ഓക്സഫാം ഇന്ത്യ പുറത്തുവിട്ട INDIA DISCRIMINATION 2022 റിപ്പോർട്ട് രാജ്യത്ത് വിവിധ മേഖലയിലുള്ള വിവേചനങ്ങളുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വ്യത്യസ്ത മേഖലയിലെ ജാതി, മത, ലിംഗ വിവേചനങ്ങളെയാണ് റിപ്പോർട്ട് പ്രധാനമായും കാണിക്കാൻ ശ്രമിക്കുന്നത്. 2004-05 മുതൽ 2019-20 വരെയുള്ള കാലയളവിൽ ജാതി, മത മേഖലയിലെ വിവേചനങ്ങളിൽ മാറ്റങ്ങൾ ഉണ്ടായെങ്കിലും ലിംഗ വിവേചനം ഒരു മാറ്റവും ഇല്ലാതെ തുടരുന്നു എന്ന് റിപ്പോർട്ട് കാണിക്കുന്നു. തൊഴിൽ വിപണിയിലെ വിവേചനങ്ങളെ കുറിച്ചുള്ള കണക്കുകളാണ് ചുവടെ.
തൊഴിൽ എടുക്കുന്നവരെ തന്നെ മൂന്നായി തരം തിരിക്കുന്നു:
- സ്വയം തൊഴിൽ
- ശമ്പളമുള്ള തൊഴിൽ
- തൊഴിൽ ഇല്ലാത്തവരോ / താൽകാലികമായി ജോലി ചെയ്യുന്നവരോ
ജാതി അടിസ്ഥാനത്തിലുള്ള വിവേചനം
41.3 ശതമാനം എസ്.സി/എസ്.ടി ജനസംഖ്യയോട് തുലനം ചെയ്യുമ്പോൾ 37.5 ശതമാനം ആളുകൾ സ്വയം തൊഴിൽ, ശമ്പളമുള്ള തൊഴിൽ ചെയ്യുന്ന ആളുകളാണ്. വലിയ തോതിലുള്ള വിവേചനം ജാതിയുടെ കാര്യത്തിൽ
ഈ മേഖലയിൽ ഇല്ല. ഇതര ജാതി വിഭാഗങ്ങളെപ്പോലെയോ അതിൽ അധികമോ ഇത്തരം തൊഴിൽ മേഖലകളിലുള്ള ജോലി നിയമനങ്ങളിലും മറ്റും ഇവർക്ക് പ്രാതിനിധ്യമുണ്ടെങ്കിലും ജോലി പ്രവേശനമാണ് നിലവിലെ തടസം. എസ്.സി, എസ്. ടി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ യോഗ്യതയും അനുഭവ പരിചയവും വഴി ഇവ മറികടക്കാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
മതാടിസ്ഥാനത്തിലുള്ള വിവേചനം
2019 – 20 കാലയളവിൽ നഗരപ്രദേശങ്ങളിലെ ശമ്പളക്കാരായ അമുസ്ലിംകളെ അപേക്ഷിച്ച് മുസ്ലിംകളിൽ 68 ശതമാനം വിവേചനം ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കിൽ, മുസ്ലിംകളെ സംബന്ധിച്ച് സ്ഥിര വരുമാനമുള്ള ജോലിയാണ് അവരിൽ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞെടുക്കുന്നത്. നഗര പ്രദേശങ്ങളിലെ മുസ്‌ലിംകളിൽ സ്വയം തൊഴിൽ ചെയ്യുന്നവർ കുടുംബ ബിസിനസ് നിർബന്ധപൂർവം ഏറ്റെടുക്കേണ്ടി വന്നവരോ, മറ്റ് തൊഴിലുകളിലെ കുറഞ്ഞ ശമ്പളം കാരണം അതിലേക്ക് എത്തിപ്പെട്ടവരോ ആണ്.
