ദളിതരുടെയും ആദിവാസികളുടെയും സാമ്പത്തിക സാമൂഹിക അവകാശങ്ങൾക്കായി ദീർഘ കാലമായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സിവിൽ സൊസൈറ്റി സംഘടനകളായ റൈറ്റ്സ് , നാഷണൽ ക്യാപെയിൻ ഫോർ ദളിത് ഹ്യൂമൻ റൈറ്സ് എന്നിവ സംയുക്തമായി നടത്തിയ ബജറ്റ് വിലയിരുത്തൽ.
അമൃത കാലം – അഥവാ വികസനത്തിന്റെ നല്ലകാലം എന്ന് ഘോഷിക്കപെട്ട പേരിലാണ് ബഹുമാനപ്പെട്ട കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്. പണപ്പെരുപ്പം അതിന്റെ ഏറ്റവും ഉയർന്ന നിലയിലും , തൊഴിലില്ലായ്മ കഴിഞ്ഞ കുറെ കാലമായി വർദ്ധിച്ച നിലയിലുമാണെങ്കിലും കേന്ദ്ര ബജറ്റ് ജനങ്ങളുമായി ബദ്ധപ്പെട്ട പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നില്ല.
2023 -24 വർഷത്തെ മൊത്തം കേന്ദ്ര ബജറ്റ് 4990842. 73 കോടി രൂപയാണ്, അതിൽ പട്ടികജാതി – വർഗ്ഗ ക്ഷേമത്തിന് യഥാക്രമം 159126.22 കോടിയും 119509.87 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ പട്ടികജാതി – വർഗ്ഗക്കാർക്ക് നേരിട്ട് ലഭിക്കുക (targeted Scheme) യഥാക്രമം 30475 കോടിയും, 24384 കോടിയും മാത്രമാണ്. ബാക്കി ബജറ്റ് തുക സാങ്കല്പിക (notional) അലോക്കേഷൻ ഇനത്തിലാണ്.
പോസ്റ്റ് മെട്രിക് സ്കോളർഷിപ് തുക ചുരുങ്ങിയത് 10000 കോടി ആയെങ്കിലും ഉയർത്തണമെന്ന ദളിത് സംഘടനകളുടെ ദീർഘകാലമായുള്ള ആവശ്യം ഇത്തവണയും പരിഗണിക്കപ്പെട്ടില്ലെങ്കിലും ബജറ്റിലെ പോസ്റ്റ് മെട്രിക് സ്കോളർഷിപ് തുക പട്ടികജാതി ഫണ്ട് 6359.14 കോടിയായും , പട്ടിക വർഗ്ഗ ഫണ്ട് 1970 കോടിയായും വർദ്ധിപ്പിച്ചത് സ്വാഗതാർഹമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും മന്ത്രാലയത്തിന് കീഴിൽ വരുന്ന ‘ സാകാശം അംഗൻവാടി മിഷൻ ശക്തി ‘ എന്ന വിവിധ സ്കീമുകളുടെ സമന്വയത്തിനു ബജറ്റിൽ വകയിരുത്തിയിരിക്കുന്ന 20554 കോടിയുടെ പദ്ധതിയിൽ യഥാക്രമം 5038 കോടി പട്ടികജാതി സ്ത്രീകൾക്കും 2166 കോടി പട്ടിക വർഗ്ഗ സ്ത്രീകൾക്കും നീക്കി വച്ചിരിക്കുന്നു. എന്നിരുന്നാലും ഈ പദ്ധതികളുടെ outcome ബജറ്റ് പരിശോധിച്ചാൽ ഇവയ്ക്കൊന്നിനും ഗുണഭോക്താക്കളുടെ ‘വ്യക്തിഗത എണ്ണം’ വേർതിരിച്ചു കാണിച്ചിട്ടില്ല എന്ന് കാണാം.
അതുകൊണ്ട് മേല്പറഞ്ഞ സമുദായങ്ങൾക്ക് അതിന്റെ ഫലം ലഭിക്കണം എന്നില്ല.
