നിലവിൽ സമുദ്രത്തിൽ പുറന്തള്ളപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കളുടെ അളവ് 75 -199 മില്യൺ ടൺ ആണ്. ഫലപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ ഇനിയും ഇതേ മട്ടിൽ മാലിന്യ നിക്ഷേപം നിർബാധം തുടരുകയാണെങ്കിൽ കടലിൽ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് 2040 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിന്റെ മൂന്ന് ഇരട്ടിയാകും
സമുദ്രങ്ങളിലെയും മറ്റ് ജലാശയങ്ങളിലെയും പ്ലാസ്റ്റിക് മലിനീകരണം കുത്തനെ വർധിച്ചു കൊണ്ടിരിക്കുകയാണന്ന് യു.എന്നിൻ്റെ പരിസ്ഥിതി പഠന (യു.എൻ.ഇ.പി) റിപ്പോർട്ട്. ‘From Pollution to Solution: a global assessment of marine litter and plastic pollution’ എന്ന റിപ്പോർട്ടിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഉയർത്തുന്ന ഭീഷണിയെക്കുറിച്ചും അപകടാവസ്ഥയെ സംബന്ധിച്ചും വിശദീകരിക്കുന്നത്.
നിലവിൽ സമുദ്രത്തിൽ പുറന്തള്ളപ്പെട്ട പ്ലാസ്റ്റിക് വസ്തുക്കളുടെ അളവ് 75 -199 മില്യൺ ടൺ ആണ്. ഫലപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ ഇനിയും ഇതേ മട്ടിൽ മാലിന്യ നിക്ഷേപം നിർബാധം തുടരുകയാണെങ്കിൽ കടലിൽ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് 2040 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിന്റെ മൂന്ന് ഇരട്ടിയാകും. അഥവാ 2016 ൽ 9 -14 മില്യൺ ടൺ ഉണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ്, 2040 ആകുമ്പോഴേക്കും 23-37 മില്യൺ ടൺ ആയി മാറുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
പ്ലാസ്റ്റിക് ഉത്പാദനം തുടങ്ങിയതു മുതൽ ഇതുവരെയുള്ള കാലയളവിൽ ഏകദേശം ഏഴ് ബില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അതിൽ വെറും 10 ശതമാനം മാത്രം പുനരുപയോഗം ചെയ്യുകയും 14 ശതമാനത്തോളം കത്തിച്ചു കളയുകയുമാണ് ചെയ്തത്. ബാക്കി 76 ശതമാനം വരുന്ന മാലിന്യങ്ങൾ പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിക്കാതെ പ്രകൃതിയിലേക്ക് തള്ളുകയാണ് ചെയ്തത്. ഇങ്ങനെ തള്ളുന്നവയിൽ സൂക്ഷ്മ ജീവികളാൽ വിഘടിപ്പിക്കാൻ കഴിയുന്നവ എന്ന് അവകാശപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പോലും ഏകദേശം 100 വർഷമെടുക്കും മണ്ണിൽ അലിഞ്ഞു ചേരാൻ. നശിപ്പിക്കപ്പെടാതെ കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മനുഷ്യന്നും നമ്മുടെ ജൈവവൈവിധ്യത്തിന്നും ആവാസവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിനും വലിയ രീതിയിലുള്ള അപകടങ്ങളാണ് സൃഷ്ടിക്കുന്നത്.
