ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ ചർച്ച ചെയ്യപ്പെട്ടപ്പോൾ ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ മരണങ്ങളെ കുറിച്ച് പരാമർശിക്കുന്ന രണ്ട് കണക്കുകൾക്ക് ഏറെ പ്രചാരം ലഭിച്ചിരുന്നു. അതിൽ ഒന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്ത 6,500 മരണങ്ങൾ എന്ന കണക്കും, മറ്റൊന്ന് ആംനസ്റ്റി ഇന്റർനാഷണലിന് ഖത്തറിന്റെ ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സിൽ നിന്ന് ലഭിച്ച 15,000 എന്ന കണക്കുമായിരുന്നു.
ഈ കണക്കുകളുടെ കൃത്യതയും, അതിന്റെ സത്യാവസ്ഥയും അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ഒരു വസ്തുതാ പരിശോധനയാണ് ഇത്.
ഖത്തറിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരിക്കുമ്പോഴും, സാഹചര്യത്തിൽ നിന്ന് അടർത്തിയെടുത്ത ഇത്തരം കണക്കുകൾ യൂറോപ്പിലും മറ്റും ഖത്തറിനെ കുറിച്ചും, അവിടെ നടക്കുന്ന ലോകകപ്പിനെ കുറിച്ചും തെറ്റായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുകയും അവയ്ക്ക് വലിയ പ്രചാരണങ്ങൾ ലഭിക്കുകയും ചെയ്യുന്നു.
സോഷ്യൽ മീഡിയ എന്ന കാട്ടുതീ
2021 ഫെബ്രുവരിയിൽ ദി ഗാർഡിയൻ പ്രസിദ്ധികരിച്ച കണക്കാണ് ഏറ്റവും തെറ്റിദ്ധരിപ്പിക്കുന്നത്. ലോകകപ്പ് തയ്യാറപ്പെടുപ്പ് വേളയിൽ 6,500 കുടിയേറ്റ തൊഴിലാളികൾ മരണപ്പെട്ടു എന്നാണ് ആദ്യം അവർ വാർത്ത നൽകിയത്. പിന്നീടത് ലോകകപ്പ് ഖത്തറിൽ നടത്താൻ തീരുമാനിച്ച അന്ന് മുതൽ എന്ന് തിരുത്തി പ്രസിദ്ധികരിച്ചു.

ഖത്തർ ആസ്ഥാനമായുള്ള ഗവേഷകനും മിഡിൽ ഈസ്റ്റിലെ സോഷ്യൽ മീഡിയ ഡിസ്ഇൻഫർമേഷൻ വിദഗ്ധനുമായ മാർക്ക് ഓവൻ ജോൺസിന്റെ വിശകലനം അനുസരിച്ച്, 2022 ലോകകപ്പുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ ഏറ്റവുമധികം പങ്കിട്ട ഇംഗ്ലീഷ് ലേഖനമായി ഇത് മാറിയെന്ന് മാത്രമല്ല, ഏകദേശം നാല് ലക്ഷത്തോളം തവണ ‘6,500’ എന്ന പദം ‘ഖത്തറി’നെ ബന്ധപ്പെടുത്തി ഒക്ടോബർ 2022 വരെ ട്വീറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്.
ഗാർഡിയൻ ലേഖനം തന്നെ ഈ കണക്ക് എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.
24 മണിക്കൂറിനുള്ളിൽ ‘6,500’ എന്ന കണക്ക് ‘ലോകകപ്പ് നിർമ്മാണ സൈറ്റുകളിലെ മരണങ്ങൾ’ എന്ന രീതിയിൽ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ഡച്ച് ഭാഷകളിൽ തെറ്റായി പ്രചരിപ്പിക്കുകയും ചെയ്തു.
