടിപ്പുവിന്റെ മരണത്തെക്കുറിച്ചുള്ള കൊളോണിയൽ വിവരണങ്ങളിൽ പോലും ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നിങ്ങനെയുള്ള യോദ്ധാക്കളെ കുറിച്ച് പരാമർശിച്ചിട്ടില്ല. കാരണം അങ്ങനെ രണ്ട് പേർ ഉണ്ടായിരുന്നില്ല. തന്റെ മതാന്ധതയുടെ പ്രതികാരമായി നാട്ടുകാരാണ് ടിപ്പുവിനെ കൊലപ്പെടുത്തിയതെങ്കിൽ, ബ്രിട്ടീഷുകാർ തീർച്ചയായും അത് അവരുടെ വിവരണത്തിൽ പരാമർശിക്കുമായിരുന്നു. മൈസൂർ കീഴടക്കിയതിനെ ന്യായീകരിക്കാൻ അത് അവരെ സഹായിക്കുമായിരുന്നു.
ടിപ്പുവിന്റെ മരണത്തിന് തൊട്ടുപിന്നാലെ എഴുതപ്പെട്ട, ഫ്രാൻസിസ് ബുക്കാനന്റെ, ‘The Journey From Madras through the Country of Mysore, Canara and Malabar: A Documentation of Society and People of Mysore Province’ തുടങ്ങി, അലക്‌സാണ്ടർ ബീറ്റ്‌സണും ജെയിംസ് സാൽമണ്ടറും രേഖപ്പെടുത്തിയ അവസാന ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ ചരിത്രവിവരണങ്ങൾ; രാമചന്ദ്ര റാവു പുംഗനൂരിയെപ്പോലുള്ള പ്രദേശവാസികൾ എഴുതിയ വിവരണങ്ങൾ; സി. ഹയവദന റാവു എഴുതിയ വിവരണങ്ങൾ; എന്നിവയിലൊന്നും ഈ കഥാപാത്രങ്ങളെ പറ്റി പരാമർശിക്കുന്നില്ല. ആർ.എസ്.എസ് അനുഭാവികൾ എഴുതിയ, പഴയ വലതുപക്ഷ വിവരണങ്ങളിൽ പോലും ഇവരെ പറ്റിയുള്ള പരാമർശങ്ങൾ കാണാനില്ല.
1799 മെയ് 4ന് സംഭവിച്ചതിനെപ്പറ്റിയുള്ള ഔദ്യോഗികവും വിശ്വസനീയവുമായ എല്ലാ വിവരണങ്ങൾക്കും പറയാനുള്ളത് ഒരേ കഥയാണ്, ടിപ്പു സുൽത്താന്റെ സൈന്യത്തിന്റെ കമാൻഡർ-ഇൻ-ചീഫ് ആയിരുന്ന മിർ സാദിഖ് ബ്രിട്ടീഷുകാരുമായി ഒത്തുകളിക്കുകയും ടിപ്പുവിനെ ഒറ്റിക്കൊടുക്കുകയും ചെയ്തുവെന്ന കഥ.
മുകളിൽ പറഞ്ഞിട്ടുള്ള എല്ലാ ചരിത്രവിവരണങ്ങളിലും ടിപ്പുവിന്റെ മരണം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ് – ഉച്ചഭക്ഷണസമയത്ത് കാവൽ ഇല്ലാത്ത കോട്ട തകർത്ത് ബ്രിട്ടീഷുകാർക്ക് ശ്രീരംഗപട്ടണത്തിലേക്കുള്ള പ്രവേശനം മിർ സാദിഖ് സുഗമമാക്കി കൊടുത്തു. ബ്രിട്ടീഷുമായുള്ള യുദ്ധത്തിൽ, തന്റെ കമാൻഡറായ ഗഫൂർ വീരമൃത്യു വരിച്ച വിവരം അറിഞ്ഞ ടിപ്പു സുൽത്താൻ, തന്റെ വിശ്വസ്തരോടൊപ്പം യുദ്ധക്കളത്തിലേക്ക് കുതിച്ചു. എന്നാൽ അപ്പോഴേക്കും ശ്രീരംഗപട്ടണം ബ്രിട്ടീഷ് പട്ടാളക്കാരുടെ അധീനതയിൽ ആയിക്കഴിഞ്ഞിരുന്നു. എന്നാൽ വളരെ ധീരമായ പോരാട്ടം നടത്തി, നിരവധി ബ്രിട്ടീഷ് സൈനികരെ കൊന്നതിന് ശേഷമാണ് ടിപ്പു കൊല്ലപ്പെട്ടത്.
‘തന്റെ പ്രിയപ്പെട്ട കുതിര കൊല്ലപ്പെടുകയും, മസ്‌ക്കറ്റ് ബോളുകളാൽ ആക്രമിക്കപ്പെടുകയും ചെയ്തപ്പോൾ ടിപ്പു താഴെ വീണു. തുടർന്ന് ബ്രിട്ടീഷ് പട്ടാളക്കാർ അദ്ദേഹത്തിന്റെ വജ്രം പതിച്ച വാൾ പിടിച്ചെടുക്കാൻ ശ്രമിച്ചു. ടിപ്പു ഇത് പ്രതിരോധിക്കാൻ ശ്രമിക്കുകയും ഒരു പട്ടാളക്കാരനെ കൊലപ്പെടുത്തുകയും ചെയ്‌തപ്പോൾ, മറ്റ് പട്ടാളക്കാർ അദ്ദേഹത്തിന് നേരെ വെടിയുതിർത്തു.’
മായം കലരാത്ത ചരിത്രസത്യം എന്ന് പൊതുവെ കരുതപ്പെടുന്ന, മൈസൂരിലെ നാടോടിക്കഥകളിൽ, കർഷകരുടെ വിമോചനത്തിനായി പോരാടിയ, രാജ്യത്തിന് കാവലിരുന്ന് വീരമൃത്യു വരിച്ച നായകനായാണ് ടിപ്പു വാഴ്ത്തപ്പെടുന്നത്. ടിപ്പു ഒരു സ്വേച്ഛാധിപതിയായിരുന്നെങ്കിൽ, മൈസൂരിനെ മതാന്ധതയിൽ നിന്ന് മോചിപ്പിച്ച ഉറി ഗൗഡയും നഞ്ചെഗൗഡയും സത്യമായിരുന്നുവെങ്കിൽ, അത് നാടോടിക്കഥകളിൽ നിറഞ്ഞു നിൽക്കുമായിരുന്നു. എന്നാൽ, ഒരൊറ്റ കഥ പോലും ഈ സാങ്കൽപ്പിക പോരാളികളെ പരാമർശിക്കുകയോ, ടിപ്പുവിനെ സ്വേച്ഛാധിപതിയായി ചിത്രീകരിക്കുകയോ ചെയ്യുന്നില്ല.
തുടരും…