28/ 09 / 2022, ബുധനാഴ്ച്ച വിപണി തുറന്നപ്പോൾ രൂപയുടെ മൂല്യം 37 പൈസ ഇടിഞ്ഞ് യു.എസ് ഡോളറിനെതിരെ 81.93 എന്ന റെക്കോർഡ് താഴ്ച്ചയിലെത്തിയിരുന്നു. 29 / 09 / 2022 നു, 35 പൈസ ഉയർന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 81.58 ആയി. 26/09/2022, തിങ്കളാഴ്ച രൂപയുടെ മൂല്യം യു.എസ് ഡോളറിനെതിരെ 81.41 ആയിരുന്നു.
മണി കൺട്രോൾ പ്രകാരം കറൻസി കുറയുകയും ഏകദേശം 2.28% നഷ്ടപ്പെടുകയും ചെയ്ത എട്ടാമത്തെ ട്രേഡിംഗ് സെഷനായിരുന്നു കഴിഞ്ഞത്.
23/09/2022, വെള്ളിയാഴ്ചയാണ് രൂപയുടെ മൂല്യം ആദ്യമായി 81 കടന്നത്. 80.98 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുക്രെയ്നിലെ ഭൗമരാഷ്ട്രീയ അപകടസാധ്യത വർധിച്ചതിനെ തുടർന്ന് വിദേശനാണ്യ വിപണന വ്യാപാരികൾ തങ്ങൾക്കുണ്ടായ വർധനവ് ക്രെഡിറ്റ് ചെയ്തതും, യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ റിസർവ് നിരക്ക് വർദ്ധനവും രൂപയുടെ മൂല്യം കുറയുന്നതിന് കാരണമായി.
ഇതോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്ത് സമീപനം സ്വീകരിക്കുന്നു എന്നത് പ്രധാനമാകുന്നു. ഉയർന്ന പണപ്പെരുപ്പം കുറയ്ക്കാനും കറൻസി കൂടുതൽ ദുർബലമാകുന്നത് തടയാനും ആർബിഐ നിരക്കുകൾ 50 ബി.പി.എസ് വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
അടുത്ത മാസം രൂപയുടെ മൂല്യം 81.50 ആയി കുറയാൻ സാധ്യതയുണ്ടെന്ന് ക്യാപിറ്റൽ മാർക്കറ്റ് കമ്പനിയായ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
സെൻസെക്സ് പാക്കിൽ, പവർ ഗ്രിഡ്, ടാറ്റ സ്റ്റീൽ, മാരുതി, എൻ.ടി.പി.സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ് എന്നിവക്ക് 2% മുതൽ 7.18% വരെ നഷ്ടം നേരിട്ടു.
എന്തുകൊണ്ടാണ് രൂപയുടെ മൂല്യം ഇടിയുന്നത്?
ഡിമാൻഡ് ആൻഡ് സപ്ലൈ അടിസ്ഥാനത്തിലാണ്, യുഎസ് ഡോളറിനെ അപേക്ഷിച്ച് ഇന്ത്യൻ രൂപയുടെ മൂല്യം പ്രവർത്തിക്കുന്നത്. ഡോളറിന് ഉയർന്ന ഡിമാൻഡ് ഉണ്ടാകുമ്പോൾ, രൂപയുടെ മൂല്യം കുറയുന്നു. ഇത് തിരിച്ചും അങ്ങനെയാണ്. 2022 ആരംഭം മുതൽ തന്നെ രൂപ ദുർബലമായിട്ടുണ്ട്. റഷ്യ-ഉക്രെയ്ൻ യുദ്ധം അന്തരാഷ്ട്ര തലത്തിലുള്ള വിതരണ ശൃഖലയെ ബാധിച്ചതും നാണയപ്പെരുപ്പവും ക്രൂഡ് ഓയിൽ വില ഉയർന്നതും രൂപയെ ബാധിച്ചിട്ടുണ്ട്.
മറ്റൊരു കാരണം കയറ്റുമതിയും ഇറക്കുമതിയാണ്. കയറ്റുമതിയെക്കാൾ കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഒരു രാജ്യം കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇറക്കുമതി ചെയ്താൽ, ഡോളറിന്റെ ഡിമാൻഡ് കൂടുതലായിരിക്കും. അതായത് വ്യാപാരങ്ങൾ കൂടുതലും ഡോളറിലാണ് നടക്കുന്നത്. അങ്ങനെ വരുമ്പോൾ ഡോളറിനെതിരെ ആഭ്യന്തര കറൻസിയുടെ മൂല്യം കുറയും.
