ചാര കണ്ണുകൾ ഒരു അന്താരാഷ്ട്ര കൂട്ടുകെട്ടാണ്. അതിനെ നേരിടാനും തോൽപിക്കാനും അന്താരാഷ്ട്ര മാധ്യമ കൂട്ടുകെട്ട് വേണം എന്ന ചിന്തയാണ് പെഗസസ് പ്രോജക്റ്റിലേക്ക് നയിച്ചത്. കാര്യം വ്യക്തമാണ്. ജേർണലിസ്റ്റുകളെ നിശബ്ദമാക്കാനുള്ള ആഗോള ആയുധം കൂടിയാണ് പെഗസസ്. പെഗസസിനെതിരെ ജേർണലിസ്റ്റുകളുടെ പ്രതിരോധമാണ് ‘പെഗസസ് പ്രോജക്റ്റ്’. ഭരണകൂടങ്ങളും സാങ്കേതിക ശക്തികളും ആഗോളതലത്തിൽ ഒരുമിക്കുമ്പോൾ അവർ ഇരയാക്കുന്നത് മാധ്യമ പ്രവർത്തകരെയും മനുഷ്യാവകാശ പോരാളികളേയുമാണ്. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടർ ജമാൽ ഖഷോക് ജി 2018 ൽ കൊല്ലപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഉറ്റവരുടെ ഫോണുകളിൽ പെഗസസ് കടന്നു കയറിയിരുന്നു. അസർബൈജാനിൽ ഏഴു വർഷത്തോളം വീട്ടുതടങ്കലിൽ ആയിരുന്ന ഖദീജ ഇസ്മായിലിയോവ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് വിട്ടയക്കപ്പെടുന്നത്. ഭരണകൂട ഭീകരതയെ തുറന്നു കാട്ടാൻ ശ്രമിച്ച ഖദീജയെ വേട്ടയാടുന്നതും പെഗസസ് വഴിയുള്ള നിരീക്ഷണത്തിലൂടെയാണ്. ഹങ്കറിയിൽ പ്രമുഖ ജേർണലിസ്റ്റുകളെ പെഗസസ് വഴി നിരീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി ഒർബന്റെ കൊള്ളരുതായ്മകളെ പറ്റി വാർത്ത പ്രസിദ്ധീകരിക്കുന്നവരാണ് ഇവർ. ഇന്ത്യയിൽ പ്രമുഖ മാധ്യമ പ്രവർത്തകർ മുതൽ ജാർഖണ്ഡിൽ ആദിവാസികൾക്കായി എഴുതുന്ന രൂപേഷ് കുമാർ സിംഗ് എന്ന പ്രാദേശിക റിപ്പോർട്ടർ വരെ നിരീക്ഷണത്തിലാണ്.
