2023 ജനുവരി 24-ന്, അദാനി ഗ്രൂപ്പിന്റെ നിരവധി തട്ടിപ്പുകൾ വിവരിക്കുന്ന ഒരു റിപ്പോർട്ട് ഹിൻഡൻബെർഗ് റിസർച്ച് എന്ന സ്ഥാപനം പുറത്തിറക്കിയിരുന്നു. ജനുവരി 30 വരെയുള്ള കണക്കനുസരിച്ചു, റിപ്പോർട്ട് പുറത്തു വന്ന ശേഷം ഓഹരി വിപണിയിൽ അദാനിക്ക് 48 ബില്യൺ ഡോളർ ഇടിവ് സംഭവിച്ചിട്ടുണ്ട്. റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ് ‘413 പേജുള്ള ഒരു പ്രതികരണം’ പുറത്തിറക്കി. തങ്ങൾ “മഡോഫ്സ് ഓഫ് മാൻഹട്ടൻ” ആണെന്ന വികാരപരമായ അവകാശവാദത്തോടെയാണ് ഇത് ആരംഭിക്കുന്നത്. “ബാധകമായ സെക്യൂരിറ്റികളുടെയും വിദേശ വിനിമയ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് റിപ്പോർട്ട് നടത്തിയിട്ടുള്ളത്” എന്ന് അദാനി അവകാശപ്പെട്ടു. കൂടാതെ, ഈ റിപ്പോർട്ട് “ഇന്ത്യയ്‌ക്കെതിരായ തന്ത്രപരമായ ആക്രമണത്തിന് തുല്യമാണെന്നും പ്രതികരണത്തിൽ പറയുന്നു: “ഇത് കേവലം ഏതെങ്കിലും പ്രത്യേക കമ്പനിക്ക് നേരെയുള്ള അനാവശ്യമായ ആക്രമണമല്ല, മറിച്ച് ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം, ഇന്ത്യയുടെ വളർച്ചയുടെ കഥ, അഭിലാഷം എന്നിവയ്‌ക്കെതിരായ തന്ത്രപരമായ ആക്രമണമാണ്.”
എന്നാൽ അദാനി ഗ്രുപ്പിന്റെ തട്ടിപ്പുകൾ സംബന്ധിച്ചു തങ്ങൾ ഉന്നയിച്ച 88 ചോദ്യങ്ങളിൽ 62 ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ അദാനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഹിൻഡൻബെർഗ് റിസർച്ച് ഇതിന് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. തങ്ങൾ നടത്തിയ നിയമലംഘനങ്ങൾ എന്താണെന്ന് വ്യക്തമാക്കാൻ അദാനി ഗ്രൂപ്പിന് സാധിച്ചിട്ടില്ലെന്നും ഹിൻഡൻബെർഗ് റിസർച്ച് ചൂണ്ടികാണിച്ചു.
‘ദേശീയത കൊണ്ടോ, ഞങ്ങൾ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളെ അവഗണിച്ചുകൊണ്ടുള്ള പ്രതികരണം കൊണ്ടോ വഞ്ചനയെ മറച്ചുവെക്കാനാവില്ല.’ എന്ന തലകെട്ടിൽ 2023 ജനുവരി 29 നു ഹിൻഡൻബെർഗ് റിസർച്ച് പുറത്തുവിട്ട മറുപടിയിലെ പ്രസക്ത ഭാഗങ്ങൾ:
1 . അദാനി ഗ്രൂപ്പ് അതിന്റെ വളർച്ചയും, ചെയർമാൻ ഗൗതം അദാനിയുടെ സമ്പത്തും ഇന്ത്യയുടെ തന്നെ വിജയമായി അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഞങ്ങൾ ഇതിനോട് വിയോജിക്കുന്നു. വ്യക്തമായി പറഞ്ഞാൽ, ഇന്ത്യ ഊർജ്ജസ്വലമായ ഒരു ജനാധിപത്യവും, ഉയർന്നുവരുന്ന ഒരു മഹാശക്തിയുമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യൻ പതാകയിൽ സ്വയം പൊതിഞ്ഞുകൊണ്ട് ആസൂത്രിതമായി രാജ്യത്തെ കൊള്ളയടിക്കുന്ന അദാനി ഗ്രൂപ്പാണ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നതെന്നും ഞങ്ങൾ വിശ്വസിക്കുന്നു.
2 . റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനോട് ഉന്നയിച്ചിട്ടുള്ള 88 ചോദ്യങ്ങളിൽ 62 എണ്ണത്തിന് ഉത്തരം നൽകാൻ അദാനിക്ക് കഴിഞ്ഞിട്ടില്ല. പകരം, ഈ ചോദ്യങ്ങളെ വിഭാഗങ്ങളായി തരംതിരിക്കുകയും, പൊതുവായ ചില വ്യതിചലനങ്ങൾ നൽകുകയുമാണ് ചെയ്‌തിട്ടുള്ളത്. പ്രതികരണത്തിൽ പലയിടത്തും അദാനി സ്വന്തം പരാജയങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്, കൂടാതെ ഉന്നയിച്ച പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാതെ അതെല്ലാം പരിഹരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.
