ഈ വർഷം ജൂലൈയിൽ, മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആരോഗ്യവകുപ്പ് 354 കോളറ കേസുകൾ രേഖപ്പെടുത്തുകയുണ്ടായി. ഇത് ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിലേതിൽ വെച്ച് ഏറ്റവും വലിയ രോഗവ്യാപന നിരക്കാണ്. എന്നാൽ ഔദ്യോഗിക കണക്കുകളിൽ 18 പേർക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചതായി കാണുന്നുള്ളൂ.
“ഒരു ഗ്രാമത്തിൽ കോളറ സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ആ ഗ്രാമത്തിൽ നിന്ന് എല്ലാ സാമ്പിളുകളും പരിശോധനയ്ക്ക് അയക്കില്ല. ഞങ്ങൾ അതിനെ ‘എപ്പിഡെമിയോളജിക്കൽ’ ആയി ബന്ധിപ്പിച്ചുകൊണ്ട് രോഗികളെ ചികിത്സിക്കുകയാണ് ചെയ്യുക.” അമരാവതി ജില്ലയുടെ അഡീഷണൽ ജില്ലാ ഹെൽത്ത് ഓഫീസർ ഡോ രേവതി സബലെയുടെ വാക്കുകളാണിത്. കൾച്ചർ ടെസ്റ്റിനായി 76 സാമ്പിളുകൾ മാത്രമാണ് അയച്ചതെന്ന് സബലെ പറയുന്നു.
ഔദ്യോഗിക കണക്ക് കുറച്ചു കാണിക്കാനുള്ള മറ്റൊരു കാരണം ഈ പകർച്ചവ്യാധി വിരൽ ചൂണ്ടുന്നത് രാജ്യത്തെ ജല, ശുചിത്വ സംവിധാനങ്ങളിലെ വലിയ വിടവുകളിലേക്കാണ് എന്നതാണ്. കോളറ സാധാരണയായി പകരുന്നത് കുടിവെള്ളത്തിലൂടെയോ രോഗബാധിതരുടെ മലം കലർന്ന ഭക്ഷണപാനീയങ്ങളിലൂടെയോ ആണ്. അതായത് തുറന്ന മലമൂത്ര വിസർജ്ജനത്തിലൂടെയാണ് കോളറ പകരുന്നത്. രോഗം ബാധിച്ച മലത്തിൽ ഇരിക്കുകയും പിന്നീട് ഭക്ഷണത്തെ മലിനമാക്കുകയും ചെയ്യുന്ന ഈച്ചയിലൂടെ ഇത് പടർന്നേക്കാം. എന്നാൽ അണുബാധയുള്ള മലം എങ്ങനെയെങ്കിലും കുടിവെള്ളത്തിൽ കലരുമ്പോഴാണ് സാധാരണയായി ഇത് പടരുന്നത്.
സമീപ വർഷങ്ങളിൽ, സർക്കാർ ഇത് കേന്ദ്രീകരിച്ചു നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. അതിൽ പ്രധാനപെട്ടവയാണ് സുരക്ഷിതമായ കുടിവെള്ള ലഭ്യത മെച്ചപ്പെടുത്തുന്നതിനുള്ള ജൽ ജീവൻ മിഷൻ, തുറന്ന മലമൂത്രവിസർജ്ജനം അവസാനിപ്പിക്കുന്നതിനുള്ള സ്വച്ഛ് ഭാരത് മിഷൻ എന്നിവ. എന്നാൽ ഈ രണ്ട് പദ്ധതികളും നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.
“അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അതിന്റെ പ്രവർത്തനങ്ങളിലും അറ്റകുറ്റപ്പണികളിലും അതേ ശ്രദ്ധ കാണിക്കുന്നില്ല. ഞങ്ങൾ ഇതിനെ നിർമ്മാണ -അവഗണന-പുനർനിർമ്മാണ മാതൃക എന്ന് വിളിക്കുന്നു”-ലോകബാങ്ക് കൺസൾട്ടന്റ് മൂർത്തി ജൊന്നല ഗദ്ദ പറയുന്നു.
