പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി, പൊലീസിന്റെയും ഫൊറന്‍സിക് സംഘത്തിന്റെയും കഴിവ് മെച്ചപ്പെടുത്തുക, ശിക്ഷാ നിരക്ക് കൂട്ടുക എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതിയ ക്രിമിനല്‍ പ്രൊസീജ്യർ ഐഡന്റിഫിക്കേഷന്‍ നിയമം’ 2022 അവതരിപ്പിച്ചത്. കൃഷ്ണമണിയുടെയും റെറ്റിനയുടെയും സ്‌കാന്‍ ചെയ്ത രേഖകള്‍ മുതല്‍ ജൈവിക സാമ്പിളുകള്‍ വരെയുള്ള, വ്യക്തികളുടെ സൂക്ഷ്മ അടയാളങ്ങള്‍ കുറ്റാരോപണം ഉന്നയിക്കപ്പെടുമ്പോള്‍ത്തന്നെ പൊലീസിന് ശേഖരിക്കാമെന്നാണ് ഈ നിയമം പറയുന്നത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ എഴുപത്തിയഞ്ച് വര്‍ഷം വരെ സൂക്ഷിക്കാം. നാഷണല്‍ ക്രൈം റക്കോര്‍ഡ്‌സ് ബ്യൂറോയുമായി ഈ വിവരങ്ങള്‍ പങ്കുവെക്കും. ഏത് അന്വേഷണ ഏജന്‍സിക്കും ഇവ കൈമാറാം എന്നും പുതിയ നിയമം പറയുന്നു.
1920ലെ ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്‌സ് ആക്റ്റ് ഇതോടെ പിൻവലിച്ചു. 1920ലെ ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്‌സ് ആക്റ്റ് പൊലീസ് ഓഫീസര്‍മാര്‍ക്ക് വിരലടയാളങ്ങളും കാല്‍പാദ അടയാളങ്ങളും ശേഖരിക്കാനുള്ള അധികാരം നല്‍കുന്നുണ്ട്. കുറ്റാരോപിതനായ ഒരു വ്യക്തിയുടെ അളവുകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവ അന്വേഷണസമയത്ത് ഹാജരാക്കാന്‍ മജിസ്‌ട്രേറ്റിനും ആവശ്യപ്പെടാം. കുറ്റമുക്തരായാല്‍ ഈ വിവരങ്ങള്‍ നശിപ്പിക്കണമെന്നാണ് നിയമം. 1980ല്‍ ആധുനിക രീതികള്‍ക്കനുസരിച്ച് കുറ്റാന്വേഷണങ്ങള്‍ മെച്ചപ്പെടുത്താന്‍ ലോ കമ്മീഷന്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നു. (നിയമപരിഷ്കരണത്തിനുള്ള നിർദേശക സമിതിയാണ് ലോ കമ്മീഷൻ ഓഫ് ഇന്ത്യ). 2003ല്‍ ഡോ.ജസ്റ്റിസ് വി.എസ് മലിമത്തിന്റെ അധ്യക്ഷതയിലുള്ള, നീതിന്യായ വ്യവസ്ഥ പരിഷ്‌കരിക്കുന്നതിനുള്ള വിദഗ്ധ സമിതിയാണ് 1920ലെ നിയമം ഭേദഗതിചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്നത്.
ഡി.എന്‍.എ ഉള്‍പ്പെടെ ജൈവിക സാമ്പിളുകള്‍ ശേഖരിക്കാന്‍ മജിസ്‌ട്രേറ്റിന് അധികാരം നല്‍കുക എന്നതായിരുന്നു ഉദ്ദേശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഈ കമ്മിറ്റി പരിഷ്‌കരണത്തിനുള്ള ആവശ്യങ്ങളിലൊന്നായി വിശദീകരിച്ചത്, പൊതുജനത്തിന്റെ വിശ്വാസ്യത നേടിയെടുക്കാന്‍ നിയമസംവിധാനവും പ്രൊസിക്യൂഷനും പൊലീസും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നാണ്.