ദളിതരും ആദിവാസികളും വ്യവസ്ഥാപിതവും ഘടനപരവുമായ അനീതികൾക്ക് നിരന്തരം ഇരയാക്കപ്പെടുന്ന സമുദായങ്ങൾ എന്ന നിലയിൽ ലക്ഷ്യവും ഫലവും ഉറപ്പാക്കുന്ന ക്ഷേമപരിപാടികൾ ആവിഷ്കരിക്കേണ്ടപ്പോൾ, ഈ സമൂഹങ്ങൾക്ക് യാതൊരു ഗുണവും ലഭിക്കാത്ത ‘പൊതു’ പദ്ധതികൾക്ക് ബജറ്റിൽ തുക നീക്കി വെക്കുന്നത് വഴി അടിയന്തിരമായി പരിഹരിക്കേണ്ട സമുദായത്തിന്റെ സവിശേഷമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ പോകുന്നു.
ദേശീയ ക്രൈം റെേകാഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2021ൽ മാത്രം പട്ടികജാതി – വർഗക്കാർക്ക് നേരെ നടന്ന കൊലപാതകങ്ങളും , ബലാൽസംഗം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ 60000നു മുകളിലാണ്. പട്ടികജാതി – വർഗ്ഗ സ്ത്രീകൾക്ക് എതിരെ നടന്നത് 11000 കുറ്റകൃത്യങ്ങളാണ്. പക്ഷെ പട്ടികജാതി -വർഗ്ഗ സ്ത്രീകൾക്ക് എതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനുള്ള നിയമം നടപ്പാക്കുന്നതിന് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 150 കോടി മാത്രമാണ്. ഈ നിയമം നടപ്പിലാക്കാൻ ആകെ നീക്കി വച്ചിരിക്കുന്ന തുക 500 കോടി മാത്രവും.
തോട്ടിപ്പണി നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിലുണ്ടെങ്കിലും രാജ്യത്ത് തോട്ടിപ്പണി ഇപ്പോഴും ഏറ്റവും ആവശ്യമായ ജോലികളിലൊന്നായി തുടരുന്നു. സാമൂഹ്യ നീതി – വികസന മന്ത്രാലയത്തിന്റെ സർവേ പ്രകാരം 58089 തോട്ടിപ്പണിക്കാരെ രാജ്യവ്യാപകമായി കണ്ടെത്തിയിട്ടുണ്ട്. ഖേദകരമായ വസ്തുത തോട്ടിപ്പണിക്കാരെ പുനരധിവസിപ്പിക്കുന്നതിനു നിലവിൽ ഉണ്ടായിരുന്ന സ്‌കീം ഈ ബജറ്റിൽ എടുത്തുകളയുകയും ഈ വിഭാഗക്കാരെ ബജറ്റിൽ തീരെ പരിഗണിക്കാതിരിക്കുകയും ചെയ്തു എന്നതാണ്.
വൃത്തിഹീനമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന മാതാപിതാക്കളുടെ മക്കൾക്ക് സ്‌കോളർഷിപ്പ് ഇനത്തിലും ബജറ്റിൽ നിർദ്ദേശങ്ങൾ ഒന്നും തന്നെയില്ല. തോട്ടിപ്പണി യന്ത്രവൽക്കരിക്കുന്നതിനു 97 കോടിയുടെ പുതിയ ഒരു സ്‌കീം ബജറ്റിൽ ഉൾപ്പെടുത്തിയത് സ്വാഗതാർഹമാണ്. പ്രാക്തന ഗോത്ര വിഭാഗങ്ങളുടെ വികാസത്തിന് 256 കോടി നീക്കി വച്ചതും, പട്ടികജാതിക്കാർക്കുള്ള ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകൾക്ക് 5943 കോടി ബജറ്റിൽ വകയിരുത്തിയതും അഭിനന്ദനം അർഹിക്കുന്നു.
പ്രധാന ശുപാർശകളും നിർദ്ദേശങ്ങളും
- പട്ടികജാതി – വർഗ്ഗ ബജറ്റ് സ്കീമുകളിൽ 50% വും (46 എണ്ണം) വ്യക്തിഗത ഗുണഭോക്താക്കളുടെ എണ്ണം നിശ്ചയിച്ചിട്ടില്ലാത്ത പൊതു പദ്ധതികൾ ആണ്. അതുകൊണ്ട് ഈ സമുദായങ്ങളിലെ വ്യക്തികൾക്ക് ഒരു നേട്ടവും ഉണ്ടാകുന്നില്ല. ധന മന്ത്രാലയം, നീതി ആയോഗ് എന്നിവ ഇതര മന്ത്രാലയങ്ങളോട് വ്യക്തിഗത ഗുണഭോക്താക്കളുടെ എണ്ണം ഓരോ സ്കീമിലും നിശ്ചയിക്കാൻ അടിയന്തിരമായി ആവശ്യപ്പെടണം.
- പട്ടികജാതി – വർഗ്ഗ വിഭാഗങ്ങൾക്കുള്ള ബജറ്റിൽ അനുവദിച്ചിട്ടുള്ളതിൽ വിവിധ മന്ത്രാലയങ്ങൾക്ക് കീഴെ വരുന്ന 50000 കോടിയുടെ വ്യത്യസ്ത പദ്ധതികൾ കാലഹരണപ്പെട്ടതും ഈ സമൂഹങ്ങൾക്ക് പ്രത്യേകിച്ച് ഒരു ഉപകാരവും ഇല്ലാത്തതുമാണ്. ആയതിനാൽ ഈ ഫണ്ട് , വകമാറ്റൽ ആയി കണക്കാക്കി തുക ആദിവാസി മന്ത്രാലയത്തിനും, സാമൂഹ്യ നീതി – ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്കീമുകൾക്ക് നൽകണം
3.2018ൽ നീതി ആയോഗ് പുറത്തിറക്കിയ വ്യവസ്ഥകൾ പ്രകാരം എല്ലാ മന്ത്രാലയങ്ങളും പട്ടികജാതി-വർഗ സമുദായങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായ തുകക്കുള്ള ബജറ്റ് നിർദ്ദേശങ്ങൾ സമർപ്പിക്കണം.
- പട്ടികജാതി – വർഗ്ഗക്കാർക്ക് നേരിട്ട് ഫലം ലഭിക്കുന്ന സ്കീമുകളായ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, നൈപുണ്യ വികസനം തുടങ്ങിയവയ്ക്കുള്ള ബജറ്റ് നീക്കിയിരിപ്പ് കൂട്ടുകയും എത്രയും വേഗത്തിലും സമയബന്ധിതമായും ഇവ വിതരണം ചെയ്യാനുള്ള സംവിധാനങ്ങൾ ഉറപ്പാക്കുകയും ചെയ്യണം.
- പട്ടികജാതി-വർഗ്ഗ ബജറ്റിന്റെ 50% ഈ വിഭാഗത്തിലെ സ്ത്രീകൾക്ക് ലഭ്യമാകുന്ന രീതിയിൽ ഒരു പ്രത്യേക ഘടക പദ്ധതി ആവിഷ്കരിക്കുകയും അത് പൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനും നിരീക്ഷിക്കാനുമുള്ള സംവിധാനങ്ങളും സജ്ജമാക്കുക.
- തോട്ടിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ പുനരധിവാസത്തിന് നിലവിലുണ്ടായിരുന്ന സ്‌കീം പുനഃസ്ഥാപിക്കുക, പുതിയതായി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്‌കീമിൽ സ്ത്രീകളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുക.
- SCP (special component plan) / TSP (tribal sub plan) ഫണ്ടുകൾ ചിലവാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പലപ്പോഴും പരാജയപ്പെടുന്നത് അതിനൊരു നിയമ ചട്ടക്കൂട് ഇല്ലാത്തതു കൊണ്ടാണ്. ആയതിനാൽ SCP /TSP ഒരു നിയമമാക്കുക.
- കാലാവസ്ഥ വ്യതിയാനവുമായി ബന്ധപെട്ട് ജില്ലാതലത്തിൽ നിർണ്ണയിക്കപ്പെടുന്ന കാലാവസ്ഥ പരാധീനതകൾ അഭിമുഖീകരിക്കുന്നതിൽ നീതിസമത്വത്തിൽ അധിഷ്ഠിതമായ സമീപനം കൊണ്ടുവരികയും കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം അനുപാതരഹിതമായി അനുഭവിക്കുന്ന പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾക്ക് മതിയായ സംരക്ഷണം ഉറപ്പാകുക.