മൂന്നൂറോളം ബോട്ടുകള്‍ കടലിലെ പോര്‍ട്ട് ഗേറ്റുകളില്‍ ഉപരോധം തീര്‍ക്കുന്ന കാഴ്ച്ചയാണ് അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള മത്സ്യത്തൊഴിലാളികളുടെ സമരം ഒരാഴ്ച്ച പിന്നിടുമ്പോള്‍ കാണുന്നത്.
ഇന്ത്യയുടെ ആദ്യത്തെ ആഴക്കടല്‍ തുറമുഖമായി അവതരിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 30% നിര്‍മാണം പൂര്‍ത്തിയായി എന്നാണ് അദാനി ഗ്രൂപ്പ് നല്‍കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 2023ല്‍ തുറമുഖം പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്.
തുറമുഖത്തിന്റെ നിര്‍മാണ പ്രവൃത്തികളുമായി മുന്നോട്ടുപോയാല്‍ തീരത്തിനും മത്സ്യത്തൊഴിലാളി ജനതക്കും നേരിടേണ്ടി വരുന്ന നിലനില്‍പ്പ് ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് ലത്തീന്‍ കാത്തലിക് അതിരൂപതയുടെ നേതൃത്വത്തിൽ ഈ സമരം നടക്കുന്നത്. സമരം ചെയ്യുന്ന 95% മത്സ്യത്തൊഴിലാളികളും ലത്തീന്‍ കാത്തലിക് വിഭാഗക്കാരാണ്. കേരളത്തിന്റെ വികസന സങ്കല്‍പങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് ഇവര്‍ തെരുവിലിറങ്ങിയത്.
നൂറ് ഏക്കറിലധികം ഭൂമിയാണ് കടലില്‍ വിഴിഞ്ഞം തുറമുഖത്തിനായി അദാനി വാങ്ങിയിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിന്റെ തുടക്കത്തില്‍ത്തന്നെ, കടലിലുണ്ടായ മാറ്റങ്ങള്‍ കാരണം മത്സ്യബന്ധനത്തിനിടെ അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ബ്രേക് വാട്ടര്‍ തുറമുഖമായതിനാല്‍ തിരകളുടെ ശക്തി കുറക്കാനായി കടലിലൂടെ കല്ലുകൊണ്ട് കെട്ടിയുണ്ടാക്കുന്ന മതില്‍ സാധാരണ ഗതിയില്‍ അഞ്ഞൂറുമുതല്‍ അറുനൂറു മീറ്റര്‍ നീളത്തിലാണ് നിര്‍മിക്കുക. വിഴിഞ്ഞം തുറമുഖത്ത് ഇതിന്റെ നീളം 3100 മീറ്റർ ആണ്. വിഴിഞ്ഞം തൊട്ട് കടലിലേക്ക് നിര്‍മിക്കുന്ന ബ്രേക് വാട്ടര്‍ മതില്‍ സമീപതീരപ്രദേശങ്ങളായ ശംഖുമുഖത്തും കോവളത്തും തീരശോഷണത്തിന് കാരണമായി. വലിയതുറ, കൊച്ചുതോപ്പ്, കോവളം, തുടങ്ങി വിഴിഞ്ഞത്തിന് വടക്കോട്ടുള്ള തുമ്പ എന്നിവിടങ്ങളും പ്രശ്‌നബാധിതമാണ്. കടലിന്റെ സ്വാഭാവികമായ മണല്‍ തിരിച്ചു നിക്ഷേപിക്കപ്പെടുന്ന സാഹചര്യവും മാറിയതോടെ തീരം വലുതാവുന്ന പ്രതിഭാസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
സമരസമിതിയുടെ ആവശ്യങ്ങള്‍:
തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുക, തുറമുഖത്തിന്റെ പാരിസ്ഥിതിക ആഘാതം കൃത്യമായി പഠിക്കുക, വിദഗ്ധരെയും സമരക്കാര്‍ നിര്‍ദേശിക്കുന്ന തദ്ദേശീയരെയും അതിനായുള്ള സമിതിയില്‍ ഉള്‍പ്പെടുത്തുക.
തീരശോഷണം കാരണം വീട് നഷ്ടപ്പെട്ട തീരദേശവാസികളുടെ പുനരധിവാസം നടപ്പിലാക്കുക.
വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലികവും വാടക കൊടുക്കേണ്ടതില്ലാത്തതുമായ വീടുകള്‍ നല്‍കുക.
തീരശോഷണം കുറക്കാന്‍ ആവശ്യമായ നീക്കങ്ങള്‍ നടത്തുക.
കടലില്‍ അപകടങ്ങളില്‍പ്പെട്ട മത്സ്യബന്ധന തൊഴിലാളികള്‍ക്ക് അതിവേഗ നഷ്ടപരിഹാരം നല്‍കുക.
സബ്‌സിഡിയില്‍ മണ്ണെണ്ണ ലഭ്യമാക്കുന്നതുള്‍പ്പെടെ അവര്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങള്‍ പരിഗണിക്കുക.
മുതലപ്പൊഴി ഹാര്‍ബറിലെ ഡ്രെഡ്ജിങ് പരിശോധിക്കുക.
മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതികൂല കാലാവസ്ഥാ അറിയിപ്പുകള്‍ നല്‍കുന്ന ദിവസങ്ങളില്‍ അടിസ്ഥാന വേതനം ഉറപ്പാക്കുക.
തുടര്‍ച്ചയായി ഉണ്ടാകുന്ന പാരിസ്ഥിതിക മാറ്റങ്ങള്‍ സ്ഥിരമായ ആഘാതങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍, ക്യാമ്പുകളില്‍നിന്ന് പുനരധിവാസം ഉറപ്പാക്കിക്കൊണ്ടുള്ള താല്‍ക്കാലിക പരിഹാരങ്ങളല്ല വേണ്ടത് എന്നാണ് സമരം ചെയ്യുന്നവര്‍ പറയുന്നത്. 2018ലെ ഓഖി ചുഴലിക്കാറ്റ് മുതല്‍ വിവിധ പാരിസ്ഥിതിക ദുരന്തങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവരാണ് പുനരധിവാസ ക്യാംപുകളില്‍ കഴിയുന്നത്.
ഇതില്‍ അഞ്ച് ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്ന് സര്‍ക്കാര്‍ വാക്കാല്‍ നല്‍കിയ ഉറപ്പ് രേഖാമൂലമാക്കുകയും എല്ലാ ആവശ്യങ്ങളും അംഗീകരിക്കുകയും ചെയ്യുംവരെ സമരം തുടരുമെന്നും സമരസമിതി ജനറല്‍ കണ്‍വീനര്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. തീരദേശ ജനത നേരിടുന്ന ഗുരുതരമായ ഈ അവസ്ഥയെ ജനാധിപത്യപരമായി പരിഗണിക്കണമെന്ന് കെ.സി.ബി.സി ഭരണാധികാരികളോട് ആവശ്യപ്പെട്ടിരുന്നു.