ഗൗതം അദാനിയെ കുറിച്ച് ഹിൻഡൻബർഗ് പുറത്ത് വിട്ട റിപ്പോർട്ടിനെ തുടർന്നുണ്ടായ ചർച്ചകൾ സാമ്പത്തികവും രാഷ്ട്രീയവുമായ സുപ്രധാനമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പാർലമെന്റിൽ രാഹുൽ ഗാന്ധി ഉന്നയിച്ചതടക്കമുള്ള ഏതാനും ചില ചോദ്യങ്ങൾ പരിശോധിക്കുന്നു.
ഹിൻഡൻബർഗ്, അദാനി കമ്പനികൾക്കെതിരെ പുറത്ത് വിട്ട റിപ്പോർട്ടിലെ പ്രധാന വാദങ്ങൾ:
- ഓഹരി വില അനധികൃതമായി വർധിപ്പിക്കുന്നു.
ഇന്ത്യയിലെ അദാനി കമ്പനികളിലേക്ക് വിദേശത്ത് നിന്നുള്ള കമ്പനികളിലൂടെ വരുന്ന നിക്ഷേപങ്ങളിലൂടെ അദാനി കമ്പനിയുടെ ഓഹരി മൂല്യം എപ്പോഴും ഉയർത്തി കാണിക്കപ്പെടുന്നു. എന്നാൽ വിദേശ കമ്പനികൾ പലതും അദാനിയുടെ തന്നെ നിയന്ത്രണത്തിലുള്ള ഷെൽ കമ്പനികളാണ് എന്നാണ് ആരോപണം.
- 120 ബില്യൺ ആസ്തിയുള്ള അദാനി 100 ബില്യൺ സമ്പത്ത് സ്വന്തമാക്കുന്നത് അവസാന 3 വർഷ കാലയളവിലാണ്. ഏകദേശം 819 ശതമാനം വളർച്ച നിരക്കാണ് 3 വർഷം കൊണ്ട് അദാനിക്ക് ഉണ്ടായിട്ടുള്ളത്
അതേസമയം, അവസാന മൂന്ന് വർഷ കാലയളവ് ലോക സമ്പദ് വ്യവസ്ഥയെ നിശ്ചലമാക്കിയ കോവിഡ് 19 ന്റെ കാലം കൂടിയായിരുന്നു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് കോവിഡ് കാലത്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയതും അവിശ്വസനീയമായ നിരക്കിൽ വളർച്ച കൈവരിച്ചതും അദാനി മാത്രമാണ്.
- അദാനി കമ്പനിയുടെ പ്രധാന സ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ:
A. വജ്ര ഇറക്കുമതിയിലും വ്യാജ രേഖ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട രാജേഷ് അദാനിയെ എന്തിനാണ് കമ്പനിയുടെ എംഡി യായി നിയോഗിച്ചത്?
B. മറ്റൊരു തട്ടിപ്പ് കേസിൽ പ്രതിയായ ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനിയുടെ സഹോദരൻ സമീർ വോഹ്റയെ ഓസ്‌ട്രേലിയയിലെ അദാനി ഗ്രൂപ്പിന്റെ ചുമതല ഏൽപ്പിച്ചത് എന്തിന്?
വജ്ര മാഫിയയുടെ റിങ് ലീഡർ എന്ന ഡി ആർ ഐ (റവന്യൂ ഇൻ്റലിജൻസ് ഓഫീസ്) റിപ്പോർട്ട് പരാമർശിക്കുന്ന വ്യക്തിയാണ് സമീർ വോഹ്റ.
C. വിനോദ് അദാനിയും ഗൗതം അദാനി കമ്പനികളും തമ്മിലെ ബന്ധമെന്ത്?
വിനോദ് അദാനി ദുബായിൽ താമസമാക്കിയ, ദുബായ്, ഹോങ്കോങ്, മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ തുടങ്ങിയ രാജ്യങ്ങളിൽ കമ്പനികൾ ഉള്ള പ്രമുഖ കോടീശ്വരന്മാരിൽ ഒരാളാണ്. എന്നാൽ വിനോദ് അദാനിയുടെ കമ്പനികളെ കുറിച്ച് കൂടുതൽ ഡാറ്റ ലഭ്യമല്ല. വിനോദ് അദാനിക്കെതിരെയുള്ള പ്രധാന ആരോപണം തങ്ങളുടെ സാമ്പത്തിക സ്രോതസോ കമ്പനി ഡാറ്റകളോ വ്യക്തമാക്കാത്ത കമ്പനികളിൽ നിന്ന് ഇന്ത്യയിലെ അദാനി കമ്പനികളിലേക്ക് വലിയ തോതിലുള്ള പണം നിക്ഷേപിക്കപ്പെടുന്നുണ്ട് എന്നതാണ്. അങ്ങനെ നിക്ഷേപങ്ങൾ ഉണ്ടാവാനുള്ള പ്രസ്തുത കമ്പനിയുടെ വരുമാന മാർഗം അവ്യക്തവുമാണ്.
