ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുകയാണ്. 80 എന്ന പ്രതീകാത്മക നിലവാരം കടന്നു കഴിഞ്ഞിരിക്കുന്നു. ഒന്നാമതായി, ഫെഡറൽ റിസർവും, ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്ക് ഗവർണർമാരും അഴിച്ചുവിട്ട, സാമ്പത്തിക ഞെരുക്കത്തെ പ്രതിനിധാനം ചെയ്യുന്ന ആഗോള മാക്രോ ഇക്കണോമിക് അന്തരീക്ഷം, വികസ്വര സമ്പദ്‌വ്യവസ്ഥകളിൽ നിന്ന് ഡോളറിന്റെ “സുരക്ഷിത സങ്കേത”ത്തിലേക്കുള്ള പണമൊഴുക്കിന് കാരണമായി. ക്രൂഡ് ഓയിൽ വില റെക്കോർഡ് വർധനവിലെത്തിയത് സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇത് ഇന്ത്യയുടെ ഇറക്കുമതി വർധിപ്പിക്കുകയും അതേസമയം കയറ്റുമതിയുടെ സഞ്ചിത മൂല്യം കുറക്കുകയും അതുവഴി രാജ്യത്തിൻ്റെ വ്യാപാര കമ്മി വർധിപ്പിക്കുകയും ചെയ്യുന്നു.
ഒരു രാജ്യത്തിന്റെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസത്തിന്റെ അളവുകോലായ നിലവിലെ അക്കൗണ്ട് കമ്മി പരിശോധിക്കലാണ് ഡോളറിനെതിരെ രൂപയുടെ ചലനം മനസ്സിലാക്കാനുള്ള മികച്ച മാർഗം. ഒരു രാജ്യത്തിന്റെ ഇറക്കുമതി അതിന്റെ കയറ്റുമതിയുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, ആ രാജ്യത്തിന് നിലവിൽ അക്കൗണ്ട് കമ്മി ഉണ്ട്. അതേസമയം കയറ്റുമതി ഇറക്കുമതിയെക്കാൾ കൂടുതലാണെങ്കിൽ, രാജ്യത്തിന് നിലവിൽ അക്കൗണ്ട് മിച്ചമുണ്ടെന്നാണർത്ഥം.
പരമ്പരാഗതമായി, ഇന്ത്യ വലിയ തോതിൽ അക്കൗണ്ട് കമ്മിയുള്ള രാജ്യമാണ്. ഇടക്ക് ചില വർഷങ്ങളിൽ അതിൽനിന്ന് വ്യതിചലിച്ചുവെങ്കിലും അതൊരു അപാകതയായാണ് കണക്കാക്കപ്പെട്ടത്. 2021സാമ്പത്തിക വർഷത്തിൽ, 17 വർഷത്തിനിടെ ആദ്യമായി അക്കൗണ്ട് മിച്ചമുണ്ടാക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാൽ, ഈ നേട്ടം സാധ്യമായത് കോവിഡ് മഹാമാരി കാരണം ഡിമാൻഡ് കുറഞ്ഞതുകൊണ്ടാണ്. അല്ലാതെ ഇന്ത്യയുടെ ഉയർന്ന ഇറക്കുമതിയെ കവച്ചുവെക്കാൻ കയറ്റുമതിക്ക് കഴിഞ്ഞു എന്ന് പറയുക സാധ്യമല്ല.
രാജ്യത്ത് ദിവസവും, വ്യക്തികളും കമ്പനികളും, ഓർഗനൈസേഷനുകളും വിദേശ സ്ഥാപനങ്ങളുമായി വ്യാപാര ഇടപാടുകളിൽ ഏർപ്പെടുന്നുണ്ട്. ഇന്ത്യയുടെ വിദേശ വ്യാപാര ഇടപാടുകളുടെ ഭൂരിഭാഗവും ഇൻവോയ്‌സ് ചെയ്തിട്ടുള്ളത് ഡോളറിലാണ്. അതിനാൽ, ഇടപാട് പൂർത്തിയാക്കാൻ ഇന്ത്യൻ ബിസിനസുകളും വ്യക്തികളും അവരുടെ രൂപ വിറ്റ് ഡോളർ വാങ്ങേണ്ടതുണ്ട്. സമാനമായി, വിദേശ സ്ഥാപനങ്ങൾക്ക് അവരുടെ സേവനങ്ങളും ഉൽപ്പന്നങ്ങളും വിൽക്കുന്ന ഇന്ത്യൻ കമ്പനികളും വ്യക്തികളും രൂപയിലാണ് പണം സ്വീകരിക്കുന്നത്. വ്യാപാരം പൂർത്തിയാക്കാൻ വിദേശികൾ ഡോളർ വിറ്റ് ഇന്ത്യൻ കറൻസി വാങ്ങേണ്ടതുണ്ട്. ഡോളറിന്റെയും രൂപയുടെയും ഈ വിൽക്കൽ -വാങ്ങലാണ് വിപണിയിലെ അതാത് കറൻസികളുടെ വിതരണവും ഡിമാൻഡും നിർണ്ണയിക്കുന്നത്, അതിലൂടെ വിനിമയ നിരക്കും നിശ്ചയിക്കപ്പെടുന്നു.
