കേന്ദ്ര സർക്കാർ സർവീസിൽ ജോലിക്ക് അപേക്ഷിച്ച 22.05 കോടിയിൽ, 7.22 ലക്ഷം പേർ മാത്രമാണ് 2014 മുതൽ റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന് പാർലമെന്റിൽ ഗവൺമെൻ്റിൻ്റെ വെളിപ്പെടുത്തൽ.
തെലങ്കാനയിൽ നിന്നുള്ള കോൺഗ്രസ് എം.പി അനുമുല രേവന്ത് റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ലോക്‌സഭയിൽ ഇത് സംബന്ധിച്ച ഡാറ്റ അവതരിപ്പിച്ചത്.
കേന്ദ്ര സർക്കാർ തസ്തികകളിൽ ഏറ്റവും കൂടുതൽ റിക്രൂട്ട്‌മെന്റ് നടന്നത്, ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്ന 2019-’20-ലാണ്. 1.47 ലക്ഷം പേരാണ് ആ വർഷം നിയമിക്കപ്പെട്ടത്.
ഇതിനുമുമ്പ്, 1.30 ലക്ഷം ഉദ്യോഗാർത്ഥികളെ നിയമിച്ച 2014-15 വർഷത്തിന് ശേഷം സർക്കാർ ജോലികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞിരിക്കുകയാണ്.
കണക്കുകൾ പ്രകാരം 2015-’16-ൽ 1.11 ലക്ഷം, 2016-’17-ൽ 1.01 ലക്ഷം, 2017-’18-ൽ 76,147, 2018-’19-ൽ 38,100 എന്നിങ്ങനെയാണ് സർക്കാർ ജോലിക്ക് അപേക്ഷകൾ ലഭിച്ചിട്ടുള്ളത്. 2020-’21 ൽ 78,555 ഉം, 2021-’22ൽ 38,850 ഉം അപേക്ഷകൾ ലഭിച്ചു.
അപേക്ഷകളുടെ അടിസ്ഥാനത്തിൽ കണക്ക് പരിശോധിക്കുമ്പോൾ, കേന്ദ്ര സർക്കാർ വകുപ്പുകളിലെ ജോലികൾക്കായി ഏറ്റവും കൂടുതൽ അപേക്ഷകർ ഉണ്ടായത് 2018-’19 വർഷത്തിലാണെന്ന് കാണാം- 5.09 കോടി അപേക്ഷകർ. 2019-’20-ലാണ് ഏറ്റവും കുറവ് അപേക്ഷകരുണ്ടായിട്ടുള്ളത്- 1.78 കോടി അപേക്ഷകർ.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതിന് സർക്കാർ മുൻഗണ നൽകുന്നുണ്ടെന്ന് ജിതേന്ദ്ര സിംഗ് പാർലിമെന്റിൽ നൽകിയ മറുപടിയിൽ സൂചിപ്പിച്ചു. ഇതിനായി സർക്കാർ സ്വീകരിച്ച നിരവധി സംരംഭങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു: “2021-22 ബജറ്റിൽ, 2021-22 മുതൽ 5 വർഷത്തേക്ക് 1.97 ലക്ഷം കോടിയുടെ ‘പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്’ [പിഎൽഐ] പദ്ധതികൾ ആരംഭിക്കുകയുണ്ടായി.” സർക്കാറിന്റെ ഈ പിഎൽഐ പദ്ധതികൾക്ക് 60 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു.