കേന്ദ്ര ബജറ്റിൽ ക്ഷേമപദ്ധതികൾക്കുള്ള നീക്കിയിരിപ്പ് കുറയുന്നു
2023-24 വര്‍ഷത്തെ കേന്ദ്ര ബജറ്റിൽ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ വലിയ വെട്ടിച്ചുരുക്കലുകൾ ഉണ്ടായിട്ടുണ്ട്.
സമഗ്രമായ വികസനം, പരിസ്ഥിതി സൗഹൃദ വളര്‍ച്ച, അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും നിക്ഷേപവും, യുവജനങ്ങളുടെ ശക്തിയും കാര്യക്ഷമതയും ഉപയോഗപ്പെടുത്തുക, എന്നിവയാണ് ഈ ബജറ്റിന്റെ മുൻഗണനയിലുള്ളത്.
ബജറ്റില്‍ ആരോഗ്യമേഖല മെച്ചപ്പെടുത്തല്‍, ഡിജിറ്റല്‍ കാര്‍ഷികരീതികളുടെ വാഗ്ദാനം മുതലായവ മുന്നോട്ടുവെക്കുമ്പോഴും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, ശിശുക്കൾക്കും അമ്മമാർക്കും പോഷകാഹാരം ഉൾപ്പെടെയുള്ളവ ഉറപ്പാക്കുന്ന പദ്ധതികൾക്കായി ജി.ഡി.പിക്ക് അനുപാതികമായി മാറ്റി വെക്കാറുള്ള തുക മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞതായി കാണാം.
2006 മുതല്‍ വാര്‍ധക്യ പെന്‍ഷന്‍ സംഖ്യയിലേക്കുള്ള കേന്ദ്ര സംഭാവന 200 രൂപയില്‍ തന്നെ തുടരുകയാണ്.
ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സര്‍വീസസ് എന്ന കുഞ്ഞുങ്ങള്‍ക്കായുള്ള പദ്ധതി, ഉച്ചഭക്ഷണ പദ്ധതി, പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന, നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി പ്രോഗ്രാം, എന്നീ പദ്ധതികള്‍ക്കുള്ള ഫണ്ടിലും കുറവുണ്ടായിട്ടുണ്ട്.
മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടീ ആക്റ്റ് പ്രകാരമുള്ള പദ്ധതിക്കുള്ള ബജറ്റിലും ഇത്തവണ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്.
ഈ സാമ്പത്തിക വരഷം മാത്രം 29,400 കോടി രൂപയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്.
കാര്‍ഷിക മേഖലക്കായുള്ള നീക്കിയിരിപ്പില്‍ ഒരു ലക്ഷം കോടിയുടെ കുറവ് ഇത്തവണ ഉണ്ടായിട്ടുണ്ട്.
2020-21 ബജറ്റില്‍ 4,74,750 കോടി ഉണ്ടായിരുന്ന കാർഷിക മേഖലക്കായുള്ള നീക്കിയിരിപ്പ് 3,70,303 കോടിയായി കുറഞ്ഞു.
നെല്ല്, ഗോതമ്പ് എന്നീ ധാന്യവിളകളുടെ സംഭരണത്തിനായി നീക്കിവെച്ച 2.38ലക്ഷം കോടി രൂപ കഴിഞ്ഞ വര്‍ഷത്തെ നീക്കിയിരിപ്പിനെക്കാള്‍ കുറവാണ്. എല്ലാ വിളകള്‍ക്കും സംഭരണ ആവശ്യത്തിനുള്ള തുക ലഭ്യമാക്കുക എന്ന (കര്‍ഷകമുന്നേറ്റത്തിലെ ഒരു ആവശ്യം കൂടിയാണിത്) ആവശ്യവും പരിഗണിച്ചിട്ടില്ല.
കീടനാശിനി സബ്‌സിഡി, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ സംഭരണം, പ്രധാന്‍ മന്ത്രി ഫസല്‍ ഭീമാ യോജന (വിളകള്‍ക്കുള്ള ഇന്‍ഷുറന്‍സ്) എന്നിവയ്ക്കുള്ള ഫണ്ടും വെട്ടിച്ചുരുക്കി.
പി.എം കിസാന്‍ ഫണ്ടിനുള്ള തുകയും കുറച്ചിട്ടുണ്ട്. കൃഷിക്കായുള്ള നീക്കിയിരിപ്പില്‍ 18% കുറവും വിളകളുടെ സംഭരണത്തിനും വെയര്‍ഹൗസ് സൗകര്യത്തിനുമായുള്ള നീക്കിയിരിപ്പില്‍ 28% കുറവും ഈ ബജറ്റില്‍ ഉണ്ടായി.
കൃഷിക്കും അനുബന്ധ കാര്യങ്ങള്‍ക്കുമായി മൊത്തം ബജറ്റിലെ 3.36% ആണ് ഈ വര്‍ഷം നീക്കിവെച്ചിരിക്കുന്നത്.
2021-22 വര്‍ഷത്തില്‍ ഇത് 3.78% ആയിരുന്നു. കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില നിശ്ചയിക്കുന്ന പി.എം ആശ പദ്ധതി, മിനിമം താങ്ങുവിലയില്‍ അടിസ്ഥാനം നിശ്ചയിക്കുന്ന മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ പദ്ധതി എന്നിവയ്ക്കുള്ള ഫണ്ടും വെട്ടിച്ചുരുക്കി.
ഇന്ത്യയിലെ ദരിദ്രരായ കുഞ്ഞുങ്ങള്‍, കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികൾ എന്നിവർക്ക് പോഷകാഹാരം ഉറപ്പാക്കുന്ന സക്ഷം അംഗന്‍വാടി, പോഷണ്‍ 2.0 എന്നീ പദ്ധതികള്‍ക്കായുള്ള നീക്കിയിരിപ്പില്‍ വലിയ വര്‍ധനവുണ്ടായിട്ടില്ല.
കഴിഞ്ഞ വര്‍ഷം 20,105 കോടി നീക്കിവെച്ചപ്പോള്‍, ഈ വര്‍ഷം 20, 263 കോടിയാണ് നീക്കിവെച്ചത്.
ഉച്ചഭക്ഷണ പദ്ധതിക്കുള്ള നീക്കിയിരിപ്പില്‍ വരുത്തിയത് 1,267 കോടി രൂപയുടെ വെട്ടിച്ചുരുക്കലാണ്.
മുന്‍വര്‍ഷം 77.80 കോടി ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍ ബോര്‍ഡിനുള്ള ബജറ്റ് നീക്കിയിരിപ്പ് ഈ വര്‍ഷം 73.10 കോടിയായി കുറച്ചു.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോഓപറേഷന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റിനുള്ള ബജറ്റ് നീക്കിയിരിപ്പ് കഴിഞ്ഞവര്‍ഷം 60 കോടി ഉണ്ടായിരുന്നത് 56.8കോടി ആയി ഇത്തവണ കുറച്ചു. പബ്ലിക് റോഡ് ട്രാന്‍സ്‌പോര്‍ട്ടില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്‍വര്‍ഷം 100 കോടി രൂപ നീക്കിവെച്ചിരുന്നു, ഈ സാമ്പത്തിക വര്‍ഷം ഇത് 20കോടി രൂപയായി.