1920ലെ നിയമം, ശിക്ഷ വിധിക്കപ്പെട്ടവരുടെയോ, അറസ്റ്റ് ചെയ്യപ്പെട്ടവരുടെയോ, ഒന്നോ അതില്‍ കൂടുതലോ വര്‍ഷത്തേക്കു കഠിന ശിക്ഷ അനുഭവിക്കുന്നവരുടെയോ മാത്രം വിരലടയാളങ്ങളും കാല്‍പാദ അടയാളങ്ങളും ഫോട്ടോകളുമാണ് ശേഖരിക്കാൻ ആവശ്യപ്പെട്ടിരുന്നത്. 1920ലെ നിയമത്തില്‍ ഈ വിവരങ്ങള്‍ ശേഖരിക്കുന്ന ചുമതല അന്വേഷണ ഓഫീസര്‍, പൊലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ്, സബ് ഇന്‍സ്‌പെക്ടര്‍ തൊട്ട് മുകളിലേക്കുള്ള ഓഫീസര്‍മാര്‍ എന്നിവർക്കായിരുന്നു. 2022ലെ പുതിയ നിയമത്തിൽ വിവരങ്ങള്‍ സൂക്ഷിക്കാനുള്ള ചുമതല നാഷണല്‍ ക്രൈം റെകോഡ്‌സ് ബ്യൂറോവിനാണ്. മറ്റ് ഏജന്‍സികള്‍ക്ക് ഈ വിവരം പങ്കുവെക്കാനും ഇവർക്ക് അധികാരമുണ്ട്.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഏജന്‍സികളോട് അവരുടെ അധികാരപരിധിയില്‍ വരുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കാന്‍ കഴിയും. ശേഖരിക്കുന്ന വിവരങ്ങള്‍ 75 വര്‍ഷങ്ങളോളം ഇലക്ട്രോണിക്, ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കും.
പൗരന്മാരുടെ സ്വകാര്യതക്ക് ഭീഷണിയായി വിലയിരുത്തപ്പെടുന്ന ഈ നിയമം ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണ്. പൗരൻമാരിൽ നിന്ന് ബയോമെട്രിക് വിവരങ്ങൾ അവരുടെ സമ്മതമില്ലാതെയും എടുക്കുകയും അത് വർഷങ്ങളോളം രേഖപ്പെടുത്തുകയും ചെയ്യുമ്പോൾ സുരക്ഷിതത്വം, ശാരീരിക സ്വകാര്യത തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ ലംഘിക്കപ്പെടുകയാണ് എന്ന നിരീക്ഷണമാണ് ഉയരുന്നത്. വിവരങ്ങൾ ലഭ്യമാക്കാൻ പൊലീസിന് ബലം പ്രയോഗിക്കാം എന്നതും നിയമം ഉയർത്തിയേക്കാവുന്ന വെല്ലുവിളിയായി ചർച്ച ചെയ്യപ്പെടുന്നു. ശേഖരിക്കുന്ന വിവരങ്ങൾ അന്വേഷണ ഏജന്‍സികള്‍ ദുരുപയോഗം ചെയ്‌തേക്കാം എന്നതിനാല്‍ ഒരു സര്‍വേലന്‍സ് സ്‌റ്റേറ്റിലേക്കാണോ ഈ നിയമം കൊണ്ടുപോകുന്നതെന്ന ഭയവും നിയമവിദഗ്ധർ പങ്കുവെക്കുന്നു.