300 കോടി രൂപ വകയിരുത്തി 2020-ലാണ് അമരാവതി ജില്ലയിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ നടത്തിപ്പ് ആരംഭിക്കുന്നത്. 4.42 ലക്ഷം ഗ്രാമീണ കുടുംബങ്ങളിൽ 3.58 ലക്ഷം കുടുംബങ്ങളിലും (81%) ഇപ്പോൾ ടാപ്പ് കണക്ഷനുള്ളതായി സർക്കാർ കണക്കുകൾ കാണിക്കുന്നുമുണ്ട്.
ടാപ്പ്-വാട്ടർ കണക്ഷനുകളുടെയും ഗാർഹിക ടോയ്‌ലറ്റുകളുടെയും എണ്ണം വർദ്ധിപ്പിച്ചുവെന്ന അവകാശവാദങ്ങൾ നിലനിൽക്കെ, അമരാവതിയിലെ രോഗവ്യാപനം ഇതിൽ പലതും ജീർണാവസ്ഥയിലോ, പ്രവർത്തനരഹിതമോ ആണെന്ന യഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അമരാവതിയിൽ കോളറ പൊട്ടിപ്പുറപ്പെട്ടത് എങ്ങനെയെന്ന് കണ്ടുപിടിക്കാനായിട്ടില്ല. എന്നാൽ പഞ്ച്‌ഡോംഗ്രി, കൊയ്‌ലാരി ഗ്രാമങ്ങളിൽ ഉപയോഗിക്കുന്ന കിണറുകളിൽ നിന്നാവാം രോഗം പടർന്നതെന്ന് ജില്ലാ ഉദ്യോഗസ്ഥർ സംശയിക്കുന്നു. രോഗവ്യാപനത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് കിണറുകളിലെയും വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ആദ്യത്തെ മരണം നടന്ന് 12 മണിക്കൂറിനുള്ളിൽ ജില്ലാ ഉദ്യോഗസ്ഥർ ഏകദേശം 15 ഗ്രാമങ്ങളിൽ നിന്നും 60-70 സ്രോതസ്സുകളിൽ നിന്നും കുടിവെള്ളം പരിശോധിച്ചതായി അമരാവതി ജില്ലാ പരിഷത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അവിശ്യന്ത് പാണ്ഡ മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ 20 ശതമാനവും കുടിക്കാൻ യോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു.
മലിനമായ സ്രോതസ്സുകളിൽ നിന്ന് ജനങ്ങൾ കുടിവെള്ളം ശേഖരിക്കൽ ഇല്ലാതാക്കാനാണ് 2019-ൽ കേന്ദ്ര സർക്കാർ ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കമിട്ടത്. 3.60 ലക്ഷം കോടി രൂപ ചെലവിൽ, 2024-ഓടെ 19 കോടി ഗ്രാമീണ കുടുംബങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിക്ക് കീഴിൽ – 2019 മുതൽ, ഇന്ത്യയിലെ ടാപ്പ് കണക്ഷനുകൾ 3.2 കോടിയിൽ നിന്ന് അല്ലെങ്കിൽ ഗ്രാമീണ കുടുംബങ്ങളുടെ 16% ൽ നിന്ന് 9.8 കോടി അല്ലെങ്കിൽ 51% ഗ്രാമീണ കുടുംബങ്ങളായി ഉയർന്നു. മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ ഒഴികെയുള്ള സംസ്ഥാനങ്ങൾ 10% ഗ്രാമീണ കുടുംബങ്ങൾക്ക് ടാപ്പ് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്, മിക്ക സംസ്ഥാനങ്ങളും 50% ത്തിനു മുകളിൽ ലക്‌ഷ്യം കൈവരിച്ചു.
