സുഭജിത് നസ്കർ
കഴിഞ്ഞ വർഷം നവംബറിൽ ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം, അഡ്മിഷനുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ചെയ്യുവാനുള്ള സാവകാശം ഒരു ദളിത് വിദ്യാർത്ഥിക്ക് നൽകാൻ ഐ.ഐ.ടി ബോംബെ അധികാരികളോട് നിർദ്ദേശിച്ചിരുന്നു. തക്ക സമയത്ത് ഫീസ് നൽകാൻ കഴിയാത്തതിനാൽ സീറ്റ് നഷ്ടപ്പെടും എന്ന ഘട്ടത്തിലാണ് സുപ്രീം കോടതി ഇടപെട്ടത്.
ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡൻ, ഐ.ഐ.ടി ബോംബെയെ കടുത്ത ഭാഷയിൽ വിമർശിക്കുകയുണ്ടായി.
“അവൻ ഒരു ദളിതനാണ്. അവന്റെ സഹോദരിയാണ് അയാൾക്കാവശ്യമായ പണം നൽകിയത്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ആവശ്യമായ പണം നൽകാൻ കഴിയാത്തതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ടാണ് ഒരു വിദ്യാർത്ഥി കോടതിയിലേക്ക് തിരിഞ്ഞത്. ഇത് നീതിയേയും കോടതിയേയും പരിഹസിക്കലാണ്.”
ഈ കേസിന്റെ വിധിയും വാദവും വിരൽ ചൂണ്ടുന്നത് ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ അനുഭവങ്ങളിലേക്കാണ്. സ്വേച്ഛാധിപത്യ നിയമങ്ങളുടെയും, മെറിറ്റോക്രസിയുടെയും വാഴ്ച്ചയാണ് ഇവിടെ വ്യക്തമാകുന്നത്.
ഐ.ഐ.ടി എന്ന സ്ഥാപനത്തിന്റെ അടിസ്ഥാനമെന്നത് ജാതിയുടെ സാമൂഹിക യാഥാർത്ഥ്യങ്ങളെ ശക്തിപ്പെടുത്തുന്ന വിശേഷാധികാരമുള്ളവർക്ക് മാത്രം പ്രയോജനപ്രദമായ രീതിയിൽ വാർത്തെടുത്തവയാണ്.
മെറിറ്റിന്റെ വേര്
ഭരണഘടനാപരമായ സംവരണ വ്യവസ്ഥകൾ നിലനിൽക്കെ തന്നെ, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉയർന്ന ജാതിക്കാരുടെ ആധിപത്യം തുടരുകയാണ്. ദേശീയ പ്രാധാന്യമുള്ള ശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്‌മെന്റ്, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവ വിദ്യാർത്ഥികളുടെ പ്രവേശനത്തിലും പ്രൊഫസർമാരുടെ നിയമനങ്ങളിലും വൈവിധ്യം ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. ഈ വൈവിധ്യമില്ലായ്മ സവർണ്ണ ജാതി മേധാവിത്വം നിലനിർത്തുന്നതിന് കാരണമാകുന്നു.
“മെറിറ്റ്” എന്ന ആശയം എങ്ങനെ ഇന്ത്യൻ ക്യാമ്പസുകളിൽ പ്രത്യേകിച്ചും എയിംസ്, ഐ.ഐ.ടി, എൻ.ഐ.ടി എന്നിവിടങ്ങളിൽ മാനദണ്ഡമാക്കപ്പെട്ടത് എന്ന ചോദ്യത്തിന് പ്രസക്തി ഏറെയാണ്. മാനദണ്ഡമെന്നതിലുപരി, അതിനെ ആയുധമാക്കുകയാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെയ്യുന്നത്.