കുറ്റാരോപിതരുടെ ജൈവിക സാമ്പിളുകൾ ബലപ്രയോഗത്തിലൂടെ ശേഖരിക്കുന്നത് കസ്റ്റഡി പീഡനങ്ങൾ കൂട്ടുമെന്നും ആശങ്ക ഉയരുന്നു. നാര്‍കോ അനാലിസിസ്, പോളിഗ്രാഫ് ടെസ്റ്റ്, ബ്രെയ്ന്‍ ഇലക്ട്രിക്കല്‍ ആക്റ്റിവേഷന്‍ പ്രൊഫൈല്‍ ടെസ്റ്റ്, ഡി.എൻ.എ പരിശോധന എന്നിവയാണ് നിലവിൽ അന്വേഷണ ഏജൻസികൾ ഉപയോഗിക്കുന്ന ബയോമെട്രിക് ഐഡന്റിഫിക്കേഷൻ പരിശോധനകൾ. ഒരു വ്യക്തിയുടെ പൂര്‍ണ സമ്മതത്തോടെയല്ലാതെ അന്വേഷണ ഏജന്‍സികള്‍ക്ക് ഈ പരിശോധനകൾ നടത്താന്‍ കഴിയില്ല. കുറ്റാരോപിതരുടെ, കുറ്റംചെയ്‌തെന്ന് സംശയിക്കപ്പെടുന്നവരുടെ, സാക്ഷികളുടെ ബ്രെയ്ന്‍ മാപ്പിങ്, പോളിഗ്രാഫ് ടെസ്റ്റ് എന്നിവ അവരുടെ സമ്മതം കൂടാതെ ചെയ്യുന്നത് ഭരണഘടനാവിരുദ്ധവും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവുമാണെന്ന് 2010ല്‍ സുപ്രിം കോടതി വിധിച്ചിട്ടുണ്ട്. വിവിധ പരാതികൾ പരിഗണിക്കവെയാണ് ഈ വിധി.
‘വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള അനാവശ്യമായ കടന്നുകയറ്റം’ എന്നാണ് പൗരരുടെ സമ്മതമില്ലാതെ ഇത്തരം പരിശോധനകള്‍ നടത്തുന്നതിനെ സുപ്രിം കോടതി വിശേഷിപ്പിച്ചത്. “സ്വയം പ്രതിയാക്കുന്നതിന് എതിരായ ഒരു വ്യക്തിയുടെ അവകാശത്തെയാണ് ഈ പരിശോധനകള്‍ നിര്‍ബന്ധമായും നടപ്പിലാക്കുമ്പോള്‍ റദ്ദ് ചെയ്യുന്നത്. നിര്‍ബന്ധത്തിലൂടെ നേടിയെടുത്ത പരിശോധനാഫലങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ല. ആര്‍ട്ടിക്കിള്‍ 20 (3) അനുസരിച്ച് ഒരു വ്യക്തിക്ക് സ്വയം എതിർസാക്ഷി യാകാതിരിക്കാനുള്ള അവകാശമുണ്ട്”- ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍, ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍, ജെ. എം പഞ്ചല്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ച് പ്രഖ്യാപിച്ച വിധിയില്‍ പറയുന്നു. ഒരു വ്യക്തി വെളിപ്പെടുത്തുന്ന, താനുള്‍പ്പെടുന്ന വിവരങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും ‘അനുഭവസാക്ഷ്യം’ എന്ന നിലയില്‍ മാത്രമേ അതിനെ കാണാന്‍ കഴിയൂ എന്നും വിധിയിൽ കോടതി പറഞ്ഞു.
മരുന്നിന്റെ സഹായത്തിൽ ഒരു വ്യക്തിയെക്കൊണ്ട് തുറന്നു സംസാരിപ്പിക്കുന്ന രീതിയാണ് നാര്‍കോ അനാലിസിസില്‍ ഉപയോഗിക്കുന്നത്. വിയര്‍പ്പ്, രക്തസമ്മര്‍ദ്ദം, ഹൃദയ മിടിപ്പ് തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് പോളിഗ്രാഫ് ടെസ്റ്റ് നടത്തുന്നത്. ഈ പരിശോധനകള്‍ നടത്തുമ്പോള്‍ ഒരു വ്യക്തിക്ക് സ്വന്തം പ്രതികരണങ്ങളില്‍ ബോധപൂര്‍വ്വമുള്ള നിയന്ത്രണം നഷ്ടമാവുകയാണ് ചെയ്യുന്നത്. സ്വമേധയാ ഈ പരിശോധനകള്‍ നടത്താന്‍ മുന്നോട്ടുവരുന്ന കേസുകളിലെ പരിശോധനാ ഫലങ്ങള്‍ എവിഡന്‍സ് ആക്റ്റിലെ 27ആം വകുപ്പ് പ്രകാരം തെളിവായി സ്വീകരിക്കാവുന്നതാണ് എന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.