തയ്യാറാക്കിയത്
ബാസിൽ ഇസ്ലാം
ഹിജാബ് വിഷയം കത്തി നിൽക്കുന്ന കർണാടകയിലെ ഉടുപ്പി സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹയർ സെക്കന്ററി വിദ്യാർഥിനിയാണ് ഹസ്രാ ഷിഫ. ഹിജാബ് ധരിച്ചതിന്റെ പേരിൽ കാമ്പസിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും നിരവധി ക്ലാസുകൾ നഷ്ടപ്പെടുകയും ചെയ്ത മുസ്ലിം പെൺകുട്ടികളിൽ ഒരാളാണ് ശിഫ. ഫാക്റ്റ്സ് ഷീറ്റിന് അനുവദിച്ച ഈ അഭിമുഖത്തിൽ ഹിജാബ് വിവാദത്തിൻ്റെ തുടക്കവും കോളേജിലെ നിലവിലുള്ള അന്തരീക്ഷവും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും വിവരിക്കുകയാണ് ഷിഫ.
നിങ്ങളുടെ കാമ്പസിൽ ഹിജാബ് വിവാദ സംഭവങ്ങളുടെ
തുടക്കം എങ്ങനെയായിരുന്നു?
പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം ഞാൻ ഉഡുപ്പിയിലെ ഗവൺമെന്റ് പി.യു. (പ്രീ-യൂണിവേഴ്സിറ്റി) കോളേജിൽ പ്രവേശനം നേടിയത് കഴിഞ്ഞ വർഷമാണ്. അഡ്മിഷന്റെ സമയത്ത് ക്യാമ്പസിൽ ഹിജാബ് ധരിക്കാൻ അനുവാദമുണ്ടോ എന്ന് എന്റെ ഉമ്മ കോളേജ് അധികാരികളോട് അന്വേഷിച്ചപ്പോൾ, കോളേജിലെ വിദ്യാർഥിനികൾ ശിരോവസ്ത്രം ധരിക്കാറില്ലെന്നും അതുകൊണ്ട് എനിക്ക് മാത്രമായി പ്രത്യേക പരിഗണന നൽകുവാൻ സാധിക്കില്ലെന്നുമായിരുന്നു മറുപടി. ഞങ്ങൾ അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ, ഹിജാബ് ധരിക്കാതെ ഞാൻ ക്ലാസ്സിൽ പോയിത്തുടങ്ങിയപ്പോഴാണ് എന്റെ ചില സീനിയർ വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടത്. അതു കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. വിവേചനത്തിന് ഇരയായ പോലെ എനിക്ക് അനുഭവപ്പെട്ടു. സീനിയർ വിദ്യാർഥികൾക്ക് പറ്റുമെങ്കിൽ എന്ത് കൊണ്ട് ഞങ്ങൾക്കായിക്കൂടാ? ഇതിനെ കുറിച്ച് സീനിയർ വിദ്യാർഥികളോട് അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത് ഹിജാബ് ധരിച്ച് ക്ലാസ്സുകളിൽ ഇരിക്കുന്നത് അവരെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ലന്നും, പലപ്പോഴും അധ്യാപകർ തങ്ങളുടെ ഹിജാബ് വലിച്ചൂരുകയും അവഗണിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്നുമാണ്.
സീനിയർ വിദ്യാർഥികൾക്ക് ധരിക്കാമെങ്കിൽ ഞങ്ങളെയും അതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ കോളേജ് അധികാരികളെ സമീപിക്കുകയും ഹിജാബ് ധരിക്കുന്നത് അനുവദിക്കുന്നതിനായുള്ള ഞങ്ങളുടെ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. പക്ഷേ അവർ സമ്മതിച്ചില്ല. മറിച്ച്ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കില്ല എന്ന വ്യവസ്ഥ അംഗീകരിക്കുന്നു എന്നെഴുതിയ ഒരു പേപ്പറിൽ ഒപ്പിടാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. പക്ഷെ, ഞങ്ങളത് നിരസിച്ചു. അഡ്മിഷൻ നിയമാവലികൾ പരിശോധിച്ചപ്പോൾ യൂണിഫോം ധരിക്കൽ നിർബന്ധമായിരുന്നെങ്കിലും അതിൽ ഹിജാബ് ധരിക്കുന്നത് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട യാതൊരു പരാമർശങ്ങളും ഇല്ലായിരുന്നു.
