കുറച്ചു മാസങ്ങൾക്കു മുൻപ് ക്രിക്കറ്റിലെ ആദിവാസി-ദലിത് അസാന്നിധ്യത്തെക്കുറിച്ചും അതിനു പരിഹാരമെന്ന നിലയിൽ ദക്ഷിണാഫ്രിക്കയിലേതുപോലെ ക്വാട്ട കൊണ്ടുവരുന്നത് പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ഞാൻ ദി ഹിന്ദുവിൽ എഴുതിയിരുന്നു. പ്രതീക്ഷിച്ചതുപോലെ സംവരണം എന്ന ആശയം തീവ്ര വൈകാരിക പ്രതികരണങ്ങൾ ഉണ്ടാക്കി. ജാതി വ്യവസ്ഥ സുശക്തമായി നിലനിൽക്കുകയും അതിനെ അടിസ്ഥാനമാക്കിയുള്ള അടിച്ചമർത്തലും വേർതിരിവുകളും തുടരുകയും ചെയ്യുമ്പോഴും, ഈ ആവശ്യത്തോടുള്ള പല പ്രതികരണങ്ങളും സംവരണത്തോടുള്ള കടുത്ത വെറുപ്പ് വെച്ചുപുലർത്തുന്നവയായിരുന്നു. സംവരണം അനർഹർക്ക് നുഴഞ്ഞുകേറാനുള്ള അവസരമാണ് എന്ന വികാരം ശക്തമായി പ്രതികരണങ്ങളിൽ നിഴലിച്ചിരുന്നു. രണ്ടാമത് ഇന്ത്യൻ ഹ്യൂമൻ ഡെവലപ്മെന്റ് സർവേ പ്രകാരം, ഇന്ത്യയിലെ ജനതയുടെ 27 ശതമാനം ആൾക്കാരും ഇന്നും ഏതെങ്കിലും തരത്തിലുള്ള തൊട്ടുകൂടായ്‌മ വെച്ചുപുലർത്തുന്നവരാണ്. സാമൂഹിക സൂചികകളിൽ മുൻപന്തിയിലുള്ള കേരളത്തിൽ പോലും ഉയർന്ന ജാതിയിൽ നിന്ന് വിവാഹം കഴിച്ചതിന്റെ പേരിൽ ജാതിവെറി കൊല നടന്നത് ഈയടുത്താണ്.
വംശീയതയുടെ യാഥാർഥ്യം
നൂറ്റാണ്ടുകൾ പഴക്കമുള്ള ജാതി വ്യവസ്ഥ ഒരു വലിയ വിഭാഗം ജനതയെ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലേക്ക് അടിച്ചമർത്തുന്ന ഘടനയിലാണ് നിലനിൽക്കുന്നത്. സംവരണം പോലെയുള്ള അവകാശങ്ങൾ ഉണ്ടായിട്ടുപോലും പാർശ്വവത്കരിക്കപ്പെട്ട ആദിവാസി-ദലിത് വിഭാഗങ്ങൾക്ക് ജാതി വ്യവസ്ഥയിലൂടെ സൃഷ്‌ടിക്കപ്പെട്ട സാമൂഹിക-സാമ്പത്തിക അനീതികൾ മറികടക്കാൻ കഴിഞ്ഞിട്ടില്ല. ജാതി വ്യവസ്ഥ ഉണ്ടാക്കിയ അസമത്വം തടയുന്നതിൽ കാര്യമായൊന്നും ചെയ്യാൻ നാം സ്വീകരിച്ച പരിഹാര മാർഗങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട കായിക മത്സരമായ ക്രിക്കറ്റിന്റെ അവസങ്ങളുടെ കാര്യത്തിലും ഈ അവസ്ഥ പ്രതിഫലിക്കുന്നത് വലിയ അതിശയമുള്ള കാര്യമല്ല. ഒരു ദലിത് ക്രിക്കറ്റ് താരം പോലും ഇന്ത്യൻ ടീമിൽ ടെസ്റ്റ് മാച്ച് കളിച്ചിട്ടില്ല എന്ന വസ്‌തുത നാം മനസ്സിലാക്കണം. (ദലിത് വെബ്സൈറ്റുകളിൽ മൂന്നോ നാലോ ദലിത് ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളെകുറിച്ച് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇവരിലാരും തന്നെ തങ്ങളുടെ ദലിത് സ്വത്വം പരസ്യമായി അംഗീകരിച്ചിട്ടില്ല. ഇതുതന്നെ ജാതി വ്യവസ്ഥയിലൂന്നിയ വിവേചനത്തിന്റെ തെളിവാണ്). ആദിവാസികളുടെ സ്ഥിതിയും മറ്റൊന്നല്ല.
