‘പുഴു’ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഹർഷാദ്, ഷർഫു, സുഹാസ് എന്നിവർ ചേർന്ന് രചിച്ച് നവാഗതയായ രതീന സംവിധാനം ചെയ്ത മലയാള ചിത്രമാണിത്. മമ്മൂട്ടി കുട്ടനായും പാർവതി തിരുവോത്ത് ഭാരതിയായും, കുട്ടപ്പൻ എന്ന കെപിയായി അപ്പുണ്ണി ശശിയും, വാസുദേവ് സജീഷ് കിച്ചുവായും എത്തിയ പുഴു ഒ.ടി.ടി വഴിയാണ് പ്രേക്ഷകരിലെത്തിയത്. കാലങ്ങളായി സവർണ ദൃഷ്ടികളെ തൃപ്‌തിപെടുത്തി ശീലിച്ച സിനിമാ വ്യവസായത്തിനുള്ളിൽ നിന്നും, ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന ജാതി മേധാവിത്വത്തിന് എതിരെയുള്ള ശക്തമായ ജാതി വിരുദ്ധ പ്രഖ്യാപനമായി ‘പുഴു’ മാറുന്നു.
70-കളിലും 80-കളിലും ബോളിവുഡിൽ പ്രചാരത്തിലുണ്ടായിരുന്ന ‘കോപാകുലനായ സവ്വർണ യുവാവി’ൽ നിന്നും തികച്ചും വ്യത്യസ്തനാണ് ‘പുഴു’വിലെ മമ്മൂട്ടി അവതരിപ്പിച്ച മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ, ബ്രാഹ്മണ കുലപതിയായ കുട്ടൻ. മലയാള സിനിമ കണ്ടു ശീലിച്ച, അധഃസ്ഥിതർക്ക് ‘രക്ഷകനായ’, അതുവഴി ജാതിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് തന്ത്രപരമായി ഒഴിഞ്ഞമാറാൻ കഴിയുന്ന നായകനല്ല കുട്ടൻ. മറിച്ചു, ജാതിയുടെ അഴുക്കുകൾ ഉള്ളിൽ പേറി നടക്കുന്ന കുട്ടനെ സിനിമ വിലയിരുത്തുകയാണ്, സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
കുട്ടന്റെയും കുടുംബത്തിന്റെയും ‘ജാതി ശുദ്ധി’ എന്ന ആശയത്തിൽ നിന്ന് ഉയർന്നുവരുന്ന ഉത്കണ്ഠകളാണ് സിനിമ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഇളയ സഹോദരി ഭാരതി തന്റെ ആദ്യ ഭർത്താവിന്റെ മരണശേഷം അവളുടെ കാമുകനായ ദളിത് നാടക നടൻ കെ.പിയെ വിവാഹം കഴിക്കുമ്പോൾ കുട്ടന്റെ ഭ്രാഹ്മണ കുടുംബം കടന്ന് പോകുന്ന ജാതിയമായ ആശങ്കകൾ സിനിമ പ്രേക്ഷകർക്ക് മുന്നിൽ വെക്കുന്നു. സബ് റജിസ്ട്രാർ ഓഫീസിലെ ‘തമാശ’ പോലെ ഭാരതിയും കെ.പിയും അനുഭവിക്കേണ്ടി വരുന്ന പ്രത്യക്ഷവും രഹസ്യവുമായ അപമാനങ്ങൾ സിനിമ വരച്ചു കാട്ടുന്നു.