2010 മുതൽ ഖത്തറിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും തൊഴിൽ ചൂഷണങ്ങളെ കുറിച്ച് വാർത്തകൾ വന്നിട്ടുണ്ട്. അവ ഏറെക്കുറെ യാഥാർഥ്യവുമാണ്. എന്നാൽ 6500 എന്ന തെറ്റായ കണക്ക് പുറത്ത് വിടുകയും, തുടർന്ന് അതിനെ ലോകകപ്പുമായി ബന്ധിപ്പിക്കുകയും ചെയ്യുമ്പോൾ ഈ മരണങ്ങൾ ഒക്കെ സ്റ്റേഡിയം നിർമാണ സമയങ്ങളിൽ സംഭവിച്ചതാണെന്ന തെറ്റിദ്ധാരണ ഉണ്ടാകുന്നു.
തലകെട്ടുകൾ തെറ്റിദ്ധരിപ്പിക്കുമ്പോൾ.
“6,500 എന്ന സംഖ്യ ലേഖനത്തിന്റെ തുടർ ഭാഗങ്ങളിൽ അവർത്തിക്കപ്പെടുന്നില്ല. അത് തലക്കെട്ടിൽ ഉൾപെടുത്താനുള്ള ഒരേയൊരു കാരണം സെൻസേഷണലിസം മാത്രമാണ്. ഇത് ദുരുദ്ദേശ്യപരമായ തന്ത്രമാണ്, സോഷ്യൽ മീഡിയാ യുഗത്തിൽ പലപ്പോഴും മുഴുവൻ ലേഖനം പോലും വായിക്കാത്ത കാലഘട്ടത്തിൽ ഇത് ഒരു ഉത്തരവാദിതത്യമില്ലായ്മ കൂടിയാണ്”.
മനുഷ്യാവകാശ ഗവേഷണ സ്ഥാപനമായ ഫെയർസ്ക്വയറിന്റെ സ്ഥാപക ഡയറക്ടർ നിക്കോളാസ് മക്ഗീഹാൻ, ഗാർഡിയൻ ലേഖനത്തിലെ ‘6,500’ എന്ന സംഖ്യയെ തലക്കെട്ടിന്റെ കൂടെ ചേർത്തതിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് പറഞ്ഞതാണിത്.
തെറ്റായ വിവരങ്ങൾ കൂടുതൽ പ്രചരിക്കപ്പെടുന്ന കാലത്ത് പ്രസ്‌തുത കണക്ക് എത്രമാത്രം തെറ്റിദ്ധരിപ്പിക്കാൻ കാരണമാകുമെന്ന് അവർ ചിന്തിക്കേണ്ടിയിരുന്നു എന്നാണ് ലേഖനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമർശനം.
6500 മരങ്ങളിൽ 69% മരണങ്ങളും സ്വാഭാവിക കാരണങ്ങളാൽ സംഭവിച്ചതാണ് എന്നിരിക്കെ അവ കൃത്യമായി വിശകലനം ചെയ്യുകയോ വേണ്ടവിധത്തിൽ വിശദീകരിക്കപ്പെടുകയോ ചെയ്യുന്നില്ല.
“ഗാർഡിയന് അവിടെ ഒരു ചോയ്സ് ഉണ്ടായിരുന്നു, വാർത്തയിലെ സത്യാവസ്ഥ പ്രചരിപ്പിക്കാൻ 6,500 എന്ന തെറ്റായ സംഖ്യയെ അവർ ഉപയോഗിക്കുകയായിരുന്നു. എന്നാൽ, ഈ കണക്ക് അത്രത്തോളം സഹായകരമാണെന്ന് എനിക്ക് ഉറപ്പില്ല. ശരിയായ വിഷയങ്ങളിൽ ഇത് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും, അവർ തെറ്റായ കണക്കുകളാണ് പ്രചരിപ്പിച്ചത്”.