ഒരു രാജ്യത്തെ ഇടപാടുകാരും മറ്റെല്ലാ രാജ്യങ്ങളിലെയും ഇടപാടുകാരും തമ്മിലുള്ള മുഴുവൻ ഇടപാടുകളുമെടുത്താൽ നമുക്ക് ലഭിക്കുന്ന സ്റ്റേറ്റ്മെന്റിനെ ‘പേയ്‌മെന്റ് ബാലൻസ്’ എന്ന് വിളിക്കുന്നു. വിദേശ സഹായം തുടങ്ങി ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, നിക്ഷേപങ്ങൾ, ഫണ്ട് കൈമാറ്റം തുടങ്ങി എല്ലാത്തരം ഇടപാടുകളും ‘ബാലൻസ് ഓഫ് പേയ്‌മെന്റ് സ്റ്റേറ്റ്‌മെന്റിൽ’ ഉൾപെട്ടിട്ടുണ്ട്.
പേയ്‌മെന്റിന്റെ ബാലൻസ് പിന്നീട്, മൂലധന അക്കൗണ്ടും കറന്റ് അക്കൗണ്ടുമായി വിഭജിക്കപെട്ടിരിക്കുന്നു. മൂലധന അക്കൗണ്ടിൽ, ഉൽപ്പാദിപ്പിക്കപ്പെടാത്ത സാമ്പത്തികേതര ആസ്തികൾ, മൂലധന കൈമാറ്റം, കുടിയേറ്റക്കാരുടെ കൈമാറ്റം, മൊത്ത ഏറ്റെടുക്കലുകൾ /ഡിസ്പോസലുകൾ എന്നിങ്ങനെയുള്ള വിവിധ ഉപ തലങ്ങൾ ഉൾപ്പെടുന്നു. അതേസമയം കറന്റ് അക്കൗണ്ടിൽ, ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, ബൗദ്ധിക സ്വത്തിന്റെ ഉപയോഗത്തിന് ഈടാക്കുന്ന പണം, ജീവനക്കാർക്കുള്ള നഷ്ടപരിഹാരം തുടങ്ങി മറ്റ് നിരവധി ഉപവിഭാഗങ്ങൾ ഉൾകൊള്ളുന്നു.
2022 സാമ്പത്തിക വർഷത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട താൽക്കാലിക കണക്കുകൾ പ്രകാരം, ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി മുൻ സാമ്പത്തിക വർഷത്തിലെ 23.9 ബില്യൺ ഡോളറിൽ നിന്ന് 38.7 ബില്യൺ ഡോളറായി വർധിച്ചിട്ടുണ്ട്. പെരുകുന്ന കറന്റ് അക്കൗണ്ട് കമ്മി സൂചിപ്പിക്കുന്നത്, വ്യാപാര-നിക്ഷേപ ഇടപാടുകൾ പൂർത്തിയാക്കാൻ ഇന്ത്യക്കാർ അവരുടെ രൂപയിൽ നിന്ന് കൂടുതൽ ഡോളറാക്കി മാറ്റുന്നുവെന്നും, തൽഫലമായി ഡോളറിന്റെ ആവശ്യം വർധിക്കുന്നു എന്നുമാണ്. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്.ഐ.ഐ) ശക്തമായ ‘ബുള്ളിഷ് സ്പെൽ’ (ഓഹരി നിരക്ക് വർധനവ്) കാരണം ഇന്ത്യൻ ഓഹരികൾ വലിച്ചെറിഞ് യു.എസ് ട്രഷറി നോട്ടുകൾക്കും ബോണ്ടുകൾക്കും നേരെ പായുകയാണെന്നത് പ്രശ്നം സങ്കീർണമാക്കുന്നു.
രൂപയുടെ മൂല്യത്തകർച്ച സാധരണ ജീവിതത്തെ ബാധിക്കുന്നതെങ്ങനെ?
നിങ്ങൾ ഒരു വിദേശ യാത്ര ആസൂത്രണം ചെയ്യുകയോ, വിദേശത്ത് പഠിക്കുകയോ ആണെങ്കിൽ, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച നിങ്ങളുടെ ചെലവുകൾ വർധിക്കാൻ കാരണമാവും. വിദേശത്ത് താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾക്ക്, കഴിഞ്ഞ മൂന്ന്-നാല് മാസമായി തങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയർന്നതായി കാണാൻ കഴിയും. രൂപയുടെ മൂല്യത്തെ ചുറ്റിപ്പറ്റിയുള്ള അശുഭസൂചനകൾ അനുസരിച്ച് കാര്യങ്ങൾ ഇനിയും വഷളാവാനാണ് സാധ്യത. വിദഗ്ദ്ധരുടെ പ്രവചനം അനുസരിച്ചു രൂപയുടെ മൂല്യം 81വരെ എത്തിയേക്കാം.