ക്യാമ്പസിനകത്ത് മതപരമായ ചടങ്ങുകൾ വിലക്കിക്കൊണ്ടുള്ള ഒരു ഉപവാക്യവും ആ നിയമാവലിയിൽ ഉണ്ടായിരുന്നു. പക്ഷേ അധികാരികൾ പല സന്ദർഭങ്ങളിലായി ഹൈന്ദവ പൂജകളും മറ്റു മതപരമായ ചടങ്ങുകളും ക്യാമ്പസിനകത്തു നടത്തിയിരുന്നു. ഈ മതപരമായ ചടങ്ങുകളെയൊന്നും ഞങ്ങൾ ഒരുതരത്തിലും എതിർത്തില്ലെന്നു മാത്രമല്ല അതിനെ പിന്തുണക്കുകയാണ് ചെയ്തിരുന്നത്. പക്ഷേ, ഞങ്ങളുടെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ അവരുടെ നിലപാട് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവരെന്താണ് ഞങ്ങളെ പിന്തുണക്കാത്തത്? അവരെന്താണ് ഞങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളാത്തത്?
കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് ഇതെല്ലാം ആരംഭിച്ചത്. ഞങ്ങളിൽ കുറച്ചുപേർ ഹിജാബ് ധരിച്ച് ക്ലാസിലെത്തിയപ്പോൾ അവർ ഞങ്ങളെ ക്ലാസ്സിൽ നിന്നും പുറത്താക്കി. ആ ദിവസം മുഴുവനും ഞങ്ങൾക്ക് ക്ലാസിനു പുറത്ത് ഇരിക്കേണ്ടി വന്നു. അന്ന് മുതൽ അധികാരികളും അധ്യാപകരും ഞങ്ങളോട് വിവേചനപരമായി പെരുമാറാൻ തുടങ്ങി. പലപ്പോഴും അവർ ഞങ്ങൾക്കു നേരെ വിരൽചൂണ്ടുകയും ഇനി മേലിൽ ഞങ്ങൾ ഇസ്ലാമിക അഭിവാദന രീതിയായ സലാം ഉപയോഗിച്ച് പരസ്പരം അഭിവാദ്യം ചെയ്യരുതെന്നും, ഞങ്ങളുടെ മാതൃഭാഷയായ ഉർദു, ബ്യാരി ഭാഷകളിൽ സംസാരിക്കരുതെന്നും നിർബന്ധികുക്കയും ചെയ്യും. ഇത് ക്യാമ്പസിൽ ഇംഗ്ലീഷ് സംസാരിക്കുന്നതിനായുള്ള അന്തരീക്ഷം വളർത്തിയെടുക്കാൻ വേണ്ടി ചെയ്യുന്നതാണ് എന്നായിരുന്നു അവർ ഞങ്ങളോട് പറഞ്ഞിരുന്നത്. പക്ഷേ മറ്റു വിദ്യാർഥികളും അധ്യാപകരും എല്ലായ്പോഴും തുളുവിലും കന്നടയിലും സംസാരിച്ചിരുന്നു. ഇത്തരത്തിലുള്ള വിവേചനങ്ങൾ ഒരുപാട് കാലമായി തുടർന്നു പോരുന്നുണ്ട്.
ഞങ്ങളെ ഹിജാബ് ധരിക്കാൻ അനുവദിക്കാതിരുന്ന പശ്ചാതലത്തിൽ, 2021 ഡിസംബറിൽ പ്രിൻസിപ്പാളുമായി സംസാരിക്കുവാനും ഹിജാബ് ധരിക്കാൻ അനുവാദം തേടുന്നതിനുമായി ഞങ്ങളുടെ രക്ഷിതാക്കളെ അയച്ചിരുന്നു. എന്നാൽ ഞങ്ങളുടെ രക്ഷിതാക്കളുടെ അപേക്ഷയ്ക്ക് അധികാരികൾ യാതൊരു വിലയും കൽപ്പിക്കാതെ അവരെ അവഗണിക്കുകയാണ് ചെയ്തത്.
