Skip to content Skip to sidebar Skip to footer

മോദി ഗവൺമെൻ്റ് സാമ്പത്തിക പരാജയം!

അരുൺ കുമാർ.

നരേന്ദ്ര മോദി രണ്ടാം തവണ പ്രധാനമന്ത്രിയായതിന്റെ മൂന്നാം വാർഷികം ജൂൺ ആദ്യത്തിൽ ബി.ജെ.പി ആഘോഷിക്കുകയുണ്ടായി. എന്നാൽ, ഈ സ്വാഭിനന്ദന കോപ്രായം, തുടർച്ചയായ ചില സംഭവവികാസങ്ങൾ കാരണം കലങ്ങിപ്പോയി. അതെല്ലാം തന്നെ നരേന്ദ്ര മോഡി ഭരണകാലത്ത് സംഭവിച്ചിട്ടുള്ള പാളിച്ചകളായിരുന്നു.

സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാണെന്ന വാർത്തയായിരുന്നു ആദ്യം വന്നത്.


പിന്നീട് മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ കോലിളക്കം സൃഷ്ടിച്ചു. ഇത് സർക്കാരിനെ പ്രതിസന്ധിയിലാക്കുകയും പരിക്കുകളിൽ നിന്ന് രക്ഷപ്പെടാൻ ചില തിരുത്തലുകൾ നടത്താൻ സർക്കാർ നിർബന്ധിതരാവുകയും ചെയ്‌തു.

താമസിയാതെ, സൈനിക റിക്രൂട്ട്‌മെന്റായ അഗ്നിപഥ് പദ്ധതിക്കെതിരെ യുവാക്കളുടെ കലാപവും അരങ്ങേറാൻ തുടങ്ങി.

ഒടുവിൽ, സ്റ്റോക്ക് മാർക്കറ്റ് കുത്തനെ തകർന്നു. ഓഹരി വിപണിയിലെ കുത്തനെയുള്ള ഉയർച്ചയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രകടനത്തിൽ അന്താരാഷ്ട്ര നിക്ഷേപകർക്ക് വിശ്വാസമുണ്ടെന്ന് അവകാശപ്പെടാൻ സർക്കാരിനെ സഹായിച്ചിരുന്നത്.

മുൻകാല നയങ്ങളുടെ അനന്തരഫലം

ജൂണിൽ നടന്ന മേൽ പറഞ്ഞ എല്ലാ പ്രശ്നങ്ങൾക്കും കഴിഞ്ഞ മൂന്ന് വർഷങ്ങളായി, അല്ലെങ്കിൽ അതിന് മുമ്പുതൊട്ട് പിന്തുടരുന്ന നയങ്ങളുമായി ബന്ധമുണ്ട്. ഈ പ്രതികൂല സംഭവങ്ങൾ നേരത്തെ തന്നെ ഉണ്ടാകാവുന്നവയായിരുന്നു. പക്ഷേ, ഭരണകക്ഷി അതിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ ആഗ്രഹിച്ച സന്ദർഭത്തിൽ ഇതെല്ലാം സംഭവിച്ചു എന്ന് മാത്രം.

ഒന്ന്, ബി.ജെ.പി നേതാക്കളും വക്താക്കളും കാലങ്ങളായി ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾ നടത്തി പരിക്കേൽക്കാതെ രക്ഷപ്പെടുകയാണ് എട്ടുവർഷത്തോളമായി രാജ്യത്തെ പതിവ്. എന്നാൽ ഇപ്പ്രാവശ്യം ‘ലക്ഷ്മണരേഖ’ കടന്നു, അത് വിനയായി.

മതസ്വാതന്ത്ര്യത്തിലുണ്ടായ ഇടിവ്, പത്രസ്വാതന്ത്ര്യം, ജനാധിപത്യ സൂചിക എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള വിമർശനങ്ങൾ മാത്രമല്ല, രണ്ട് തവണ യു.എസ് സ്റ്റേറ്റ് സെക്രട്ടറി നടത്തിയ വിമർശനങ്ങൾ പോലും ഇന്ത്യ തള്ളിക്കളയുകയായിരുന്നു.

പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും മറ്റ് മുസ്ലീം രാഷ്ട്രങ്ങളുടെയും പ്രതികരണം സ്വാധീനമുണ്ടാക്കുന്നത് ഉയർന്ന ഓഹരികൾ കാരണമാണ്‌; ഈ രാജ്യങ്ങൾ സഹിഷ്ണുതയുടെയോ, ജനാധിപത്യത്തിന്റെയോ ഉദാഹരണങ്ങളായതുകൊണ്ടല്ല. ഊർജ്ജത്തിന് വേണ്ടി ഇന്ത്യ ഈ രാജ്യങ്ങളെ ആശ്രയിക്കുന്നു എന്നത്കൊണ്ടാണ് സർക്കാരിനു ഉടനടി പ്രശ്നപരിഹാരത്തിലേക്ക് കടക്കേണ്ടി വന്നത്. മുന്നോട്ട് പോകുമ്പോൾ, ഇത് ഭരണകക്ഷിയിൽ മിതമായ സ്വാധീനം ചെലുത്തിയേക്കാം. കാരണം, ഈ രാജ്യങ്ങൾ ഇന്ത്യൻ ഭരണകൂടത്തിന്റെ നടപടികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രതികൂലമായ വർഗീയ സംഭവങ്ങളോട് പ്രതികരിക്കുകയും ചെയ്യും എന്ന ഭയം സർക്കാരിനുണ്ടാവം.

മറ്റ് മൂന്ന് സംഭവവികാസങ്ങളും സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്.

കോവിഡ് മഹാമാരിക്ക് മുമ്പ് മുതൽ തന്നെ യുവാക്കളുടെ തൊഴിലില്ലായ്മ വർധിച്ചുവരികയായിരുന്നു. 2021 അവസാനത്തോടെ, ലോവർ ഗ്രേഡ് തസ്തികകളിലേക്കുള്ള റെയിൽവേ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ ഉത്തർപ്രദേശിലും ബിഹാറിലും യുവാക്കൾ കലാപം നടത്തുകയുണ്ടായി. 2019ൽ പ്രഖ്യാപിച്ച 35,000 തസ്തികകളിലേക്ക് 1.2 കോടി യുവാക്കൾ അപേക്ഷിച്ചിരുന്നു. പ്രഖ്യാപിച്ച ഫലങ്ങൾ തെറ്റാണെന്നും അടുത്ത റൗണ്ടിലേക്ക് വളരെ കുറച്ച് പേരെ മാത്രമേ തിരഞ്ഞെടുതിട്ടുള്ളു എന്നത് ഉദ്യോഗാർത്ഥികളെ ചൊടിപ്പിച്ചു, അവർ വഞ്ചിക്കപ്പെട്ടതായി തോന്നി. വർഷങ്ങളുടെ കാത്തിരിപ്പിനും തയ്യാറെടുപ്പിനും ശേഷം തങ്ങളുടെ അവസരം കൈവിട്ടുപോകുന്നത് അവർക്ക് നോക്കിനിൽകേണ്ടി വന്നു.

തൊഴിൽ രഹിത യുവതയുടെ പ്രതിഷേധം

അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രധിഷേധം കൂടുതൽ ശക്തവും രാജ്യവ്യാപകവുമാണ്.

കഴിഞ്ഞ രണ്ട് വർഷമായി സൈനിക റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. പുതിയ പദ്ധതി അനുസരിച്ച് കഴിഞ്ഞ കുറേ വർഷങ്ങളായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ടാൽ നാല് വർഷത്തേക്ക് ജോലി ലഭിക്കുമെന്നും അതിനുശേഷം മറ്റൊരു ജോലി നോക്കേണ്ടിവരുമെന്നും പറയുന്നു. റിട്ടയർമെന്റ് ആനുകൂല്യമായ പെൻഷനില്ല, മറിച്ച് അവർ തന്നെ 50% സംഭാവന ചെയ്തിട്ടുള്ള ഒരു തുകയായിരിക്കും, ഇത് ഏതെങ്കിലും ബിസിനസ്സ് ആരംഭിക്കുന്നതിനോ, മറ്റൊരു ജോലിക്കുള്ള തുടർ പരിശീലനത്തിനോ പൂർണ്ണമായും അപര്യാപ്തമായിരിക്കും.

പ്രായം കുറഞ്ഞതും സാങ്കേതികമായി കൂടുതൽ കഴിവുള്ളതുമായ ഒരു സേനയെ ആവശ്യമാണെന്ന് സർക്കാർ ഈ പദ്ധതിയെ ന്യായീകരിച്ചുകൊണ്ട് പറയുന്നു. പക്ഷേ, പ്രാഥമിക ലക്ഷ്യം പെൻഷൻ, ശമ്പളം, ആരോഗ്യ ചെലവുകൾ എന്നിവയ്ക്കുള്ള ബജറ്റ് കുറയ്ക്കുക എന്നതാണ്.

സൈന്യത്തിന് വേണ്ടി ഇന്ത്യ അമിതമായി ചെലവഴിക്കുന്നുണ്ടോ? കേന്ദ്ര ബജറ്റിന്റെ 12 ശതമാനവും ജി.ഡി.പിയുടെ 2 ശതമാനവുമാണ് ചെലവഴിക്കുന്നത്. ‘വിശ്വഗുരു’ (ലോക നേതാവ്) ആകാൻ ആഗ്രഹിക്കുന്ന ഒരു രാഷ്ട്രത്തിന് ഇത് അമിതമാണോ? പ്രത്യേകിച്ചും, കരയിലും വായുവിലും കടലിലും സജീവമായ വെല്ലുവിളികൾ നിലനിൽക്കുമ്പോൾ. അതെ, സൈന്യത്തിന്റെ ചെലവ് കുറച്ചുകൊണ്ട് വികസനത്തിൽ കൂടുതൽ നിക്ഷേപം നടത്താനും സമാധാനാം സ്ഥാപിക്കാനും നാം ശ്രമിക്കേണ്ടതുണ്ട്. എന്നാൽ, ഈ ചെലവ് ചുരുക്കൽ കൊണ്ട് നമുക്ക് സമാധാനം ലഭിക്കുമോ?

ഈ പദ്ധതി നിരവധി സംശയങ്ങൾ ഉയർത്തുന്നു. കൂടുതൽ സാങ്കേതിക നൈപുണ്യമുള്ള ഒരു സൈന്യം വേണമെന്നതാണ് ഉദ്ദേശമെങ്കിൽ, വെറും നാല് വർഷത്തേക്ക് കൂടുതൽ യോഗ്യതയുള്ള യുവാക്കൾ സേനയിൽ ചേരാൻ ആഗ്രഹിക്കുമോ? 12-ാം ക്ലാസിനുശേഷം റിക്രൂട്ട് ചെയ്യുന്നവർക്ക് ഉയർന്ന വൈദഗ്ദ്യത്തിൽ ശരിയായ പരിശീലനം നൽകണമെങ്കിൽ, ആറ് മാസത്തെ പരിശീലനം മതിയാകുമോ? കൂടാതെ, അവർ ശരിയായി പരിശീലനം നേടിയാൽ, നാല് വർഷത്തിന് ശേഷം അവരെ വിട്ടയക്കുകയും പകരം വരുന്നവരെ വീണ്ടും പരിശീലിപ്പിക്കുകയും ചെയ്യണോ?

കൂടാതെ ബൂട്ടുകൾക്ക് പകരം ഡ്രോണുകളും മറ്റും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ പ്രായം അത്ര നിർണായകമാണോ? ഇസ്രായേൽ, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം ഹ്രസ്വകാല പദ്ധതിയുണ്ടെന്ന് പറയപ്പെടുന്നു. പക്ഷേ, ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി, തൊഴിലില്ലായ്മ അവിടെ ഒരു പ്രധാന പ്രശ്നമല്ല.

സി‌.എം‌.ഐ‌.ഇയുടെ കണക്കനുസരിച്ച്, യു‌.എസും ചൈനയും പോലുള്ള മറ്റ് വലിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് ഏകദേശം 40% തൊഴിൽ പങ്കാളിത്ത നിരക്ക് മാത്രമാണുള്ളത്.

വലിയൊരു ശതമാനം ആളുകൾ ജോലി അന്വേഷിക്കുന്നത് നിർത്തി എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അവർ സമയം വേറുതെ കളയുകയോ, ഏതെങ്കിലും ജോലിയിലേക്കുള്ള പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുകയോ ചെയ്യുന്നുണ്ടാകാം. സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇതിലും കുറവാണ്. കൂടാതെ, കൂടുതൽ വിദ്യാഭ്യാസമുള്ള വ്യക്തികൾക്കാണ് രാജ്യത്ത് ഏറ്റവും കുറവ് തൊഴിലവസരം ലഭ്യമായിട്ടുള്ളത്. പട്ടാളം, പോലീസ്, റെയിൽവേ, ബാങ്കുകൾ, സിവിൽ സർവീസുകൾ തുടങ്ങി എല്ലാ മേഖലകളിലും ആളുകൾ വർഷാവർഷം പരീക്ഷ എഴുതുന്നു. അലഹബാദ്, ഡൽഹി, പട്‌ന, സർവ്വകലാശാലകൾ, ഉത്തരേന്ത്യയിലെ ജെഎൻയു, ജാമിയ മിലിയ എന്നിവയ്ക്ക് പുറത്തുള്ള സർവ്വകലാശാലകൾക്കും കോളേജുകൾക്കും സമീപമുള്ള കോച്ചിംഗ് സ്ഥാപനങ്ങളിലും തൊഴിലില്ലാത്ത യുവതയെ കാണാം.

തൊഴിൽ പങ്കാളിത്ത നിരക്ക് ഇപ്പോൾ കുറവാണെന്ന് മാത്രമല്ല, 2016-ൽ ഇത് 46% ആയിരുന്നു, അതായത് ആറ് വർഷങ്ങൾകൊണ്ട് ഇപ്പോളുള്ള നിലയിലേക്ക് കുറയുകയാണുണ്ടായത്. ഒരു ബില്യൺ ആളുകളുള്ള ഒരു പ്രായ വിഭാഗം എടുത്താൽ, അതിൽ 6% പേർ (60 ദശലക്ഷം) തൊഴിൽ നേടാനുള്ള ശ്രമം ഒഴിവാക്കിയിരിക്കുന്നു. മറ്റ് രാജ്യങ്ങളുടെ തൊഴിൽ ശക്തിയുടെ 60% ത്തിലധികം വരുന്ന ഇതേ പ്രായക്കാരെ കൂടി നമ്മൾ ഈ കണക്കിൽ കൂട്ടുകയാണെങ്കിൽ തൊഴിലില്ലായ്മയിൽ മറ്റൊരു 14 ശതമാനത്തിന്റെ വർധനവ് രാജ്യത്തുണ്ടാകും, അതായത് മറ്റൊരു 140 ദശലക്ഷം.

ഇനി തൊഴിലില്ലായ്മ നിരക്ക് ഔദ്യോഗികമായി 4% ആണെങ്കിൽ മറ്റൊരു 16 ദശലക്ഷം പേർ ജോലി അന്വേഷിക്കുകയാണ്. അതിനാൽ, കുറഞ്ഞത് 216 ദശലക്ഷം തൊഴിലാളികൾക്ക് ഇന്ത്യ മാന്യമായ ജോലി നൽകണം. ബിരുദത്തിന് ആനുപാതികമായ ജോലി ലഭിക്കാത്ത ആളുകളെ ഒഴിച്ച് നിർത്തിയാണ് ഈ കണക്കുകൾ എന്നോർക്കണം. മിക്ക കേസുകളിലും ബിരുദങ്ങൾ വ്യാജമാണ്, ധാരാളം സ്ഥാപനങ്ങളിലെ വിദ്യാഭ്യാസത്തിന്റെ മോശം നിലവാരം കണക്കിലെടുക്കുമ്പോൾ ഇത് മാന്യമായ ജോലിയില്ല എന്ന പ്രശ്നം സങ്കീർണ്ണമാക്കുന്നു.

സംഘടിത മേഖലക്ക് (സർക്കാർ ഭാഗമായ) ഇത്രയധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല. ഇത്രയും വലിയ തൊഴിലവസരങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ തൊഴിൽ പ്രാധാന്യമുള്ള സൂക്ഷ്മ ചെറുകിട മേഖലയിൽ മാത്രമേ സൃഷ്ടിക്കാൻ കഴിയൂ. കൃഷിയിൽ പോലും അധിക അധ്വാനമുണ്ട്. അതിനാൽ, ഈ മേഖലകൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്.

ദൗർഭാഗ്യവശാൽ, നോട്ട് നിരോധനം, ജിഎസ്ടി, ഡിജിറ്റൈസേഷൻ തുടങ്ങിയവയിലൂടെ ഈ മേഖലകളെ തകർക്കുകയാണ് സർക്കാർ ചെയ്തത്. സർക്കാരിന്റെ ‘മുദ്ര’ പദ്ധതിയും മറ്റു നൈപുണ്യ പദ്ധതികളും തെറ്റായി വിഭാവനം ചെയ്തതാണ്.

‘വിതരണ മേഖല’ക്ക് സാധിക്കാനാവില്ല.

