2019-20 കാലയളവിൽ നിത്യ വരുമാന/സ്വയം തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന എസ്.സി / എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ളവർ- 35.2 ശതമാനവും ഇതര വിഭാഗങ്ങളിൽ നിന്നുള്ളവരുടേത് 41.5 ശതമാനവുമാണ്. പ്രാതിനിധ്യത്തിൽ 6.3 ശതമാനം വ്യത്യാസമുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. മനുഷ്യ വിഭവങ്ങളും അവരുടെ അനുഭവങ്ങളുമാണ് ഈ വ്യത്യാസത്തെ സ്വാധീനിക്കുന്നത് എന്ന് ഓക്സ്ഫാം ഇന്ത്യ വിശകലനം ചെയ്യുന്നു.
2004-05 കാലയളവില്‍ തൊഴിൽ വിവേചനം 80% ആയിരുന്നുവെങ്കിൽ 2019-20 വര്‍ഷത്തില്‍ ഇത് 59% ആയി കുറഞ്ഞു.
ഗ്രാമീണമേഖലയിൽ സ്ഥിരം തൊഴിലുകള്‍ ചെയ്യുന്ന മുസ്ലിംകളും മറ്റു മതക്കാരും തമ്മിലുള്ള ജനസംഖ്യാ വ്യത്യാസം 1.1 ശതമാനമാണ്. 2019-20ലെ കണക്കനുസരിച്ച് ഗ്രാമീണ മേഖലയില്‍, സ്ഥിരം തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന മുസ്ലിംകളും ഇതര മതക്കാരും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. 2004-05 കാലയളവില്‍ ഉണ്ടായിരുന്ന വലിയ വിടവില്‍നിന്നും സ്ഥിതി മെച്ചപ്പെട്ടു എന്നും ഓക്സ്ഫാം നിരീക്ഷിക്കുന്നു.
ലിംഗാടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍
സ്ഥിര, സ്വയംതൊഴില്‍ മേഖലകളില്‍ ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം ഗ്രാമീണ മേഖലയിലും നഗരമേഖലയിലും ഒരുപോലെയാണ്. സ്ഥിരം/സ്വയം തൊഴിൽ മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാർ 53.8 ശതമാനവും സ്ത്രീകള്‍ 23.3ശതമാനവുമാണ്. പുരുഷന്മാർക്ക് തൊഴിൽ മേഖലയിലേക്കുള്ള പ്രവേശനത്തെ എളുപ്പമാക്കുന്ന പ്രധാന ഘടകങ്ങൾ
1.വിദ്യാഭ്യാസ യോഗ്യത
2.പ്രായം
- രക്ഷിതാക്കളുടെ/കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ വിദ്യാഭ്യാസം
സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ സഹായക ഘടകങ്ങളുടെ സ്വാധീനം പുരുഷന്മാരില് കൂടുതലാണ്. സ്ത്രീകളിൽ രക്ഷിതാക്കളുടെ വിദ്യാഭ്യാസ യോഗ്യത അനുകൂലഘടകമായി പ്രവര്‍ത്തിക്കുന്നില്ല.
വിദ്യാഭ്യാസത്തിലൂടെ നേടുന്ന ഇവരുടെ ‘സാമൂഹ്യമൂലധനം’ തൊഴിൽ മേഖലയില്‍ എത്തിച്ചേരാനുള്ള സ്ത്രീകളുടെ സാധ്യതയെ കുറയ്ക്കുകയാണ് ചെയ്യുന്നത്. സാമൂഹിക സാംസ്കാരിക കാരണങ്ങളാല്‍, വിദ്യാഭ്യാസം നേടിയ, സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ തൊഴില്‍ ചെയ്യാതിരിക്കുകയും ചെയ്യുന്നു. പ്രായവും തൊഴില്‍ നേടുന്നതില്‍ സ്ത്രീകള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നില്ല.
ഗ്രാമീണ മേഖലയിലെ തൊഴില്‍ വേര്‍തിരിവുകളില്‍ ഭൂരിഭാഗവും ലിംഗപരമാണ് എന്നാണിത് സൂചിപ്പിക്കുന്നത്.
സ്ത്രീകളുടെ തൊഴില്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ നയരൂപികരണം അത്യാവശ്യമാണ്. നീണ്ട വര്‍ഷങ്ങളായി വിദ്യാഭ്യാസം നേടിയ വലിയ വിഭാഗം സ്ത്രീകള്‍ തൊഴില്‍മേഖലയിലേക്ക് ‘സ്വയംതീരുമാന പ്രകാരം’ പ്രവേശിക്കാതിരിക്കുന്നുവെന്നും പഠനങ്ങളെ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
കുടുംബപരമായ കാരണങ്ങള്‍, തൊഴിലിനായുള്ള യാത്രാസമയവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങള്‍, തൊഴില്‍ സമയ നിബന്ധനകള്‍, സാമൂഹ്യക്രമങ്ങള്‍, തൊഴില്ചെയ്യാതിരിക്കുന്നതിലൂടെ കൈവരുന്ന ‘മാന്യത’ എന്നീ കാരണങ്ങളാല്‍ സ്ത്രീകള്‍ തൊഴില്‍ മേഖലയില്‍ നിന്നും മാറിനില്ക്കുന്നു. വലിയ വിഭാഗം സ്ത്രീകള്‍ തൊഴില്‍ ചെയ്യാതെ മാറിനില്ക്കുമ്പോള് എസ്.സി / എസ്.ടി വിഭാഗത്തിലുള്ള സ്ത്രീകള്‍ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ കാരണം, പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ, ചെറിയ പ്രായത്തില്‍ തന്നെ തൊഴില്‍ ചെയ്യാന്‍ തുടങ്ങുന്നു. കുടുംബപരവും സാമൂഹികവുമായ കാരണങ്ങള്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തെ കൂടി നിര്‍ണയിക്കുന്നു. ഈ പ്രവണത കൂടുതലും ഗ്രാമീണ മേഖലയിലാണെന്ന് കാണാം.