ക്രിക്കറ്റിൽ സംവരണം വേണം എന്ന ചർച്ചയാണോ അതോ ഇതേ കായിക ഇനത്തിൽ ഇന്ത്യൻ ജനസംഖ്യയുടെ നാലിലൊന്നുവരുന്ന (അമേരിക്കയുടെ ആകെ ജനസംഖ്യക്ക് ആനുപാതികമാണിത്) ആദിവാസി-ദലിത് ജനസമൂഹത്തിന്റെ വളരെ ശോഷിച്ച അല്ലെങ്കിൽ തീരെയില്ലാത്ത സാന്നിധ്യമാണോ കൂടുതൽ ഞെട്ടിക്കുന്നത്? ഇതിനു വിരുദ്ധമായി, വംശവെറിയും വർണവിവേചനവും ഇന്നും കൊടികുത്തുന്ന അമേരിക്കയിൽ ആഫ്രിക്കൻ-അമേരിക്കൻ (12 ശതമാനം ജനസംഖ്യ) വർഗക്കാരിൽ നിന്ന് എത്ര ലോകോത്തര കായിക താരങ്ങളാണ് ഉയർന്നുവന്നത്. നൂറിലധികമാണ് ആഫ്രിക്കൻ-അമേരിക്കൻ ‘സൂപ്പർ കായിക താരങ്ങളുടെ’ എണ്ണം. 1947 വരെ ആഫ്രിക്കൻ-അമേരിക്കക്കാർ ഏതെങ്കിലും പ്രധാന ബേസ്ബോൾ ചാമ്പ്യൻഷിപ്പിലോ അതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കാര്യത്തിലോ പങ്കെടുക്കുന്നതിൽ വിലക്കുണ്ടായിരുന്നു എന്ന കാര്യവും ഇതോടൊപ്പം നാം ഓർക്കണം.
എന്നാൽ ഇന്ത്യയിൽ പലപ്പോഴും ടെസ്റ്റ് ക്രിക്കറ്റിലെ ബ്രാഹ്മിൻ സാന്നിധ്യം 50-60 ശതമാനമാണ് (1931ലെ ജനസംഖ്യ കണക്കുപ്രകാരം 6.4 ശതമാനമാണ് ബ്രാഹ്മിൻ ജനസംഖ്യ). 2008ലെ പ്രസിദ്ധമായ സിഡ്‌നി ടെസ്റ്റ് ക്രിക്കറ്റിൽ പതിനൊന്നിൽ ആറും ബ്രാഹ്മണരായിരുന്നു. സംവരണത്തെ കളിയാക്കുമ്പോഴും നാം വിട്ടുപോകുന്ന ഒരു കാര്യം ഇന്ത്യൻ ക്രിക്കറ്റിലെ വർധിച്ചു വരുന്ന യാദവ പോലുള്ള ഒ.ബി.സി വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനു കാരണം സംവരണം വഴി ആ വിഭാഗങ്ങൾ നേടിയെടുത്ത സാമൂഹിക വികാസമാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം കൂടുതലാണ് എന്നാണ് ഗവേഷകരായ ഗൗരവ് ഭൗനാമി, ശുഭം ജെയിൻ എന്നിവരുടെ പഠനങ്ങൾ കാണിക്കുന്നത്. ജോലി സംവരണമുള്ള റെയിൽവേയിൽ നിന്ന് കൂടുതൽ കളിക്കാർ വരുന്നതാണ് ഇതിന് കാരണമെന്ന് പഠനം സൂചിപ്പിക്കുന്നു
.
ക്രിക്കറ്റിലെ ദലിത്-ആദിവാസി പ്രതിനിധാനത്തിന്റെ കാര്യം വരുമ്പോൾ മാത്രം ഇതൊക്കെയും യാദൃശ്ചികമാണെന്നും, കളിക്കാർ ജാതിമതങ്ങളെ പ്രതിനിധീകരിക്കുന്നവരല്ല, അവർ ഇന്ത്യക്കാർ മാത്രമാണെന്ന രീതിയിൽ വിവേചനത്തെ നീതികരിച്ചു പ്രശ്‍നങ്ങളെ മറച്ചുപിടിക്കാനോ ഇനി കഴിയില്ല. ദേശീയ ടീം എങ്ങനെയാണ് ഒരു വിഭാഗം ആളുകളെ കൊണ്ടുമാത്രം നിറയുന്നത്? ഇന്ത്യയുടെ ടീമിൽ എല്ലാ സാമൂഹിക പരിസരങ്ങളിൽ നിന്നും ആളുകളെ ഉൾക്കൊള്ളേണ്ടതില്ലേ? ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ടീം ജനാധിപത്യപരമായല്ലേ നിലനിൽക്കേണ്ടത്?
എന്നാൽ പൊതു അഭിപ്രായങ്ങൾ മെറിറ്റ് എന്ന പൊള്ളയായ ആശയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. സച്ചിൻ ടെണ്ടുൽക്കറുടെ ക്യാപ്റ്റനും ഒരുകാലത്തു മുംബൈയുടെ വിവ് റിച്ചാർഡ്‌സ് എന്നും അറിയപ്പെട്ടിരുന്ന അനിൽ ഗൗരവിന്റെ കഥയിൽ നിന്ന് എങ്ങനെ സാമൂഹിക പരിസരങ്ങൾ അവസരങ്ങളെയും ആളുകളെയും സൃഷ്‌ടിക്കുന്നു എന്നത് വ്യക്തമാണ്. സച്ചിൻ ലോകത്തിന്റെ നെറുകെയിൽ എത്തിയപ്പോൾ എവിടെ നിന്നാണോ കോച്ച് രാമകാന്തിന്റെ തെരഞ്ഞെടുക്കപ്പെട്ട കളിക്കാരിലൊരാളായി അനിൽ ഉയർന്നുവന്നത് അതേ ചേരിയിൽ മാത്രമായി അനിൽ ഒതുങ്ങിപ്പോയി. ഒരാളുടെ സാമൂഹിക പശ്ചാത്തലമാണ് എല്ലാത്തിന്റെയും അടിസ്ഥാനമെന്ന് അനിൽ പറയുന്നുണ്ട്.
മിക്കപ്പോഴും വിവേചനങ്ങൾ ഗൂഢാലോചനയുടെ പരിണിതഫലമല്ല, പകരം അതൊരു ഘടനയിൽ അലിഞ്ഞു ചേർന്ന് പ്രവർത്തിക്കുകയാണ് ചെയ്യുക. ഓസ്ട്രേലിയൻ തദ്ദേശീയനായ ക്രിക്കറ്റ് താരം ജോൺ മക്ഗൈരെ (അദ്ദേഹം ഒരു ദേശീയ മത്സരവും കളിച്ചിട്ടില്ല) പറയുന്നത്, “ആളുകൾ ഇതിലൊക്കെയും വംശീയത ഇല്ലെന്ന് പറയും. ഞങ്ങൾ വംശവെറിക്കാരല്ല, ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ബ്ലാക് ഓസ്ട്രേലിയൻസ് ആണെന്നും പറയും. എന്നാൽ അബോധമായ പക്ഷപാതം ഒരു ആദിവാസി വ്യക്തിയെ തെരഞ്ഞെടുക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കും.” പാകിസ്ഥാനി-ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് താരം ഉസ്‌മാൻ ഖ്വജാ തന്റെ ജീവിതത്തിലുടനീളം കേട്ട ഒരു കഥയായി പറഞ്ഞത് ” എനിക്ക് ഒരുപക്ഷേ ഓസ്ട്രേലിയക്ക് വേണ്ടി കളിയ്ക്കാൻ സാധിക്കുമായിരുന്നു. പക്ഷേ ഞാനൊരു ബ്ലാക്ക്/ഇന്ത്യൻ/പാകിസ്ഥാനി ആയതുകൊണ്ട് തെരഞ്ഞെടുത്തില്ല. അതോടെ ഞാൻ കളി മതിയാക്കി”.
ക്രിക്കറ്റിനെ വെറുതെ വിടൂ എന്ന് മുറവിളിക്കാതെ പ്രാതിനിധ്യ വൈവിധ്യം ഉറപ്പാക്കേണ്ടത് അങ്ങേയറ്റം ആവശ്യമായ സമയമാണിത്. ബി.സി.സി.ഐ അത് ചെയ്യുമെന്ന് യാതൊരു ഉറപ്പുമില്ല. ജാതി മാത്രമല്ല ഇതിൽ പരിഗണിക്കേണ്ടത്, ഒപ്പം പ്രാദേശികതയും കണക്കിലെടുക്കണം. ഈയടുത്തിടെ ബി.സി.സി.ഐ കൗൺസിൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്ക് രഞ്ജി ട്രോഫിയിൽ പോലും 11 കളിക്കാരെ കളിപ്പിക്കാൻ കഴിയുന്നില്ല എന്ന് വാദിക്കുകയുണ്ടായി.
ഘടനാമാറ്റം
മെറിറ്റ് അടിസ്ഥാനത്തിലാണ് വികസിത ജനാധിപത്യ രാജ്യങ്ങൾ പ്രവർത്തിക്കുന്നത് എന്ന തെറ്റിദ്ധാരണ ഇന്ത്യയിലുണ്ട്. ഞാൻ ജോലിചെയ്യുന്ന കാനഡയിൽ സംവരണം ഇല്ലെങ്കിലും, ഈയടുത്തിടെ അധ്യാപക സ്ഥാനങ്ങളിലേക്ക് ആദിവാസി-വർഗ ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതലായി ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധ ചെലുത്തി തുടങ്ങിയിട്ടുണ്ട്. സ്ത്രീകൾ, ആദിവാസി വിഭാഗങ്ങൾ, ഡിസേബിൾഡ് വ്യക്തികൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് വിവേചനരഹിതമായ അന്തരീക്ഷം സൃഷ്‌ടിക്കാൻ പ്രത്യേക പരിഗണകൾ നൽകാനുള്ള എംപ്ലോയ്മെന്റ് ഇക്വിറ്റി ആക്റ്റ് 1986 മുതൽ കാനഡയിൽ നിലവിലുണ്ട്.