അടിസ്ഥാനപരമായി പ്രശ്നം ഉയർന്നുവരുന്നത് കഴിഞ്ഞ എട്ട് വർഷമായി പിന്തുടരുന്ന ‘വിതരണ മേഖല’ നയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടപടികളിൽ നിന്നാണ്. കൂടുതൽ നിക്ഷേപം നടത്തുമെന്ന പ്രതീക്ഷയിൽ ഈ നയങ്ങൾ വിവിധ ബിസിനസുകൾക്ക് ഇളവ് നൽകുന്നു. എന്നാൽ ഉപഭോഗ ആവിശ്യം ശക്തമാണെങ്കിലേ ഇത് സംഭവിക്കൂ. അതിന് തൊഴിലും വരുമാനവും ഉയർന്ന നിലയിലാവണം, തൊഴിലിന്റെ അഭാവം ‘വിതരണ മേഖലയിൽ’ നിന്ന് ഉണ്ടെങ്കിലും നേട്ടങ്ങൾ സമ്പാദിക്കുന്നതിൽ പരാജയപ്പെടാൻ കാരണമായി. കോവിഡ് മഹാമാരിയുടെ സമയത്ത് സ്ഥിതി കൂടുതൽ വഷളായെങ്കിലും നയങ്ങളിൽ മാറ്റമൊന്നും സംഭവിച്ചില്ല. യുക്രെയ്ൻ യുദ്ധം ലോക സാമ്പത്തവ്യവസ്ഥയെ മൊത്തത്തിലും ഇന്ത്യൻ സാമ്പത്തവ്യവസ്ഥയെയും കൂടുതൽ തകർച്ചയിലേക്ക് നയിക്കുകയാണ്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സ്തംഭനാവസ്ഥയിലാണ്. ഔദ്യോഗിക വളർച്ചാ നിരക്ക് അവഗണിക്കുന്ന ഇന്ത്യൻ സാമ്പത്തവ്യവസ്‌ഥയുടെ അസംഘടിത മേഖല, പ്രത്യേകിച്ച് സൂക്ഷ്മ-ചെറുകിട മേഖലകൾ, തളർച്ചയിലായിക്കൊണ്ടിരിക്കുകയാണ്. ഇവയെ സ്വതന്ത്രമായി പരിശോദിച്ചാൽ ഔദ്യോഗികമായി അവകാശപ്പെടുന്നതുപോലെ സമ്പദ്‌വ്യവസ്ഥ 2021-22ൽ 8% വളർച്ച കൈവരിച്ചു എന്ന് പറയ്യാൻ കഴിയില്ല. കഴിഞ്ഞ 14 മാസമായി 10% ന് മുകളിൽ WPI വളർച്ചയും കഴിഞ്ഞ 5 മാസമായി 6% ന് മുകളിൽ CPI വളർച്ചയും; സ്തംഭനാവസ്ഥയുടെ ലക്ഷണങ്ങൾ വ്യക്തമാക്കുന്നതാണ്.

വിതരണ തടസ്സങ്ങൾ ഇല്ലാതാക്കുന്നതുമായി ‘വിതരണ മേഖലാ’ നയങ്ങളെ കൂട്ടികെട്ടരുത്. സമ്പദ്‌വ്യവസ്ഥക്കുള്ളിലെ തടസ്സങ്ങൾ ഈ നയങ്ങൾക്ക് പരിഹരിക്കാൻ കഴിയില്ല, ചൈനയിലെ കടുത്ത ലോക്ക്ഡൗൺ അല്ലെങ്കിൽ ഉക്രെയ്ൻ യുദ്ധം കാരണം ലോക സമ്പദ്‌വ്യവസ്ഥയുടെ സ്തംഭനത്തിൽനിന്നും ഉൽഭവിക്കുന്നതാണവ.

സമ്പദ്‌വ്യവസ്ഥക്കുള്ളിലെ ബിസിനസ്സ് പരാജയങ്ങളാണ് വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുന്നതിലൂടെ തടസ്സങ്ങൾ സൃഷ്ടിച്ചത്. ഈ പരാജയങ്ങളിൽ ഭൂരിഭാഗവും ചെറുകിട, സൂക്ഷ്മ മേഖലകളിലാണ്, അവ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. അവരെ സഹായിക്കുന്നത് ഒരേസമയം വിതരണ ശൃംഖലയിലെ തടസ്സങ്ങൾ കുറയ്ക്കുകയും തൊഴിലും വരുമാനവും സൃഷ്ടിക്കുകയും ചെയ്യും. അത് പണപ്പെരുപ്പത്തെ നിയന്ത്രിക്കുകയും ആവശ്യവും വിതരണവും വർധിപ്പിച്ച് വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യും.