ലിംഗ അടിസ്ഥാനത്തിലുള്ള വിവേചനം
2019 – 20 കണക്കിൽ 19 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് ശമ്പളമുള്ള/സ്വയം തൊഴിൽ മേഖലയിൽ പ്രാധിനിധ്യമുള്ളൂ. വിദ്യാഭ്യാസ യോഗ്യതകളും, പ്രായവും ഒരുപോലെ ആകുമ്പോഴും സ്ത്രീയെ അപേക്ഷിച്ച് പുരുഷൻ ജോലി കിട്ടാനുള്ള സാധ്യത വളരെ അധികം കൂടുതലാണ്. സ്ത്രീ – പുരുഷ ജോലിയിലെ ലിംഗ വ്യത്യാസം 98 ശതമാനത്തോളമാണ്. പുരുഷൻ ഒരു തൊഴിലേക്ക് പ്രവേശിക്കാൻ 98 ശതമാനം സാധ്യത ഉള്ളിടത്ത് സ്ത്രീകൾക്ക് അത് കേവലം രണ്ട് ശതമാനം മാത്രമാണ്.
നഗരപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ വേതന/വരുമാന വിവേചനം അനുഭവിക്കുന്നത് സ്ത്രീകൾ.
ഇന്ത്യയിലെ നഗരപ്രദേശങ്ങളിലെ വേതന/വരുമാന വിവേചനത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ ലിംഗാധിഷ്ഠിത വിവേചനം, ജാതി-മത വിവേചനങ്ങളെക്കാൾ ഉയർന്ന് നിൽക്കുന്നതായി കാണാം. സ്ഥിര വരുമാന ജോലികളിൽ സ്ത്രീകൾക്കെതിരായ വിവേചനം വർദ്ധിച്ചിട്ടുണ്ടെന്ന് ഈ റിപ്പോർട്ട് നിരീക്ഷിക്കുന്നു.
രാജ്യത്ത് സ്ഥിര വരുമാന തൊഴിൽ മേഖലയിൽ പുരുഷന്മാരുടെ ശരാശരി വരുമാനം 19,779 രൂപയാണ്, അതേസമയം സ്ത്രീകളുടെ വരുമാനം 15,578 രൂപയാണ്. സ്വയം തൊഴിൽ മേഖലയിൽ സ്ത്രീകളുടെ ശരാശരി വരുമാനം 6,626 രൂപയാണ്, പുരുഷന്മാരുടേത് 15,996 രൂപയും. കരാറടിസ്ഥാനത്തിലുള്ള തൊഴിലിൽ പുരുഷന്മാരുടെ ശരാശരി വരുമാനം 9,017 രൂപയാണെങ്കിൽ, സ്ത്രീകളുടേത് 5,709 രൂപ മാത്രമാണ്.
2018 നെ തുടർന്നുള്ള വർഷങ്ങളിലെ ലിംഗാധിഷ്ഠിത വേതന/വരുമാന വിവേചനത്തിന്റെ കണക്കുകൾ :
2018 -19
സ്ഥിര വരുമാന തൊഴിൽ മേഖല – 82 .7 %
സ്വയം തൊഴിൽ മേഖല – 75 .1 %
കരാരടിസ്ഥാനത്തിലുള്ള തൊഴിൽ (casual employment)- 95 %
2019 -20
സ്ഥിര വരുമാന തൊഴിൽ മേഖല – 75 .7 %
സ്വയം തൊഴിൽ മേഖല – 84 .6 %
കരാരടിസ്ഥാനത്തിലുള്ള തൊഴിൽ (casual employment)- 95 .4 %
2019-20 ലെ പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ (PLFS ) പ്രകാരം, നഗരപ്രദേശങ്ങളിലെ അമുസ്‌ലിംകളുടെ ശരാശരി വരുമാനം 20,346 രൂപ ആയിരിക്കുമ്പോൾ, മുസ്ലിംകളുടെ ശരാശരി വരുമാനം 13,672 രൂപയാണ്.