ഐ.ഐ.ടി ഡയറക്ടർമാരും സർക്കാർ ഉദ്യോഗസ്ഥരും അടങ്ങുന്ന എട്ടംഗ സമിതിയാണ് മെറിറ്റ് എന്ന ആശയം ഔദ്യോഗികമായി മുന്നോട്ട് വെച്ചത്. റിക്രൂട്ട്‌മെന്റ് -അഡ്മിഷൻ പ്രക്രിയകളിൽ, സംവരണ നയങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നടപടികൾ നിർദേശിക്കാൻ കേന്ദ്രസർക്കാർ ഒരു സമിതി രൂപീകരിക്കുകയുണ്ടായി. ഈ സമിതി പക്ഷേ ഐ.ഐ.ടികളിലെ ഫാക്കൽറ്റി സംവരണം മൊത്തത്തിൽ ഒഴിവാക്കണമെന്ന് ശുപാർശ ചെയ്തു. ഐഐടി ഡൽഹി ഡയറക്ടർ വി. രാംഗോപാൽ റാവുവിന്റെ നേതൃത്വത്തിലുള്ള സമിതി, ഫാക്കൽറ്റി തസ്തികകളിൽ എസ്.സി, എസ്.ടി, ഒ.ബി.സി ഉദ്യോഗാർത്ഥികൾ ലഭ്യമല്ലാത്തതിനാൽ ഒരു വർഷത്തിനുള്ളിൽ സംവരണ ഫാക്കൽറ്റി തസ്തികകളുടെ സംവരണം ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചു.
അടുത്തിടെ വിദ്യാഭ്യാസ മന്ത്രാലയം പാർലമെന്റിന് നൽകിയ ഡാറ്റ ഐഐടികളിലെ പി.എച്ച്.ഡി പ്രവേശനത്തിലെ വലിയ സാമൂഹിക അസമത്വങ്ങൾ വെളിപ്പെടുത്തുന്നതാണ്. 2021ലെ കണക്കുകൾ ഐ.ഐ.ടികളിലെ ജാതീയതയും സാമൂഹിക ബഹിഷ്കരണവും എത്രത്തോളം ആഴത്തിൽ വേരൂന്നിയതാണെന്ന് കാണിക്കുന്നു.
ഖരഗ്പൂർ, ഇൻഡോർ, ഡൽഹി, ഗാന്ധിനഗർ, തിരുപ്പതി, മാണ്ഡി, ഭുവനേശ്വർ എന്നീ ഐ.ഐ.ടി.കളിൽ ജനറൽ വിദ്യാർത്ഥികൾ കൂടുതലും ഉയർന്ന ജാതികളിൽ നിന്നുള്ള സവർണരാണ്. അവരുടെ ആപ്ലിക്കേഷനുകൾ മൊത്തം യഥാക്രമം 51.8%, 41.2%, 52.7%, 49.9%, 42.1%, 43.1%, 47.9% എന്നിങ്ങനെയാണ്. എന്നിരുന്നാലും, പ്രവേശനത്തിൽ അവരുടെ പങ്ക് യഥാക്രമം 62.6%, 63.8%, 70.5%, 74.4%, 59.7% 63.3%, 58.7% എന്നിങ്ങനെ വളരെ വലിയ തോതിൽ ഉയർന്നതാണ്.
ഐ.ഐ.ടി ഭിലായിലെ അവസ്ഥയും എടുത്തുപറയേണ്ട വിധം ശോചനീയമാണ്. എസ്.സി/എസ്. ടി സമുദായങ്ങളിൽ നിന്ന് 10.9%, 1.6% അപേക്ഷകൾ ലഭിച്ചിട്ടും എസ്.സി, എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ള പി.എച്ച്.ഡി അപേക്ഷകരെ ഐ.ഐ.ടി ഭിലായ് ഇന്നേവരെ സ്വീകരിച്ചിട്ടില്ല.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും (ഐഐഎം) ഇതിൽ നിന്ന് വ്യത്യസ്തമല്ല. സാമൂഹിക നീതിയും ജാതി വൈവിധ്യവും ഉയർത്തിപ്പിടിക്കുന്നതിൽ ഐ.ഐ.എമ്മും പരാജയപ്പെടുന്നതാണ് നമ്മുക്ക് കാണാനാകുക. 20 ഐ.ഐ.എമ്മുകളിൽ 15 എണ്ണം മാത്രമാണ് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്കായി പി.എച്ച്.ഡി പ്രോഗ്രാമുകളിൽ സംവരണം ഉൾപ്പെടുത്തിയത്.
