AFEEFA E
2013-ൽ ഗാഡ്ഗിൽ പശ്ചിമഘട്ടത്തിൻ്റെ തകർച്ച ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാലോ, അഞ്ചോ വർഷത്തിനിപ്പുറം കേരളത്തെ കാത്തിരിക്കുന്ന വലിയ ദുരന്തമെന്താണെന്ന് അന്നേ ഗാഡ്ഗിൽ പറഞ്ഞിരുന്നു. അന്ന് ഞാനും നിങ്ങളുമെല്ലാം ഉണ്ടാവുമെന്നും ഗാഡ്ഗിൽ പറയുകയുണ്ടായി. കവളപ്പാറ, പുത്തുമല ഉരുൾപ്പൊട്ടലുകൾ നാം കണ്ടു. ഇപ്പോഴിതാ കൂട്ടിക്കലും പ്ലാപ്പള്ളിയിലും കൊക്കയാറിലുമെല്ലാം ഇവയ്ക്ക് തുടർച്ചകളുണ്ടായിരിക്കുന്നു
കേരളം വീണ്ടുമൊരു പ്രളയ ദുരന്തത്തെയാണ് നേരിടുന്നത്.കാലം തെറ്റിയുള്ള മഴയും ഉരുൾപൊട്ടലും പ്രളയവും ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താനായിട്ടില്ല. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഇത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
മാധവ് ഗാഡ്‌ഗിൽ എന്ന പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഏഴ് വർഷങ്ങൾക്ക് മുമ്പ് പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ട് വീണ്ടും വായിക്കേണ്ട
സന്ദർഭമാണിത്.
2013ൽ മാധവ് ഗാഡ്‌ഗിൽ കേരളത്തോട് പറഞ്ഞത് ഇങ്ങനെയായിരുന്നു; “പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു, ഇനിയും നടപടി എടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിന്, നിങ്ങൾ വിചാരിക്കുന്നതുപോലെ യുഗങ്ങളുടെ താമസമൊന്നും ഉണ്ടാവില്ല. നാലോ, അഞ്ചോ വർഷങ്ങൾ മതിയാകും. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നതന്ന് അന്ന് മനസിലാകും.” ഈ വാക്കുകൾ ഇന്ന് യാഥാർഥ്യമായി പുലർന്നിരിക്കുകയാണ്.
മാധവ് ഗാഡ്ഗിൽ പറഞ്ഞതിനപ്പുറം ഒന്നും കേരളത്തിൽ ഇപ്പോൾ സംഭവിക്കുന്നില്ല.കാലാവസ്ഥാ മാറ്റവും പ്രകൃതിയുടെ അസന്തുലിതാവസ്ഥയും ഗാഡ്ഗിൽ നേരത്തേ മുന്നറിയിപ്പ് തന്നിരുന്നു.പശ്ചിമഘട്ട മലനിരകളുടെ യഥാർത്ഥ അവസ്ഥയും ഗാഡ്ഗിൽ റിപ്പോട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ, ഭരണ പ്രതിപക്ഷങ്ങൾ അന്ന് റിപ്പോർട്ടിനെ നഖശിഖാന്തം എതിർക്കുകയാണ് ഉണ്ടായത്.
2013-ൽ ഗാഡ്ഗിൽ പശ്ചിമഘട്ടത്തിൻ്റെ തകർച്ച ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാലോ, അഞ്ചോ വർഷത്തിനിപ്പുറം കേരളത്തെ കാത്തിരിക്കുന്ന വലിയ ദുരന്തമെന്താണെന്ന് അന്നേ ഗാഡ്ഗിൽ പറഞ്ഞിരുന്നു. അന്ന് ഞാനും നിങ്ങളുമെല്ലാം ഉണ്ടാവുമെന്നും ഗാഡ്ഗിൽ പറയുകയുണ്ടായി. കവളപ്പാറ, പുത്തുമല ഉരുൾപ്പൊട്ടലുകൾ നാം കണ്ടു. ഇപ്പോഴിതാ കൂട്ടിക്കലും പ്ലാപ്പള്ളിയിലും കൊക്കയാറിലുമെല്ലാം ഇവയ്ക്ക് തുടർച്ചകളുണ്ടായിരിക്കുന്നു.
