രണ്ട് മാസമായി അടഞ്ഞു കിടന്ന ഹിമാചല്‍ പ്രദേശിലെ സിമന്റ് കമ്പനികളിലെ ട്രക്ക് ഡ്രൈവർമാർ ഇപ്പോൾ സന്തുഷ്ടരാണ്. കമ്പനി പ്രവർത്തനം പുനരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിനവർക്ക് നന്ദി പറയാനുള്ളത് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിനോടാണ്.
ചരക്കുനീക്ക നിരക്കുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി അദാനി ഗ്രൂപ് അറിയിച്ചു. അദാനി ഗ്രൂപ്പിന്റെ സിമന്റ് കമ്പനികളില്‍ ജോലി ചെയ്യുന്ന ഹിമാചല്‍ പ്രദേശിലെ ട്രക് ഡ്രൈവര്‍മാര്‍ ചരക്കുനീക്ക നിരക്ക് കുറയ്ക്കുന്നതിനെതിരെ സമരത്തിലായതിനാല്‍, എസിസി, അംബുജ സിമന്റ് കമ്പനികളുടെ ഗാഗല്‍, ദര്‍ലാഘട്ട് പ്ലാന്റുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട് പുറത്തുവന്നതോടെ ട്രക് ഡ്രൈവര്‍മാരെ സംഘടിപ്പിക്കാനും രാഷ്ട്രീയ പിന്തുണ നേടാനും കഴിഞ്ഞുവെന്ന് ഫെഡറേഷന്‍ ഓഫ് ട്രക് ഓപറേറ്റേഴ്‌സ് യൂണിയന്‍ നേതാവ് രാം കൃഷ്ണന്‍ ശര്‍മ പറഞ്ഞു.
ഏഴായിരത്തോളം ട്രക് ഡ്രൈവര്‍മാര്‍ അദാനി കമ്പനിക്കെതിരെ ഡിസംബര്‍ 15 മുതല്‍ സമരം ചെയ്തിരുന്നു. ചരക്കുനീക്ക ചാര്‍ജ് കുറയ്ക്കുന്നതിനെതിരെയും സിമന്റ് പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെയുമായിരുന്നു ഇവരുടെ സമരം. ഈ പ്ലാന്റുകള്‍ കൊണ്ട് വലിയ ലാഭമില്ലെന്ന് ചൂണ്ടിക്കാട്ടി ട്രക്കിങ് നിരക്കുകള്‍ പകുതിയാക്കി വെട്ടിച്ചുരുക്കാനായിരുന്നു തീരുമാനം.
14 ഇന്റഗ്രേറ്റഡ് യൂനിറ്റുകള്‍, 16 ഗ്രൈന്‍ഡിങ് യൂനിറ്റുകള്‍, 79 റെഡി-മിക്‌സ് കോണ്‍ക്രീറ്റ്ര് പ്ലാന്റുകള്‍, 78,000ല്‍ അധികം ചാനല്‍ പാര്‍ട്ണര്‍മാരും ഈ രണ്ട് കമ്പനികള്‍ക്കുമായി ഉണ്ട്.
ബിലാസ്പൂരില്‍ ക്വിന്റല്‍/കിലോമീറ്ററിന് 11.41 രൂപയായിരുന്നു ചാര്‍ജ്, ദര്‍ലാഘട്ട് സിമന്റ് പ്ലാന്റില്‍ 10.58 ക്വിന്റല്‍/കിലോമീറ്റര്‍ ആയിരുന്നു. ഇത് ക്വിന്റലിന് ആറ് രൂപയാക്കി അദാനി കമ്പനി ചുരുക്കുകയായിരുന്നു. പിന്നീട് ഈ തീരുമാനത്തില്‍ നിന്നും പിന്മാറി. 2022 സെപ്തംബറില്‍ അംബുജ സിമന്റിലും (63.15%) എ.സി.സി സിമന്റിലും(56.69%) അദാനി ഗ്രൂപ്പ് ഷെയര്‍ വാങ്ങുകയായിരുന്നു. അദാനി മാനേജ്‌മെന്റിനെതിരെയുള്ള സമരത്തിനായി രൂപീകരിച്ചതാണ് ഫെഡറേഷന്‍ ഓഫ് ട്രക് ഓപറേറ്റേഴ്‌സ് യൂണിയന്‍. സമരത്തെ തുടര്‍ന്ന് സിമന്റ് പ്ലാന്റുകള്‍ അടച്ചിട്ടതോടെ ഹിമാചല്‍ സര്‍ക്കാരിനുണ്ടായത് 100 കോടി രൂപയുടെ ജി.എസ്.ടി വരുമാന നഷ്ടമാണ്.
സിമന്റ് പ്ലാന്റുകളില്‍ ജോലി ചെയ്യുന്ന ട്രക് ഡ്രൈവര്‍മാരുടെ 25,000 കുടുംബങ്ങളാണ് ഉള്ളത്. 2014ലാണ് അവസാനമായി ട്രക് ഡ്രൈവര്‍മാരുടെ വരുമാനത്തില്‍ വര്‍ധനവുണ്ടായത്. തൊഴിലാളികളില്‍ പലരും അവരുടെ വാഹനങ്ങളുടെ ഇ.എം.ഐ അടക്കുന്നവരാണെന്നും സിമന്റ് പ്ലാന്റുകള്‍ അടച്ചിട്ടത് വലിയ നീതികേടാണെന്നും സമര നേതാവ് ശര്‍മ പ്രതികരിച്ചിരുന്നു.