അടുത്തിടെ പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ)ക്കെതിരെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഫ്.ടി.ഐ.ഐ.എസ്.എ), അധികാരികൾ സംവരണം അട്ടിമറിക്കുകയാണെന്നും എസ്.സി, എസ്.ടി, ഒ.ബി.സി എന്നിവർക്കായി സംവരണം ചെയ്ത സീറ്റുകൾ നികത്തിയില്ലെന്ന് ആരോപിച്ചു പ്രതിഷേധം ഉന്നയിച്ചിരുന്നു.
ഐ.ഐ.ടികളിലെയും ഐ.ഐ.എമ്മുകളിലെയും എയിംസിലെയും ഫാക്കൽറ്റി നിയമനങ്ങളുടെ ഒരു സ്വഭാവം പാർശ്വവൽക്കരിക്കപ്പെട്ട പിന്നോക്ക സമുദായങ്ങളിൽ നിന്നുള്ള അപേക്ഷകരെ “മെറിറ്റില്ലായ്മ” അല്ലെങ്കിൽ മെരിറ്റ്ലസായി കാണാനുള്ള ഒരുതരം ഉയർന്ന ജാതി പ്രവണതയെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്.
റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ സെൻട്രൽ യൂണിവേഴ്സിറ്റികളും ഒട്ടും മെച്ചമല്ല. 45 സെൻട്രൽ യൂണിവേഴ്സിറ്റികളിൽ പട്ടികജാതി വിഭാഗങ്ങൾക്കായി അനുവദിച്ച 2,297 അധ്യാപക തസ്തികകളിൽ 1,004 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
എസ്.ടി വിഭാഗക്കാർക്കായി അനുവദിച്ച ഫാക്കൽറ്റി തസ്തികകളിൽ 1,144 എണ്ണത്തിൽ 582 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ വർഷം ഐ.ഐ.ടി മദ്രാസ് ജാതി വിവേചനത്തിന്റെ പേരിൽ അസിസ്റ്റന്റ് പ്രൊഫസർ വിപിൻ പി വീട്ടിൽ രാജിവെച്ചതിനെ തുടർന്ന് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.
ഫാക്കൽറ്റി റിക്രൂട്ട്‌മെന്റ് പ്രക്രിയയും, അപ്ലിക്കേഷനും മുതൽ ഇന്റർവ്യൂ പാനലിന്റെ സജ്ജീകരണം വരെ ഉയർന്ന ജാതിയിലെ അക്കാദമിക് ബ്യൂറോക്രാറ്റുകളുടെ താല്പര്യത്തിന് അനുയോജ്യമായ രീതിയിൽ എങ്ങനെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്ന് ന്യൂസ്മിനിററ്റിൽ വിപിൻ. പി വീട്ടിൽ എഴുതിയ കോളത്തിൽ വ്യക്തമാക്കിയിരുന്നു.
ഹാർവാർഡിലെ അജന്ത സുബ്രഹ്മണ്യൻ, ‘ദി കാസ്റ്റ് ഓഫ് മെറിറ്റ്, എഞ്ചിനീയറിംഗ് എജ്യുക്കേഷൻ ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിൽ മദ്രാസ് ഐ.ഐ.ടിയെ തന്റെ ഗവേഷണ കേന്ദ്രമായി എടുത്തിരുന്നു. അവരുടെ പഠനം ജാതി മൂലധനത്തിന്റെ സാമൂഹിക പുനരുൽപാദനം തുറന്ന് കാണിക്കുന്നതാണ്; “ഐ.ഐ.ടി മദ്രാസിൽ നിന്നുയരുന്ന ‘മെറിറ്റ്’ എന്ന ആവശ്യം മധ്യവർഗ ബ്രാഹ്മണ്യത്തിന്റെ സ്ഥാപനപരമായ പുനരുൽപാദനത്തെയാണ് ലക്ഷ്യമിടുന്നത്. ജാതി രൂപീകരണത്തിന്റെ ഒരു പ്രാദേശിക ചരിത്രം അർഹതയ്ക്ക് സവിശേഷമായ ബ്രാഹ്മണ വിഭാവനം നൽകിയിട്ടുണ്ട്. എന്നാൽ ‘മെറിറ്റ്’ എന്നതിനെ ബ്രാഹ്മണനുമപ്പുറം ‘ഉയർന്ന- ജാതിത്വ’ത്തിലേക്ക് നയിക്കുന്ന ഒരു വികാരത്തിന്റെ ഘടന മറ്റു ഉദാഹരണങ്ങളിലൂടെ വെളിപ്പെടുന്നുണ്ട്”- അജന്ത എഴുതുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഐ.ഐ.ടി, ഐ.ഐ.എം, എയിംസ്, സെൻട്രൽ യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിലെ കണക്കുകൾ പല സാമൂഹിക വിവേചനത്തിന്റെയും കള്ളകളികൾ വെളിപ്പെടുത്തിയെങ്കിലും പാർശ്വവൽക്കരിക്കപ്പെട്ട ജാതികളിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും പണ്ഡിതന്മാരുടെയും ഫാക്കൽറ്റികളുടെയും നിത്യേന അനുഭവിക്കുന്ന അപമാനം ഇതിനൊന്നും ഒരു നിർവജനമല്ല.