കുട്ടൻ തന്റെ മകൻ കിച്ചുവിന്റെ ജീവിതത്തിൽ അമിതമായ നിയന്ത്രണങ്ങൾ പ്രയോഗിക്കുന്നതായി കാണാം. വൈകാരികമായും മാനസികമായും മകനെ പീഡിപ്പിക്കുന്നതിലേക്ക് കുട്ടനെ എത്തിക്കുന്നത് നിയന്ത്രണങ്ങളോടും ‘അച്ചടക്കത്തോടും’ അയാൾക്കുള്ള ഭ്രമമാണ്. കളിക്കിടയിൽ ചെസ്സ് കഷണം നഷ്ടപ്പെട്ടു എന്ന് അച്ഛനോട് പറയ്യാൻ കിച്ചു ഏറെ പ്രയാസപ്പെടുന്നുണ്ട്. ‘തക്കാളി പഴമാണെന്ന’ പുതിയ അറിവ് നിഷ്കളങ്കമായി കുട്ടന് പറഞ്ഞ കൊടുക്കുന്ന കിച്ചുവിനെ കുട്ടൻ ശിക്ഷിക്കുകയാണ് ചെയ്യുന്നത്. മറ്റ് കുട്ടികളുടെ അടുക്കൽ നിന്ന് ഭക്ഷണം കഴിക്കരുതെന്ന് പറഞ്ഞ് മകനെ ശാസിക്കുന്ന കുട്ടൻ നിരുപദ്രവമെന്ന് തോന്നുന്ന അച്ചടക്ക തന്ത്രങ്ങളിലൂടെ ജാതി ആചാരങ്ങൾ മകനിലേക്ക് കൈമാറുന്നതായ് കാണാം.
സ്വന്തം മകന്റെ മേൽ പോലും ശ്രേഷ്ഠതയും അവകാശവും അടിച്ചേൽപ്പിക്കുന്ന പ്രവണത ജാതിയിൽ വേരൂന്നിയതാണ്. അമ്മയുടെ മരണശേഷം, കിച്ചുവിന് വൈകാരിക പിന്തുണ നൽകാൻ വേറെ ആരും ഇല്ല, പ്രത്യേകിച്ചും വീട്ടിൽ സമാധാനത്തിനുപകരം ഏകാന്തതയും വീർപ്പുമുട്ടലും മാത്രമാകുമ്പോൾ. കുട്ടൻ ആ വീട് തിരഞ്ഞെടുക്കുന്നത് അവിടെ, ‘നമ്മുടെ ആളുകൾ’ (ബ്രാഹ്മണരും മറ്റ് ഉയർന്ന ജാതിക്കാരും) മാത്രം ഉള്ളതുകൊണ്ടാണ്. ഉപനയനം പോലുള്ള ബ്രാഹ്മണ ആഘോഷങ്ങളുടെ സൗന്ദര്യശാസ്ത്രത്തെ കുറിച്ചും ഉന്നതജാതി കുടുംബബന്ധങ്ങളുടെ ചട്ടക്കൂടുകൾ ഊട്ടിഉറപ്പിക്കുന്നതിനു ഇത്തരം ആഘോഷങ്ങൾ എങ്ങനെ സഹായിക്കുന്നു എന്നതിലേക്കും സിനിമ സൂക്ഷ്മമായി സൂചന നൽകുന്നു.
കുട്ടൻ തന്റെ ജാതിയുടെ പുറത്തു നിൽക്കുന്ന എല്ലാവരോടും അങ്ങേയറ്റം അവജ്ഞയോടെയും വെറുപ്പോടെയുമാണ് പെരുമാറുന്നത്. ലിഫ്റ്റിൽ കണ്ട് മുട്ടുന്ന ഡെലിവറി ബോയ് മുതൽ താൻ കാരണം ഗുരുതരമായ സാമ്പത്തിക നഷ്ടം നേരിട്ട വ്യവസായി ജമാൽ, കുട്ടൻ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ടി വന്ന ഫാക്ടറി എഞ്ചിനീയർ വരെ. കുട്ടനോട് പ്രേക്ഷകർക്ക് സഹതാപം തോന്നാവുന്ന ഒരേയൊരു അവസരം തന്നെ ഇഷ്ടമല്ലെന്ന് തുറന്ന് പറയുന്ന മകനോട് താനൊരു മോശം മനുഷ്യനല്ലെന്ന് കുട്ടൻ പറയുമ്പോഴാണ്. സഹോദരി ഭാരതിയോടും അവരുടെ ഭർത്താവിനോടും അവർ ഗർഭിണിയാണെന്ന വാർത്ത പങ്കുവെച്ചതിന് പിന്നാലെ കുട്ടൻ ചെയ്യുന്ന ക്രൂരതക്ക് ശേഷമാണ് ഈ രംഗം വരുന്നത്.