ഒരു വിദേശയാത്രക്ക് തയ്യാറെടുക്കുന്നവർക്ക്- ഭക്ഷണം, ബോർഡിംഗ്, ഗതാഗതം എന്നിവക്ക് കരുതിയിട്ടുള്ള പണം തികയാതെ വരും. ഒന്നുകിൽ ബജറ്റ് വിപുലീകരിക്കുകയോ, അല്ലെങ്കിൽ ആഭ്യന്തര കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ രൂപക്ക് മൂല്യമുള്ള രാജ്യങ്ങൾ യാത്രക്കായി തിരഞ്ഞെടുക്കുകയോ ചെയ്യാം.
രൂപയുടെ മൂല്യത്തകർച്ച മറ്റൊരു വിധത്തിൽ ഇന്ത്യക്കാരെ പ്രകടമായി ബാധിക്കുന്നത് ഇന്ധനവിലയിലെ വർധനവിലൂടെയാണ്. ഈയടുത്തു പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ വെട്ടിക്കുറച്ചുകൊണ്ട് സർക്കാർ നടപടിയെടുക്കുന്നതിനു മുമ്പുവരെ പെട്രോൾ ലിറ്ററിന് 120 രൂപയും, ഡീസൽ ലിറ്ററിന് 97-98 രൂപയുമായിരുന്നു.
രൂപയുടെ മൂല്യം ഇടിയുന്നതിന്റെ അനന്തരഫലമായാണ് ഈ നിരക്കുകൾ കുതിച്ചുയരുന്നത്. രൂപയുടെ മൂല്യത്തകർച്ച കൂടുന്തോറും ഇന്ത്യയുടെ ഇന്ധന ഇറക്കുമതി നിരക്ക് വർധിച്ചുകൊണ്ടിരിക്കും. ഇന്ധന വിലക്കയറ്റത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം, അത് മറ്റ് വസ്തുക്കളുടെ വിലയേയും ബാധിക്കുന്നു എന്നതാണ്. ഇന്ധനവില കൂടുന്നതിനനുസരിച്ച്, ഭക്ഷ്യധാന്യങ്ങൾ, വളങ്ങൾ തുടങ്ങി നിരവധി സാധനങ്ങളുടെ വില കുതിച്ചുയരാൻ തുടങ്ങുന്നു. ഇത് രാജ്യത്തെ പൗരന്മാർ, പ്രത്യേകിച്ച് താഴേക്കിടയിലുള്ളവർ, സമ്പാദിക്കുന്ന പണത്തിന്റെ വാങ്ങൽ ശേഷി ഇല്ലാതാക്കുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നു.
ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം ശരാശരി ഇന്ത്യക്കാരനെ സാരമായി ബാധിക്കുന്ന ഒന്നാണ്. റേറ്റിംഗ് ഏജൻസിയായ ‘കെയർ എഡ്ജ് ‘ പുറത്തുവിട്ട ഗവേഷണ കുറിപ്പ് പ്രകാരം തക്കാളിയുടെ ശരാശരി ചില്ലറ വിൽപ്പന നിരക്ക് 2022 ജൂണിൽ കഴിഞ്ഞ വർഷത്തേക്കാൾ 145% ഉയർന്നിട്ടുണ്ട്. മാസങ്ങളുടെ അടിസ്ഥാനത്തിൽ കണക്കെടുക്കുമ്പോൾ, 2022 ജൂണിൽ വിവിധ ഭക്ഷണ പാനീയങ്ങളുടെ സൂചിക 0.9% വർധിച്ചതായി കാണാം. 12 ഉപഗ്രൂപ്പുകളിൽ മുട്ട (+5.2%), പച്ചക്കറികൾ (+4.3%), സുഗന്ധവ്യഞ്ജനങ്ങൾ (+1.2%) തുടങ്ങി ഒമ്പത് ഗ്രുപ്പുകളിലും വലിയ വർധനവുണ്ടായിട്ടുണ്ട്. വർഷം തോറുമുള്ള പണപ്പെരുപ്പത്തിൻ്റെ കണക്കെടുത്താൽ, ജൂൺ 2022ൽ സുഗന്ധവ്യഞ്ജനങ്ങളുടെ വിലക്കയറ്റം +9.9%ത്തിൽ നിന്നും +11 % എത്തിയതായി കാണാം. ധാന്യങ്ങളും മറ്റു ഉൽപ്പന്നങ്ങളും +5.3%ൽ നിന്നും +5.7% എത്തി. മാംസം- മത്സ്യം മുതലായവ +8.2%ൽ നിന്നും +8.6% ആവുകയും പഴങ്ങൾ +2.3% ൽ നിന്ന് 3.1% എത്തുകയും ചെയ്തു. പാൽ- പാലുൽപ്പന്നങ്ങൾ എന്നിവയുടെ വില വർധനവ് +5.6% ൽ നിന്ന് +6.1% എത്തിയതായി കാണാം.