ജൽ ജീവൻ മിഷനു കീഴിൽ വീടുകളിൽ ടാപ്പ് കണക്ഷനുകൾ എത്തിച്ച ഗ്രാമങ്ങളിൽ കൊയ്‌ലാരിയും പഞ്ച്‌ഡോംഗ്രിയും ഉൾപ്പെടുന്നുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ഗ്രാമങ്ങളിൽ ടാപ്പ് ലഭ്യത 100% ആകുമെന്ന് ജില്ലാ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.
നേരത്തെ, സ്വച്ഛ് ഭാരത് മിഷനു കീഴിൽ വലിയൊരു തുക ചിലവഴിച്ചു അമരാവതിയിൽ 2.35 ലക്ഷം ടോയ്‌ലറ്റുകൾ നിർമ്മിച്ചിരുന്നു. 2018 ഏപ്രിലിൽ അന്നത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയെ തുറസ്സായ മലമൂത്ര വിസർജന മുക്തമായി പ്രഖ്യാപിക്കുക പോലുമുണ്ടായി.
എന്നാൽ, തുറസ്സായ മലമൂത്ര വിസർജനത്തിൽ നിന്നും മുക്തമായി, കുടിവെള്ള ടാപ്പുകൾ ലഭ്യമായിരുന്നിട്ടും പിന്നെങ്ങനെയാണ് അമരാവതിയിൽ കോളറ പടർന്നു പിടിച്ചത്?
പ്രതിവാര റിപ്പോർട്ടുകൾ കാണിക്കുന്നത് 2022ൽ രാജ്യത്ത് മൂന്നിടങ്ങളിലായി കോളറ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നാണ്: പശ്ചിമ ബംഗാളിൽ രണ്ടിടത്തും, ഒഡീഷയിലും. കുറഞ്ഞത് 126 പേരെയെങ്കിലും രോഗം പിടികൂടിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ നിന്ന് പരിശോധിച്ച 13 ജല സാമ്പിളുകളിൽ ഒമ്പതും മലിനമായതും കുടിക്കാൻ യോഗ്യമല്ലാത്തതുമാണ്.
എന്നാൽ മഹാരാഷ്ട്രയിലെ താനെയിൽ മാർച്ച് 28ന് ഉണ്ടായ കോളറ വ്യാപനത്തെ പറ്റി ഈ പ്രതിവാര റിപ്പോർട്ടുകളിൽ പരാമർശിക്കുന്നില്ല. താനെയിലെ ഷിറോലെ ഗ്രാമത്തിലുള്ള സർക്കാർ റസിഡൻഷ്യൽ സ്‌കൂളിൽ പഠിക്കുന്ന 29 കുട്ടികളെയാണ് രോഗം പിടികൂടിയത്, 11 വയസ്സുള്ള ഒരു പെൺകുട്ടി മരണപ്പെടുകയും ചെയ്തു. കൾച്ചർ പരിശോദനയിൽ കോളറയാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ അധികൃതർ പറയുന്നു.
ഇന്ത്യയിലെ കോളറ കേസുകൾ റിപ്പോർട്ട് ചെയ്യപെടാതിരിക്കുന്നതിനു നിരവധി കാരണങ്ങളുണ്ട്. പരിശോധന സംവിദാനങ്ങളുടെയും മറ്റു സൗകര്യങ്ങളുടെയും അഭാവം അതിൽ പ്രധാനപെട്ടതാണ്. എന്നാൽ ചിലപ്പോൾ രാഷ്ട്രീയ സമ്മർദ്ദം മൂലവും രോഗം റിപ്പോർട്ട് ചെയ്യപെടാതിരിക്കാം. ചിലപ്പോൾ, രാജ്യത്തെ കോളറ വ്യാപനത്തിന്റെ കണക്കുകൾ നമ്മൾ അറിയുന്നതിനും കേൾക്കുന്നതിനും എത്രയോ മുകളിലായിരിക്കാം. അമരാവതിയിലെ കണക്കുകൾ നമ്മൾ അറിയാതെ പോയതുപോലെ അതും അറിയാതെ പോകുന്നതായിരിക്കാം.