എന്താണ് ഗാഡ്‌ഗിൽ റിപ്പോർട്ട്?
പശ്ചിമഘട്ടം സംരക്ഷിക്കേണ്ടത് എങ്ങിനെയാണെന്ന് അക്കമിട്ട് വിവരിക്കുന്ന റിപ്പോര്‍ട്ടാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റേത്. 2010 മാര്‍ച്ചില്‍ അന്നത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷാണ് പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ച് പഠിക്കുന്നതിനായി വിദഗ്ദ സമിതിയെ നിയോഗിച്ചത്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് 2010 ഫെബ്രുവരി 9ന് നീലഗിരിമലകളിലെ കോത്തഗിരിയില്‍ നടന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ സമ്മേളനത്തിലാണ് ഈ സമിതി രൂപീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ജയറാം രമേഷ് നടത്തിയത്.
പശ്ചിമഘട്ടത്തിൽ നടക്കുന്ന അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി പ്രത്യേക പരിഗണന കൊടുത്തുകൊണ്ടുള്ള സംരക്ഷണ പ്രക്രിയക്ക് തുടക്കം കുറിക്കുകയായിരുന്നു ഇതിൻ്റെ ലക്ഷ്യം. പരിസ്ഥിതി സംഘടനകളും ശാസ്ത്ര-സാങ്കേതിക സമൂഹവുമൊക്കെയായി നടത്തിയ വിശദമായ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരത്തിനും ശേഷം 2011 ഓഗസ്റ്റ് 31 നാണ് ഗാഡ്ഗില്‍ സമിതി തങ്ങളുടെ 522 പേജുള്ള റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. അതിലെ പ്രധാന നിർദേശങ്ങൾ ഇവയാണ്;
1- ജനിതക മാറ്റം വരുത്തിയ കൃഷിരീതി പ്രദേശത്ത് നിരോധിക്കുക
2- പ്ലാസ്റ്റിക് ബാഗുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുക
3- ഖനനം നിരോധിക്കുക.
4- പുതിയ ഡാമുകള്‍ അനുവദിക്കില്ല.
5- പ്രദേശത്ത് താപവൈദ്യുത പ്ലാന്റുകള്‍ക്കും വന്‍കിട കാറ്റാടിപ്പാടങ്ങള്‍ക്കും പുതുതായി അനുമതി ഉണ്ടാകില്ല.
6- പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന പുതിയ വ്യവസായങ്ങള്‍ ഒന്നും അനുവദിക്കില്ല.
7- ടൂറിസത്തിന്റെ നിയന്ത്രണം.
8- രാസ കീടനാശിനി പ്രയോഗങ്ങള്‍ അടുത്ത അഞ്ച് മുതല്‍ എട്ട് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാക്കുക.
ഈ നിര്‍ദ്ദേശങ്ങളെല്ലാം പ്രായോഗവൽക്കരിക്കാന്‍ പശ്ചിമഘട്ട കമ്മറ്റി വേണമെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിരപ്പിള്ളി, ഗുണ്ടിയ അണക്കെട്ടുകള്‍ വേണ്ട എന്നും ഗോവയിലും മഹാരാഷ്ട്രയിലും പുതിയ ഖനനം നിയന്ത്രണ വിധേയമായേ ആകാവൂ എന്ന നിലപാടും സമിതി എടുത്തിരുന്നു.
പിന്നീട് എന്ത് സംഭവിച്ചു?
എന്നാൽ, സമർപ്പിച്ചത് മുതൽ റിപ്പോര്‍ട്ടിനെതിരെ വന്‍ പ്രതിഷേധങ്ങളാണ് ഉയർന്നു വന്നത്. കുറെ കാലം കേന്ദ്ര സർക്കാർ ഈ റിപ്പോർട്ട് പൂഴ്ത്തി വെച്ചു. പിന്നീട് വിവരാവകാശ നിയമത്തിലൂടെയാണ് റിപ്പോർട്ട് പുറത്തു കൊണ്ടുവന്നത്. ഇവിടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഈ റിപ്പോർട്ട് നടപ്പിൽ വരുത്തിയാൽ തങ്ങളുടെ വരുമാനത്തിനും ബിസ്നസ്സിനും വൻ തിരിച്ചടിയാകുമെന്നു ഭയന്ന രാഷ്ട്രീയ പാർട്ടികളും കോർപറേറ്റുകളും റിപ്പോർട്ടിനെതിരെ രംഗത്ത് വന്നു.
