പൗരന്മാർക്കോ കോർപ്പറേറ്റുകൾക്കോ, ഒരു ബാങ്കിൽ നിന്ന് വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറാൻ കഴിയുന്ന പണ ഉപകരണങ്ങളാണ് ഇലക്ടറൽ ബോണ്ടുകൾ. അവയുടെ 21-ാമത് വിൽപ്പന 2022 ജൂലൈ ഒന്നിനും, ജൂലൈ പത്തിനും ഇടയിൽ കേന്ദ്ര സർക്കാർ നടത്തുകയുണ്ടായി. 2018-ൽ ആരംഭിച്ച ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന 389.5 കോടി രൂപ വർധിച്ച്, 10,246 കോടി രൂപയായി ഉയർന്നിരിക്കുകയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നു.
ഇലക്ട്‌റൽ ബോണ്ടുകൾ പലിശരഹിതമാണ്, അവ കൈപ്പറ്റിയതായി ആരും പ്രഖ്യാപിക്കേണ്ടതില്ല. കൂടാതെ രാഷ്ട്രീയ പാർട്ടികൾ ഈ പണത്തിന്റെ ഉറവിടം കാണിക്കേണ്ടതില്ല. ഇതെല്ലാം ചൂണ്ടികാണിച്ചുകൊണ്ട് ഇലക്ട്‌റൽ ബോണ്ടുകളുടെ സുതാര്യതയെ സർക്കാരിതര സംഘടനകളും നിരവധി ആക്ടിവിസ്റ്റുകളും ചോദ്യം ചെയ്തിരുന്നു.
എന്നാൽ, പണം ചെക്ക് ആയി നൽകേണ്ടതിനാൽ ‘കള്ളപ്പണം’ എന്ന സാധ്യത നിലനിൽക്കുന്നില്ല എന്നായിരുന്നു സർക്കാറിന്റെ ന്യായീകരണം.
ജൂലൈയിൽ 475 ഇലക്ടറൽ ബോണ്ടുകൾ വിവിധ പാർട്ടികൾ കൈപ്പറ്റിയതായി കമ്മഡോർ ലോകേഷ് കെ ബത്ര നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.
കഴിഞ്ഞ ഡിസംബർ വരെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനില്ലെന്നിരിക്കെ, 389.5 കോടി രൂപയുടെ ബോണ്ടുകൾ വിവിധ രാഷ്ട്രീയ പാർട്ടികൾ ശേഖരിച്ചിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ബാങ്കിന്റെ ഭുവനേശ്വർ മെയിൻ ബ്രാഞ്ചിൽ 108.5 കോടി രൂപയും ന്യൂഡൽഹിയിൽ 70 കോടി രൂപയും ഹൈദരാബാദിൽ 71 കോടി രൂപയും കൊൽക്കത്തയിൽ 66.5 കോടി രൂപയും എന്നിങ്ങനെ മൂല്യമുള്ള ബോണ്ടുകളുടെ ഇടപാട് നടന്നിട്ടുണ്ട്.
2018 ഇ ബി പദ്ധതി’ സ്റ്റേ ചെയ്യുന്നതിനുള്ള എ.ഡി.ആർ [അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്] കേസിൽ സുപ്രീം കോടതിയുടെ തീരുമാനം നിർണായകമാകുമെന്ന് ലോകേഷ് കെ ബത്ര പറയുന്നു.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന എൻ.ജി.ഒ 2017ൽ ഇലക്ടറൽ ബോണ്ടുകളുടെ വിൽപന തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതുൾപ്പടെ തീർപ്പുകൽപ്പിക്കാത്ത നിരവധി ഹർജികളിൽ 2022-ൽ വാദം കേൾക്കാൻ കോടതി സമ്മതിച്ചിട്ടുണ്ട്.
ഇലക്ട്‌റൽ ബോണ്ടുകൾ “രാഷ്ട്രീയ പാർട്ടികളിലേക്കുള്ള പരിധിയില്ലാത്ത കോർപ്പറേറ്റ് സംഭാവനകൾക്കും ഇന്ത്യൻ, വിദേശ കമ്പനികളിൽ നിന്നുമുള്ള സുതാര്യമല്ലാത്ത, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഇടപാടുകളിലേക്കും” വഴി തുറന്നിട്ടുണ്ടെന്ന് എ.ഡി.ആർ ഹർജിയിൽ പറയുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഇലക്ടറൽ ബോണ്ടുകളുടെ പ്രത്യേക വിൽപ്പന ജാലകം തുറന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
2020-21 സാമ്പത്തിക വർഷത്തിൽ വിവിധ കമ്പനികളും വ്യക്തികളും ദേശീയ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ സംഭാവനകളുടെ 75 ശതമാനവും കൈപറ്റിയിരിക്കുന്നത് ബി.ജെ.പിയാണെന്ന്, തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തുവന്ന അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട് അനുസരിച്ചു 2019-20ൽ വിറ്റ ഇലക്ടറൽ ബോണ്ടുകളുടെ 76% ബിജെപിക്ക് ലഭിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് 9% ആണ്.
2022 ജനുവരിയിൽ ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 1,231 കോടി രൂപ വിലമതിക്കുന്ന ഇലക്ടറൽ ബോണ്ടുകളുടെ വില്പന നടന്നിരുന്നു.