സിദ്ധിഖുൽ അക്ബർ
ഏറെ കെട്ടിഘോഷിക്കപ്പെടുന്ന കാര്യങ്ങള്‍ മികച്ച നിലയിൽ എത്തിയില്ലെങ്കില്‍ അതുണ്ടാക്കുന്ന നിരാശയും വലുതായിരിക്കും. ഇതാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ ചരിത്ര നിമിഷങ്ങളെന്ന് വിശേഷിപ്പിച്ച എല്‍.ഐ.സിയുടെ ഐ.പി.ഒയിൽ ഉണ്ടായിരിക്കുന്നത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണികളെല്ലാം തകര്‍ച്ചയിലേക്ക് നീങ്ങിയതിനാല്‍ ഇത് എല്‍.ഐ.സിയുടെ ഐ.പി.ഒയില്‍ പ്രതിഫലിക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഇതുകാരണമാണ് ഐ.പി.ഒയുടെ ഓഹരികള്‍ വെട്ടിക്കുറച്ചത്. ആദ്യം അഞ്ച് ശതമാനം ഓഹരികളായിരുന്നു പ്രാഥമിക വില്‍പ്പനയിലൂടെ കൈമാറാന്‍ തീരുമാനിച്ചിരുന്നതെങ്കിലും വിപണിയില്‍ പ്രതികൂല സാഹചര്യമാണെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് 3.5 ശതമാനമാക്കി വെട്ടിക്കുറച്ചത്.
പിന്നീട് എട്ട് ശതമാനം നഷ്ടത്തോടെ എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്ത എല്‍.ഐ.സി വീണത് വന്‍ ഇടിവിലേക്കായിരുന്നു. മികച്ച കമ്പനിയായതിനാല്‍ ഒരുഘട്ടത്തില്‍ പോലും ഓഹരി വില 800 രൂപയില്‍ താഴെ പോകില്ലെന്ന് വിപണി വിദഗ്ധര്‍ നിരീക്ഷിച്ച എല്‍.ഐ.സി ഇന്ന് (03-08-2022) 679 രൂപയിലാണ് വ്യാപാരം നടത്തുന്നത്. അതായത്, പ്രൈസ് ബാന്‍ഡായ 949 രൂപയില്‍നിന്ന് 30 ശതമാനത്തോളം ഇടിവ്. ഓഹരി വില താഴ്ചകളിലേക്ക് വീണതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയുടെ വിപണി മൂലധനവും അഞ്ച് ട്രില്യണില്‍ താഴെയത്തി.
തിരിച്ചടിയായത് പുതുമുഖങ്ങള്‍ക്ക്
ഇന്ത്യന്‍ ഓഹരി വിപണിയിലെ മെഗാ ഐ.പി.ഒകളില്‍ ഏറെയും നഷ്ടം മാത്രമാണ് ”സമ്മാനിച്ച”തെന്നതിനാല്‍ തന്നെ ഈ തിരിച്ചറിവോടെയാണ് വിപണിയില്‍ സജീവമായ മിക്കവരും എല്‍ഐസി ഐ.പി.ഒയെ സമീപിച്ചത്. എന്നാല്‍ ജീവനക്കാര്‍ക്കും പോളിസി ഉടമകള്‍ക്കും ഡിസ്‌കൗണ്ട് ഓഹരികള്‍ അനുവദിച്ചതിനാല്‍ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയോടെ ലക്ഷക്കണക്കിന് ആളുകളാണ് പുതുതായി ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്ന് എല്‍.ഐ.സി ഐപിഒയില്‍ കണ്ണടച്ച് നിക്ഷേപിച്ചത്. എല്‍.ഐ.സി ഐ.പി.ഒ മൊത്തത്തില്‍ 2.95 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍ മാത്രം നേടിയപ്പോള്‍ പോളിസി ഉടമകളുടെ വിഭാഗം ആറ് മടങ്ങും ജീവനക്കാരുടെ വിഭാഗം 4.39 തവണയുമായിരുന്നു സബ്സ്‌ക്രൈബ് ചെയ്തത്. ഇവരില്‍ ഏറെയും ഓഹരി വിപണിയിലെ പുതുമുഖങ്ങളും. തുടക്കത്തില്‍ തന്നെ ഓഹരി വിപണിയില്‍നിന്ന് കയ്പ്പ് രുചിച്ചതിന്റെ അനുഭവത്തിലാണ് ഇക്കൂട്ടര്‍.
