സാമ്പത്തിക നയം സ്ഥിരതയുള്ളതും പ്രവചിക്കാവുന്നതുമായിരിക്കണം. ഫ്ലിപ്പ്-ഫ്ലോപ്പുകൾ വിശാലമായ സാമ്പത്തിക വളർച്ചയ്ക്ക് ഗുണം ചെയ്യില്ല.
2021-22ൽ ചരക്കുകളിലും സേവനങ്ങളിലുമായി ഇന്ത്യ 670 ബില്യൺ ഡോളറിന്റെ കയറ്റുമതി രേഖപ്പെടുത്തിയിരുന്നു. തദടിസ്ഥാനത്തിൽ, “കയറ്റുമതി കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥ” സൃഷ്ടിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങൾ കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വിശദീകരിക്കുകയുണ്ടായി. എന്നാൽ, ഒരു മാസത്തിനകം ഗോതമ്പ്, പരുത്തി, പഞ്ചസാര, സ്റ്റീൽ എന്നിവയുടെ കയറ്റുമതിക്ക് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. അരിയുടെ കയറ്റുമതിക്കും പരിധി നിശ്ചയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പെട്ടെന്നുള്ള വിലവർധനവ് സർക്കാരിനെ പരിഭ്രാന്തിയിലാക്കിയതിനാലാവം ഇത്. പണപ്പെരുപ്പം (inflation) മൂലം സംഭവിച്ചേക്കാവുന്ന രാഷ്ട്രീയ പതനത്തെ മോദി ഭയപ്പെടുന്നുണ്ടാവാം.
എന്നാൽ, ഇന്ത്യയിലിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പണപ്പെരുപ്പം അമേരിക്കയിലെയും യൂറോപ്പിലെയും പോലെ ഭീകരമല്ലെന്നിരിക്കെ സർക്കാർ എന്തുകൊണ്ട് മുട്ടുമടക്കുന്നു എന്നതാണ് വിമർശകർ ഉന്നയിക്കുന്ന ചോദ്യം.
ഈ അടുത്ത് ഉരുക്ക് കയറ്റുമതിക്ക് പെട്ടെന്ന് ഡ്യൂട്ടി ചുമത്തിയത് വ്യവസായത്തെ ആകെ അമ്പരപ്പിക്കുകയും പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ടാറ്റ സ്റ്റീൽ, ജെ.എസ്.ഡബ്ല്യു തുടങ്ങിയ പ്രമുഖ കമ്പനികൾ കയറ്റുമതി കേന്ദ്രീകരിച്ച് ഒരു ട്രില്യൺ രൂപയുടെ പുതിയ ശേഷി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നടപടി. മോദിയുടെ ഭരണത്തിനു കീഴിൽ പ്രതിസന്ധി നേരിടുന്ന സ്വകാര്യ നിക്ഷേപ മേഖലയിൽ മാറ്റം സൃഷ്ടിക്കാൻ കഴിയുന്ന മേഖലയായാണ് സ്റ്റീൽ കണക്കാക്കപ്പെടുന്നത്.
കയറ്റുമതി വർധിപ്പിക്കുന്നതിനായി പുതിയ ശേഷി സൃഷ്ടി ആദ്യമായി പ്രഖ്യാപിച്ചത് സ്റ്റീൽ വ്യവസായമാണ്. കാരണം, വർഷങ്ങളായി ആഭ്യന്തര ഡിമാൻഡ് ഇല്ലാത്തതിനാൽ ശേഷി വിനിയോഗം 75% എന്ന നിലയിൽ വളരെ മിതമായ രീതിയിൽ തുടരുകയായിരുന്നു. എന്നാൽ കയറ്റുമതി നികുതി ചുമത്തിയ സാഹചര്യത്തിൽ ഈ പ്രഖ്യാപനത്തിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ട്.