എന്നെങ്കിലും കാമ്പസിനകത്ത് ഹിജാബ് ധരിക്കാൻ നിങ്ങൾക്ക് അനുവാദം ഉണ്ടായിരുന്നോ?
ഒരിക്കൽ മാത്രം. 2021 ഡിസംബർ 27 ന് ഞങ്ങൾ ഹിജാബ് ധരിക്കാൻ ആരംഭിച്ചു. എനിക്ക് ആ ദിവസം ലാബ് പ്രാക്ടിക്കൽ ഉണ്ടായിരുന്നു. ഞാൻ ലാബിലേക്ക് പോവുകയും ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ അധികാരികൾ രക്ഷിതാക്കളെ കൊണ്ടുവരുവാനും അവരെ കാണാനും ഞങ്ങളോട് ആവശ്യപ്പെട്ടു. ഈ സംഭവത്തിന് ശേഷം ഞങ്ങളെ അവർ ഹിജാബ് ധരിക്കാൻ അനുവദിച്ചില്ല. ഞങ്ങളെ ക്ലാസ്സ് റൂമിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഡിസംബർ 28 മുതൽ അവർ ഞങ്ങളെ ക്ലാസ്സിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല.
നിങ്ങളുടെ സഹപാഠികളുടെ പ്രതികരണം എന്തായിരുന്നു?
ആദ്യഘട്ടത്തിൽ അവരെല്ലാം ഞങ്ങളെ പിന്തുണച്ചിരുന്നു, ഞങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് അവർ ആഗ്രഹിച്ചു. അവർ ഞങ്ങളെ മനസ്സിലാക്കിയതിലും ഞങ്ങളുടെ കൂടെ നിന്നതിലും ഞങ്ങൾക്ക് സന്തോഷമായിരുന്നു. എന്നാൽ ജനുവരി ഒന്നിന്, ഉഡുപ്പി എം.എൽ.എയും ഗവൺമെന്റ് പി.യു കോളേജ് വികസന സമിതി പ്രസിഡൻ്റും കൂടിയായ രഘുപതി ഭട്ട് പി.യു കോളേജിലെ (പ്രീ-യൂണിവേഴ്‌സിറ്റി കോളേജ്/പ്രീ-മെട്രിക്) അധ്യാപകരെയും അധികാരികളെയും വിളിച്ച് ഒരു യോഗം ചേർന്നു. ഞങ്ങളുടെ ശിരോവസ്ത്രമായിരുന്നു ആ യോഗത്തിന്റെ മുഖ്യ അജണ്ട. പക്ഷേ, പ്രിൻസിപ്പലോ എം.എൽ.എയോ ഞങ്ങളെ യോഗത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. രക്ഷിതാക്കൾക്ക് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. “ഇന്ന് നിങ്ങൾ (മുസ്ലിം പെൺകുട്ടികൾ) ക്ലാസുകളിൽ ഹിജാബ് ധരിക്കുകയാണെങ്കിൽ, നാളെ ഞങ്ങളുടെ വിദ്യാർത്ഥികൾ (ഹിന്ദുക്കൾ) കാവി ഷാൾ ധരിക്കുമെന്ന് യോഗത്തിൽ എം.എൽ.എ രഘുപതി ഭട്ട് പറഞ്ഞു. എം.എൽ.എ ഈയൊരു പ്രസ്താവന നടത്തിയതിനു പിന്നാലെ തൊട്ടടുത്ത ദിവസം തന്നെ ചില വിദ്യാർഥികൾ കാവി ഷാൾ ധരിച്ച് കോളേജുകളിലെത്താൻ തുടങ്ങി.