3 . അദാനി ഗ്രൂപ്പ് അതിന്റെ ചെയർമാന്റെ സഹോദരൻ വിനോദ് അദാനിയുമായും അദ്ദേഹത്തിന്റെ ഓഫ്‌ഷോർ ഷെൽ എന്റിറ്റികളുമായും ശതകോടിക്കണക്കിന് യുഎസ് ഡോളറുകളുടെ സംശയാസ്പദമായ ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് ആരോപിക്കുന്നുണ്ട്. സ്റ്റോക്ക്, അക്കൗണ്ടിംഗ് കൃത്രിമത്വം സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് ഈ ഇടപാടുകൾ. വിനോദ് അദാനി, അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കക്ഷിയല്ലെന്നും, അതാര്യമായ ഇടപാടുകളുടെ ഈ വെബ്ബുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തേണ്ടുന്ന വൈരുദ്ധ്യങ്ങളൊന്നും നിലവിലില്ലെന്നുമാണ് അദാനിയുടെ പ്രതികരണം.
4 . വിനോദ് അദാനിയുമായി ബന്ധപ്പെട്ട ഓഫ്‌ഷോർ ഷെൽ എന്റിറ്റികളിൽ നിന്ന് അദാനി ഗ്രൂപ്പിലൂടെ ഒഴുകിയ കോടിക്കണക്കിന് യുഎസ് ഡോളറിന്റെ ഉറവിടത്തെക്കുറിച്ച് റിപ്പോർട്ട് ചോദിക്കുന്നുണ്ട്.
“അവരുടെ ‘ഫണ്ട് സ്രോതസ്സിനെക്കുറിച്ച്’ ഞങ്ങൾക്ക് അറിവില്ല അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല” എന്നാണ് ഇതിന് അദാനി നൽകിയിരിക്കുന്ന മറുപടി.
5 . സംശയിക്കപ്പെടുന്ന ഓഫ്‌ഷോർ സ്റ്റോക്ക് പാർക്കിംഗ് സ്ഥാപനങ്ങളും അദാനി പ്രൊമോട്ടർമാരും തമ്മിലുള്ള നിരവധി ക്രമക്കേടുകളും ബന്ധങ്ങളും റിപ്പോർട്ട് വിവരിക്കുന്നുണ്ട്. ഇത് പ്രൊമോട്ടർ ഹോൾഡിംഗുകൾ പൂർണ്ണമായി വെളിപ്പെടുത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. തങ്ങളുടെ ഏറ്റവും വലിയ പബ്ലിക് ഹോൾഡർമാർ ആരാണെന്ന് തനിക്കറിയില്ലെന്നായിരുന്നു അദാനിയുടെ പ്രതികരണം.
6 . അദാനി ഉത്തരം നൽകിയ ചോദ്യങ്ങളിൽ, റിപ്പോർട്ടിലെ കണ്ടെത്തലുകളെ വലിയ തോതിൽ സ്ഥിരീകരിക്കുന്ന രീതിയിലാണ് പ്രതികരണങ്ങൾ. മറ്റ് സന്ദർഭങ്ങളിൽ, അദാനി സ്വന്തം പരാജയങ്ങളിലേക്ക് വിരൽ ചൂണ്ടുകയും ചോദ്യങ്ങളിൽ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്, എന്നാൽ ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നില്ല.
ഉദാഹരണത്തിന്, 1999-നും 2005-നും ഇടയിൽ അദാനി സ്റ്റോക്കിൽ കൃത്രിമം കാണിച്ചതിന് അദാനി പ്രൊമോട്ടർമാർ ഉൾപ്പെടെ 70-ലധികം സ്ഥാപനങ്ങളെയും വ്യക്തികളെയും ‘SEBI’ അന്വേഷിക്കുകയും പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്തതിന്റെ തെളിവുകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദാനിയുടെ കമ്പനികൾ വിപണിയിലെ കൃത്രിമത്വ അന്വേഷണങ്ങൾക്കും പ്രോസിക്യൂഷനുകൾക്കും വിധേയമാകുന്നത് എന്തുകൊണ്ടെന്നതിന് ഞങ്ങൾ വിശദീകരണം ചോദിച്ചു.
എന്നാൽ “മറ്റ് ‘സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും’ എതിരെയുള്ള ഏതെങ്കിലും നടപടികളെക്കുറിച്ച് തങ്ങൾക്ക് അറിയില്ല, അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല” എന്നായിരുന്നു അദാനിയുടെ പ്രതികരണം.
തങ്ങളുടെ സ്റ്റോക്കിന്റെ കൃത്രിമത്വവുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള ആരോപണങ്ങളെയും പ്രോസിക്യൂഷനുകളെയും കുറിച്ച് അദാനിക്ക് പൂർണ്ണമായി അറിയില്ല എന്നത് അംഗീകരിക്കാൻ ഞങ്ങൾക്ക് പ്രയാസമാണ്. ബെഞ്ച്മാർക്കുകളുമായും മറ്റു കമ്പനികളുമായും താരതമ്യപ്പെടുത്തുമ്പോൾ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്‌ത കമ്പനികളുടെ ക്രമരഹിതമായ പ്രകടനം കണക്കിലെടുക്കുമ്പോൾ ഇത് പ്രത്യേകിച്ചും പ്രസക്തമാണ്.
ചുരുക്കത്തിൽ അദാനിയുടെ പ്രതികരണം ഹിൻഡൻബെർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിലെ കണ്ടെത്തലുകൾ വലിയ തോതിൽ സ്ഥിരീകരിക്കുകയും അവർ ഉന്നയിച്ചിട്ടുള്ള പ്രധാന ചോദ്യങ്ങളെ അവഗണിക്കുകയും ചെയ്യുന്നതാണ്