മൂലധനവും കൂടുതൽ യാന്ത്രികവുമായ സംഘടിത മേഖലയെ ഉത്തേജിപ്പിക്കുക എന്നതിലായിരുന്നു ഗവൺമെന്റിന്റെ ശ്രദ്ധ. സംഘടിത മേഖലയിൽ തൊഴിലവസരങ്ങൾ കുറവാണ്. അസംഘടിത മേഖലയെ അവഗണിച്ചതും തൊഴിലില്ലായ്മ വർധിപ്പിച്ചു. ഈ പ്രശ്‌നം പരിഹരിക്കാൻ നയങ്ങളിൽ മാറ്റം വരുത്തൽ ആവശ്യമാണ്.

ലോക്ക്ഡൗൺ കാരണം 2020-21 ലെ ഒന്നാം കോർട്ടറിലെ അടിത്തറ ശരിയല്ലാത്തതിനാൽ 2021-22 ലെ ഒന്നാം പാദത്തിൽ സമ്പദ്‌വ്യവസ്ഥ കുതിച്ചുചാടുന്നതായി തോനി (20.1%). എന്നാൽ അതിനുശേഷം ഓരോ പാദത്തിലും സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് കുറയുന്നതായി കാണാം – 8.4%, 5.4%, 4.1%. മുകളിൽ പ്രതിപാദിച്ച നാല് പ്രതികൂല സാഹചര്യങ്ങളിൽ ആദ്യത്തേത് ഇതാണ്. ഉക്രെയ്ൻ യുദ്ധത്തിന്റെ ആഘാതവും ഉയർന്ന പണപ്പെരുപ്പ നിരക്കും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ മാന്ദ്യത്തിലേക്ക് നയിക്കും. സർക്കാർ നയങ്ങളുടെ ഗതി മാറാത്തതിനാൽ ഈ മോശം സാഹചര്യം നിലനിൽക്കും.

വലിയൊരു വിഭാഗം ആളുകൾ ജോലി ചെയ്യാതിരിക്കുകയും ജോലി അന്വേഷിക്കുന്നത് ഉപേക്ഷിക്കുകയും ചെയ്താൽ സമ്പദ്‌വ്യവസ്ഥ നന്നായി പ്രവർത്തിക്കാൻ കഴിയുമോ? സംഘടിത മേഖലയിലെ തൊഴിലവസരങ്ങൾ കുറയാത്തതിനാൽ ഈ ആളുകൾ സമ്പദ്‌വ്യവസ്ഥയുടെ അസംഘടിത മേഖലകളിൽ നിന്നുള്ളവരാണ് എന്നത് വ്യക്‌തമാണ്. അതിനാൽ, തൊഴിൽ ശക്തിയുടെ പങ്കാളിത്തം കുറയുന്നത് സൂചിപ്പിക്കുന്നത് അസംഘടിത മേഖല ചുരുങ്ങുന്നു എന്നാണ്.

ഈ മേഖല അതിവേഗം ചുരുങ്ങുകയാണെങ്കിൽ, ഔദ്യോഗികമായി അവകാശപ്പെടുന്നതുപോലെ 2021-22ൽ ജിഡിപി വളർച്ച 8.7% ആക്കാൻ കഴിയുമോ? മുമ്പ് സൂചിപ്പിച്ചത് പോലെ അസംഘടിത മേഖലയെ സ്വതന്ത്രമായി കണക്കാക്കിയിരുന്നെങ്കിൽ, നിലവിൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് വെറും പൂജ്യമോ അതിൽ താഴയോ ആയേനെ.

മഹാമാരിക്ക് മുമ്പുതന്നെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലായിരുന്നു. 2019-20 ലെ നാലാം പാദത്തിൽ, ഔദ്യോഗിക ത്രൈമാസ വളർച്ചാ നിരക്ക് 8% ൽ നിന്ന് 3.1% ആയി കുറഞ്ഞതായി കാണാം. കാർഷികേതര അസംഘടിത മേഖലയിലെ ഇടിവ് കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഈ നിരക്കുകൾ ഇനിയും കുറയുമായിരുന്നു.

ഇതെല്ലാം വഴിയൊരുക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ തക്ക ദാരിദ്ര്യത്തിലേക്കാണ്.

ഒന്നാമതായി, ആളോഹരി വരുമാനം(per capita income ) ഔദ്യോഗികമായി അവകാശപ്പെടുന്നതിനേക്കാൾ വളരെ കുറവാണ്. സംഘടിത മേഖലയിലെ വരുമാനം വർധിച്ചതിനാൽ, അസംഘടിത മേഖലകളിലെ വരുമാനത്തിലെ ഇടിവ് വളരെ രൂക്ഷമാവും.