സമീപകാലത്ത് കാർഷിക കയറ്റുമതിയിൽ ഇന്ത്യ മികച്ചു നിന്നിരുന്നു, 2021-22 ൽ 50 ബില്യൺ ഡോളർ സ്കോർ ചെയ്തു. അരി (10 ബില്യൺ ഡോളർ), പഞ്ചസാര (4.5 ബില്യൺ ഡോളർ), പരുത്തി (6 ബില്യൺ ഡോളർ), ഗോതമ്പ് (2.5 ബില്യൺ ഡോളർ) എന്നിവ കയറ്റുമതി ചെയ്യുന്നതിൽ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ ഈ അടുത്തുണ്ടായിട്ടുള്ള സാമ്പത്തികപ്രതിസന്ധി പിടിച്ചുനിർത്താൻ ഈ ഇനങ്ങളിൽ ഭൂരിഭാഗത്തിനും സർക്കാർ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് താൽക്കാലികമാണെന്ന് സർക്കാർ പറയുമ്പോഴും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് സ്ഥിരമായ വിതരണം ആവശ്യമാണെന്നതിനാൽ പെട്ടെന്നുള്ള നിയന്ത്രണങ്ങൾ രാജ്യത്തിന്റെ കയ്യറ്റുമതിയെ സാരമായി ബാധിക്കും എന്നാണ് കയ്യറ്റുമതിക്കാർ പറയുന്നത്.
“നമ്മളിൽ നിന്നുമുള്ള വിതരണങ്ങളുടെ സ്ഥിരതയുടെ കാര്യത്തിൽ വിശ്വാസം നഷ്ട്ടപെട്ടാൽ അവർ മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കാൻ തുടങ്ങും. ഒരു വിതരണക്കാരൻ എന്ന നിലയിൽ നമ്മുടെ വിശ്വാസ്യത വളരെ പ്രധാനമാണ്”- പ്രധാന അരി കയറ്റുമതിക്കാരായ കോഹിനൂർ ഫുഡ്‌സിന്റെ മാനേജിംഗ് ഡയറക്ടർ ഗുർനം അറോറ പറയുന്നു. മെയ് 13ന് ഗവൺമെന്റ് കയറ്റുമതി നിരോധിച്ചതിനെത്തുടർന്ന്
ഗോതമ്പ് കയറ്റുമതി കരാർ അസാധുവാക്കിയതാണ് ഈ അവിശ്വാസ്യതക്ക് കാരണമായത്.
ഇത്തരത്തിൽ പെട്ടെന്ന് കയറ്റുമതി നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത് മോദിയുടെ തന്നെ കയറ്റുമതി കേന്ദ്രീകൃത സമ്പദ് വ്യവസ്ഥ എന്ന ആശയവുമായി ഒത്തു പോവുകയില്ല.
ഇന്ത്യയുടെ മൊത്തം വ്യാപാരം (ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതിയും കയറ്റുമതിയും) ഇപ്പോൾ ജിഡിപിയുടെ ഏകദേശം 50% ആണ്, അതിനാൽ ഇത് സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന ഘടകമാണ്.
ഇത് നമ്മുടെ ബാഹ്യമേഖലയെയും രൂപയുടെ മൂല്യത്തെയും സാരമായി ബാധിക്കുന്നു.
കാർഷിക വരുമാനം വർധിപ്പിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ചു ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് നിയന്ത്രണങ്ങൾ കാർഷിക ഇനങ്ങളിൽ കൂടുതൽ കേന്ദ്രീകരിച്ചിരിക്കുകയാണ. ഓരോ 5-6 വർഷത്തിലും കർഷകർക്ക് വിലയിൽ വർദ്ധനവ് ലഭിച്ചു പോന്നിരുന്നു, അത് നിഷേധിക്കുന്നത് വളരെ മോശം നയമാണ്. ഇന്ത്യയിലെ പ്രതിസന്ധി അമേരിക്കയിലോ, യൂറോപ്പിലോ ഉള്ളതിന്റെ പകുതിപോലും വരുന്നില്ലെന്ന് സർക്കാർ പരസ്യമായി അവകാശപ്പെടുകയാണെങ്കിൽ, ഇത്തരം കയറ്റുമതി നിയന്ത്രണങ്ങളെ എങ്ങനെ ന്യായീകരിക്കാനാകും?
മുൻ നിതി ആയോഗ് തലവൻ, പ്രശസ്ത വ്യാപാര സാമ്പത്തിക വിദഗ്ദൻ അരവിന്ദ് പനഗരിയ പോലും, വർഷങ്ങളായി വ്യാപാര നയ പരിഷ്കരണങ്ങളിൽ സർക്കാർ പിന്നോക്കം പോയതായി സമ്മതിക്കുന്നുണ്ട്. ഇപ്പോൾ കൊണ്ട് വന്നിട്ടുള്ള കയറ്റുമതി നിയന്ത്രണങ്ങൾ ആ പിന്നോട്ട് പൊക്കിനെ ശക്തിപ്പെടുത്തുന്നതാണ്.
പ്രധാനമന്ത്രി ഇത്തരം വിപുലമായ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ പ്രധാന കാരണം രാഷ്ട്രീയമാണ് – മോദിയുടെ കീഴിലുള്ള ദേശീയ ജനാധിപത്യ സഖ്യവും മൻമോഹൻ സിങ്ങിന്റെ കീഴിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസമായി ഭാരതീയ ജനതാ പാർട്ടി പണപ്പെരുപ്പ നിയന്ത്രണം സ്ഥാപിച്ചു. വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനായ മൻമോഹൻ സിംഗിന് പണപ്പെരുപ്പം നിയന്ത്രിക്കാനായില്ല, എന്നാൽ ‘മോഡിനോമിക്സ്’ അത്ഭുതങ്ങൾ സൃഷ്ടിച്ചുവെന്ന് ബിജെപി പറഞ്ഞുകൊണ്ടേയിരിക്കുന്നു.
എന്നാൽ, ഈ കാര്യത്തിൽ മോദി ഇപ്പോൾ തോൽവിയിലേക്ക് അടുക്കുന്നതായി കാണാം.
2011-2013 ലെ പണപ്പെരുപ്പത്തിന്റെ ആവർത്തനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ഭയവും യുപിഎ അനുഭവിച്ച അതിന്റെ അനന്തരഫലങ്ങളും, വാസ്തവത്തിൽ,പെട്ടെന്നുള്ള ഈ കയറ്റുമതി നിയന്ത്രണങ്ങൾക്ക് കാരണമായതായി തോന്നുന്നു!
കുറഞ്ഞതും മിതമായതുമായ പണപ്പെരുപ്പം മാത്രമായിരിക്കാം മോദിക്ക് ഇതുവരെ അവകാശപ്പെടാൻ കഴിയുന്ന ഒരേയൊരു പോസിറ്റീവ് കാര്യം. എന്നാൽ, ആ വ്യത്യാസം മങ്ങിക്കൊണ്ടിരിക്കുകയാണ്. മറ്റ് മിക്ക കാര്യങ്ങളിലും – ജി.ഡി.പി വളർച്ച, തൊഴിൽ, സ്വകാര്യ നിക്ഷേപം, അനൗപചാരിക മേഖലയിലെ വരുമാനം – എന്നിവയിൽ മോദിയുടെ എട്ട് വർഷങ്ങൾക്കുള്ളിൽ കാണിക്കാനുള്ളത് വളരെ കുറവ് വളർച്ച മാത്രമാണ്. കയറ്റുമതി നിയന്ത്രണങ്ങളിലൂടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്ര ഗവൺമെന്റ് തീവ്രമായി ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിച്ചേക്കാം. പക്ഷെ, അത്തരം ഒരു നയം അപകടത്തിൽ കൊണ്ട് ചെന്ന് എത്തിച്ചേക്കാം.
എം. കെ. വേണു എഴുതി ‘ദി വൈർ’ പ്രസിദ്ധീകരിച്ച ലേഖനം.