വിദേശ നിക്ഷേപനങ്ങളിലുള്ള മാറ്റവും രൂപയുടെ മൂല്യത്തെ നിർണ്ണയിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഈ വർഷം 30 ബില്യൺ ഡോളർ മൂല്യമുള്ള വിദേശ നിക്ഷേപങ്ങൾ പിൻവലിക്കപെട്ടിരുന്നു.
രൂപയുടെ മൂല്യം കുറഞ്ഞാൽ എന്തൊക്കെ സംഭവിക്കും?
ഇറക്കുമതി ചിലവേറും. വിദേശത്ത് നിന്ന് എത്തുന്ന സാധനങ്ങൾക്കെല്ലാം വിലകൂടും. രാജ്യത്ത് വിലക്കയറ്റം ഉണ്ടാവുന്നത് ഈ സാഹചര്യത്തിൽ കൂടിയാണ്. റിസർവ് ബാങ്ക് വിലക്കയറ്റത്തെ പിടിച്ച് നിർത്താൻ ഉദ്ദേശിക്കുന്ന പരിധി 2 ശതമാനം മുതൽ 6 ശതമാനം വരെയാണ്. പക്ഷെ ഇന്ത്യയിൽ അത് കുറേ നാളായി 6 ശതമാനത്തിന് മുകളിലാണ്. ഒരു ഘട്ടത്തിൽ അത് 7.8 ശതമാനം വരെയെത്തി. വിദേശ യാത്രകൾ, വിദേശ വിദ്യാഭ്യാസം എന്നിവയെല്ലാം ചെലവേറും. നേരത്തെ 1000 ഡോളർ ചെലവുള്ള യാത്രയാണെങ്കിൽ 70000 രൂപ മതിയായിരുന്നിടത്ത് ഇപ്പോൾ അത് 80000 രൂപയിലേക്ക് എത്തി. കയറ്റുമതിക്കാരേ സംബന്ധിച്ച് ഇത് കൂടുതൽ ലാഭം ഉണ്ടക്കാനുള്ള ഒരു അവസരം കൂടിയാണ് ഡോളറിന്റെ മൂല്യം കൂടുന്നതിനനുസരിച്ച് അവരുടെ ലാഭം വർധിക്കുന്നു.
രൂപയുടെ മൂല്യമിടിയുന്നത് എങ്ങനെ പരിഹരിക്കാം ?
രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക് എത്തിയതോടെ കഴിഞ്ഞയാഴ്ച സർക്കാർ ചില നടപടികൾ സ്വീകരിച്ചു. സ്വർണത്തിന്റെ കസ്റ്റംസ് തീരുവ വർധനവിലൂടെയും, പെട്രോൾ, ഡീസൽ, എടിഎഫ് എന്നിവയുടെ കയറ്റുമതിയുടെ നികുതി വർദ്ധനവിലൂടെയും ഒക്കെ രൂപയുടെ മൂല്യം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ട്. സ്വർണത്തിന്റെ ഇറക്കുമതി നികുതി 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായും ഉയർത്തി. ഇറക്കുമതി നിയന്ത്രിക്കുന്നതിനും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇറക്കുമതി വെട്ടിക്കുറയ്ക്കാനും രൂപയുടെ മൂല്യം ഉയർത്താനും ഭാവിയിൽ തദ്ദേശീയ വസ്തുക്കളുടെ ഉപയോഗം കൂടുതൽ ശക്തമാക്കാൻ സർക്കാർ പ്രോത്സാഹിപ്പിച്ചേക്കാം.
2010 മുതൽ ഇങ്ങോട്ട് യു.എസ് ഡോളറിനെ അപേക്ഷിച്ച് രൂപക്ക് ഉണ്ടായ മൂല്യ വ്യത്യാസം
2010 – 45.73
2011 – 46.67
2012 – 53.44
2013 – 56.57
2014- 62.33
2015- 62.97
2016- 66.46
2017- 67.79
2018- 70.09
2019- 70.39
2020- 76.38
2021- 74.57
Sep 2022- 81.93