ഞങ്ങൾ ഹിജാബ് ധരിക്കുന്നതിനാൽ പഠനങ്ങളിൽ മതിയായ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്ന ചില വിദ്യാർത്ഥികളുടെ പരാധി കേൾക്കേണ്ടി വരുന്നത് വളരെ വേദനാജനകമാണ്. ഞങ്ങൾ കാരണം അവരുടെ വിദ്യാഭ്യാസത്തിനു കോട്ടം തട്ടുന്നു എന്നാണ് അവർ പറയുന്നത്. അത് വാസ്തവമാണെന്ന് ഞാൻ കരുതുന്നില്ല. കാരണം ഞങ്ങളാണ് ക്ലാസ് മുറികളിൽ നിന്ന് പുറന്തള്ളപ്പെട്ടവർ, ഞങ്ങളാണ് വിവേചനം നേരിടുന്നവർ, ഞങ്ങളാണ് പോലീസിനെ അഭിമുഖീകരിക്കുന്നവർ, ഞങ്ങളാണ് യഥാർത്ഥത്തിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർ. അവരിപ്പോൾ ക്ലാസുകൾക്കകത്താണ്. പിന്നെ എങ്ങനെയാണ് ഞങ്ങളവരുടെ ശ്രദ്ധ തിരിക്കുന്നത്?
കാവി ഷാൾ ധരിച്ചു കൊണ്ട് ഹിജാബിനെതിരെ മുദ്രാവാക്യം വിളിക്കുന്ന വിദ്യാർത്ഥികളെ കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു?
ഞങ്ങളുടെ കാമ്പസിൽ നടന്ന സംഭവമല്ല അത്. മറ്റു ചില കോളേജുകളിലാണ് ഇത് സംഭവിച്ചത്. ഹിജാബിനെതിരെ പ്രതിഷേധിക്കുന്നവർ അവരുടെ സുഹൃത്തുക്കൾക്കും അവരുടെ വിദ്യാഭ്യാസ അവകാശത്തിനുമെതിരായാണ് സംസാരിക്കുന്നത്. ഇതിലൂടെ ഒരു വർഗീയ കലാപത്തിന് വഴിയൊരുക്കരുതെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു. ഈ രാജ്യത്തെ പൗരന്മാർ തന്നെയാണ് ഞങ്ങൾ, ഇവിടെ നാം ഒരുമിച്ചു ജീവിക്കണം.
കാമ്പസിൽ വെച്ച് പ്രാർത്ഥിക്കുന്നതിൽ നിന്നും നിങ്ങളെ എപ്പോഴെങ്കിലും തടഞ്ഞിട്ടുണ്ടോ?
ഉണ്ട്. കാമ്പസ്സിൽ പ്രാർത്ഥനാ മുറി ഇല്ലാത്തതിനാൽ ഒരു ദിവസം ഞങ്ങൾ കോണിപ്പടിക്കരികെ നിന്ന് നമസ്‌കരിക്കുകയായിരുന്നു. അപ്പോൾ ഒരു അധ്യാപകൻ ഞങ്ങളെ തടഞ്ഞു നിർത്തുകയും പ്രിൻസിപ്പലിന്റെ അടുത്തേക്ക്കൊണ്ടുപോകുകയും ചെയ്തു. ക്യാമ്പസിൽ വെച്ച് ഇനിയിത് ആവർത്തിക്കരുതെന്ന് പ്രിൻസിപ്പൽ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഞങ്ങൾ ഇത് ആവർത്തിക്കുന്നത് കണ്ടാൽ ഞങ്ങളെ കോളേജിൽ നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് രണ്ടുതവണ സംഭവിച്ചു.
വിവാദമായതോടെ മറ്റു കോളേജുകളിൽ പോയി പഠിക്കാൻ നിങ്ങളോട് ആവശ്യപെട്ടോ?