അമുസ്‌ലിംകൾക്ക് വിദ്യാഭ്യാസം, പ്രായം എന്നിവയിലെ നേട്ടമാണ് മുസ്‌ലിംകളെക്കാൾ വേതനം ലഭിക്കാൻ സഹായകമാകുന്നത്. മുസ്ലിംകൾക്കും മറ്റു മതസ്ഥർക്കുമിടയിലെ വേതന വിടവിന്റെ 93.1 ശതമാനവും ഈ ഘടകങ്ങൾ കാരണമാണ്. സ്വയം തൊഴിൽ മേഖലയിൽ അമുസ്‌ലിംകളുടെ ശരാശരി വരുമാനം 15,878 രൂപയും മുസ്‌ലിംകളുടേത് 11,421 രൂപയുമാണ്.
മുസ്ലിംകൾക്കെതിരെയുള്ള വേതന/വരുമാന വിവേചനത്തിന്റെ കണക്കുകൾ:
2019 -20
സ്ഥിര വരുമാന തൊഴിൽ മേഖല – 2 .0 %
സ്വയം തൊഴിൽ മേഖല – 2 .6 %
2019-20 ലെ PLFS ഡാറ്റ പ്രകാരം സ്ഥിര വരുമാന തൊഴിലിൽ രാജ്യത്തെ പട്ടികജാതി/പട്ടികവർഗക്കാരുടെ ശരാശരി വരുമാനം 15,312 രൂപയാണ്. അതേസമയം ജനറൽ വിഭാഗത്തിൽ പെടുന്ന വ്യക്തികളുടെ ശരാശരി വരുമാനം 20,346 രൂപയാണ്. സ്വയം തൊഴിലിൽ എസ്‌സി/എസ്ടി അല്ലാത്തവരുടെ ശരാശരി വരുമാനം 15,878 രൂപയാണ്, എസ്‌സി/എസ്ടി തൊഴിലാളികളുടേത് 10,533 രൂപയാണ്. വിദ്യാഭ്യാസം ലഭിച്ച വർഷങ്ങൾ, ഗൃഹനാഥന്റെ പ്രായവും വിദ്യാഭ്യാസവും എന്നീ ഘടകങ്ങളാണ് വരുമാനത്തെ ബാധിക്കുന്നതെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു.
കരാരടിസ്ഥാനത്തിലുള്ള തൊഴിലിൽ, ജാതിപരമായ വിവേചനം വ്യത്യസ്ത വിഭാഗങ്ങളെ വ്യത്യസ്ത രീതികളിലാണ് ബാധിക്കുന്നത്. എസ്‌സി/എസ്ടി അല്ലാത്തവരുടെ ശരാശരി വരുമാനം 8626 രൂപയും എസ്‌സി/എസ്ടി തൊഴിലാളികളുടേത് 8004 രൂപയുമാണ്. ഇവിടെ രണ്ട് വിഭാഗക്കാരും ഉയർന്ന വിവേചനം അനുഭവിക്കുന്നതായി കാണാം.
2018 നെ തുടർന്നുള്ള വർഷങ്ങളിലെ ജാതിപരമായ വേതന/വരുമാന വിവേചനത്തിന്റെ കണക്കുകൾ:
2018 -19
സ്ഥിര വരുമാന തൊഴിൽ മേഖല – 10 .9 %
സ്വയം തൊഴിൽ മേഖല – 49 .7 %
കരാരടിസ്ഥാനത്തിലുള്ള തൊഴിൽ – 72 .7 %
2019 -20
സ്ഥിര വരുമാന തൊഴിൽ മേഖല – 20 .7 %
സ്വയം തൊഴിൽ മേഖല – 58 .1 %
കരാരടിസ്ഥാനത്തിലുള്ള തൊഴിൽ – 76 .6 %.