പ്രസ്തുത ലേഖനത്തിന്റെ രചയിതാക്കളെ തലക്കെട്ട് തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച പ്രതികരണത്തിനായി സമീപിച്ചെങ്കിലും, തലക്കെട്ടിനപ്പുറം വായിക്കുന്നവർക്ക് 6,500 എന്ന കണക്കിന്റെ കൃത്യമായ സന്ദർഭം വളരെ വ്യക്തമാകുമെന്നാണ് മറുപടി ലഭിച്ചത്.
വംശീയതയിൽ നിന്നുണ്ടാകുന്ന തെറ്റായ വിവരങ്ങൾ?
ഇത്തരം തെറ്റായ കണക്കുകളോടുള്ള ഖത്തറിൽ നിന്നുള്ള പ്രതികരണം, പാശ്ചാത്യ മാധ്യമങ്ങളുടെയും പാശ്ചാത്യ ഫുട്ബോൾ ആരാധകരുടെയും പൊതുവെയുള്ള ഓറിയന്റലിസ്റ്റ് ഇസ്ലാമോഫോബിക്ക് യുക്തി കാരണമാണ് എന്നാണ്.
ഇത്തരം കണക്കുകൾ ഇത്ര വേഗത്തിൽ പ്രചരിക്കുന്നത് എന്ത്കൊണ്ടാണ്?
ഇതിലെ ഒരു സുപ്രധാന ഘടകം എന്തെന്നാൽ, പാശ്ചാത്യേതരമോ യൂറോപ്പേതരമോ ആയ ലോകം കൂടുതൽ ക്രൂരവും പ്രാകൃതവുമാണെന്ന വിശ്വാസമാണ് ഓറിയന്റലിസത്തിന്റെ പ്രധാന തത്വം. അതിനാൽ ആ പ്രദേശത്ത് ക്രൂരതയുടെ ഒരു ഘടകമുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കിൽ, ഈ കണക്കുകളും യാന്ത്രികമായി വിശ്വസിക്കപ്പെടും.
പാശ്ചാത്യ ലോകത്തും അവരുടെ മാധ്യമങ്ങളിലും ഓറിയന്റലിസത്തിന്റെ യുക്തിയും വംശീയതയും നിലനിൽക്കുന്നുവെന്നതിൽ തർക്കമില്ല. എന്നാൽ ഇത്തരം ആരോപണങ്ങൾ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാൻ മാത്രമേ സഹായിക്കൂ.
“വെസ്റ്റേൺ രാജ്യങ്ങളിൽ ഓറിയന്റലിസവും ഇസ്ലാമോഫോബിയയും ഉണ്ടോ? തീർച്ചയായും ഉണ്ട്. ” പ്രശ്നകരമായ രൂപത്തിൽ അത് ലോകകപ്പിന്റെ കവറേജിലേക്ക് കൂടി വ്യാപിക്കുന്നുണ്ടോ? “അതെ, ഉറപ്പായും. പക്ഷേ, അത് ഖത്തറിനെക്കുറിച്ചുള്ള സാധുവായ വിമർശനങ്ങളിൽ നിന്നും നമ്മളെ വ്യതിചലിപ്പിക്കരുത്, ഖത്തറിലെ പല പത്രപ്രവർത്തനങ്ങളും വളരെ സൂക്ഷ്മമായും, പ്രാധാന്യത്തോടുംക്കൂടിയും പ്രശ്നങ്ങൾ മനസിലാക്കാൻ ആത്മാർത്ഥമായി സമീപ്പിക്കുന്നവരാണ്.
ആശയപരമായി വംശീയതയ്ക്കെതിരായും വിവേചനത്തിനെതിരായും നിലനിക്കുന്ന പല യൂറോപ്യൻ ഫുട്ബോൾ അനുഭാവികളും, പ്രത്യേകിച്ച് ജർമ്മനിയിൽ നിന്നുള്ള ആരാധകകൂട്ടായ്മകൾ, ഖത്തർ ലോകകപ്പിനെതിരായ പ്രതിഷേധങ്ങളുടേയും വിമർശനങ്ങളുടേയും കാര്യം വന്നപ്പോൾ അവയെല്ലാം കാറ്റിൽപറത്തി.
എന്നിരുന്നാലും, ഇത് കൊളോണിലെ ജർമ്മൻ സ്പോർട്സ് ആന്റ് ഒളിമ്പിക് മ്യൂസിയം അടുത്തിടെ നടത്തിയ ഒരു ചർച്ചാ പരിപാടിയിൽ ഉപയോഗിച്ച വാദങ്ങളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത് എന്നാണ് ആ വേദിയിൽ തന്നെ സംസാരിച്ച മിഡിൽ ഈസ്റ്റേൺ ഫുട്ബോളിലും, സിറിയൻ-ജർമ്മൻ ഫാൻ കൾച്ചറിലും വിദഗ്ദ്ധനായ നദീം റായ് പറയുന്നത്.
ലോകകപ്പ് വിന്ററിൽ ആണെന്നും, ക്രിസ്മസ് മാർക്കറ്റുകളുടെ സമയത്ത് കളി കാണേണ്ടി വരുമെന്നുമാണ് യൂറോപ്പിലെ ആളുകളുടെ വ്യാകുലത. എന്നാൽ, അതൊരു സാധുവായ വാദമല്ല. അറബ് മാധ്യമങ്ങൾ ഇത്തരം വാദങ്ങളെ വംശീയതയുടെയും ഇസ്ലാമോഫോബിയയുടെയും തെളിവായിട്ടാണ് വായിക്കുന്നത്.
2018-ൽ റഷ്യയിൽ നടന്ന ലോകകപ്പ് ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളൊന്നും ഉണ്ടായില്ലെന്ന് സൂചിപ്പിച്ച് മറ്റ് മാധ്യമങ്ങളും യൂറോപ്യരുടെ കാപട്യത്തെയും സ്റ്റീരിയോ ടൈപ്പുകളെയും വിമർശിക്കുന്നുണ്ട്.
പക്ഷെ, അതിനെ അങ്ങനെ മാത്രം കാണാൻ കഴിയില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ [യൂറോപ്പിൽ] ഖത്തർ ലോകകപ്പ് ഒരു വലിയ മുഖ്യധാരാ ചർച്ചാ വിഷയമായി മാറിയിരിക്കാം. എന്നാൽ, ഫുട്ബോൾ പ്രേമികൾ വർഷങ്ങളായി ഉന്നയിക്കുന്ന പ്രശ്നങ്ങളാണ് ഇവയെല്ലാം. പക്ഷേ, ഇന്ന് ഇതൊരു വിദൂര പ്രശ്നമല്ല, മറിച്ച് വളരെ പ്രസക്തമായ ഒരു ആകുലതയാണ്. ലോകകപ്പ് അടുക്കുകയും ഖത്തറിലെ കുടിയേറ്റക്കാരുടെ മരണ നിരക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതോടെ വസ്തുതകളും കണക്കുകളും പങ്കുവയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന നിരക്കും അതോടൊപ്പം വർധിച്ചു.
വാർത്തയിലെ പക്ഷാപാതം, റിപ്പോർട്ടിംഗ് പാറ്റേണുകൾ, തെറ്റായി തിരഞ്ഞെടുത്ത തലക്കെട്ടുകൾ, ഉപബോധപൂർവമായോ അല്ലാതെയോ അറബ് ലോകത്തോടുള്ള വംശീയതയുടെയും അജ്ഞതയുടെയും ഘടകങ്ങൾ, അങ്ങനെ കാരണങ്ങൾ എന്തായിരുന്നാലും ഒരു കാര്യം വ്യക്തമാണ്, ഇവ ഉണ്ടാക്കുന്നത്, കെട്ടിച്ചമാക്കുന്ന സാഹചര്യങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ്.