മദ്രസ അധ്യാപകർക്ക് ശമ്പളത്തിനും ക്ഷേമപദ്ധതികൾക്കും പൊതുഖജനാവിൽ നിന്ന് കോടികൾ മുടക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം വീണ്ടും സജീവമാവുന്നു. സംഘപരിവാർ കേന്ദ്രങ്ങൾ പടച്ചുവിട്ട ഈ നുണപ്രചരണത്തിൻ്റെ യഥാർഥ വസ്തുതയെന്താണ്?
” കേരളത്തിലെ മദ്രസ അധ്യാപകർക്ക് കേരള സർക്കാർ ഒരു വർഷം നൽകുന്ന ശമ്പളത്തിൻ്റെയും പെൻഷൻ്റെയും ആകെതുക 7580 കോടി രൂപ! ”
” മദ്രസ അധ്യാപകന് സർക്കാർ നൽകുന്ന ശമ്പളം 25000 രൂപ! “
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ നിയമസഭയിൽ അവതരിപ്പിച്ച വിവരങ്ങൾ എന്ന അടിക്കുറിപ്പോടെ സൈബർ ഇടങ്ങളിൽ വ്യാജ പ്രചരണങ്ങൾ വീണ്ടും സജീവമാവുന്നു. സംഘപരിവാർ അനുകൂല സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം നേടിയ ഈ വാദത്തിൻ്റെ യഥാർഥ വസ്തുതകൾ സർക്കാർ ഔദ്യോഗിക രേഖകളിലൂടെയും അല്ലാതെയും പലപ്പോഴും പുറത്തുവന്നിരുന്നു. എല്ലാ മതേതര വിശ്വാസികൾക്കുമായി ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത്.
ഈ വ്യാജ പ്രചരണങ്ങളുടെ യഥാർഥ വസ്തുതകൾ പരിശോധിക്കാം.
- 06.11.2019 ൽ നിയമസഭയിൽ കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബില്ലിൻമേൽ നടന്ന ചർച്ചയിൽ മന്ത്രി കെ.ടി.ജലീൽ നൽകിയ മറുപടിയാണ് തെറ്റായ വിവരങ്ങൾ ചേർത്ത് പ്രചരിപ്പിക്കുന്നത്.
- സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച പാലോളി കമ്മിറ്റിയുടെ ശുപാര്‍ശകളിലൊന്നാണ് മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും. 2010ലാണ് മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധി നിലവില്‍ വന്നത്. മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചുകൊണ്ടുള്ള നിയമനിര്‍മാണം 2019 നവംബറില്‍ നടന്നു.
ആകെ 204683 മദ്രസ അധ്യാപകരാണ് സംസ്ഥാനത്തുള്ളത്. 22500 അധ്യാപകരാണ് ഇപ്പോള്‍ ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുണ്ട്. - മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നില്ല. മഹല്ലുകളിലെ ജനങ്ങളിൽ നിന്നും പള്ളിക്കമ്മറ്റികൾ ശേഖരിക്കുന്ന തുകയാണ് ശമ്പളമായി നൽകി വരുന്നത്.
- ശരാശരി 6000 രൂപ മാത്രമാണ് നാട്ടിൻപുറത്തെ ഒരു മദ്രസ അധ്യാപകൻ്റെ പ്രതിമാസ ശമ്പളം.
- ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്ന അധ്യാപകരും ബന്ധപ്പെട്ട മദ്രസ മാനേജ്മെന്റും പ്രതിമാസം ട്രഷറിയില്‍ നിക്ഷേപിക്കുന്ന നിശ്ചിത തുകയില്‍ നിന്നാണ് അറുപതു വയസ്സ് പൂര്‍ത്തിയാവുന്നവർക്ക് പെന്‍ഷന്‍ നല്‍കുന്നത്.
- ലോക്‌ഡൗൺ കാലത്ത് മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ 2000 രൂപ നല്‍കിയത് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നാണ്. ബോർഡിൽ നിന്നും അഞ്ചുകോടി ഉപയോഗിച്ചു.
- ലോക്‌ഡൗൺ കാലത്ത് മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ 2000 രൂപ നല്‍കിയത് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നാണ്. ബോർഡിൽ നിന്നും അഞ്ചുകോടി ഉപയോഗിച്ചു.
- കേരളത്തിലെ എല്ലാ ക്ഷേമനിധികളേയും പോലെ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന അം ഗങ്ങൾക്കാണ് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ വാർദ്ധക്യകാല പെൻഷനുകൾ ലഭിക്കാൻ അർഹതയുള്ളത്.
- ലോക്‌ഡൗണ്‍ സമയത്ത് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് മാത്രമല്ല കൈത്തറി തൊഴിലാളി, നിര്‍മാണ തൊഴിലാളി, ചുമട്ടു തൊഴിലാളി, ബീഡി തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകൾ ധനസഹായ വിതരണം പ്രഖ്യാപിച്ചിരുന്നു.
- വഖഫ് ബോർഡിൻ്റെ സാമൂഹ്യ ക്ഷേമപദ്ധതി പ്രകാരമുള്ള മദ്രസ അധ്യാപക സഹായ പദ്ധതികളും ക്ഷേമനിധി പെൻഷനുകളും ബോർഡിന്റെ തനത് ഫണ്ടിൽ നിന്നാണ് നൽകുന്നത്. വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത 9000 മഹല്ലുകള്‍ നല്‍കുന്ന ഒരു വര്‍ഷത്തെ വരുമാനത്തിന്റെ 7 ശതമാനം വരുന്ന തുകയാണ് ബോര്‍ഡിന്റെ തനത് ഫണ്ട്.
- സർക്കാറുകൾ പ്രതിവർഷം വഖഫ് ബോർഡിനായി ബഡ്ജറ്റിൽ വകയിരുത്തുന്നത് ഏകദേശം 1.3 കോടി രൂപ മാത്രമാണ്. പല വർഷങ്ങളിലും ഈ ധനസഹായം കുടിശ്ശികയാവുന്നതിനാൽ ബോർഡിന്റെ നിരവധി സഹായപദ്ധതികൾ പ്രതിസന്ധിയിലുമാണ്.