ധരണിധരൻ
പാർലമെൻ്റിലെ ചോദ്യോത്തര വേളയിൽ, വിലകയറ്റത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവേ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് എന്ന് പ്രഖ്യാപിക്കുകയുണ്ടായി.
സംസ്ഥാനങ്ങൾക്ക് സാമ്പത്തിക
സ്വയം ഭരണാവകാശം പരിമിതമാണെന്നിരിക്കെ, ജി.എസ്.ടി അടക്കമുള്ള പരോക്ഷ നികുതി വർധനവ് മൂലം വിലക്കയറ്റവും അസമത്വത്തിവും വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളം- തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ കൃത്യമായ ഇടപെടലുകളിലൂടെ പണപെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നത് പാടെ വിസ്മരിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ ഈ പരാമർശം.
വളരുന്ന അസമത്വം
നികുതിപിരിക്കൽ മോശപ്പെട്ട കാര്യമല്ലെന്നിരിക്കെ, അതിന് ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ദൻ ആദം സ്മിത്ത് പറഞ്ഞിട്ടുണ്ട്. നികുതി ഒരു വ്യക്‌തിയുടെ കഴിവിനെയും, അയാളുടെയും കുടുംബത്തിന്റെ അവശ്യങ്ങളേയും കൂടി മാനിച്ച് കൊണ്ടുള്ളതാവണം. എന്നാൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയിട്ടുള്ള നികുതി വർധനവ് നികുതിയുടെ എല്ലാ ന്യായങ്ങളേയും അസ്ഥാനത്താക്കുന്നതാണ്. മൊത്തം നികുതി വരുമാനത്തിൽ പരോക്ഷ നികുതിയുടെ ശതമാനം 50 ആയി ഉയർന്നിരിക്കുകയാണ്. 2011 സാമ്പത്തിക വർഷത്തിൽ ഇത് 43 ശതമാനം ആയിരുന്നു. മറ്റു ‘ഒ.ഇ.സി.ഡി’ രാജ്യങ്ങളുടെ പരോക്ഷ നികുതി ശരാശരി 33 ശതമാനത്തിൽ കൂടുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. പരോക്ഷ നികുതി പിരിക്കൽ ഒരു പിന്തിരിപ്പൻ നടപടിയാണ്, അത് ദരിദ്രനെയും സമ്പന്നനെയും ഒരുപോലെയാണ് പരിഗണിക്കുന്നത്.
സ്വാഭാവികമായും സമ്പന്നരുമായി താരതമ്യം ചെയ്യുമ്പോൾ ദരിദ്രർ അവരുടെ വരുമാനത്തിന്റെ കൂടിയ അനുപാതം നികുതി അടക്കേണ്ടതായി വരും. ഉദാഹരണത്തിന്, ഇന്ത്യക്കാർ അവരുടെ വരുമാനത്തിന്റെ ശരാശരി 22 ശതമാനം ഇന്ധനത്തിനായി ചിലവാക്കുന്നുണ്ട്, ഇത് ലോകത്തെ തന്നെ ഏറ്റവും കൂടിയ കണക്കാണ്. 2014 മുതലുള്ള ഡീസലിന്റെ കേന്ദ്ര നികുതി 800% ആണ് വർധിച്ചിട്ടുള്ളത്. പരോക്ഷ നികുതികൾ വർധിച്ചപ്പോൾ കോർപറേറ്റ് നികുതി പോലുള്ള പ്രത്യക്ഷ നികുതികൾ 22% ആയി കുറച്ചിട്ടുമുണ്ട്. ഇത് ഖജനാവിൽ ഏകദേശം 2 ലക്ഷം കോടിയുടെ നഷ്ട്ടമുണ്ടാകാൻ കാരണമായി. പരോക്ഷ നികുതിയെ അമിതമായി ആശ്രയിക്കുന്നത്, ഡിമാൻഡ് തടയുന്നതിലൂടെ വളർച്ചയെ തടസ്സപ്പെടുത്തുന്നതോടപ്പം ഉയർന്ന പണപ്പെരുപ്പത്തിലേക്കും അസമത്വത്തിലേക്കും നീങ്ങി രാജ്യത്ത് കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കുന്നു.
ഇന്ത്യയിലെ ഇപ്പോഴുള്ള ഉയർന്ന പണപെരുപ്പത്തിന് കാരണം ഭക്ഷണത്തിന് മുകളിലുള്ള ഉയർന്ന ‘സി.എസ്.ഐ’ ആണ് (15%ൽ അധികം). ഭക്ഷണ സാധനങ്ങൾക്ക്
വില കുറയ്ക്കുന്നതിന് പകരം കേന്ദ്രസർക്കാർ അടിസ്ഥാന ഭക്ഷണ സാമഗ്രികളായ അരി, പാൽ എന്നിവക്ക് ജി.എസ്.ടിയിലൂടെ കൂടുതൽ നികുതി ഏർപ്പെടുത്തി.
പരോക്ഷ നികുതിയിലെ വർധനവും ഇന്ത്യയിൽ വർധിച്ച് വരുന്ന അസമത്വങ്ങളും യാദൃശ്ചികമല്ല.