ചാര കണ്ണുകൾ ഒരു അന്താരാഷ്ട്ര കൂട്ടുകെട്ടാണ്. അതിനെ നേരിടാനും തോൽപിക്കാനും അന്താരാഷ്ട്ര മാധ്യമ കൂട്ടുകെട്ട് വേണം എന്ന ചിന്തയാണ് പെഗസസ് പ്രോജക്റ്റിലേക്ക് നയിച്ചത്. കാര്യം വ്യക്തമാണ്. ജേർണലിസ്റ്റുകളെ നിശബ്ദമാക്കാനുള്ള ആഗോള ആയുധം കൂടിയാണ് പെഗസസ്. പെഗസസിനെതിരെ ജേർണലിസ്റ്റുകളുടെ പ്രതിരോധമാണ് ‘പെഗസസ് പ്രോജക്റ്റ്’. ഈ പ്രോജക്കറ്റിൽ പങ്കാളിയായ ദ ഗാർഡിയൻ പറയുന്നത് നോക്കുക:”നിങ്ങളുടെ ഫോണിനെ നിങ്ങളുടെ ഒറ്റുകാരനാക്കുന്ന ജാലവിദ്യ. പ്രതിരോധം ജേർണലിസം തന്നെയാണ്. സൈബർ ചാരപ്പണി കണ്ടെത്തി ചെറുക്കുകയാണ് പെഗസസ് പ്രോജക്റ്റിന്റെ ലക്ഷ്യം. പെഗസസ് നശീകരണായുധം തന്നെയാണ്. പെഗസസ് പ്രോജക്റ്റ് മാധ്യമ കൂട്ടായ്‌മ നിർമിച്ച പരിചയും”. ആംനസ്റ്റി ഇന്റർനാഷണലും ഫൊബിഡൻസ് സ്റ്റോറീസ് എന്ന സ്ഥാപനവും പത്ത് രാജ്യങ്ങളിൽ നിന്നായി എൺപത് ജേർണലിസ്റ്റുകളും ചേർന്നാണ് ചാരണപ്പണിയുടെ വിശദാംശങ്ങൾ പുറത്തു കൊണ്ടുവന്നത്. ചാരണപ്പണിയിലെ സാങ്കേതിക മികവ് പോലെ ഈ കൂട്ടായ ചെറുത്തുനിൽപ്പു സംവിധാനവും പുതിയതാണ്. ഇതിൽ ഫൊബിഡൻസ് സ്റ്റോറീസ് എന്ന സ്ഥാപനത്തെ പ്രത്യേകം മനസ്സിലാക്കണം. ഫൊബിഡൻസ് സ്റ്റോറീസ് അഥവാ വിലക്കപ്പെട്ട വാർത്തകൾ എന്ന പേരുതന്നെ വാർത്തകളെ തടയുന്ന സംവിധാനത്തോടുള്ള രോഷമാണ്. ഇങ്ങനെ സ്ഥാപിത താൽപര്യക്കാർ അനുവദിക്കാത്ത നിരുദ്ധ വാർത്തകൾ ഈ സ്ഥാപനം കണ്ടെത്തുന്നു. തടയപ്പെട്ട വാർത്തകൾ അവർ അന്വേഷിച്ചു പൂർത്തിയാക്കും.
നിശബ്ദരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത മാധ്യമപ്രവർത്തകരുടെ പ്രവർത്തനം അവർ ഏറ്റെടുക്കും. “വാർത്ത ചെയ്യുന്ന ജേർണലിസ്റ്റിനെ കൊന്നാലും വാർത്ത കൊല്ലപ്പെടില്ല” (Killing The journalist won’t kill the story) എന്നതാണ് അവരുടെ മുദ്രാവാക്യം.
ഇങ്ങനെ അവർ ഏറ്റെടുത്തതാണ് മോൾടയില മാധ്യമപ്രവർത്തക ഡാഫ്നി ഗലീസിയ കൊല്ലപ്പെടാൻ കാരണമായ അന്വേഷണാത്മക റിപ്പോർട്ട്. ഇന്ത്യയിലെ ജിഗേന്ദ്ര സിംഗിനെ പോലെ പരിസ്ഥിതി രക്ഷക്കായി വാർത്ത ചെയ്ത പലരും വിവിധ രാജ്യങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഫോബിഡൻസ് സ്റ്റോറീസ് അതെല്ലാം ഏറ്റെടുത്തു. ഇങ്ങനെ അനേകം കൊലകളും അവക്കു പിന്നിലെ അനേകം വാർത്തകളും ഇവർ ചെയ്‌തിട്ടുണ്ട്. ഇന്ന് പെഗസസ് പ്രോജക്റ്റിലും ഫൊബിഡൻസ് സ്റ്റോറീസ് പങ്കാളിയാണ്. അടിച്ചമർത്തൽ രീതികൾ അന്താരാഷ്ട്രതലത്തിൽ എത്തുമ്പോൾ പ്രതിരോധ ജേർണലിസവും ആഗോള സഹകരണമായി മാറുന്നു.