മാത്രമല്ല, വിനോദ് അദാനിയുടെ കുടുംബത്തിലെ ചില ആളുകളാണ് ഈ കമ്പനികളിലെ പ്രധാനികൾ.
വിനോദ് അദാനിയുടെ മകളായ കൃപ അദാനി വിവാഹം ചെയ്തത് സൂരജ് മെഹ്ത എന്നയാളെയാണ്. സൂരജ് മെഹ്തയുടെ അച്ഛൻ ജെതിൻ മെഹ്ത ഇന്ത്യയിൽ കുപ്രസിദ്ധനായ വ്യക്തിയായിരുന്നു. 1000 കോടിയോളം രൂപ ഇന്ത്യൻ ബാങ്കുകളിൽ നിന്ന് തട്ടിയെടുത്ത് രാജ്യം വിട്ടയാളാണ് ജെതിൻ മെഹ്ത. നിലവിൽ ബ്രിട്ടനിൽ താമസിക്കുന്ന ജെതിൻ മെഹ്ത വിനോദ് അദാനിയുടെ നിയന്ത്രണത്തിലുള്ള ഷെൽ കമ്പനികളിലേക്ക് നിക്ഷേപങ്ങൾ നടത്തുന്നുണ്ട് എന്നാണ് മറ്റൊരു സുപ്രധാന കണ്ടെത്തൽ
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പണം ശതകോടീശ്വരന്മാർ തട്ടിയെടുത്തും വായ്പയായി സ്വീകരിച്ചും രാജ്യത്തിന് പുറത്ത് ഇത്തരം ഷെൽ കമ്പനികളിൽ നിക്ഷേപിക്കുകയും അവിടെ നിന്ന് തിരിച്ച് ഇന്ത്യയിലേക്ക് വിദേശ നിക്ഷേപമായി തിരിച്ച് വരികയും ചെയ്യുന്നതാണ് അദാനി കമ്പനികളുടെ പ്രവർത്തന രീതി എന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഓരോ വിദേശ രാജ്യങ്ങളുടെയും വ്യത്യസ്ത സാമ്പത്തിക നയങ്ങളെ മുതലെടുത്ത് കൊണ്ട് അവിടങ്ങളിൽ അനധികൃതമായി സമ്പത്ത് നിക്ഷേപിക്കാനും, തിരിച്ച് വിദേശ നിക്ഷേപ സ്വഭാവത്തിൽ ഇന്ത്യയിലെ മാതൃ സ്ഥാപനത്തിലേക്ക് ആ പണം വെളുപ്പിച്ച് തിരിച്ചെത്തിക്കുകയും ചെയ്യുകയാണ് അദാനി എന്നാണ് ആരോപണം.
ഇവിടെയാണ് രാഹുൽ ഗാന്ധി പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാകുന്നത്:
- ഗൗതം അദാനിയും നരേന്ദ്രമോദിയും എത്ര തവണ ഒരുമിച്ച് വിദേശ യാത്ര നടത്തി?
എത്ര തവണ മോദി സന്ദർശിച്ച് മടങ്ങിയ രാജ്യങ്ങളിലേക്ക് അദാനി പിന്നീട് സന്ദർശിച്ചു?
മോദി സന്ദർശിച്ച രാജ്യങ്ങളിൽ നിന്ന് എത്ര കരാറുകൾ അദാനി സ്വന്തമാക്കി? - 2014 ൽ 8 ബില്യൺ ആസ്തിയോടെ 609 ആം സ്ഥാനത്ത് ഉണ്ടായിരുന്ന അദാനി 2022ൽ 140 ബില്യൺ ആസ്തിയോടെ എങ്ങനെ ലോകത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ രണ്ടാമത് എത്തി?
3.വിമാനത്താവളങ്ങളുടെ നടത്തിപ്പിൽ ഒരു മുൻ പരിചയവും ഇല്ലാതിരുന്ന അദാനിക്ക് മുംബൈ വിമാനത്താവളം അടക്കമുള്ളവയുടെ നിയന്ത്രണാധികാരം നൽകിയത് എന്തിന്?
- പ്രതിരോധ മേഖലയിൽ ഒട്ടും പരിചയമില്ലാത്ത അദാനിക്ക് ‘നാല് പ്രതിരോധ കരാർ’ ലഭിച്ചത് എങ്ങനെ?
- കഴിഞ്ഞ 20 വർഷത്തിൽ ഇലക്ട്രൽ ബോണ്ട് ആയി എത്ര പണം അദാനിയിൽ നിന്ന് ബിജെപി സ്വീകരിച്ചു?
- ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പുറത്തുള്ള ഷെൽ കമ്പനികൾക്കെതിരെ എന്ത് നീക്കമാണ് ഇന്ത്യ നടത്താൻ പോകുന്നത്?
ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾ, ഒരു ശതകോടീശ്വരന്റെ വളർച്ചയും തളർച്ചയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ്.