ഇന്ത്യൻ വ്യവസായികൾ രാജ്യത്ത് നിക്ഷേപിക്കാൻ തയ്യാറാവുന്നില്ലെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ സെപ്റ്റംബർ 13ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. കഴിഞ്ഞ മൂന്ന് വർഷമായി, വൻതോതിലുള്ള നികുതിയിളവ്
മുതൽ, ഉൽപ്പാദന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കമ്പനികൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമുകൾ വരെ, നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെന്റ് സ്വീകരിച്ച നടപടികൾ മന്ത്രി വിശദീകരിച്ചു. സർക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള സഹായങ്ങൾ ഉണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് ഇന്ത്യൻ വ്യവസായികൾ ഇവിടെ നിക്ഷേപിക്കാൻ മടിക്കുന്നത്?
സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് സമ്പദ്‌വ്യവസ്ഥയുടെ ‘ഡിമാൻഡ്’ മേഖലയിലെ പ്രശ്‌നം പരിഹരിക്കാതെ, കോർപ്പറേറ്റുകൾക്ക് ഇളവുകൾ നൽകുന്നതുകൊണ്ട് നിക്ഷേപങ്ങൾ വളരില്ല. രാജ്യത്തെ സാധാരണക്കാരുടെ പോക്കറ്റിൽ ചെലവഴിക്കാൻ മതിയായ പണമില്ലെന്നതാണ് സമ്പദ്‌വ്യവസ്ഥയെ പിന്നോട്ട് വലിക്കുന്നത്.
മൂലധന ചരക്ക് ഉൽപ്പാദനം, ഉപഭോക്തൃ ഡ്യൂറബിൾസ്, അടിസ്ഥാന സൗകര്യങ്ങൾ- നിർമ്മാണ വസ്തുക്കൾ – എന്നീ മൂന്ന് മേഖലകളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രതിസന്ധിയിലാണ്. കാർഷിക വളർച്ചയിലും ഗാർഹിക സമ്പാദ്യ നിരക്കിലുമുണ്ടായ ഇടിവാണ് ഇതിന് കാരണമായി വിദഗ്ധർ പറയുന്നത്. കഴിഞ്ഞ ദശകത്തിലെ നിക്ഷേപ കുതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ, സേവന മേഖലക്ക് പുറമെ, ഉൽപ്പാദനവും കൃഷിയും ഉൾപ്പെടെയുള്ള മറ്റ് മേഖലകളും മന്ദഗതിയിലാണ്.
കഴിഞ്ഞ നാല് പതിറ്റാണ്ടുകൾക്കിടെ, ഇന്ത്യയിൽ ഉപഭോക്തൃ ചെലവ് ഗണ്യമായി കുറയുന്നത് 2017-18 സാമ്പത്തിക വർഷത്തിലാണ്. നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നും അന്ന് നിലവിലില്ലായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗങ്ങളിൽ പരാമർശിക്കുന്ന “greeen shoots of recovery” പ്രധാനമായും കോൺടാക്റ്റ്-ഇന്റൻസീവ് ഹോസ്പിറ്റാലിറ്റി, സേവന മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്, അതേസമയം രാജ്യത്തെ ഉപഭോക്തൃ ഉൽപ്പന്ന മേഖല യഥാർത്ഥ പ്രതിസന്ധിയിലാണ്. പകർച്ചവ്യാധിയും, ലോക്ക്ഡൗണും കാരണം വരുമാനം കുത്തനെ ഇടിഞ്ഞതിനാൽ ഇതിനകം തന്നെ കുറഞ്ഞുകൊണ്ടിരുന്ന ഉഭഭോക്ത്യ ഡിമാൻഡിന് വൻ പ്രഹരമേറ്റു. 2020 ഫെബ്രുവരിയെ അപേക്ഷിച്ച്, 2020 ഏപ്രിലിൽ, കാലാനുസൃതമായി ക്രമീകരിച്ച ശരാശരി പ്രതിശീർഷ കുടുംബ വരുമാനത്തിൽ 47% ഇടിവുണ്ടായതായി അസിം പ്രേംജി സർവകലാശാലയിലെ ‘സെന്റർ ഫോർ സസ്‌റ്റൈനബിൾ എംപ്ലോയ്മെൻ്റ്’ നടത്തിയ പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.
2022 സെപ്തംബർ 12 ലെ വ്യാവസായിക ഉൽപ്പാദന സൂചിക പ്രകാരം, ഉപഭോക്തൃ നോൺ-ഡ്യൂറബിൾ മേഖല 2022 ജൂലൈയിൽ 2% ചുരുങ്ങി. വർധിച്ചുവരുന്ന പണപ്പെരുപ്പവും വരുമാന മുരടിപ്പും കാരണം സാധാരണക്കാർ ചിലവ് വെട്ടിക്കുറയ്ക്കുന്നത് തുടരുന്നതിനാൽ ഡിമാൻഡ് സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യത കുറവാണെന്ന് വിദഗ്‌ധർ പറയുന്നു. ഉപഭോക്തൃ ആവശ്യം ഉയർത്താനും സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താനും വേണ്ട നടപടികൾ സ്വീകരിക്കേണ്ടിടത്ത്, സർക്കാർ കോർപ്പറേറ്റുകളിൽ വിശ്വാസമർപ്പിക്കുകയാണ്. ഡിമാൻഡ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സപ്ലൈ സൊല്യൂഷൻസ് കണ്ടെത്തുകയാണ് സർക്കാർ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ അനുസരിച്ച്, സർക്കാർ അനുവദിച്ച നികുതിയിളവുകൾ നിക്ഷേപം വർധിപ്പിക്കുന്നതിനല്ല മറിച്ച് തങ്ങളുടെ കടങ്ങൾ വീട്ടാനാണ് കോർപ്പറേറ്റുകൾ ഉപയോഗിച്ചത്. CEIC ഡാറ്റ അനുസരിച്ച് ഇന്ത്യയുടെ നിക്ഷേപ- ആഭ്യന്തര ഉൽപ്പാദന അനുപാതം 2011-ൽ 41.2% ആയിരുന്നത് 2022 ജൂണിൽ 30.7% ആയി കുറഞ്ഞിരിക്കുകയാണ്.