മിക്ക നാഷണൽ ഇൻസ്റ്റിട്യൂഷൻസും ഇൻക്ലൂസിവിറ്റിക്ക് പകരം എക്സ്ക്ലൂഷന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ‘ജാതിരഹിത’ കാമ്പസുകൾ എന്ന ആശയം ഗുണതിലേറെ ദോശപരമായി സമാപിക്കുന്ന ഒരു സാഹചര്യമാണ് ഇന്ത്യ ഇന്ന് സാക്ഷിയായികൊണ്ടിരിക്കുന്നത്. പാരമ്പര്യമായി പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ അർഹതയില്ലാത്തവരും ആവശ്യമില്ലാത്തവരുമായി മുദ്രകുത്തുന്നു. ഭൂരിഭാഗം വരുന്ന SC, ST, OBC വിദ്യാർത്ഥികളും പ്രൊഫസർമാരും ബൗദ്ധികമായ അംഗീകാരവും വിദ്യാഭ്യാസവും നേടണമെന്ന പ്രതീക്ഷയിൽ ദേശീയ പ്രാധാന്യവും അതുപോലെ തന്നെ പ്രസിദ്ധവുമായ കാമ്പസുകളിൽ ചേരുന്നു. പക്ഷേ, അവരെ എത്ര കഴിഞ്ഞാലും ”അന്യരായി” മാത്രമേ ഈ കാമ്പസുകൾ പരിഗണിക്കുന്നുള്ളൂ.
ശാസ്ത്രത്തെ ജനാധിപത്യവൽക്കരണത്തിന്റെ ധാർമ്മിക ശക്തിയായി കാണുക എന്നത് ഡോ. ബി.ആർ.അംബേദ്കറിന്റെ സ്വപ്‌നമായിരുന്നു. എന്നാൽ ഇന്ന്, ഇന്ത്യയുടെ ശാസ്ത്ര ഇടങ്ങൾ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ഇല്ലാതാക്കുകയാണ്. ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും ഉയർന്ന ജാതി ആധിപത്യം പുനർനിർമ്മിക്കുന്ന പ്രക്രിയയിൽ വിജയിച്ചു. ചരിത്രപരമായി അടിച്ചമർത്തപ്പെട്ട ജാതികളുടെ അംഗീകാരത്തിനായുള്ള പോരാട്ടങ്ങളെ അന്യവൽക്കരിക്കുന്ന ജാതീയ മുൻവിധിയാണ് ഇന്ത്യൻ അക്കാദമിക് വ്യവഹാരങ്ങളിലെ ‘മെറിറ്റ്’ ഭാഷയെ നിർവചിക്കുന്നത്. അങ്ങനെ, ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും കേന്ദ്ര സർവ്വകലാശാലകളും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ഉയർത്തെഴുന്നേൽപ്പിനു ഇന്ധനമാവുന്നതിനു പകരം ഇപ്പോൾ ഉയർന്ന ജാതികളുടെ സവിശേഷാവകാശം ഊട്ടി ഉറപ്പിക്കുന്ന ഇടങ്ങളായിരിക്കുകയാണ്.
സുഭജിത് നസ്കർ എഴുതി ‘ദി ക്വിൻറ്’ പ്രസിദ്ധീകരിച്ച ലേഖനം.
വിവർത്തനം: ഹന കെ