രണ്ടാമതായി, ദരിദ്രർക്കുള്ള സർക്കാരിന്റെ ക്ഷേമ പദ്ധതികൾ (ഏകദേശം 2.5 ലക്ഷം കോടി രൂപ) നേട്ടങ്ങളായി സർക്കാർ ഉയർത്തിക്കാട്ടുന്നുണ്ട് – ഭക്ഷണം, ഗ്യാസ്, മറ്റ് ചില അവശ്യവസ്തുക്കൾ എന്നിവ നൽകുന്നത് – ആളുകളുടെ വരുമാനനഷ്ടം (ഏകദേശം 10 ലക്ഷം കോടി രൂപ) നികത്താൻ പ്രാപ്തമല്ല. 800 ദശലക്ഷം ആളുകൾക്ക് സൗജന്യ ഭക്ഷണം നൽകുമെന്ന് സർക്കാർ അവകാശപ്പെടുന്നു. ഈ ആളുകൾക്ക് വരുമാനം നഷ്ടപ്പെട്ടു, അവർക്ക് വേണ്ടത്ര ഭക്ഷണം വാങ്ങിക്കാൻ കഴിയാത്തവിധം ദരിദ്രരായിരിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഫലത്തിൽ ദാരിദ്ര്യം വലിയ തോതിൽ വർദ്ധിചിരിക്കുകയാണ്.

‘ഇ-ശ്രാം’ പോർട്ടലിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, 94% തൊഴിലാളികളും 10,000 രൂപയിൽ താഴെയാണ് ശമ്പളം വാങ്ങുന്നതെന്ന് പറയുന്നു. വരുമാന ശ്രേണിയിൽ (income ladder ) താഴെയുള്ള 60% പേർക്ക് 2015-16 ന് ശേഷം വരുമാനമാർഗം നഷ്ടപ്പെടുകയും അവർ ദാരിദ്ര്യരേഖയ്ക്ക് താഴെയാകുകയോ ദാരിദ്ര്യരേഖയ്ക്ക് അടുത്തെത്തുകയോ ചെയ്തിട്ടുണ്ടാവാം എന്നും PRICE സർവേ പറയുന്നു.

മൂന്നാമതായി ധാരാളം ആളുകൾ ജോലി അന്വേഷിക്കുന്നത് ഉപേക്ഷിക്കുക വഴി ജോലി ചെയ്യുന്നവരുടെ പിന്തുണ ആവശ്യമായി വരുകയും അങ്ങനെ, ജോലി ചെയ്യുന്നവരുടെ വരുമാനം ചിലവഴിക്കപ്പെടുകയും ദാരിദ്ര്യം വർധിക്കുകയും ചെയ്‌തു.

ദരിദ്രരുടെ ജീവിതത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാരിന്റെ ക്ഷേമ നടപടികൾ അനിവാര്യമാണ്. എന്നാൽ, ഈ നയങ്ങൾ സർക്കാരിന്റെ വിജയത്തെയോ, ദാരിദ്ര്യം കുറയ്ക്കുന്നതിനെയോ സൂചിപ്പിക്കുന്നില്ല. തെറ്റായ നയങ്ങൾ ദാരിദ്ര്യം വർദ്ധിപ്പിക്കുകയും അത് മൂലമുണ്ടാകുന്ന സാമൂഹിക വിസ്ഫോടനം തടയാൻ ‘വെൽഫറിസം’ നടത്തുകയും ചെയ്യുകയാണ് സർക്കാർ. തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതും മറ്റൊരു കാര്യമാണ്.

വിദേശ നിക്ഷേപം കുറയുന്നു.