മലയാളി പ്രേക്ഷകർക്ക് പരിചിതമല്ലാത്ത ഒരു പ്രമേയം കൂടിയാണ് പുഴു സ്പർശിക്കുന്നത്. മുസ്‌ലിംകൾ എങ്ങനെയാണ് പലപ്പോഴും ഭരണകൂടവേട്ടക്ക് ഇരയാവുന്നത് എന്ന് പുഴു വ്യക്തമായി കാണിക്കുന്നുണ്ട്. ഫാർമസിസ്റ്റായ കബീറിനെ ബോംബ് സ്‌ഫോടനക്കേസിൽ വ്യാജ കുറ്റം ചുമത്തി പോലീസ് പിടികൂടുന്നുണ്ട്. ഈ ചിത്രീകരണം നമ്മുടെ രാജ്യത്തെ നിലവിലെ സാഹചര്യത്തെ അനുസ്മരിപ്പിക്കുന്നതും പ്രസക്തവുമാണ്. സവർണ്ണർ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ പേരിൽ നിരപരാധികളായ മുസ്ലീങ്ങളെയും ദലിതരെയും തടവിലിടുന്ന അക്രമാസക്തമായ ജാതി മേധാവിത്വ ഭരണകൂടത്തെ കുട്ടൻ എന്ന ഐപിഎസ് ഓഫീസർ പ്രതിനിധീകരിക്കുന്നു.
തന്നെ കൊല്ലാൻ നിരവധി ശ്രമങ്ങൾ ഉണ്ടാകുമ്പോൾ, തന്റെ മുൻകാല ചെയ്തികൾ തന്നെയാണ് തന്റെ ജീവിതം ദുസ്സഹമാക്കിയിട്ടുള്ളത് എന്നത് കുട്ടന് വ്യക്തമായ ബോധ്യമുണ്ട്. അതിനെയാണ് കുട്ടൻ ഭയക്കുന്നതും. കുട്ടൻ മരണപ്പെടുന്ന ക്ലൈമാക്സിലേക്ക് നയിക്കുന്ന രംഗങ്ങളിൽ, കുട്ടനോട് പ്രതികാരം ചെയ്തത് കബീറിന്റെ മകൻ അമീറാണെന്ന് പ്രേക്ഷകർക്ക് മനസ്സിലാകുന്നു. അടിച്ചമർത്തപ്പെട്ട ഒരു കഥാപാത്രവും സിനിമയിൽ ‘ഇര’യല്ല. മറിച്ചു, മേൽജാതിയുടെ അടിച്ചമർത്തലുകൾക്കെതിരെ ന്യായമായും ചെറുത്തുനിൽപ്പ് നടത്തുന്ന അമീർ ഉൾപ്പെടെയുള്ളവർ അവരുടെ സ്വന്തം ഏജൻസിയെ ഉറപ്പിച്ചുപറയുന്ന ശക്തമായ കഥാപാത്രമാണ് .
സിനിമ ബ്രാഹ്മണ സമൂഹത്തെയാകെ വില്ലനാക്കുന്നുവെന്ന് വലതുപക്ഷക്കാരായ ചിലർ വാദിക്കുന്നത്, അസുഖകരമായ ഒരു സത്യം തുറന്നു പറയുന്നതിൽ സിനിമ വിജയിചിരിക്കുന്നു എന്നതിന്റെ തെളിവാണ്. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെ അപരവത്കരിക്കുന്നതിലൂടെയും അവരെ കൂടുതൽ അടിച്ചമർത്തുന്നതിലൂടെയും
ജാതി രാഷ്ട്രം എങ്ങനെ വികസിക്കുന്നുവെന്ന് പരിശോധിക്കുന്ന ഒരു വലിയ രാഷ്ട്രീയ ക്യാൻവാസിലേക്ക് സിനിമ വികസിക്കുന്നു. മണ്ഡലാനന്തര കാലഘട്ടത്തിൽ ദലിത്-മുസ്‌ലിം രാഷ്ട്രീയത്തെ ചുറ്റിപ്പറ്റിയുള്ള വ്യവഹാരങ്ങളുടെ ഈ ആവിർഭാവം ശ്രദ്ധേയമാണ്.
കാർത്തിക ജയകുമാർ എഴുതി ‘മക്തൂബ് മീഡിയ’ പ്രസിദ്ധീകരിച്ച ലേഖനം.