ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽ തൊഴിലില്ലായ്മ 18 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായി കുറഞ്ഞുവെന്ന് ജൂൺ 3 വെള്ളിയാഴ്ച്ച ലഖ്‌നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ നടന്ന ഉത്തർപ്രദേശ് നിക്ഷേപക ഉച്ചകോടിയുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കവെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുകയുണ്ടായി.
2017 മുതൽ സംസ്ഥാനത്ത് തന്റെ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ആദിത്യനാഥ് പറഞ്ഞത്; “ഞങ്ങൾ സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചു, ക്രമസമാധാന നില മെച്ചപ്പെടുത്തി, പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ ‘ഒരു ജില്ല-ഒരു ഉത്പന്നം’ പദ്ധതി നടപ്പിലാക്കി” എന്നാണ്.
1.61 കോടിയിലധികം യുവാക്കളെ സ്വകാര്യമേഖലയിൽ ജോലി നേടാൻ സർക്കാർ സഹായിച്ചിട്ടുണ്ടെന്നും60 ലക്ഷം പരമ്പരാഗത വ്യവസായങ്ങളെ കേന്ദ്ര സർക്കാർ പദ്ധതികളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും യോഗി പറയുകയുണ്ടായി.
എന്നാൽ, യു.പി മുഖ്യമന്ത്രിയുടെ ഈ അവകാശവാദം തെറ്റാണെന്ന് കണക്കുകൾ തെളിയിക്കുന്നുണ്ട്. ഇന്ത്യയിലെ തൊഴിലവസരങ്ങളെക്കുറിച്ച് പ്രതിമാസ, ത്രൈമാസ ഡാറ്റാ ബുള്ളറ്റിനുകൾ പ്രസിദ്ധീകരിക്കുന്ന സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ (സി.എം.ഐ.ഇ) കണക്കുകൾ പ്രകാരം, യോഗി മുഖ്യമന്ത്രിയായി അധികാരമേറ്റ 2017 മാർച്ചിൽ തൊഴിലില്ലായ്മാ നിരക്ക് 2.4 ശതമാനമായിരുന്നു. 2022 ഏപ്രിലിലെ CMIE കണക്ക് പ്രകാരം തൊഴിലില്ലായ്മ നിരക്ക് 2.9 ശതമാനവുമാണ്. അതായത് യോഗി ചുമതലയേൽക്കുമ്പോൾ തൊഴിലില്ലായ്മാ നിരക്ക് ഇപ്പൊൾ ഉള്ളതിനേക്കാൾ കുറവായിരുന്നു. കൂടാതെ, 2020 ഏപ്രിലിൽ കോവിഡ് മഹാമാരിക്കിടെ തൊഴിലില്ലായ്മാ നിരക്ക് 21.5 ശതമാനത്തോളം വർധിച്ചതായും കണക്കുകൾ പറയുന്നു.
തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) നടത്തിയ വാർഷിക ആനുകാലിക ലേബർ ഫോഴ്‌സ് സർവേ (PLFS) പ്രകാരം 2017-2018 ലെ തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനം ആയിരുന്നു.
‘സെന്റർ ഫോർ മോണിറ്ററിംഗ് ദി ഇന്ത്യൻ ഇക്കണോമി’യിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് 2016 ജൂണിൽ, അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി സർക്കാരിന് കീഴിൽ, അതായത് യോഗി അധികാരത്തിൽ വരുന്നതിന് മാസങ്ങൾക്ക് മുൻപ് തൊഴിലില്ലായ്മ നിരക്ക് 18 ശതമാനത്തിലെത്തിയിരുന്നു.
2017 മാർച്ചിൽ ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലെത്തിയതിനു ശേഷം ഈ നിരക്ക് 2.4 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്.
തിങ്ക് ടാങ്കിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് 2020 ഏപ്രിലിൽ, ആദ്യത്ത കോവിഡ് ലോക്ക്ഡൗൺ സമയത്ത് സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് 21.5 ശതമാനമായി. തൊഴിലില്ലായ്മ നിരക്കിൽ സമാനമായ വർധനവ് മറ്റ് പല സംസ്ഥാനങ്ങളിലും കണ്ടു. കോവിഡ് പ്രതിസന്ധി മാറ്റി നിർത്തിയാൽ പോലും 2019ൽ തൊഴിലില്ലായ്‌മാ നിരക്കിൽ ഗണ്യമായ വർധനവ് കാണാൻ സാധിക്കും.
2022 ഏപ്രിൽ മെയ് മാസങ്ങൾക്കിടയിൽ തൊഴിലില്ലായ്മാ നിരക്ക് 3.1 ശതമാനമായി വർധിച്ചു.
2017 മാർച്ചിലെ തൊഴിലില്ലായ്മാ നിരക്ക് 2022 മെയ് മാസത്തിലേതുമായി താരതമ്യം ചെയ്യുമ്പോൾ ബി.ജെ.പി സർക്കാരിന് കീഴിൽ തൊഴിലില്ലായ്മ വലിയ രീതിയിൽ വർധിച്ചു എന്നു കാണാൻ സാധിക്കും.
സർക്കാർ കണക്കുകൾ
യോഗി പറഞ്ഞതിന് എതിരാണ്
NSO നടത്തിയ വാർഷിക ആനുകാലിക ലേബർ ഫോഴ്‌സ് സർവേ (PLFS) പ്രകാരം, 2017-18 ലെ തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനമായിരുന്നു, ഇത് 2018-2019 ൽ 5.7 ശതമാനമായി കുറയുകയും 2019-2020 ൽ 4.4 ശതമാനമായി കുറയുകയും ചെയ്തു. 2018ൽ നഗരപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ വർധിച്ചത് യു പി യിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2021 ജൂലൈയിൽ പ്രസിദ്ധീകരിച്ച വാർഷിക PLFS റിപ്പോർട്ടുകൾ പറയുന്നത് 2019-20ൽ യു.പിയിലെ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനമായിരുന്നു എന്നാണ്.
2021 ഒക്ടോബർ-ഡിസംബർ പുറത്തുവിട്ട ത്രൈമാസ പി.എൽ.എഫ്.എസ് ഡാറ്റ കാണിക്കുന്നത് നഗരപ്രദേശങ്ങളിൽ 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 9.4 ശതമാനമാണെന്നാണ്.
ഇതിൽ നിന്നും മനസ്സിലാവുന്നത് സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് 2017ലെ 18 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായി കുറഞ്ഞുവെന്ന ആദിത്യനാഥിന്റെ അവകാശവാദം തെറ്റാണ് എന്നാണ്.