2014ൽ അധികാരത്തിൽ വരുമ്പോൾ ബി.ജെ.പി സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഡിജിറ്റൽ ഇന്ത്യ.
ഇന്ത്യയെ ഡിജിറ്റലി ശാക്തികരിക്കപ്പെട്ട സമൂഹമാക്കുക, ഓരോ പൗരനും ഉപയോഗയോഗ്യമായ അടിസ്ഥാന ഉപകരണങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയായിരന്നു ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ.
എന്നാൽ, ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന രാജ്യത്ത് കഴിഞ്ഞ പതുവർഷത്തിനിടയിൽ ഡിജിറ്റൽ വിനിയോഗത്തിന്റെ അടിസ്ഥാന ഉപകരണമായ ഇന്റർനെറ്റ് സംവിധാനം എത്ര തവണ നിശ്ചലമാക്കി എന്ന കണക്ക് പരിശോധിച്ചാൽ, ഡിജിറ്റൽ ഇന്ത്യയിലേക്കെത്താൻ ഇനിയും ഏറെ ദൂരമുണ്ടെന്ന് മനസ്സിലാകും.
കഴിഞ്ഞ 10 വർഷത്തിൽ ആകെ 677 തവണയാണ് രാജ്യത്ത് ഇന്റർനെറ്റ് നിർത്തിവെച്ചത്. ഇതിൽ ബി.ജെ.പി ഭരണകാലത്ത് മാത്രം 669 തവണയാണ് ഇന്റർനെറ്റ് റദ്ദാക്കിയത്. ബി.ജെ.പി അധികാരത്തിലേറി ആദ്യ 5 വർഷത്തിൽ 265 തവണ ഇന്റർനെറ്റ് റദ്ദ് ചെയ്തെങ്കിൽ, 2019 മുതൽ 2022 വരെയുള്ള കാലയളവിൽ അത് 404 തവണയായി.
ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് റദ്ദ് ചെയ്യപ്പെട്ട സംസ്ഥാനം ജമ്മുകശ്മീരാണ്. കഴിഞ്ഞ 10 വർഷത്തിൽ 411 തവണയാണ് കശ്മീരിൽ ഇന്റർനെറ്റ് സേവനം തടഞ്ഞുവെച്ചത്.
മറ്റ് സംസ്ഥാനങ്ങളിൽ ഇൻ്റർനെറ്റ് തടഞ്ഞതിൻ്റെ കണക്ക്:
രാജസ്ഥാൻ 89
ഉത്തർ പ്രദേശ് 30
ഹരിയാന 18
മേഘാലയ 16
വെസ്റ്റ് ബംഗാൾ 16
മഹാരാഷ്ട്ര 12
ബിഹാർ 12
ഗുജറാത്ത് 11
മധ്യപ്രദേശ് 7
മണിപ്പൂർ 7
അരുണാചൽ പ്രദേശ് 7
ഒഡിഷ 6
ത്രിപുര 5
പഞ്ചാബ് 5
എൻ.സി.ടി.ഓഫ് ഡൽഹി 4
നാഗാലാൻഡ് 4
അസം 3
ജാർഖണ്ഡ് 3
തെലങ്കാന 3
ഉത്തരാഖണ്ഡ് 2
ഛത്തീസ്ഗഢ് 1
ചണ്ഡീഗഡ് 1
ആന്ധ്രാപ്രദേശ് 1
കർണാടക 1
തമിഴ്നാട് 1
വർഗീയ സംഘർഷങ്ങൾ, നിയമ വിരുദ്ധ ഖനനം, കൊലപാതകം തുടങ്ങി അഗ്നിപദ് ബില്ലിന് എതിരായ പ്രക്ഷോഭത്തെ തടയാനും കശ്മീരിൽ തീവ്രവാദികൾ ഇന്റർനെറ്റ് സൗകര്യം ഉപയോഗിക്കാതിരിക്കാനും അടക്കമുള്ള കാരണങ്ങളാണ് ഈ കാലയളവിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്താനായി സർക്കാർ പറയുന്ന വാദം.
ഏറ്റവും ദൈർഘ്യമേറിയ നിരോധനം ഏർപ്പെടുത്തിയത് 2019ൽ കാശ്മീരിലാണ്. തുടർച്ചയായി 552 ദിവസമാണ് കശ്മീരിൽ ഇന്റർനെറ്റ് നിശ്ചലമായത്. കാർഗിലിൽ 145 ഉം കാശ്‌മീരിൽ തന്നെ 2016 ൽ 133 ദിവസവും ഇന്റർനെറ്റ് റദ്ദാക്കിയിരുന്നു.