അമേരിക്കയിലെ ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡൈവേഴ്‌സിറ്റി ആൻഡ് എത്തിക്‌സ് ഇൻ സ്പോർട്സ് പോലുള്ള സംഘടനകൾ ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പ് വരുത്താനായി നിലവിലുണ്ട്. ആഫ്രിക്കൻ-അമേരിക്കൻ കായിക താരങ്ങളുടെ പ്രാതിനിധ്യം മാത്രമല്ല കായിക സംഘടനകളുടെ നടത്തിപ്പ്, ഉടമസ്ഥാവകാശം എന്നിവയിൽ കറുത്ത വർഗക്കാരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലും ലൈംഗിക ആഭിമുഖ്യം പോലുള്ളവയിലെ വിവേചനങ്ങളെ നേരിടുന്നതിലും ഈ സംഘടനകൾ ശ്രദ്ധിക്കുന്നുണ്ട്. വിദ്യാർഥികളിൽ വൈവിധ്യം നിലനിർത്താനായി കോളേജ് അഡ്‌മിഷനുകളിൽ വർഗം ഒരു കാറ്റഗറി ആകാമെന്ന് യു.എസ് സുപ്രീംകോടതി പ്രസ്‌താവിച്ചിരുന്നു.
ഓസ്ട്രേലിയയിൽ ആദിവാസി വിഭാഗങ്ങൾക്കായി ക്രിക്കറ്റിൽ ഒരു പ്രോഗ്രാം നിലവിലുണ്ട്. ഇതുവഴി 2011-12 വർഷങ്ങളിൽ 8000 ഉണ്ടായിരുന്ന ആദിവാസി വിഭാഗങ്ങളിലെ ക്രിക്കറ്റ് താരങ്ങളുടെ എണ്ണം 2016-17ൽ 54,000 ആയി വർധിച്ചു (അവിടെ 3 ശതമാനമാണ് ആദിവാസി ജനസംഖ്യ എന്നോർക്കുക).
ഇന്ത്യയ്ക്ക് വേണ്ടത് ചിന്തയിലും പ്രവർത്തിയിലും ഘടനാപരമായ മാറ്റമാണ്. അതിനാദ്യപടി കായിക മേഖലയിലെ ജാതി വ്യവസ്ഥയിലൂന്നിയ ഭീകരമായ അസമത്വം അംഗീകരിക്കുകയാണ്. എങ്കിൽ മാത്രമേ പരിഹാരങ്ങൾ തേടാൻ നമുക്ക് കഴിയു. സംവരണവിരുദ്ധ ചർച്ചകളുടെ സമയം ജാതിരഹിത സമൂഹം കെട്ടിപ്പടുക്കാൻ ചെലവാക്കിയിരുന്നെങ്കിൽ നമുക്കിന്ന് സംവരണത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ലാതെ വരുമായിരുന്നു. ഇത് ദലിത്-ആദിവാസി ക്രിക്കറ്റ് താരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള സമയമാണ്.
ക്രിക്കറ്റിലെ ദലിത്-ആദിവാസി പ്രതിനിധാനത്തിന്റെ കാര്യം വരുമ്പോൾ മാത്രം ഇതൊക്കെയും യാദൃശ്ചികമാണെന്നും, കളിക്കാർ ജാതിമതങ്ങളെ പ്രതിനിധീകരിക്കുന്നവരല്ല, അവർ ഇന്ത്യക്കാർ മാത്രമാണെന്ന രീതിയിൽ വിവേചനത്തെ നീതികരിച്ചു പ്രശ്‍നങ്ങളെ മറച്ചുപിടിക്കാനോ ഇനി കഴിയില്ല. ദേശീയ ടീം എങ്ങനെയാണ് ഒരു വിഭാഗം ആളുകളെ കൊണ്ടുമാത്രം നിറയുന്നത്? ഇന്ത്യയുടെ ടീമിൽ എല്ലാ സാമൂഹിക പരിസരങ്ങളിൽ നിന്നും ആളുകളെ ഉൾക്കൊള്ളേണ്ടതില്ലേ? ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ടീം ജനാധിപത്യപരമായല്ലേ നിലനിൽക്കേണ്ടത്?