അതെ. ഉഡുപ്പി എം.എൽ.എ ഞങ്ങളോട് പറഞ്ഞത്; “ഹിജാബ് ഇല്ലാതെ പഠിക്കാമെങ്കിൽ മാത്രം നിങ്ങൾക്കിവിടെ തുടരാം. അല്ലെങ്കിൽ ഞാൻ നിങ്ങൾക്ക് ടി.സി [ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്] തരാം. ശേഷം നിങ്ങൾക്ക് ‘മറ്റ്’ കോളേജുകളിൽ പോകാം” എന്നാണ്. അതൊരു പരിഹാരമാണെന്ന് ഞാൻ കരുതുന്നില്ല. ഒരുമിച്ച് ജീവിക്കാനും ഒരുമിച്ച് പഠിക്കാനും നമുക്ക് സാധിക്കണം. വിദ്യാഭ്യാസം നമ്മളെ വേർതിരിക്കുന്ന ഒന്നാവരുത്. നമുക്ക് നമ്മെ പരസ്പരം നന്നായി മനസ്സിലാക്കാൻ കഴിയണം, എങ്കിൽ മാത്രമേ നമുക്ക് ഈ ഭ്രാന്തിന് പരിസമാപ്തി കുറിക്കാനാവൂ. ഞങ്ങളുടെ ഹിജാബ് ധാരണവും സ്‌കൂൾ/കോളേജ് ഡ്രസ് കോഡും തമ്മിൽ സംഘർഷങ്ങൾ ഉണ്ടെങ്കിൽ, അധികൃതർ നിയമങ്ങൾ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കണം, അല്ലാതെ ഞങ്ങളെ മാറ്റുന്നതിനെ കുറിച്ചല്ല. അവർ ഞങ്ങളെ ക്ലാസ് മുറികളിൽ നിന്നും പുറത്താക്കരുത്.
ഹിജാബ് വിവാദം നിങ്ങളുടെ ജീവിതത്തെ എങ്ങനെയെല്ലാമാണ് ബാധിച്ചത്?
എനിക്കെന്റെ മനസ്സമാധാനം നഷ്ടപ്പെട്ടു. അതുപോലെ എനിക്ക് എൻ്റെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നില്ല. ഞങ്ങൾക്കെതിരെ നിരന്തരം ഉയരുന്ന പരസ്യമായ ഭീഷണികളും അധിക്ഷേപങ്ങളും അഭിപ്രായങ്ങളും എന്റെ ശ്രദ്ധ തിരിക്കുന്നു. എന്റെ ജീവിതത്തിൻ്റെ ഈയൊരു ഘട്ടത്തിൽ ഇത്തരമൊരു അവസ്ഥ നേരിടേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ഇത് ഇത്രമാത്രം മോശമാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുകയും ഞങ്ങൾക്ക് ഉടനെ ക്ലാസിലേക്ക് തിരികെയെത്താൻ സാധിക്കുകയും ചെയ്യട്ടെ എന്ന് ഞാൻ ആത്മാർത്ഥമായ ആഗ്രഹിക്കുന്നു.
ഈ വിവാദത്തോട് നിങ്ങളുടെ മാതാപിതാക്കൾ എങ്ങനെയാണ് പ്രതികരിച്ചത്?
സ്വാഭാവികമായും ഞങ്ങൾക്കെതിരെ ഉയരുന്ന ഭീഷണികൾ കാരണമായും ഞങ്ങളുടെ ഭാവിയെ കുറിച്ചാലോചിച്ചും ഞങ്ങളുടെ മാതാപിതാക്കൾക്ക് ആശങ്കയുണ്ട്. എന്നാൽ ഇതിനെല്ലാമിടയിലും അവരാണ് ഞങ്ങളുടെ പ്രചോദനത്തിന്റെയും പിന്തുണയുടെയും ഏറ്റവും വലിയ ഉറവിടം. അവർ ഞങ്ങളോട് ധീരമായി മുന്നോട്ട് പോകാനും പോരാടാനും പറയുന്നു. ഞങ്ങൾ ഞങ്ങളുടെ അവകാശങ്ങൾക്കായാണ് പോരാടുന്നത്. അതു കൊണ്ടുതന്നെ ഇത് വിജയിക്കാനുള്ള പോരാട്ടമാണ്.
Join Us | http://bit.ly/JoinFactSheets3