ഇതിലെ നിർദേശങ്ങൾ നടപ്പിലാക്കിയാൽ, മലയോര മേഖലയിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കും എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ തുടക്കമിട്ടു. ഗാഡ്‌ഗിൽ സമിതിയിൽ പരിസ്ഥിതി മൗലികവാദികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പത്രങ്ങളടക്കം റിപ്പോർട്ട് ചെയ്തത്. ഇങ്ങനെ വൻകിട മുതലാളിമാർ ഇളക്കിവിട്ട സമരം പതുക്കെ സംസ്ഥാനത്തെ മുഴുവൻ കർഷകരുടെയും പ്രശനമായി ഉയർത്തിക്കൊണ്ടുവന്നു. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ വരെ ഗാഡ്‌ഗിൽ റിപ്പോർട്ടിനെ വെറുത്തു. രാഷ്ട്രീ കക്ഷികൾ മലയോരമേഖലയിലെ ജനങ്ങളുടെ അന്തകനായി റിപ്പോർട്ടിനെ ചിത്രീകരിച്ചു. റിപ്പോർട്ടിനെ പിന്തുണച്ചവർ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും എതിർത്തവർ വിജയിക്കുകയും ചെയ്തു.
ഈ പ്രതിഷേധങ്ങൾ കാരണം ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ 2012ൽ കസ്തൂരിരംഗൻ കമ്മീഷനെ നിയമിച്ചു. വിശദമായ വിലയിരുത്തലിനു ശേഷം ഗാഡ്ഗില്‍ സമിതി ശുപാര്‍ശകളെ തത്ത്വത്തില്‍ അംഗീകരിക്കുന്ന നിലപാടാണ് കസ്തൂരിരംഗന്‍ സമിതിയും സ്വീകരിച്ചത്. എന്നാൽ, ഇതിനെതിരെയും പ്രതിഷേധം ഉയർത്തുകയും റിപ്പോർട്ട് പ്രാവർത്തികമാക്കാൻ പറ്റാത്ത അവസ്ഥ വരുകയും ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് മാധവ് ഗാഡ്ഗില്‍ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട് എന്നല്ലാതെ അത് എന്താണെന്ന് പഠിക്കാനോ, റിപ്പോര്‍ട്ടിനെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനോ പലരും തയ്യാറായില്ല. എന്നാല്‍, 2018ൽ കേരളത്തെ മഹാപ്രളയം വിഴുങ്ങിയപ്പോള്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയായിരുന്നു. എന്നിട്ടും അതിനെ അംഗീകരിക്കാനോ മറ്റോ സർക്കാർ തയ്യാറായില്ല. എന്നാൽ, ആകസ്മികമായി ഒക്ടോബർ മാസത്തിൽ വന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമെല്ലാം വീണ്ടും ഗാഡ്‌ഗിൽ റിപ്പോർട്ട് ഓർമിപ്പിക്കുകയാണ്.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ചൂടേറിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായി എന്നല്ലാതെ, പരിസ്ഥിതി സംരക്ഷണത്തിൽ ഗുണപരമായ മാറ്റങ്ങളൊന്നും വരുത്താന്‍ ആരും തന്നെ തയ്യാറായില്ല. ഓരോ ഉരുള്‍പ്പൊട്ടലും പ്രളയവും വരുമ്പോള്‍ മാത്രം ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും ചര്‍ച്ചയ്‌ക്കെടുത്താല്‍ പോരാ. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളോട് മുഖം തിരിക്കുന്നത് മഹാദുരന്തത്തിന് തന്നെ വഴിവെച്ചേക്കുമെന്ന് നാം തിരിച്ചറിയണം.
പ്രകൃതിക്ക് നാം നൽകുന്നതേ, പ്രകൃതി നമുക്ക് തിരിച്ച് തരൂ.