ഓഹരി വില ഉയരുമോ?
പ്രധാനമായും രണ്ട് നിരീക്ഷണങ്ങളാണ് എല്‍.ഐ.സിയുടെ ഓഹരി വിലയിലുണ്ടായിരുന്നത്. മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളുടെ എംബഡഡ് വാല്യുവുമായി താരതമ്യം ചെയ്താല്‍ എല്‍ഐസി 2000 രൂപ വരെ കടക്കുമെന്നായിരുന്നു ഒന്നാമത്തെ വിലയിരുത്തല്‍. ഇന്ത്യയില്‍ ഇതിന് മുമ്പ് നിരവധി ഇന്‍ഷുറന്‍സ് കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. എസ്.ബി.ഐ ലൈഫ്, എച്ച്.ഡി.എഫ്.സി ലൈഫ്, ഐ.സി.ഐസി.ഐ എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ. ഇവയെല്ലാം ഓഹരി വിപണിയില്‍ അതിന്റെ എംബഡഡ് വാല്യുവിന്റെ 3.41 മടങ്ങ് അധികം മൂല്യത്തിലാണ് ലിസ്റ്റ് ചെയ്തത്.
അതേസമയം, പി/ഇ അനുപാതം (ഒരു ഓഹരിയില്‍നിന്നുള്ള വരുമാന അനുപാതം) അനുസരിച്ചാണെങ്കില്‍ 400 രൂപയ്ക്കടുത്തായിരിക്കും എല്‍.ഐ.സിയുടെ ഓഹരി വിലയെന്നും വിദഗ്ദര്‍ നിരീക്ഷിച്ചിരുന്നു. എന്നിരുന്നാലും ഈ രണ്ട് ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ ഏതൊരു കമ്പനിയുടെയും ഓഹരി വിലയുടെ മാറ്റങ്ങളെ നിര്‍ണയിക്കാനാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
വിപണി മൂലധനവും കുറഞ്ഞു
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ വിപണി മൂലധനത്തില്‍ അഞ്ചാം സ്ഥാനത്തായിരുന്നു എല്‍.ഐ.സിയുണ്ടായിരുന്നത്. 5 ട്രില്യണ്‍ രൂപയായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ വിപണി മൂലധനം. എന്നാല്‍ ഓഹരി വില ഇടിവിലേക്ക് വീണതോടെ വിപണി മൂലധനത്തില്‍ എല്‍ഐസി പിന്നിലായി. നിലവില്‍ 4.30 ലക്ഷം കോടി രൂപ വിപണി മൂലധനമുള്ള എല്‍.ഐ.സി ഒമ്പതാം സ്ഥാനത്താണുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാമതുള്ള വിപണി മൂലധന കമ്പനികളുടെ പട്ടികയില്‍ ബജാജ് ഫിനാന്‍സും എസ്ബിഐയുമാണ് മുന്നിലുള്ളത്. 4.23 ലക്ഷം കോടിയുമായി തൊട്ടുപിന്നലുള്ള എച്ച്.ഡി.എഫ്.സിയുടെ ഓഹരി വില ഉയര്‍ന്നാല്‍ എല്‍ഐസിയുടെ സ്ഥാനം വീണ്ടും പിന്തള്ളപ്പെടുമെന്നതാണ് യാഥാര്‍ത്ഥ്യം.
ദീര്‍ഘകാല നിക്ഷേപത്തില്‍ പോലും വരുമാന സാധ്യതകള്‍ വിദഗ്ധര്‍ വിലയിരുത്താത്ത എല്‍ഐസിയെ നിക്ഷേപകര്‍ കൈയൊഴിഞ്ഞാല്‍ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിച്ച എല്‍.ഐ.സിയുടെ ഓഹരി വിപണി പ്രവേശനം പൊതുമേഖലാ കമ്പനികള്‍ക്കിടയില്‍ ഒരു കറുത്ത അധ്യായമാകും.