സമീപ വർഷങ്ങളിൽ രാജ്യത്തെ സമ്പത്ത്, സമൂഹത്തിലെ ഉന്നതരിലേക്ക് കേന്ദ്രികരിക്കപ്പെടുന്നതായി കാണാം. ‘വേൾഡ് ഇനീക്വാലിറ്റി റിപ്പോർട്ട് 2022’ അനുസരിച്ച് ദേശീയ വരുമാനത്തിന്റെ 22ശതമാനവും ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ 1% ത്തിന്റെ കൈകളിലാണ്. ദേശീയ വരുമാനത്തിന്റെ 57 ശതമാനം ബാക്കി 10 % സമ്പന്നരുടെ കൈകളിലാണ്. ഇതേ റിപോർട്ട് പ്രകാരം ലോകത്തു ഏറ്റവും അസമത്വമുള്ള രാജ്യവും, പട്ടിണി നിരക്കിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യവുമാണ് ഇന്ത്യ.
തമിഴ്നാടിന്റെ മാതൃക.
പണപെരുപ്പത്തിൽ പല സംസ്ഥാനങ്ങളും പ്രതിസന്ധിയിലായപ്പോൾ, കേരളവും തമിഴ്നാടും ഇത് കുറച്ചുകൊണ്ട് വരാനുള്ള നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. തമിഴ്നാട്ടിലെ കുറഞ്ഞ പണപെരുപ്പ നിരക്ക് മനസിലാക്കാൻ അതെങ്ങിനെയാണ് കണക്കാക്കുന്നത് എന്ന് നോക്കാം. 6% മുതൽ 10% വരെ അടിസ്ഥാന പോയിന്റുകൾ ഉള്ള ഗതാഗതം, ഭക്ഷണം തുടങ്ങിയവയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് പണപെരുപ്പം കണക്കാക്കുന്നത്. തമിഴ്നാട്ടിലെ കാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായവും സ്ത്രീകൾക്കുള്ള ക്ഷേമ പദ്ധതിയുടെ ഭാഗമായ സൗജന്യ യാത്ര സൗകര്യങ്ങളുമൊക്കെ പണപെരുപ്പത്തെ ഒരു പരിധിവരെ തടഞ്ഞു നിർത്തി.
കുറഞ്ഞ പണപെരുപ്പത്തിന് പുറമേ കേരളവും തമിഴ്നാടും സാമൂഹിക – സാമ്പത്തിക മേഖലയിലും നിരവധി മുന്നേറ്റങ്ങൾ സാധ്യമാക്കി. ബിരുദധാരികളുടെ അനുപാതത്തിലും, തൊഴിൽ മേഖലയിലെ സ്ത്രീ പ്രാതിനിത്യത്തിലും വർധനവുണ്ടായി. ഇത് സാധ്യമാകുന്നത് സാമൂഹിക – സാമ്പത്തിക മേഖലകളിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഈ സംസ്ഥാനങ്ങൾക്ക് കഴിയുന്നത് കൊണ്ടാണ്.
മിക്ക പദ്ധതികളും നടപ്പിലാക്കുന്നതും പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതും അതാത് സംസ്ഥാനങ്ങൾ തന്നെയാണ്. പക്ഷേ ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോകാൻ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സ്വയംഭരണം ആവശ്യമാണ്. തമിഴ്നാടിന്റെ സാമ്പത്തിക സ്വയംഭരണം വർഷങ്ങളായി ഗണ്യമായി കുറച്ചിരിക്കുകയാണ്. വികസിത സംസ്ഥാനമായ തമിഴ്നാടിന്, കേന്ദ്രത്തിന് കൊടുക്കുന്ന ഒരു രൂപക്ക് വിഹിതത്തിന് 30 പൈസയാണ് കിട്ടുന്നത് എങ്കിൽ ഉത്തർപ്രദേശ് ബിഹാർ പോലുള്ള സംസ്ഥാനങ്ങൾക്ക് 2 – 3 രൂപ ലഭിക്കുന്നുണ്ട്. അനിയന്ത്രിതമായ സെസ്സും മറ്റ് സർ ചാർജുകളും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളെ കൂടുതൽ ക്ഷയിപ്പിക്കുകയാണ്. 2011-12 ൽ നിന്ന് 2021-22ലേക്ക് എത്തുമ്പോൾ സെസിന്റെയും സർചാർജിന്റെയും നിരക്കിൽ ഏതാണ്ട് ഇരട്ടിയോളം വർധനവാണ് കേന്ദ്രസർക്കാർ വരുത്തിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണം ക്ഷയിപ്പിക്കുന്നത് ഇന്ത്യയുടെ ഫെഡറൽ സിസ്റ്റത്തിന് അനുഗുണമല്ല എന്ന് മാത്രമല്ല അത് വികസിത സംസ്ഥാനങ്ങളുടെ തുടർ വികസനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
ധരണിധരൻ എഴുതി ‘ദി ഹിന്ദു’ പ്രസിദ്ധീകരിച്ച ലേഖനം.