സമ്പദ്‌വ്യവസ്ഥ മോശമായിട്ടും കഴിഞ്ഞ രണ്ട് വർഷമായി ഓഹരി വിപണികൾ മികച്ച പ്രകടനം കാഴ്ചവച്ചു. അന്താരാഷ്ട്ര നിക്ഷേപകർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്നാണ് സർക്കാർ ഇതിനെ വ്യാഖ്യാനിച്ചത്. വൻതോതിലുള്ള പണലഭ്യത, പലിശ നിരക്കുകൾ പൂജ്യത്തോടടുക്കൽ, ഇന്ത്യൻ ടെക്‌നോളജി ഓഹരികളുടെ ആകർഷണീയത തുടങ്ങിയ ആഗോള ഘടകങ്ങൾ കാരണം വിദേശ നിക്ഷേപം വർദ്ധിച്ചു. മറ്റ് ചില മേഖലകളും പാൻഡെമിക് സമയത്ത് നന്നായി പ്രവർത്തിക്കുകയും (ഫാർമസ്യൂട്ടിക്കൽസ് പോലെ) ലാഭകരമായ നിക്ഷേപങ്ങൾക്ക് അവസരം നൽകുകയും ചെയ്തു. പലിശനിരക്ക് കുറഞ്ഞത് ഓഹരി വിപണികളിൽ വൻതോതിൽ നിക്ഷേപിക്കാൻ ഇന്ത്യൻ നിക്ഷേപകരെ പ്രോത്സാഹഹിപ്പിച്ചു.

ഇതൊന്നും സമ്പദ്‌വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നുവെന്നല്ല അർത്ഥമാക്കുന്നത്. എല്ലാത്തിനുമുപരി, ഔദ്യോഗികമായി പോലും ജിഡിപി നില 2019-20 ലെ 1.5% ഒപ്പം എത്തിയതെയുള്ളൂ. നിക്ഷേപങ്ങൾ വ്യക്തമായും ഊഹക്കച്ചവടമായിരുന്നു. വരുമാനത്തിനെതിരെ വിലയുടെ നിരക്ക് ഉയർന്നതും അസ്ഥിരതയിലേക്ക് നയിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ, ഏത് ചെറിയ ആഘാതവും വിപണിയിലെ തകർച്ചയിലേക്ക് നയിക്കാവുന്നതാണ്. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഫെഡറൽ (യു.എസ് സെൻട്രൽ ബാങ്ക്) പണലഭ്യത കുറക്കുകയും പലിശ നിരക്ക് ഉയർത്തുകയും ചെയ്തപ്പോൾ, വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണികളിൽ നിന്ന് വലിയ തുകകൾ പിൻവലിച്ചു, ഇത് ഓഹരി വിപണികളിൽ കുത്തനെ ഇടിവുണ്ടാക്കി.

ആപേക്ഷിക വരുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നിക്ഷേപം, അവിടെ ഉയർന്ന വരുമാനം ലഭിക്കും. വൻകിട ബിസിനസുകാർക്ക് അനുകൂലമായ ‘വിതരണ മേഖല’ നയങ്ങൾ കാരണം ഇന്ത്യൻ ഓഹരി വിപണികൾ ആകർഷകമായിരുന്നു. അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുള്ള സാമാന്യവൽക്കരിച്ച ആത്മവിശ്വാസം കൊണ്ടായിരുന്നില്ല.

ആപേക്ഷിക ലാഭക്ഷമത മാറിയപ്പോൾ തന്നെ വിദേശ മൂലധനം പിൻവലിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വിദേശികൾക്ക് വിശ്വാസമുണ്ടെന്ന സർക്കാരിന്റെ അവകാശവാദത്തെ ഇത് നിരാകരിക്കുന്നു.

ചുരുക്കത്തിൽ, കഴിഞ്ഞ മൂന്ന് വർഷമായി, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണ്, അതിന്റെ സംഘടിത മേഖല മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും. ഇത് ഗവൺമെന്റിന്റെ നിയന്ത്രണത്തിന് അതീതമായ ഘടകങ്ങളായ പകർച്ചവ്യാധി, യുക്രെയ്ൻ യുദ്ധം എന്നിവ കാരണം മാത്രമല്ല, നിർണായകമായി അത് പിന്തുടർന്നു പോരുന്ന നയങ്ങൾ മൂലമാണ്. അസംഘടിത മേഖല തകരുകയും വലിയ തൊഴിൽ പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്‌തത് ആവശ്യകതയുടെയും വിതരണ ശൃംഖലയുടെയും തകർച്ചയ്ക്ക് കാരണമായെന്ന് വ്യക്തമാണ്. വിതരണ മേഖല കേന്ദ്രീകരിച്ചുകൊണ്ടുള്ള നയങ്ങൾക്ക് ഇത് പരിഹരിക്കാൻ കഴിയില്ല. യുക്രൈൻ യുദ്ധം തുടരുന്നത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കും. അതിനാൽ, സർക്കാർ നയങ്ങളിൽ മാറ്റം വരുത്തുക തന്നെ വേണം.

അരുൺ കുമാർ എഴുതി ‘ദി വൈർ’ പ്രസിദ്ധീകരിച്ച ലേഖനം.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.