സമുദ്രങ്ങളിൽ കാണപ്പെടുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ പ്രധാന ഉറവിടങ്ങൾ കരയാണ്. 1950നും 2017നും ഇടയിൽ ഏകദേശം 9,200 ദശലക്ഷം ടൺ പ്ലാസ്റ്റികാണ് ഉൽപ്പാദിപ്പിക്കപ്പെട്ടത്. ഇതിൽ 7,000 ദശലക്ഷം പ്ലാസ്റ്റിക് വസ്തുക്കളും ഉപയോഗശൂന്യമായ മാലിന്യമായി മാറിയിട്ടുണ്ട്. ഇവയുടെ ഏകദേശം 75 ശതമാനവും പ്രകൃതിയിലേക്ക് വലിച്ചെറിയുകയോ, മാലിന്യക്കൂമ്പാരങ്ങളിൽ നിക്ഷേപിക്കുകയോ ഫലപ്രദമായ രീതിയിൽ സംസ്കരണം നടത്താതെ തോടുകളിലേക്കും നദികളിലേക്കും കടലുകളിലേക്കും തള്ളുകയോ ചെയ്തിരിക്കുകയാണ്.
2019ൽ നേച്ചർ മാഗസിനിൽ വന്ന റിപ്പോർട്ട് പ്രകാരം ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രധാന ആവാസസ്ഥലങ്ങളിലേക്കും സമുദ്രങ്ങളിലേക്കും പുറന്തള്ളുന്നുണ്ട്. അതുപോലെ, കടലിൽ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രങ്ങളിലെ വിവിധ ആവാസവ്യവസ്ഥകളുടെ നിലനിൽപ്പിന് അനിവാര്യമായ ചില സൂക്ഷ്മാണുക്കളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും തൽഫലമായി ആഗോള കാർബൺ ചംക്രമണത്തെ ദോഷകരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.
സമുദ്രങ്ങൾക്കും തീരപ്രദേശങ്ങൾക്കും നാം കേടുപാടുകൾ വരുത്തുമ്പോൾ നമ്മുടെ ആവാസവ്യവസ്ഥക്ക് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും പ്രതിരോധിക്കാനും കഴിയാതെ പോവുന്നു. 2015 ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, പ്ലാസ്റ്റിക് കത്തിക്കുമ്പോൾ പുറത്തുവന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് 170 കോടി ടൺ കാർബൺ ഡയോക്സൈഡിന് തുല്യമായിരുന്നു. ഇതേ രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോവുകയാണെങ്കിൽ, 2050 ആകുമ്പോഴേക്കും പ്ലാസ്റ്റിക് മൂലം ഉണ്ടാവുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് 650 കോടി ടൺ കാർബൺ ഡയോക്സൈഡിന് തുല്യമായി മാറും
യു.എൻ.ഇ.പി. എക്സിക്യൂട്ടീവ് ഡയറക്ടർ ഇംഗർ ആൻഡേഴ്സന്റെ വിലയിരുത്തൽ പ്രകാരം, മുകളിൽ നൽകിയ വിവരങ്ങൾ മുഖവിലക്കെടുത്ത് നമ്മുടെ സമുദ്രങ്ങളെയും ജലാശയങ്ങളെയും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും അടിയന്തിരമായി നാം ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മൈക്രോപ്ലാസ്റ്റിക്‌സ്, കെമിക്കൽ അഡിറ്റീവുകൾ തുടങ്ങിയ മാലിന്യങ്ങൾ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് ആശങ്കപ്പെട്ടേ മതിയാകൂ. അവയിൽ പലതും മനുഷ്യരുടെയും വന്യജീവികളുടെയും ആരോഗ്യത്തിനും പരിസ്ഥിതിക്കും വിവിധ ആവാസവ്യവസ്ഥകൾക്കും അപകടകരവുമാണ്. ഇതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കലാണ് നമ്മുടെ മുന്നിലുള്ള പോംവഴി. അതോടൊപ്പം തന്നെ 2022ൽ നടക്കുന്ന ഐക്യരാഷ്ട്ര പരിസ്ഥിതി അസംബ്ലിയുടെ (UNEA 5.2) അഞ്ചാം സെഷനിൽ ഈ വിഷയം ചർച്ച ചെയ്യാനും ആവാസ വ്യവസ്ഥകളെ വീണ്ടെടുക്കാനുള്ള പ്രവർത്തങ്ങൾ അസൂത്രണം ചെയ്യാനും തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.